കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയും, രാജ്യം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുമുയര്‍ന്ന കോവിഡ് ബാധിതരുടെ എണ്ണം രേഖപ്പെടുത്തപ്പെടുകയും ചെയ്‌ത, ഏറെ ഭീതിജനകമായ സാഹചര്യത്തിലാണ് യാതൊരു സര്‍ക്കാര്‍ തല നിയന്ത്രണങ്ങളും നടപടികളുമില്ലാതെ കുംഭമേള നടക്കുന്നത്. ഇതേസമയം കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളോ ലോക്ഡൗണോ, മറ്റു പ്രോട്ടോക്കോളുകളോ ഇല്ലാത്ത സമയത്ത് നടന്ന തബ്‌ലീഗ് സമ്മേളനത്തെ സര്‍വ മാര്‍ഗങ്ങളുമുപയോഗിച്ച് വേട്ടയാടിയതിന് പിന്നില്‍ വംശീയ വിദ്വേഷം മാത്രമാണെന്ന യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമാവുകയാണ്.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഏറെ സവിശേഷവും അപകടകരവുമായ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ വെളിവാക്കുകയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ദൃശ്യ-പത്ര-വാര്‍ത്താ മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും. സമൂഹത്തില്‍ നിലനില്‍ക്കുന്ന മത-ജാതി വിവേചനങ്ങളെ കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ കോവിഡ് നിയന്ത്രണങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനുള്ള വ്യക്തമായ ഉദാഹരണമാണ് ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്തിനോടും ഹരിദ്വാറിലെ കുംഭമേളയോടും കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകൾ കൈകൊണ്ട വ്യത്യസ്ഥ നിലപാടുകള്‍. തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തെ വിവിധ പത്ര-മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുമടക്കം വലിയ രീതിയില്‍ രാക്ഷസവത്കരിച്ചപ്പോള്‍ ഇതേ സംവിധാനങ്ങളും മാധ്യമങ്ങളും കുംഭമേള ഭക്തരെ ആഘോഷിക്കുകയാണുണ്ടായത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന കുംഭമേളയില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ വളരെ ഭീതിജനകമാണ്. ഇതുവരെ കുംഭമേളയില്‍ പങ്കെടുത്തവരിൽ 1700ലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. യഥാര്‍ഥ കണക്കുകള്‍ ഇതിലുമപ്പുറമാണെന്ന് നിരവധി പത്ര-മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തെ വിവിധ പത്ര-മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളുമടക്കം വലിയ രീതിയില്‍ രാക്ഷസവത്കരിച്ചപ്പോള്‍ ഇതേ സംവിധാനങ്ങളും മാധ്യമങ്ങളും കുംഭമേള ഭക്തരെ ആഘോഷിക്കുകയാണുണ്ടായത്.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടക്കുന്ന സമയത്ത് ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ 500ലധികം മാത്രമായിരുന്നു. എന്നാല്‍, പ്രതിദിനം രണ്ടുലക്ഷത്തോളം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തുകൊണ്ട് ഇന്ത്യയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുമ്പോഴാണ് ഹരിദ്വാറിലെ കുംഭമേളയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ 20 ലക്ഷത്തിലധികമാളുകള്‍ പങ്കെടുത്തത്. തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരില്‍ നിരവധി വിദേശ പൗരന്മാര്‍ക്കെതിരെയും സര്‍ക്കാര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. അവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ പലരെയും അറസ്റ്റ് ചെയ്യുകയും നിരവധി പേരെ ജയിലിയടക്കുകയും ചെയ്യുകയുണ്ടായി. കോടതിയുടെ ഇടപെടലാണ് അവരില്‍ പലരും ജയില്‍ മോചിതരാവാൻ ഇടയായത്. ഇതേസമയം, കുംഭമേളയിലാകട്ടെ ഇത്രയും അപകടകരമായ സാഹചര്യമായിരുന്നിട്ടും ആര്‍ക്കെതിരെയും ഇതുവരെ കേസൊന്നുമില്ല എന്നുമാത്രമല്ല, പോലീസിന്റെയും ഭരണകൂടത്തിന്റെയും സമ്പൂര്‍ണ സഹായത്തോടെയുമാണ് മേളയുടെ നടത്തിപ്പും. തബ്‌ലീഗ് ജമാഅത്ത് സമ്മേളനം വിവാദമായിരുന്ന സമയത്ത് അതിനെ ‘കൊറോണ ജിഹാദ്’ എന്ന് വിശേഷിപ്പിച്ചിരുന്ന സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ കുംഭമേളയിലെത്തിയവരെ ‘ഭക്തര്‍’ എന്ന വിളിയിലൊതുക്കിക്കൊണ്ട് സ്വാഭാവികവത്കരിക്കുകയാണുണ്ടായത്. ഒരു ഭരണഘടനക്കും നിയമത്തിനും കീഴിൽ സ്ഥിതി ചെയ്യുന്ന രാജ്യത്ത് വിവേചനപരമായ രണ്ടുതരം ഭരണകൂട സമീപനങ്ങളാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
തബ്‌ലീഗ് ജമാഅത്ത് സമ്മേളനം വിവാദമായിരുന്ന സമയത്ത് അതിനെ ‘കൊറോണ ജിഹാദ്’ എന്ന് വിശേഷിപ്പിച്ചിരുന്ന സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങള്‍ കുംഭമേളയിലെത്തിയവരെ ‘ഭക്തര്‍’ എന്ന വിളിയിലൊതുക്കിക്കൊണ്ട് സ്വാഭാവികവത്കരിക്കുകയാണുണ്ടായത്.
ഗംഗാ ദേവിയുടെ അനുഗ്രഹം മൂലം കുംഭമേളയില്‍ കോവിഡ് വൈറസ് പടരില്ലെന്നും വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായ തീരഥ് സിങ് റാവത്ത് പറഞ്ഞത്. അതെസമയം, കുംഭമേളയ്ക്ക് സര്‍ക്കാറിന്റെ അനുമതിയുള്ളതാണെന്നും ഒളിപ്പിച്ച് നടത്തുന്ന ഒന്നല്ലെന്നുമാണ് വി.എച്ച്.പി ജോയിന്റ് സെക്രട്ടറിയായ സുരേന്ദ്ര ജെയിന്‍ പറഞ്ഞത്. കുംഭമേള മതപരമായ ആചാരമാണെന്നും മുസ്‌ലിം ആധിപത്യം പ്രകടിപ്പിക്കാന്‍ നടത്തുന്ന മര്‍കസ് പോലെയല്ല അതെന്നും, കുംഭമേളയെ മര്‍കസുമായി താരതമ്യം ചെയ്യുന്നത് അഴുക്കുവെള്ളത്തോട് ഗംഗാ ജലത്തെ ഉപമിക്കുന്നതിന് തുല്യമാണ് എന്നുമാണ് വി.എച്ച്.പി നേതാവ് പ്രസ്‌താവനയിറക്കിയത്.
കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ ‘ഷാഹി സ്‌നാന’ത്തില്‍ പങ്കെടുക്കാന്‍ ഗംഗാ തീരത്തെത്തിയത് ഏകദേശം 17.31 ലക്ഷം ഭക്തരായിരുന്നു. ഇതിനായി എത്തിയവരിൽ മിക്കവരും സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്‌തിട്ടില്ലെന്നും പുറത്ത് വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തവുമാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും നടപ്പാക്കാനായില്ലെന്ന് ഉത്തരാഖണ്ഡ് ഐ.ജി സഞ്ജയ് ഗുഞ്ജ്യാല്‍ തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയും, രാജ്യം ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവുമുയര്‍ന്ന കോവിഡ് ബാധിതരുടെ എണ്ണം രേഖപ്പെടുത്തപ്പെടുകയും ചെയ്‌ത, ഏറെ ഭീതിജനകമായ സാഹചര്യത്തിലാണ് യാതൊരു സര്‍ക്കാര്‍ തല നിയന്ത്രണങ്ങളും നടപടികളുമില്ലാതെ കുംഭമേള നടക്കുന്നത്. ഇതേസമയം കേന്ദ്രസര്‍ക്കാറിന്റെ കോവിഡ് നിയന്ത്രണങ്ങളോ ലോക്ഡൗണോ, മറ്റു പ്രോട്ടോക്കോളുകളോ ഇല്ലാത്ത സമയത്ത് നടന്ന തബ്‌ലീഗ് സമ്മേളനത്തെ സര്‍വ മാര്‍ഗങ്ങളുമുപയോഗിച്ച് വേട്ടയാടിയതിന് പിന്നില്‍ വംശീയ വിദ്വേഷം മാത്രമാണെന്ന യാഥാര്‍ഥ്യം കൂടുതല്‍ വ്യക്തമാവുകയാണ്.