കാലിത്തീറ്റ കുംഭകോണ അഴിമതിക്കേസില്‍ പ്രതിചേർത്ത് ലാലുവിനെ 14 വര്‍ഷത്തേക്ക് ജയിലിലടക്കപ്പെട്ടത് എല്‍.കെ അദ്വാനിയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച രാഷ്ട്രീയ നേതാവ് ആയതുകൊണ്ടാണെന്ന നിരീക്ഷണമുണ്ട്. 2017 ഡിസംബര്‍ പതിനേഴിനായിരുന്നു ലാലുവിനെ ബിര്‍സാ മുണ്ടാ ജയിലിലടയ്ക്കുന്നത്. ഇപ്പോഴത്തെ ലാലുവിന്റെ തിരിച്ചുവരവ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതേതര രാഷ്ട്രീയ വിശ്വാസികള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്നാണ് പൊതുവായ നിരീക്ഷണം.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും കറകളഞ്ഞ മതേതര-സോഷ്യലിസ്റ്റ് രാഷ്ട്രീയമുഖങ്ങളിലൊന്നാണ് ലാലു പ്രസാദ് യാദവിന്റേത്. കലാപങ്ങളും മുസ്‌ലിം വംശഹത്യയും സൃഷ്ടിച്ച് കടന്നു പോയ അദ്വാനിയുടെ രഥയാത്ര, 1990 ഒക്ടോബര്‍ 23ന് ബീഹാറിലെ സമസ്തിപൂരില്‍ തടഞ്ഞ് അദ്വാനിയെ അറ്റസ്റ്റ് ചെയ്തത് അന്നത്തെ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ആയിരുന്നു. രാഷ്‌ട്രത്തെയും ഇന്ത്യന്‍ ഭരണഘടനയെയും സംരക്ഷിക്കുന്നതിനാണ് അദ്വാനിയെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ലാലുവിന്റെ പ്രഖ്യാപനം. അദ്വാനിയെ അറസ്റ്റ് ചെയ്യുന്നതിന് വളരെ മുന്‍പ് തന്നെ ലാലു സംഘപരിവാറിന്റെ ഭരണഘടനാവിരുദ്ധതക്കെതിരെ, യാദവരും മുസ്‌ലിംകളടക്കമുള്ള ബീഹാറിലെ പിന്നാക്ക ജനതയെ സംഘടിപ്പിച്ചിരുന്നു.1989ല്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത 1000 പേര്‍ കൊല്ലപ്പെട്ട ഭഗല്‍പൂര്‍ കലാപത്തില്‍ ഇരകളാക്കപ്പെട്ട മുസ്‌ലിംകള്‍ക്കൊപ്പം നിലയുറപ്പിച്ചത് ലാലു പ്രസാദ് യാദവിനെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നായകനാക്കി. അതുവഴി മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയ രീതിയില്‍ രാഷ്ട്രീയ ജനതാദളിലേക്ക് പരിവര്‍ത്തനം ചെയ്തു. അതുപോലെ തന്നെ, ആര്‍.എസ്.എസ് നേതാവായ വിനായക് സവര്‍ക്കറുടെ ഫോട്ടോ പാര്‍ലമെന്റില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ലാലു പ്രസാദ് യാദവ് എതിര്‍ത്തിരുന്നു.
1990നും 2013നും ഇടയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍, ലാലു യാദവ് ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’ എന്ന പുസ്തകം തന്റെ കൂടെ കൊണ്ടുപോകുകയും അത് കത്തിക്കാന്‍ ജനക്കൂട്ടത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മണ്ഡല്‍ കമ്മീഷന്‍ നിയമനിര്‍മാണത്തിലേക്ക് നയിച്ച വര്‍ഷങ്ങളില്‍, ഒ.ബി.സി വിഭാഗങ്ങൾക്ക് ജനസംഖ്യയ്ക്ക് ആനുപാതികമായി സംവരണം നല്‍കുന്ന നിയമത്തിന് ശുപാര്‍ശകള്‍ നല്‍കുന്ന സജീവ അംഗമായിരുന്നു ലാലു. ആര്‍.എസ്.എസിന്റെ എതിര്‍പ്പിനെ അവഗണിച്ച് ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ആവശ്യപ്പെടുകയുണ്ടായി. ഗോധ്രാ തീവെപ്പ് സംഭവത്തില്‍ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയില്‍വെ മന്ത്രിയായിരിക്കെ നിയമിച്ച ബാനര്‍ജി കമ്മിറ്റി റിപ്പോര്‍ട്ടില്‍ തീവെപ്പിന്റെ പിന്നില്‍ സംഘപരിവാറിന്റെ പങ്ക് തുറന്നു കാട്ടി. 2005 ജനുവരി 17ന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ സബര്‍മതി എക്‌സ്പ്രസിലെ തീപ്പിടിത്തം യാദൃച്ഛികമായി സംഭവിച്ചതാണെന്നും തീപ്പിടിത്തത്തില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പങ്കില്ലെന്നും കണ്ടെത്തി. കാലിത്തീറ്റ കുംഭകോണ അഴിമതിക്കേസില്‍ പ്രതിചേർത്ത് ലാലുവിനെ 14 വര്‍ഷത്തേക്ക് ജയിലിലടക്കപ്പെട്ടത് എല്‍.കെ അദ്വാനിയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച രാഷ്ട്രീയ നേതാവ് ആയതുകൊണ്ടാണെന്ന നിരീക്ഷണമുണ്ട്. 2017 ഡിസംബര്‍ പതിനേഴിനായിരുന്നു ലാലുവിനെ ബിര്‍സാ മുണ്ടാ ജയിലിലടയ്ക്കുന്നത്. ഇപ്പോഴത്തെ ലാലുവിന്റെ തിരിച്ചുവരവ് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതേതര രാഷ്ട്രീയ വിശ്വാസികള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്നാണ് പൊതുവായ നിരീക്ഷണം.