പട്ടിക വർഗക്കാർ ഉൾപ്പെടെ എല്ലാ സമുദായത്തിലെയും ഉദ്യോഗാർഥികൾക്കും അവസരമൊരുക്കുന്നതാണ് മൈനോറിറ്റി കോച്ചിങ് സെന്ററുകളെന്ന് കണക്കുകൾ. 80:20 അനുപാതം മാനദണ്ഡമാക്കാതെ, പ്രവേശന പരീക്ഷ എഴുതിയ ഭൂരിഭാഗം ക്രിസ്ത്യൻ ഉദ്യോഗാർഥികൾക്കും അവസരം നൽകി. ന്യൂനപക്ഷവകുപ്പിന്റെ മൈനോറിറ്റി കോച്ചിങ് സെന്ററുകളില്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ പ്രചരണം വസ്‌തുതാവിരുദ്ധമാണെന്നാണ് വിവിധ മൈനോറിറ്റി കോച്ചിങ് സെന്റുകളുടെ പ്രവേശന രജിസ്റ്ററിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമവകുപ്പ് കോടിക്കണക്കിന് രൂപ ചെലവാക്കി പൂര്‍ണമായും മുസ്‌ലിം സമുദായത്തിന് വേണ്ടി യുവജനങ്ങൾക്കുള്ള കോച്ചിങ് സെന്റുകള്‍ നടത്തുന്നു എന്ന തരത്തിലാണ് വ്യാപകമായ പ്രചരണം. സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിംകളുടെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം പരിഹരിക്കാന്‍ കോച്ചിങ് സെന്ററുകള്‍ വേണമെന്ന സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ്, കമ്മിറ്റി റിപ്പോര്‍ട്ട് പ്രാദേശിക സാഹചര്യത്തില്‍ വിലയിരുത്തിയ പാലോളി കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം 2011ല്‍ സംസ്ഥാനത്ത് ന്യൂനപക്ഷവകുപ്പ് രൂപീകരിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷവകുപ്പിന്റെ ആനുകൂല്യങ്ങള്‍ 22/02/2011ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും കൂടി അവസരമൊരുക്കുന്നതായിരുന്നു. തന്മൂലം മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികളില്‍ പിന്നാക്ക ക്രൈസ്‌തവരും ഉള്‍പ്പെടുകയാണുണ്ടായത്. കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് എന്ന പേരില്‍ ഈ ലക്ഷ്യത്തോടെ തുടങ്ങിവെച്ച യുവജന പരിശീലന പദ്ധതിയുടെ പേര് ഇതിനെ തുടര്‍ന്ന് ‘കൊച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്’ എന്നാക്കി മാറ്റുകയും ചെയ്‌തു. പൊന്നാനിയിലും പയ്യന്നൂരിലും കരുനാഗപ്പള്ളിയിലും ആലുവയിലും ആദ്യഘട്ടത്തില്‍ ആരംഭിച്ച കോച്ചിങ് സെന്ററുകള്‍ പിന്നീട് ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ നിലവില്‍ 17 കേന്ദ്രങ്ങളും 28 സബ് കേന്ദ്രങ്ങളുമാണുള്ളത്.
പ്രവേശനനടപടികളില്‍ പക്ഷപാതിത്വമില്ല
ആരോപണങ്ങളില്‍ പറയുന്നതുപോലെ കോച്ചിങ് സെന്റുകളില്‍ ക്രിസ്ത്യനികൾ അടക്കമുള്ള ഒരു വിഭാഗത്തെയും ഒഴിവാക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 20 ശതമാനം വരെയാണ് പ്രവേശനമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും ആ പരിധിയോ ജാതി-മത വിവേചനമോ കോച്ചിങ് സെന്ററിലെ പ്രവേശനത്തിന് മാനദണ്ഡമാക്കിയില്ലെന്നാണ് പ്രവേശന കണക്കുകളില്‍ വ്യക്തമാവുന്നത്. തൊടുപുഴയിലുള്ള കോച്ചിങ് സെന്ററില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പ്രവേശന പരീക്ഷ എഴുതിയ ക്രിസ്ത്യന്‍ വിദ്യാര്‍ഥികളില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കിയിട്ടുണ്ട്. 2018ല്‍ പരീക്ഷയെഴുതിയ 98 പേരില്‍ 98 പേര്‍ക്കും പ്രവേശനം നല്‍കി. മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 30 പേര്‍ക്കും പ്രവേശനം നല്‍കി. 2019ല്‍ പ്രവേശന പരീക്ഷ എഴുതിയ 187 പേരില്‍ എല്ലാവര്‍ക്കും, മറ്റു പിന്നാക്ക വിഭാഗത്തിലുള്ള 58 പേര്‍ക്കും പ്രവേശനം നല്‍കി. ആദിവാസി ഉദ്യോഗാര്‍ഥികള്‍ക്ക് വയനാട്ടിലെ കോച്ചിങ് സെന്ററിലും വലിയ തോതില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.