മദ്രാസ് ഐ. ഐ. ടിയിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന് സാമ്പത്തിക ശാസ്ത്ര വിഭാഗം അസി. പ്രൊഫസറും മലയാളിയുമായ വിപിൻ പി. വീട്ടിൽ കുറച്ചു ദിവസം മുമ്പ് രാജി വെച്ചിരുന്നു. ജാതി വിവേചനം നിലനിൽക്കുന്നതിനാൽ കോളേജിൽ നിന്ന് വിടപറയുന്നു എന്നാണ് കോളേജ് മാനേജ്‌മെന്റിന് അയച്ച ഇ-മെയിലിൽ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ വിപിൻ പറയുന്നത്.
ഇത്തരമൊരു സംഭവം ഇതാദ്യമായല്ല.
ജാതി വിവേചനത്തെ തുടർന്നും മുസ്‌ലിം വിരുദ്ധത കാരണമായും ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളിൽ ഒരുപാട് വിദ്യാർത്ഥികൾ പഠനം അവസാനിപ്പിക്കുകയും ആത്മഹത്യ ചെയ്യുകയും ചെയ്തിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രയാസത്തിനിടയിലും പ്രവേശന പരീക്ഷകൾ അടക്കമുള്ള കടമ്പകൾ കടന്ന് മദ്രാസ് ഐ.ഐ.ടിയിൽ എത്തുന്ന ന്യൂനപക്ഷ – പിന്നാക്ക വിദ്യാർത്ഥികളോട് സ്ഥാപനാധികാരികൾ കാണിക്കുന്നത് കടുത്ത വിവേചനമാണ് എന്ന് നേരത്തെ തന്നെ ശക്തമായ ആരോപണമുണ്ട്.
മദ്രാസ് ഐ.ഐ.ടിയിലെ ജാതി വിവേചനത്തെ തുടർന്നാണ് 2014 ൽ കാമ്പസിൽ അംബേദ്കർ-പെരിയാർ സ്റ്റഡി സർക്കിൾ രൂപം കൊള്ളുന്നത്. എന്നാൽ അധ്യാപകർ ഉൾപ്പെടെയുള്ള മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന പീഡനങ്ങൾക്കും ജാതി വിവേചനങ്ങൾക്കും എതിരായി ശക്തമായ നിലപാടുകൾ സ്വീകരിച്ചിരുന്ന ഈ സംഘടന ഇപ്പോൾ നിർജീവമാണ്. മദ്രാസ് ഐ.ഐ.ടിയിലെ തന്നെ അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും മുസ്‌ലിം വിരുദ്ധ നിലപാടുകളിലും വ്യക്തിപരമായ കുറ്റപ്പെടുത്തലുകളിലും അവകാശ നിഷേധങ്ങളിലും മനംമടുത്ത് ആത്മഹത്യ ചെയ്ത മലയാളിയായ ഫാത്തിമാ ലത്തീഫിന്റെ വാർത്ത ഇന്ത്യയിലൊട്ടാകെ കാമ്പസ് പ്രക്ഷോഭങ്ങളും പോരാട്ടങ്ങളും സംഘടിപ്പിക്കുന്നതിലേക്ക് വരെ എത്തിയിരുന്നു.
ഐ.ഐ.ടികളുടെ രൂപീകരണവും അതിന്റെ ഘടനയും സ്വാഭാവവും നിലവിലെ പ്രശ്‌നങ്ങൾ മുൻനിർത്തി കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. കോളനിയാനന്തര ഇന്ത്യയിൽ സാങ്കേതിക വിദ്യാഭ്യാസം വളർത്താനാണ് കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഐ.ഐ.ടികൾ സ്ഥാപിക്കപ്പെട്ടത്. “ബൗദ്ധിക നിലവാരവും ഗുണനിലവാരവും ഉറപ്പുവരുത്താൻ എന്ന പേരിൽ സ്ഥാപനത്തിന്റെ മെറിറ്റ് നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നു വാദിക്കപ്പെട്ടു. അതുകൊണ്ട് തന്നെ അമ്പതുകളിലും അറുപതുകളിലും സംവരണത്തിൽ നിന്നുവരെ ഐ.ഐ.ടികളെ മാറ്റിനിർത്തിയിരുന്നു. ദലിത്-ആദിവാസി വിഭാഗങ്ങൾക്ക് 22.5 ശതമാനം സംവരണം നൽകിയ 1973 ലെ എസ്.സി-എസ്.ടി ആക്റ്റും ഒ.ബി.സി വിദ്യാർത്ഥികൾക്ക് 27 ശതമാനം സംവരണം നൽകിയ 2006 ലെ ഒ.ബി.സി ആക്റ്റും നടപ്പാക്കിയതോടെ ഐ.ഐ.ടികളിൽ ചരിത്രത്തിൽ നിർണായകമായ ചില മാറ്റങ്ങൾ വന്നു. ദലിത്-ഒബിസി സംവരണം വഴി ഐ.ഐ.ടികളിൽ കീഴാള വിദ്യാർത്ഥികൾ നിർണായകമായ ഒരു സാമൂഹിക ശക്തിയായി മാറിയിട്ടുണ്ട് എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. പക്ഷെ, ഐ.ഐ.ടികളിൽ ജാതീയമായ വിവേചനങ്ങളും ഇസ്‌ലാമോഫോബിയയും ശക്തമായി തന്നെ നിലനിൽക്കുന്നുവെന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് മലയാളി മുസ്‌ലിം വിദ്യാർത്ഥിനിയായ ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യയും ഇപ്പോൾ പ്രൊഫസർ വിപിന്റെ രാജിയും വ്യക്തമാക്കുന്നത്.
അമേരിക്കയിലെ ജോർജ് മേസൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കുകയും കോവിഡ് കാലയളവിലെ സാമ്പത്തികാഘാതം എന്ന വിഷയത്തിൽ പ്രബദ്ധം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന പ്രൊഫസർ വിപിന്റെ രാജി ഐ.ഐ.ടികളുടെ വിവേചനങ്ങളെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കേണ്ടതാണ്. മദ്രാസ് ഐ.ഐ.ടി നിഗൂഡതകൾ നിറഞ്ഞ കാമ്പസാണ് എന്നും ജാതി വിവേചനം മൂലം വിപിൻ രാജി വെച്ചത് അപമാനകരമാണ് എന്നും പ്രശ്‌നത്തിൽ ദേശീയ പിന്നാക്ക കമീഷൻ ഇടപെട്ട് അന്വേഷണം നടത്തണമെന്നും മധുര ലോക്സഭാംഗവും സി.പി.എം നേതാവുമായ സു. വെങ്കിടേശൻ അഭിപ്രപെട്ടു.
ഇന്ത്യയിലെ വിവിധ ഐ.ഐ.ടികളിലായി തുടരുന്ന വിവേചനങ്ങളുടെ ഫലമായി ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കണക്ക് ഞെട്ടിക്കുന്നതാണ്. കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള Human Resources and Development നൽകുന്ന ഡാറ്റ പ്രകാരം 2014 മുതൽ 2019 വരെയുള്ള കാലയളവിൽ വിവിധ ഐ.ഐ.ടികളിലായി 27 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. അതിൽ തന്നെ മദ്രാസ് ഐ.ഐ.ടിയിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നിട്ടുള്ളത് മദ്രാസ് ഐ.ഐ.ടിയിലെ കണക്കുകൾ പറയുന്നത് അനുസരിച്ച്, ഏഴ് വിദ്യാർത്ഥികളാണ് ഈ കാലയളവിൽ മാത്രം ആത്മഹത്യ ചെയ്തിട്ടുള്ളത്. ഐ.ഐ.ടി ഘോരക്പൂരിലെ 5 വിദ്യാർത്ഥികളും ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലെ ഐ.ഐ.ടികളിൽ 3 വീതം വിദ്യാർത്ഥികളും ഈ കാലയളവിൽ ആത്മഹത്യ ചെയ്തു. മുംബൈ, ഗുവാഹത്തി, റൂർക്കി എന്നിവടങ്ങളിലെ ഐ.ഐ.ടികളിൽ 2 വീതം വിദ്യാർത്ഥികളും വാരണാസി, ധൻബാദ്, കാൺപൂർ എന്നിവടങ്ങളിലെ ഐ.ഐ.ടികളിൽ ഓരോ വിദ്യാർത്ഥികൾ വീതവും ആത്മഹത്യ ചെയ്തവരിൽ പെടുന്നു.
ഇന്ത്യയിലുടനീളം 23 ഐ.ഐ.ടികളാണ് നിലവിലുള്ളത്. ലഭ്യമായ വിവരങ്ങൾ പ്രകാരം പട്ന, ജോധ്പൂർ, ഭുവനേശ്വർ, ഗാന്ധിനഗർ, റോപ്പർ, മാണ്ഡി, തിരുപ്പതി, പാലക്കാട്, ഭിലായ്, ജമ്മു, ഗോവ, ധാർവാഡ് എന്നിവടങ്ങളിലെ ഐ.ഐ.ടികളിൽ 2014 മുതൽ 2019വരെയുള്ള കാലയളവിൽ ഒരു ആത്മഹത്യ പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.