എന്റെ യൂണിവേഴ്സിറ്റി ജീവിതത്തെക്കുറിച്ച് ഞാൻ ഓർക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ഇവ. എന്നിരുന്നാലും, വിദ്യാർത്ഥി സമൂഹങ്ങളുടെ നിരന്തരവും ശക്തവുമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അത്തരം ജാതി വിവേചനത്തിന്റെയും മുൻവിധികളുടെയും കഥകൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. എന്റെ സീനിയർ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കും സമാനമായ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കും അവരുടെ സ്ഥാപനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അവരുടെ പ്രൊഫസർമാർ എങ്ങനെയാണ് സവർണ്ണ ഉന്നതർക്ക് അനുകൂലമായി നിൽക്കുന്നതെന്ന് അവർ എന്നോട് പറയാറുണ്ട്.
ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനം ചൂണ്ടിക്കാണിച്ചു കൊണ്ട് മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ഒരു യുവ പ്രൊഫസർ രാജി വെച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഒരു പ്രഫസർക്ക് വരെ ജാതിയുടെ പേരിൽ വിവേചനം നേരിടുന്നുണ്ടങ്കിൽ വ്യത്യസ്ത സ്ഥാപനങ്ങളിൽ പഠിക്കുന്ന എന്നെപ്പോലുള്ള വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളികൾ എത്രയായിരിക്കുമെന്ന് ചിന്തിക്കാവുന്നതേ ഉള്ളു. കാരണം, നിരവധി വെല്ലുവിളികളാണ് ഞങ്ങൾ സ്ഥാപനങ്ങളിൽ നിന്ന് നേരിടുന്നത്. ഇത് മറികടക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ രാജിയെന്നാണ് എനിക്ക് തോന്നുന്നത്.
ഒരു മുസ്ലീം സ്ത്രീ എന്ന നിലയിൽ, കേന്ദ്ര സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നത് എല്ലായിപ്പോഴും എന്റെ സ്വപ്നമായിരുന്നു. എന്നാൽ, എന്റെ അക്കാദമിക് ജീവിതത്തിലുടനീളം എന്റെ ഐഡന്റിറ്റിയുടെ പേരിൽ ഞാൻ നേരിട്ടത് വലിയ പ്രശ്നങ്ങളാണ്. ഒരു സാധാരണ കുടുംബത്തിൽ വളർന്നയാളാണ് ഞാൻ. എനിക്ക് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കാൻ അവസരം കിട്ടി. പ്രൊഫസർമാർ പഠിപ്പിക്കുന്ന പല ഇംഗ്ലീഷ് പദങ്ങളും, ആശയങ്ങളും മനസ്സിലാക്കാൻ ആദ്യമൊക്കെ ഞാൻ പാടുപെടുമായിരുന്നു. അത്തരം ഭാഷകളും എഴുത്തുകളും അറിയാത്ത നിരവധി വിദ്യാർത്ഥികൾ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. സാമൂഹിക ശ്രേണികളും ഘടനകളും ജാതി പോലുള്ള വിഷയങ്ങളും പഠിപ്പിക്കുമ്പോൾ ഞങ്ങളായിരുന്നു അവരുട പരിഹാസ കഥാപാത്രങ്ങൾ. സ്ഥാപനത്തിന്റെ നോട്ടീസ്ബോർഡിൽ പ്രൊഫസർമാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കി വെക്കാറുണ്ടായിരുന്നു. അവരെ എപ്പോഴും വിദ്യാർത്ഥികൾക്ക് കാണാനും, അവരുടെ സഹായവും, ഉപദേശങ്ങളും സ്വീകരിക്കാനുമായിരുന്നു ഇത്. എന്നാൽ, ആ വാതിലുകൾ ഒരിക്കലും ഞങ്ങളെ പോലുള്ള ന്യൂന പക്ഷങ്ങൾക്ക് വേണ്ടി തുറന്നില്ല. ആ വാതിലുകളിൽ മുട്ടാൻ ഞങ്ങൾ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ, ഞങ്ങളിൽ ആരും അവരോട് സഹായം ചോദിക്കാറില്ല. അല്ലങ്കിൽ അതിന് ആവർ ഞങ്ങളെ അനുവദിക്കാറില്ല.
ഓരോ വിദ്യാർത്ഥിയുടെയും സംസാരങ്ങളും ഭാഷാ ഉച്ചാരണങ്ങളും വ്യത്യസ്തമാണ്. എന്നാൽ, എന്റെ സഹപാഠികളിൽ പലരും അവരുടെ സ്വരത്തിന്റയും, ഉച്ചാരണത്തിന്റെയും, ശൈലിയുടെ പേരിൽ മറ്റ് വിദ്യാർത്ഥികളിൽ നിന്നുള്ള പരിഹാസം നേരിട്ടിരുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഒരു പേപ്പർ എഴുതുന്നത് മുതൽ പ്രൊഫസർമാർക്ക് ഒരു മെയിൽ അയക്കുന്നത് വരെ ഏറെ കഠിനമായ കർമ്മമാണ് ഞങ്ങൾക്ക്. അതിലുപരി, പ്രൊഫസർമാർ പലപ്പോഴും വിദ്യാർത്ഥികളെ ഒറ്റപ്പെടുത്തുകയും ചെയ്യും.
ഒരിക്കൽ, എന്റെ ഗ്രൂപ്പിന് നിയോഗിക്കപ്പെട്ട ഒരു അധ്യാപകൻ എന്നെ അപമാനിച്ചു, “ഇങ്ങനെയാണോ നിങ്ങൾ ഒരു ടേം പേപ്പർ എഴുതുന്നത്? വ്യാകരണപരമായ തെറ്റുകൾ നിറഞ്ഞു നിൽക്കുകയാണ്, നിങ്ങൾ ശരിക്കും എഴുതിയിട്ടില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെപ്പോലുള്ളവർക്ക് ഒരു പിന്തുണയും ലഭിക്കുന്നില്ലെന്ന് ആലോചിച്ചപ്പോൾ എനിക്ക് നിസ്സഹായതയാണ് അനുഭവപ്പെട്ടത്. ഇതിനു മുന്നേ ഒരു ‘ടേം പേപ്പർ’ പോലും കേട്ടിട്ടില്ല, അത് എങ്ങനെ എഴുതണമെന്ന് പറഞ്ഞു തന്നിട്ടുമില്ല.
എന്റെ കോഴ്സ് ഉപേക്ഷിക്കണമെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. ഒരു ഘട്ടത്തിൽ, നിർണായകമായ സെമസ്റ്റർ പരീക്ഷകളുടെ സമയത്ത് വീട്ടിലേക്ക് മടങ്ങാൻ വരെ ഞാൻ ശ്രമം നടത്തിയിരുന്നു. കാറ്റഗറി അടിസ്ഥാനമാക്കിയുള്ള റാങ്കിംഗ് ഉപയോഗിച്ച് ഹോസ്റ്റൽ ലിസ്റ്റ് തയ്യാറാക്കിയ സമയമായിരുന്നു അത്. അതായത് മെറിറ്റ് ലിസ്റ്റിൽ ഇടം നേടിയവർക്ക് മാത്രമാണ് ഹോസ്റ്റൽ മുറികൾ ലഭിച്ചത്. മറ്റുള്ളവർക്ക് സ്വയം വഴികൾ കണ്ടെത്തേണ്ടി വന്നിട്ടുണ്ട്. ഒന്നുകിൽ അവർക്കറിയാവുന്ന മുതിർന്നവർക്കൊപ്പം താമസിക്കുക (അവർക്ക് കാമ്പസിൽ മതിയായ കണക്ഷനുകൾ ഉണ്ടെങ്കിൽ). അല്ലെങ്കിൽ പുറത്ത് താമസിക്കുക (വാടക നൽകാൻ കഴിയുന്നവർക്ക് മാത്രം). സംവരണ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗവും, ഒബിസി ആയിരിക്കും. അവർക്ക് ഹോസ്റ്റൽ റൂം ലഭിക്കാൻ സമയമെടുക്കും.
ഒരിക്കൽ ഒരു പെൺകുട്ടി എന്നോട് ആക്രോശിക്കുകയും ‘സംസ്കാരം’ എന്നതിന്റെ അർത്ഥം പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇംഗ്ലീഷ് മനസ്സിലാക്കാൻ ഓക്സ്ഫോർഡ് നിഘണ്ടു ഉപയോഗപെടുത്ത് എന്ന് പറഞ്ഞ് അവൾ എന്നെ പരിഹസിച്ചു. പിന്നെ, ക്ലാസ് മുറികൾക്ക് പുറത്ത് ചില സർക്കിളുകളുണ്ടായിരുന്നു, അവിടെ വിദ്യാർത്ഥികൾ മണിക്കൂറുകളോളം അസംബന്ധങ്ങളാണ് സംസാരിക്കുക. അത്തരം സംസാരങ്ങളെല്ലാം എനിക്ക് തികച്ചും അന്യമായിരുന്നു. “മുസ്ലിംകളായ നിങ്ങൾ നായ്ക്കളെ തൊടുന്നില്ലേ?, നിങ്ങൾ എന്തിനാണ് ശിരോവസ്ത്രം ധരിക്കുന്നത് ?, നിങ്ങൾ ഉറുദു സംസാരിക്കുന്നുണ്ടോ? നിങ്ങൾ മതവിശ്വാസിയാണോ?, നിങ്ങൾ ചെറുപ്പത്തിലേ വിവാഹിതരാകുമോ?” എന്നിങ്ങനെയുള്ള അപമാനകരമായ ചോദ്യങ്ങൾ എനിക്ക് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്.
ഇന്നത്തെ കാലത്തെ സിനിമകളിൽ തലയിൽ തൊപ്പി ധരിച്ച പുരുഷന്മാരെ കശാപ്പുകാരനായോ, തീവ്രവാദിയായോ ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം, അടിച്ചമർത്തപ്പെട്ടവളായിട്ടാണ് മുസ്ലിം സ്ത്രീകളെ അധിക സിനിമകളിലും ചിത്രീകരിക്കാറുള്ളത്. ഇന്ത്യൻ സിനിമയിലെ ഇത്തരം സ്റ്റീരിയോടൈപ്പ് ചിത്രീകരണം കാണുമ്പോൾ ഈ ചോദ്യങ്ങൾ എന്നെ വീണ്ടും വീണ്ടും അലട്ടുകയാണ് ചെയ്യുന്നത്.
എന്റെ യൂണിവേഴ്സിറ്റി ജീവിതത്തെക്കുറിച്ച് ഞാൻ ഓർക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ഇവ. എന്നിരുന്നാലും, വിദ്യാർത്ഥി സമൂഹങ്ങളുടെ നിരന്തരവും ശക്തവുമായ എതിർപ്പ് ഉണ്ടായിരുന്നിട്ടും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അത്തരം ജാതി വിവേചനത്തിന്റെയും മുൻവിധികളുടെയും കഥകൾ തുടർന്നു കൊണ്ടേയിരിക്കുകയാണ്. എന്റെ സീനിയർ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന സഹപ്രവർത്തകർക്കും സമാനമായ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്കും അവരുടെ സ്ഥാപനങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അവരുടെ പ്രൊഫസർമാർ എങ്ങനെയാണ് സവർണ്ണ ഉന്നതർക്ക് അനുകൂലമായി നിൽക്കുന്നതെന്ന് അവർ എന്നോട് പറയാറുണ്ട്.
മാത്രമല്ല, എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർത്ഥികൾക്കായി സർവകലാശാലകൾ രൂപീകരിക്കുന്ന സാമൂഹിക നീതി സമിതികൾ പലപ്പോഴും വിമർശനങ്ങളോ, ഇടപെടലുകളോ ഇല്ലാതെ തികച്ചും ഉപയോഗശൂന്യമാവുകയാണ് ചെയ്യുന്നത്. നമ്മൾ വീണ്ടും വീണ്ടും ചോദിക്കേണ്ടതുണ്ട്; നമ്മുടെ പ്രമുഖ സർവകലാശാലകൾ എത്രത്തോളം സമത്വമുള്ളവയാണ്?
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാർശ്വവൽകൃത വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും മനസ്സിലാക്കാൻ നിങ്ങൾക്ക് സാധിക്കണം. ജാതി, വർഗം, ലിംഗം, മതം എന്നിവയുടെ പേരിലുള്ള വിവേചനത്തെ നിങ്ങളാണ് ഇല്ലാതാക്കേണ്ടത്. കാരണം, സവർണ്ണ കുടുംബങ്ങളിൽ പെട്ട വിദ്യാർത്ഥികളും ഉന്നത സർവകലാശാലകളിൽ പഠിക്കുന്നവരും ഈ പ്രശ്നങ്ങളെക്കുറിച്ച് ആത്മാർത്ഥമായി ഉത്കണ്ഠപ്പെടുന്നതായി ഞാൻ കണ്ടിട്ടില്ല.