ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ്യ പിറവിയുടെ 100 വർഷങ്ങൾ പിന്നിടുന്നു. കേന്ദ്ര സർവകലാശാലയായ ജാമിഅ സ്ഥാപിക്കപ്പെട്ടത് 1920 ഒക്ടോബർ 20ന്. കൊളോണിയൽ വിരുദ്ധ ഇസ്ലാമിക ആക്റ്റിവിസവും പാശ്ചാത്യ വിദ്യാഭ്യാസമുള്ള മുസ്ലിം ബുദ്ധിജീവികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള അഭിലാഷങ്ങളുമാണ് ജാമിഅ മില്ലിയ ഇസ്ലാമിയ്യയുടെ പിറവിക്ക് കാരണമായത്. ഈ വർഷം രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തെരഞ്ഞെടുത്തത് ജാമിഅ മില്ലിയ സർവകലാശാല.
ഡൽഹിയിലെ കേന്ദ്ര സർവകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയ്യ പിറവിയുടെ 100 വർഷങ്ങൾ പിന്നിടുന്നു. ജാമിഅ മില്ലിയ ഇസ്ലാമിയ്യ സർവകലാശാല സ്ഥാപിക്കപ്പെട്ടത് 1920 ഒക്ടോബർ 20ന്. ഇന്ത്യയിലെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ കേന്ദ്രമായിരുന്ന ജാമിഅ ഇപ്പോൾ വൈവിധ്യങ്ങളുടെയും അകാദമിക മികവിൻ്റേയും ഏറ്റവും മികച്ച കേന്ദ്രമാണ്.
ദേശീയ പ്രസ്ഥാന നേതാക്കളായ മുഹമ്മദലി ജൗഹർ, ഹക്കീം അജ്മൽ ഖാൻ, മുക്താർ അഹമ്മദ് അൻസാരി, അബ്ദുൽ മജീദ് ഖ്വാജ, സക്കീർ ഹുസൈൻ, മഹ്മൂദ് ഹസൻ ദയൂബന്ദി എന്നിവരായിരുന്നു പ്രാരംഭ സംഘാടകർ. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ കൊളോണിയൽ വിരുദ്ധ ഇസ്ലാമിക ആക്റ്റിവിസവും പാശ്ചാത്യ വിദ്യാഭ്യാസമുള്ള ഇന്ത്യൻ മുസ്ലിം ബുദ്ധിജീവികളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള അഭിലാഷങ്ങളും ജാമിഅ മില്ലിയ ഇസ്ലാമിയ്യയുടെ പിറവിക്ക് കാരണമായി.
ജാമിഅ സർവകലാശാലയുടെ നിർമ്മാണത്തിന് മഹാത്മാഗാന്ധിയുടെ പിന്തുണയുണ്ടായിരുന്നു. രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചത് “ഇന്ത്യയിലെ ഏറ്റവും പുരോഗമന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന്” എന്നായിരുന്നു. വിദ്യാഭ്യാസത്തിനും സാംസ്കാരിക നവോഥാനത്തിനുമുള്ള പോരാട്ടമായിരുന്നു ജാമിഅ മില്ലിയ ഇസ്ലാമിയ്യയുടെ ലക്ഷ്യം.
1988ൽ പാർലമെന്റ് പാസാക്കിയ നിയമപ്രകാരം കേന്ദ്ര സർവകലാശാലയായി മാറി. അലീഗഢിലാണ് തുടങ്ങിയതെങ്കിലും പിൽക്കാലത്ത് ഡൽഹിയിലെ ഓഖ്ല പ്രദേശത്തേക്ക് മാറ്റുകയായിരുന്നു. ദേശീയ നേതാവായ അബുൽ കലാം ആസാദ് പ്രധാന പ്രാരംഭ രക്ഷാധികാരികളിൽ ഒരാൾ. മുഹമ്മദലി ജൗഹർ ആദ്യത്തെ വൈസ് ചാൻസലറായി.
1927ൽ പ്രക്ഷുബ്ധ രാഷ്ട്രീയത്തിന്റെ കാലത്ത് മുന്‍ രാഷ്ട്രപതി സക്കീർ ഹുസൈൻ വൈസ്ചാൻസലറായി ചുമതലയേറ്റു. മരണശേഷം അദ്ദേഹത്തെ സംസ്കരിച്ചത് കാമ്പസിലാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിൻ്റെ കേന്ദ്രമായതിനാൽ ബ്രിട്ടീഷ് സർക്കാർ അധ്യാപകരെയും വിദ്യാർഥികളെയും തടവിലാക്കി.
ജെ.എന്‍.യു, അലീഗഢ് സര്‍വകലാശാലകളെ മറികടന്ന് ഈ വർഷം രാജ്യത്തെ ഏറ്റവും മികച്ച സർവകലാശാലയായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തെരഞ്ഞെടുത്തത് ജാമിഅ മില്ലിയ ഇസ്ലാമിയ്യ സർവകലാശാല. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഈ വർഷം ചരിത്രനേട്ടവും ഈ സ്ഥാപനത്തിന് സ്വന്തമായി. ജാമിഅ മില്ലിയയിലെ പരിശീലന കേന്ദ്രത്തില്‍ നിന്ന് ഈ വർഷം റാങ്ക് ലിസ്റ്റിലെത്തിയത് 30 പേരാണ്.
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ജാമിയ മില്ലിയ ഇസ്ലാമിയ്യ. ഇന്ത്യയിലുടനീളം പൗരത്വ സമരങ്ങൾക്ക് ജാമിഅയിലെ വിദ്യാർഥികളുടെ പോരാട്ടങ്ങൾ ശക്തി പകർന്നു. കഴിഞ്ഞ വർഷം ഡിസംബർ 15ന് കാമ്പസിലേക്ക് അതിക്രമിച്ചു കടന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥർ ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികളെ മർദ്ദിക്കുകവരെ ചെയ്തിരുന്നു.
പൂർവ്വ വിദ്യാർഥികളിൽ ബോളിവുഡിലെ ഷാരൂഖ് ഖാൻ, മൗനി റോയ്; മാധ്യമ രംഗത്ത് അർഫ ഖാനം ഷെർവാനി, ബർഖ ദത്ത്, അഞ്ജന ഓം കശ്യപ്; രാഷ്ട്രീയത്തിൽ സൽമാൻ ഖുർഷിദ്; ചരിത്രകാരനായ മുസഫർ ആലം തുടങ്ങിയവർ ഉൾപ്പെടുന്നു.