Skip to content Skip to sidebar Skip to footer

വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന് നാട് കടത്തപ്പെടുന്ന കാലത്ത് അറിഞ്ഞിരിക്കേണ്ട ചില സത്യങ്ങൾ.

2023 മാർച്ചിൽ, മുഗൾ ഭരണാധികാരിയായ ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള വാട്സ്ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ചതിന്, മഹാരാഷ്ട്രയിലെ കോൽഹാപൂർ ജില്ലയിലെ, രണ്ട് മുസ്ലിം കുടുംബങ്ങൾ നാട് കടത്തപ്പെട്ടു. സ്റ്റാറ്റസ് ഇട്ടവർക്കെതിരെ നിലവിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 19 കാരനായ മുഹമ്മദ് മൊമീൻ, 23 കാരനായ ഫൈസാൻ സൗദാഗർ എന്നിവർക്കെതിരെയാണ് ‘ഹിന്ദു മതവികാരം വ്രണപ്പെടുത്തൽ’ ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിട്ടുള്ളത്.

“നിങ്ങൾക്ക് ഒരു പേര് മാറ്റാൻ കഴിയും, പക്ഷേ ചരിത്രം മാറ്റാൻ കഴിയില്ല. ഈ നഗരത്തിന്റെ രാജാവ് ആരായിരുന്നു എന്നതിന് ഈ കുന്നുകൾ സാക്ഷ്യം വഹിക്കുന്നു; ഔറംഗസേബ് ആലംഗീർ”, മഹാരാഷ്ട്രയിലെ ഔറംഗാബാദ് എന്ന നഗരത്തിന്റെ പേര് മാറ്റണമെന്നാവശ്യപെട്ട് നടത്തുന്ന സമരങ്ങൾക്കെതിരെ മുഹമ്മദ് മൊമീൻ വാട്സ്ആപ്പിൽ കുറിച്ച സന്ദേശം ഇങ്ങനെയായിരുന്നു. ഈ സന്ദേശത്തിന്റെ പേരിലാണ് മൊമീന്റെ കുടുംബം നാടുകടത്തപ്പെട്ടത്. എന്നാൽ അഞ്ചു പതിറ്റാണ്ടുകാലം ഇന്ത്യ ഭരിച്ച, നിരവധി സാമൂഹിക- സാംസ്‌കാരിക സംഭാവനകൾ നൽകിയ ഔറംഗസേബിനെ പ്രശംസിക്കൽ എങ്ങനെയാണ് ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നത്? പലരും സമർത്ഥിക്കാൻ ശ്രമിക്കുന്നത് പോലെ ഔറംഗസേബ് ഒരു ഹിന്ദു വിരുദ്ധനായിരുന്നോ?

“വാളുകൊണ്ട് നാഗരികതയെ മാറ്റിമറിക്കാൻ ശ്രമിച്ചു, മതഭ്രാന്തുകൊണ്ട് സംസ്കാരത്തെ തകർക്കാൻ ശ്രമിച്ചു”, “നിരവധി തലകൾ വെട്ടിമാറ്റിയിട്ടും ഔറംഗസേബിന് നമ്മുടെ വിശ്വാസത്തെ തൊടാനായില്ല”, പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് സന്ദർഭങ്ങളിലായി ഔറംഗസേബിനെതിരെ നടത്തിയ പരാമർശങ്ങളാണിവ. “കശാപ്പുകാരൻ” എന്നാണ് ഔറംഗസേബിനെ ആഗ്ര നഗരത്തിലെ മേയർ വിശേഷിപ്പിച്ചത്. ഔറംഗസേബിന്റെ ചരിത്രം പറയുന്ന എല്ലാ സ്‌മാരകങ്ങളും രാജ്യത്ത് നിന്ന് തുടച്ചു നീക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഹിന്ദുത്വവാദികൾ മുറവിളി കൂട്ടി. ഔറംഗസേബ് നിരവധി അമ്പലങ്ങൾ നശിപ്പിച്ചിട്ടുണ്ടെന്നും, ഹിന്ദുക്കൾക്ക് മേൽ ഇസ്‌ലാമിക നിയമങ്ങൾ അടിച്ചേല്പിച്ചുവെന്നും മതമൗലികവാദിയായിരുന്നുവെന്നും മറ്റുമാണ് ഇവരുന്നയിക്കുന്ന വാദങ്ങൾ.

എന്നാൽ, സമീപ വർഷങ്ങളിൽ അക്രമങ്ങൾക്കിരയായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ മുസ്ലീംകളെ പൈശാചികവൽക്കരിക്കാനാണ് ഔറംഗസേബ് എന്ന പേരിപ്പോൾ ചർച്ചയാകുന്നതെന്ന് അലിഗഡ് സർവകലാശാലയിലെ പ്രൊഫസറും ചിത്രകാരനുമായ നദീം റെസാവി പറയുന്നു. ഔറംഗസേബ് ഹിന്ദു വിരുദ്ധനായിരുന്നുവെന്ന വാദം പൊള്ളയാണെന്ന് നദീം റെസാവി ചൂണ്ടികാണിക്കുന്നു: “ഹൈന്ദവ ക്ഷേത്രങ്ങൾ പരിപാലിക്കുന്നതിന് ഏറ്റവും കൂടുതൽ ഗ്രാന്റുകൾ നൽകിയിട്ടുള്ള ഭരണാധികാരിയാണ് ഔറംഗസേബ്, കൂടാതെ മുഗൾ ഭരണത്തിന്റെ ഉയർന്ന സ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ രാജ്‌പുത് വംശജർ ഉണ്ടായിരുന്നതും അദ്ദേഹത്തിന്റെ കാലത്താണ്. ഔറംഗസേബ് ഒരു മതമൗലികവാദിയായിരുന്നില്ല; അദ്ദേഹം വീണ വായിക്കുമായിരുന്നു (ഹിന്ദു ദേവതകൾക്ക് ഇഷ്ടപ്പെട്ട സംഗീത ഉപകരണമാണ് വീണ ), അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും കൂടുതൽ സംഗീത പുസ്തകങ്ങൾ എഴുതപ്പെട്ടതും.”

‘ഔറംഗസേബ്, ദി മാൻ ആൻഡ് ദി മിത്ത്’ എന്ന തന്റെ പുസ്‌തകത്തിൽ ചരിത്രകാരിയായ ഓഡ്രി ട്രഷ്കെ ഇത് വിശദീകരിക്കുന്നുണ്ട്:

“ഹിന്ദു, ജൈന ക്ഷേത്രങ്ങൾ ഔറംഗസേബിന്റെ രാജ്യത്തിന്റെ ഭൂപ്രകൃതിയിൽ നിറഞ്ഞുനിന്നു. ഈ മതസ്ഥാപനങ്ങൾക്ക് മുഗൾ ഭരണകൂടത്തിന്റെ പൂർണ്ണസംരക്ഷണമുണ്ടായിരുന്നു, ഔറംഗസേബ് അവയുടെ ക്ഷേമം ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. മുഗൾ ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ നിലനിന്നിരുന്ന ഔറംഗസേബിന്റെ രാജ്യത്ത് ഏതാനും ചില ക്ഷേത്രങ്ങൾ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഹിന്ദു ആരാധനാലയങ്ങൾ തുടച്ചുനീക്കുകയായിരുന്നു ഔറംഗസേബിന്റെ ലക്ഷ്യമെങ്കിൽ ഇത് സാധ്യമാവുകയില്ലായിരുന്നു. ഔറംഗസേബിനെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹം തകർത്തതിനേക്കാൾ കൂടുതൽ ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിച്ചത് എന്തുകൊണ്ടാണെന്നത് വിശദീകരിക്കേണ്ടതുണ്ട്.

ഇസ്‌ലാമിക നിയമങ്ങൾ ഉപയോഗിച്ചാണ് ഇതര മതനേതാക്കന്മാർക്കും സ്ഥാപനങ്ങൾക്കും ഔറംഗസേബ് സംരക്ഷണം ഉറപ്പാക്കിയത്. എട്ടാം നൂറ്റാണ്ട് മുതൽ ഇന്തോ-മുസ്ലീം ഭരണാധികാരികൾ ഹിന്ദുക്കളെ ദിമ്മികളായി കണക്കാക്കിയിരുന്നു- ഇസ്ലാമിക നിയമത്തിന് കീഴിലുള്ള ഒരു സംരക്ഷിത വിഭാഗമാണ് ദിമ്മികൾ- അതിനാൽ തന്നെ ഹിന്ദുക്കൾക്ക് ചില അവകാശങ്ങൾക്കും, ഭരണകൂട സംരക്ഷണത്തിനും അർഹതയുണ്ടായിരുന്നു. എന്നാൽ ഇസ്ലാമിക നിയമത്തിന്റെ ആവശ്യകതകൾക്കപ്പുറത്തേക്ക്, മുഗൾ സാമ്രാജ്യത്തിലുടനീളം എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതായിരുന്നു ഹിന്ദു, ജൈന മതവിഭാഗങ്ങളോടുള്ള സമീപനത്തിലെയും, ക്ഷേത്രങ്ങൾ സംരക്ഷിക്കുകയും ഇടയ്ക്ക് തകർക്കുകയും ചെയ്തതിലെയും ഔറംഗസേബിന്റെ യുക്തി.

1654-ൽ, മേവാറിലെ ഹിന്ദു രാജ്‌പുത് ഭരണാധികാരിയായിരുന്ന റാണാ രാജ് സിങ്ങിന് അയച്ച രാജഭരണക്രമത്തിൽ (പേർഷ്യൻ ഭാഷയിൽ നിഷാൻ) നല്ല രാജാക്കന്മാർ ക്ഷേത്രങ്ങളെയും മറ്റ് അമുസ്‌ലിം മതസ്ഥലങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് ഔറംഗസേബ് വിശദീകരിക്കുന്നതിങ്ങനെ: ‘രാജാക്കന്മാർ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികളാണ്, അതിനാൽ മതസമൂഹങ്ങൾക്കിടയിൽ സമാധാനം ഉറപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്.’ ഇസ്ലാമിക വീക്ഷണവും മുഗൾ പാരമ്പര്യവും തന്നോട് കൽപ്പിക്കുന്നത് ഹിന്ദു ക്ഷേത്രങ്ങളെയും, തീർത്ഥാടന കേന്ദ്രങ്ങളെയും, മതപണ്ഡിതന്മാരെയും സംരക്ഷിക്കുവാനാണ്.

ഭരണത്തിലേറിയതിന് ശേഷമുള്ള തന്റെ ആദ്യകാല പ്രവർത്തനങ്ങളിലൊന്നിൽ, ക്ഷേത്രങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നത് നിർത്താൻ നിർദ്ദേശിച്ചുകൊണ്ട്, ബനാറസിലെ പ്രാദേശിക മുഗൾ ഉദ്യോഗസ്ഥർക്ക് ഔറംഗസേബ് ഒരു ഉത്തരവ് (ഫാർമാൻ) പുറപ്പെടുവിച്ചു. 1659 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നതിങ്ങനെ: ‘നിങ്ങളുടെ പ്രദേശത്തെ ബ്രാഹ്മണരെയോ മറ്റ് ഹിന്ദുക്കളെയോ ആരും നിയമവിരുദ്ധമായി ശല്യപ്പെടുത്തുന്നില്ലെന്ന് നിങ്ങൾ ഉറപ്പാക്കണം, അങ്ങനെ അവർക്ക് അവരുടെ പരമ്പരാഗത സ്ഥലത്ത് തുടരാനും രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കാനും കഴിയും.’

കൂടാതെ ഹിന്ദു സമുദായങ്ങൾക്ക് ഭൂമി അനുവദിച്ചുകൊണ്ടും, ഹിന്ദു ആത്മീയ നേതാക്കൾക്ക് സാമ്പത്തിക സഹായം നൽകിക്കൊണ്ടുമുള്ള ഔറംഗസേബിന്റെ അനവധി ഉത്തരവുകളും ഉണ്ടായിട്ടുണ്ട്.

തന്റെ ഭരണത്തിന്റെ ഒമ്പതാം വർഷത്തിൽ, നേരത്തെ ലഭിച്ച ഭൂമിയും, വരുമാനം ശേഖരിക്കാനുള്ള അവകാശവും സ്ഥിരീകരിച്ചുകൊണ്ട് ഗുവാഹത്തിയിലെ ഉമാനന്ദ ക്ഷേത്രത്തിലേക്ക് ഔറംഗസേബ് ഫർമാൻ അയക്കുന്നുണ്ട്. 1680-ൽ പുറപ്പെടുവിച്ച ഒരു ഉത്തരവിൽ ബനാറസിലെ ഗംഗാതീരത്ത് താമസിച്ചിരുന്ന ഭഗവന്ത് ഗോസൈൻ എന്ന ഹിന്ദു സന്യാസിയെ സംരക്ഷിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

1687-ൽ, “ഭക്തരായ ബ്രാഹ്മണർക്കും വിശുദ്ധ ഫഖീറുകൾക്കും” വീടുകൾ പണിയുന്നതിനായി ബനാറസിലെ ഒരു പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ ഭൂമി രാംജീവൻ ഗോസൈന് നൽകികൊണ്ട് ഔറംഗസേബ് ഉത്തരവിറക്കി. 1691-ൽ, ബാലാജി ക്ഷേത്രത്തെ പിന്തുണയ്ക്കുന്നതിനായി, ചിത്രകൂടത്തിലെ മഹന്ത് ബാലക് ദാസ് നിർവാണിക്ക് എട്ട് ഗ്രാമങ്ങളും ഗണ്യമായ ഒരു ഭാഗം നികുതി രഹിത ഭൂമിയും ഔറംഗസേബ് നൽകി. ഇങ്ങനെ അലഹബാദ്, വൃന്ദാവൻ, ബിഹാർ, തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങൾക്കും വ്യക്തികൾക്കുമായി ഔറംഗസേബ് അനുവദിച്ച് നൽകിയ ഭൂമിയും, മറ്റ് സഹായങ്ങളും സാക്ഷ്യപ്പെടുത്തുന്ന നിരവധി ചരിത്രരേഖകൾ ലഭ്യമാണ്.”

ഇത്തരത്തിൽ തന്റെ ഭരണപ്രദേശത്തെ ഇതര മതസ്ഥരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഔറംഗസേബ് നടത്തിയിട്ടുള്ള ഇടപെടലുകളെ ബോധപൂർവ്വം മറച്ചുവെച്ചുകൊണ്ടാണ്, ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്‌ത കിരാതനായ ഭരണാധികാരിയായി പലരും ഔറംഗസേബിനെ അവതരിപ്പിക്കുന്നത്. ‘നൂറ്റാണ്ടുകളോളം ഹിന്ദുക്കളെ അടിച്ചമർത്തിയതിനുള്ള, പ്രതികാരമാണ് മുസ്ലീംകൾക്കെതിരെ നടത്തുന്ന ആക്രമണങ്ങൾ’ എന്ന ആഖ്യാനം സൃഷ്ടിക്കുവാനും, ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും മുസ്ലീം സംസ്‌കാരത്തെ തുടച്ചുനീക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ചരിത്രത്തെ വക്രീകരിച്ചുകൊണ്ടുള്ള ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ.

Leave a comment

Get notified on latest updates.

You can unsubscribe anytime.

Factsheets © 2024. All Rights Reserved.

2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ സമരക്കാർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. ബ്ലോഗിൽ പങ്കുവെച്ച കണക്കുകൾ അനുസരിച്ച്, 537 പേരാണ് ഇതുവരെ മരിച്ചിട്ടുള്ളത്.

2021 ജൂലൈ 22ന് ദൽഹി ജന്തർമന്ദറിൽ ഇരുനൂറ് പേർ സമരം ആരംഭിച്ചതോടെ, ജനദ്രോഹ നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. 21 ന് ബുധനാഴ്ച്ച ലഭിച്ച പൊലീസ് അനുമതിയോടെ ഇരുനൂറ് പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ഇപ്പോൾ ജന്തര്‍ മന്തറില്‍ സമരം തുടരുന്നത്. യോഗേന്ദ്ര യാദവ്, ശിവകുമാര്‍ കക്കാജി, ഹനന്‍മല്ലേ തുടങ്ങിയ പ്രധാന കര്‍ഷക നേതാക്കളെല്ലാം ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് എത്തി ചേര്‍ന്നിരുന്നു. ദിവസവും 200 കർഷകരാണ് ജന്തർ മന്തറിലേക്ക് വരുന്നത്. ബാക്കിയുള്ളവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നുണ്ട്.  വിജയം വരെ തുടരുന്ന പോരാട്ടമാണിതെന്ന് കർഷക പ്രക്ഷോഭ നേതാക്കൾ പറയുന്നു.

ജനദ്രോഹകരമായ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ നടക്കുന്ന കര്‍ഷകസമരം ദല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഇരച്ചെത്തിയിട്ട് എട്ട് മാസത്തോളമായി. എന്നാൽ ഈ പ്രതിഷേധത്തിൽ എത്ര കർഷകർ മരിച്ചു എന്ന ചോദ്യത്തിന്, കണക്കുകൾ ലഭ്യമല്ല എന്ന മറുപടിയാണ്  കേന്ദ്ര സർക്കാർ നൽകിയത്. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഒരു ചോദ്യത്തിന് നൽകിയ മറുപടി ഇതിൻ്റെ ഉദാഹരണമാണ്. 'പ്രക്ഷോഭത്തിനിടെ നടന്ന കർഷക മരണത്തെക്കുറിച്ചുള്ള' റിപ്പോർട്ട്‌ ചില എം.പിമാർ ജൂലൈ ഇരുപതിന് മന്ത്രി തോമറിനോട് ചോദിക്കുകയുണ്ടായി. 'പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതായി ഒരു രേഖയുമില്ല, അതുകൊണ്ട് തന്നെ അത്തരം കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശമില്ല- ഇതായിരുന്നു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്. ഗവൺമെൻ്റിൻ്റെ കൈയിൽ കണക്കുകളില്ലെങ്കിലും, എത്ര പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടുവെന്ന് പഞ്ചാബിലെ ഓരോ കർഷകന്നും അവരുടെ കുടുംബങ്ങൾക്കും നന്നായി അറിയാം. 537 കർഷകരാണ് പ്രക്ഷോഭത്തിൽ ഇതുവരെ മരിച്ചതെന്നാണ് എസ്.കെ.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.

'കടുത്ത തണുപ്പ്, ചൂട്, മഴ, മറ്റ് അപകടങ്ങൾ എന്നിവ നേരിട്ടാണ് പാവം കർഷകർ മരിച്ചത്. എന്നാൽ, അതിന്റെ കണക്ക് പോലുമില്ലെന്ന് സർക്കാർ പറയുന്നുണ്ടങ്കിൽ എത്ര മനുഷ്യത്വമില്ലായ്മയാണ് അവർ കാണിക്കുന്നത്'! കർഷകർ ചോദിക്കുന്നു. ഇത് ശരിയാണ് എന്നതിൻ്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം എസ്‌.കെ.എം പങ്കുവെച്ചത്.2020 നവംബർ ഇരുപത്തിനാല് മുതൽ നടന്ന കർഷക പ്രതിഷേധത്തിനിടെ മരണമടഞ്ഞ എല്ലാ കർഷകരുടെയും പട്ടിക ഉൾക്കൊള്ളുന്ന ഒരു ബ്ലോഗിന്റെ വിശദാംശങ്ങൾ അവർ പുറത്തുവിട്ടുണ്ട്. ബ്ലോഗ് ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്. മരിച്ച കർഷകരുടെ ഫോട്ടോയും വിശദാംശങ്ങളും അടങ്ങികൊണ്ടാണ് ബ്ലോഗ് നിർമിച്ചിട്ടുള്ളത്.കർഷകരുടെ മരണത്തെക്കുറിച്ചുള്ള സമാനമായ അനുസ്മരണ പേജും ട്രോളി ടൈംസ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രീ മുക്തർ സാഹിബ് ജില്ലയിലെ ഭട്ടി വാല ഗ്രാമത്തിലെ കുൽവന്ത് സിംഗ്, അതിർത്തിയിൽ കർഷകരുടെ പ്രതിഷേധത്തിൽ തന്റെ മൂത്ത മകൻ ബോഹർ സിങ്ങിന്റെ വിയോഗത്തെ കുറിച് പറഞ്ഞത് ഇങ്ങനെയാണ്; 'സർക്കാരിന് എല്ലാം അറിയാം. അവരുടെ അടുത്ത് എല്ലാ രേഖകളുമുണ്ടെങ്കിലും അവർ അത് പുറത്ത് വിടില്ല. കാരണം, കർഷകരുടെ ത്യാഗവും അവരുടെ ന്യായമായ പ്രതിഷേധവും അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അല്ലങ്കിൽ തയ്യാറാകുകയില്ല. ഒരു സെലിബ്രിറ്റി മരിക്കുകയോ, ഒരു വി.ഐ.പിയുടെ വീട്ടിൽ പ്രസവം നടക്കുകയോ ചെയ്താൽ, അതേ നേതാക്കൾ തന്നെയാണ് അവരുടെ സാന്നിധ്യം അവിടെ ഉറപ്പാക്കുന്നത്. പക്ഷേ, കർഷകരുടെ കാര്യം വരുമ്പോൾ അവർ ഞങ്ങളെ അവഗണിക്കുന്നു. അത്തരമൊരു ഹൃദയമില്ലാത്ത സർക്കാരിൽ ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല'.

ഇതേ ജില്ലയിലെ മറ്റൊരു കർഷകനായ ബർകണ്ടി ഗ്രാമത്തിൽ നിന്നുള്ള ഗുർമിത് സിംഗിനും പറയാനുള്ളത് സമാന അനുഭവങ്ങളാണ്. അദ്ദേഹത്തിന്റെ ഏക മകൻ യാദ്വീന്ദർ സിംഗ് ജനുവരി 26ന് തിക്രി അതിർത്തിയിൽ നിന്ന് മടങ്ങിവരുന്ന സമയത്താണ് അപകടത്തിൽ മരിച്ചത്. പാർലമെന്റിൽ തോമറിന്റെ മറുപടിയിൽ പ്രകോപിതനായ ഗുർമിത് പറഞ്ഞത്,

'ഇത്തരമൊരു സർക്കാരിനെ പ്രതി ലജ്ജിക്കുന്നു' എന്നാണ്. എത്ര കർഷകർ മരിച്ചുവെന്ന് അവർക്ക് നന്നായി അറിയാം, പക്ഷേ, അവർ ഞങ്ങളെ മാനസികമായി ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വാർധക്യത്തിൽ എനിക്ക് ഏക പിന്തുണയാകേണ്ട എന്റെ മകനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അതോടെ ഞാൻ ആകെ തകർന്നുപോയി. എന്റെ മകന്റെ ത്യാഗത്തിനുള്ള പരിഹാരം മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുക എന്നതാണ്. കൃഷിക്കാർക്കുവേണ്ടിയാണ് എന്റെ മകൻ രക്തസാക്ഷിയായത്'.

ക്രൻതികരി കിസാൻ യൂണിയൻ പ്രസിഡന്റായ ഡോ. ദർശൻ പാൽ ദി വയറിനോട്‌ പറഞ്ഞത് ഇങ്ങനെയാണ്. 'എത്ര കർഷകർ പ്രക്ഷോഭത്തിൽ മരിച്ചു എന്ന് മോഡി സർക്കാറിന് അറിയില്ലങ്കിൽ, ഞങ്ങൾക്ക് സ്വന്തമായി കണക്കെടുക്കാൻ കഴിയും. വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിന് ചില ഏജൻസികളെ നിയോഗിക്കാമായിരുന്നു, പക്ഷേ, അവർക്ക് വേണ്ടത് ആളുകളെ വഴിതെറ്റിക്കുയാണ്. ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് പാർലമെന്റിൽ പറഞ്ഞ ഒരു സർക്കാരിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാം"! അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ ഇതുവരെ എത്ര കർഷകർ മരിച്ചുവെന്ന് പോലും അറിയില്ലെങ്കിൽ ഇത് എങ്ങനെയുള്ള സർക്കാരാണെന്ന് മറ്റൊരു മുതിർന്ന എസ്‌.കെ.എം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ ചോദിച്ചു. പ്രതിഷേധത്തിൽ രിച്ച എല്ലാ കർഷകരുടെയും  രേഖ ഞങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അത് പുറത്തുവിടും. അടിസ്ഥാനപരമായി, സർക്കാർ പൊതുജനങ്ങൾക്ക് വേണ്ടിയല്ല നിലനിൽക്കുന്നത്. മറിച്ച് അംബാനി, അദാനി തുടങ്ങിയ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്” അദ്ദേഹം പറഞ്ഞു.

"മോദി സർക്കാരിന്റെ ഉദ്ദേശ്യം ആദ്യ ദിവസം മുതൽ തന്നെ മോശമാണ്. പാർലമെന്റിൽ അത്തരമൊരു പ്രസ്താവന ഇറക്കിയതിലൂടെ, കൃഷിക്കാരോടുള്ള തന്റെ സർക്കാരിന്റെ കടുത്ത മനോഭാവം തോമർ തെളിയിച്ചിട്ടുണ്ട്”-  അദ്ദേഹം കൂട്ടിച്ചേർത്തു.