സാധാരണഗതിയിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്യപ്പെടാത്ത ഓസ്‌ട്രേലിയ, ബെൽജിയം, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്‌സ്, പോർച്ചുഗൽ, സ്‌പെയിൻ, സ്വീഡൻ, യു.എസ്.എ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട 100-ലധികം കുരങ്ങുപനി കേസുകളാണ് ലോകാടിസ്ഥാനത്തിൽ ഈ രോഗത്തിനെതിരെ ജാഗ്രതയുയർത്താൻ പ്രേരിപ്പിച്ചത്.
മങ്കിപോക്സ് പകരുന്നതെങ്ങനെ?
സാധാരണഗതിയിൽ, രോഗബാധിതരായ മൃഗങ്ങളുമായി അടുത്തിടപഴകുന്നതിലൂടെയാണ് മനുഷ്യർക്ക് മങ്കിപോക്സ് പിടിപെടുന്നത്. അത് മൃഗങ്ങളുടെ കടി, പോറൽ, ശരീരസ്രവങ്ങൾ, മലം അല്ലെങ്കിൽ വേണ്ടത്ര പാകം ചെയ്യാത്ത മാംസം കഴിക്കുന്നത് എന്നിവയിലൂടെയും ആകാമെന്ന് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന സൂനോട്ടിക് രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ജോർജ്ജ്ടൗൺ സർവകലാശാലയിലെ ഗവേഷക എലൻ കാർലിൻ പറയുന്നു.
1958-ൽ ആദ്യമായി ലബോറട്ടറി കുരങ്ങുകളിൽ കണ്ടെത്തിയതിനാലാണ് വൈറസിന് ആ പേര് നൽകിയതെങ്കിലും, കാട്ടിലെ കുരങ്ങുപനിയുടെ പ്രധാന വാഹകർ മൂഷികവർഗ്ഗത്തിൽപ്പെട്ട ജീവികളാണെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിൽ, പ്രത്യേകിച്ച് ഉഷ്ണമേഖലാ മഴക്കാടുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ – റോപ് സ്ക്യുരൽ, മരയണ്ണാൻ, ഗാംബിയൻ പൗച്ച് എലികൾ, ഡോർമിസ് എന്നിവയെല്ലാം
ഈ വൈറസിന്റെ വാഹകരാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. “ഈ മൃഗങ്ങളിൽ വൈറസ് വളരെക്കാലം പ്രചരിച്ചിട്ടുണ്ടാകാം, കൂടുതൽക്കാലവും, അവ മൃഗങ്ങൾക്കിടയിൽതന്നെ കഴിച്ചുകൂട്ടി.”, ഡോ. കാർലിൻ പറഞ്ഞു.
മനുഷ്യരിലേക്ക്!
മങ്കിപോക്സ് ആദ്യമായി മനുഷ്യർക്ക് പിടിപെട്ടത് 1970-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്. അതിനുശേഷം, ഇടയ്ക്കിടെ വൈറസ് വ്യാപനം ഉണ്ടാവാറുണ്ടായിരുന്നെങ്കിലും, അത് 11 ആഫ്രിക്കൻ രാജ്യങ്ങളിലെ നൂറുകണക്കിന് കേസുകളിൽ പരിമിതമായിരുന്നു. സഞ്ചാരികളിലൂടെയും വിദേശമൃഗങ്ങളുടെ ഇറക്കുമതിയിലൂടെയും ഒരുപിടി കേസുകൾ മറ്റ് ഭൂഖണ്ഡങ്ങളിലേക്കെത്തി.
എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് വൈറസ് പകരുന്നത് വളരെ വിരളമാണ്.
വസ്ത്രം, കിടക്ക എന്നിവ പോലുള്ള രോഗബാധിതമായ വസ്‌തുക്കൾ സ്പർശിക്കുകയോ പങ്കിടുകയോ ചെയ്യുന്നതിലൂടെയോ, തുമ്മുകയോ ചുമയ്‌ക്കുകയോ ചെയ്യുമ്പോഴുണ്ടാകുന്ന സ്രവങ്ങളിലൂടെയോ വൈറസ് പടരാൻ സാധ്യതയുണ്ടെന്നാണ് W.H.O പറയുന്നത്.
മങ്കിപോക്സും സ്വവർഗ്ഗാനുരാഗികളും
ഈ വർഷത്തെ ഭൂരിഭാഗം കുരങ്ങുപനി കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് സ്വവർഗ്ഗാനുരാഗികളാണെന്ന് സ്വയം പ്രഖ്യാപിച്ച യുവാക്കളിലാണ്. ലൈംഗികവേളയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ശുക്ലത്തിലൂടെയോ മറ്റ് ശരീരസ്രവങ്ങളിലൂടെയോ കുരങ്ങുപനി പകരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ലൈംഗികവേളയിൽ രോഗബാധിതമായ മുറിവുകളുമായുള്ള സമ്പർക്കത്തിലൂടെയാവാനാണ് സാധ്യത കൂടുതൽ. “ഇതൊരു സ്വവർഗ്ഗാനുരാഗ രോഗമല്ല. എന്നാൽ സോഷ്യൽ മീഡിയയിലെ ചില ആളുകൾ ഇതിനെ അങ്ങനെ ലേബൽ ചെയ്യാൻ ശ്രമിച്ചു. വൈറസുമായി അടുത്തിടപഴകുന്നതിലൂടെ ആർക്കും മങ്കിപോക്സ് പിടിപെടാം.” W.H.O. യുടെ H.I.V., ഹെപ്പറ്റൈറ്റിസ്, S.T.I.s പ്രോഗ്രാമിന്റെ ഉപദേഷ്ടാവായ ഡോ. ആൻഡി സീൽ തിങ്കളാഴ്ച്ച ചോദ്യോത്തര വേളയിൽ പറഞ്ഞു.
മങ്കിപോക്സ്: രോഗലക്ഷണങ്ങൾ, അണുബാധയുടെ തീവ്രത
വസൂരി പോലെയുള്ള വൈറസുകളുടെ അതേ കുടുംബത്തിന്റെ ഭാഗമാണ് മങ്കിപോക്സ്. എന്നാൽ, സാധാരണയായി വളരെ സൗമ്യമായ അവസ്ഥയിലാണ് ഈ വൈറസ് ബാധ ഉണ്ടാകുന്നതെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. വൈറസ് ബാധിച്ച് ശരാശരി ആറു മുതൽ 13 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു, ചിലപ്പോൾ മൂന്നാഴ്ച വരെ എടുത്തേക്കാം. രോഗബാധിതരായ ആളുകൾക്ക് സാധാരണയായി പനി, തലവേദന, പുറം/പേശി വേദന, വീർത്ത ലിംഫ് നോഡുകൾ, ക്ഷീണം എന്നിവ അനുഭവപ്പെടും.
മിക്ക ആളുകളുടെ ശരീരത്തിലും, പനി വന്ന് ഏകദേശം ഒന്നോ മൂന്നോ ദിവസങ്ങൾക്ക് ശേഷം, പോക്സ് വൈറസ് ബാധയുടെ സവിശേഷതയായ വേദനാജനകമായ ചുണങ്ങ് പ്രത്യപ്പെടും. അടുത്ത അഞ്ച് മുതൽ ഏഴ് വരെ ദിവസങ്ങളിൽ പഴുപ്പ് നിറയുന്ന പരന്ന ചുവന്ന അടയാളങ്ങളോടെയാണ് ഇത് ആരംഭിക്കുന്നത്. രോഗിയുടെ മുഖത്തോ കൈകളിലോ കാലുകളിലോ വായയുടെ ഉള്ളിലോ ജനനേന്ദ്രിയത്തിലോ ആരംഭിക്കുന്ന ചുണങ്ങ്, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും. രണ്ടോ നാലോ ആഴ്‌ചക്കുള്ളിൽ ഒരു വ്യക്തിയുടെ ചുണങ്ങു കുമിളകൾ അവസാനിച്ചാൽ, പിന്നീടവ പകർച്ചവ്യാധിയല്ല. കാനഡയിലെ സസ്‌കാച്ചെവൻ സർവകലാശാലയിലെ വാക്‌സിൻ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് ഓർഗനൈസേഷനിലെ വൈറോളജിസ്റ്റായ ഏഞ്ചല റാസ്‌മുസെൻ പറഞ്ഞു.
മരണനിരക്ക്
കുട്ടികൾക്കും രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകൾക്കുമിടയിൽ കൂടുതൽ ഗുരുതരമായ കേസുകൾ ഉണ്ടാകാമെങ്കിലും മങ്കിപോക്സ് വളരെ അപൂർവമായി മാത്രമേ മാരകമാകാറുള്ളൂ. മധ്യ ആഫ്രിക്കയിൽ കാണപ്പെടുന്ന ഒരു വകഭേദത്തിന് 10 ശതമാനം രോഗബാധിതരെ കൊല്ലാൻ കഴിയുമെങ്കിലും, നിലവിൽ പ്രചരിക്കുന്ന വൈറസ് പതിപ്പിന്റെ മരണനിരക്ക് 1 ശതമാനത്തിൽ താഴെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കുരങ്ങുപനിയുടെ എളുപ്പത്തിൽ തിരിച്ചറിയാവുന്ന ആദ്യ ലക്ഷണങ്ങളും, ചുണങ്ങുമെല്ലാം രോഗത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിൽ സഹായകമാണ്. “മങ്കിപോക്സിന് രോഗലക്ഷണത്തിന് മുമ്പുള്ള സംക്രമണം ഉണ്ടെന്ന് തോന്നുന്നില്ല. എന്നിരുന്നാലും, അടുത്തിടെ പൊട്ടിപ്പുറപ്പെട്ട കേസുകൾ കാണിക്കുന്നത് പോലെ, രോഗലക്ഷണങ്ങൾ വ്യക്തമല്ലെങ്കിൽ, അണുബാധയുടെ ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ മങ്കിപോക്സ് പകരാൻ സാധ്യത കൂടുതലാണ്”. ഡോ. റാസ്മുസെൻ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ മങ്കിപോക്സ് ഒരു ഭീഷണിയാണോ?
മങ്കിപോക്സ് വൈറസിനു രൂപമാറ്റം വന്നതായോ പകർച്ചാനിരക്ക് കൂടിയതായോ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് ആശ്വാസ വാർത്ത. “മങ്കിപോക്സ് പോലുള്ള ഡിഎൻഎ വൈറസുകൾ പൊതുവെ സ്ഥിരതയുള്ളവയും ആർഎൻഎ വൈറസുകളെ അപേക്ഷിച്ച് വളരെ സാവധാനത്തിൽ വികസിക്കുന്നവയുമാണ്. സാധ്യതയുള്ള മ്യൂട്ടേഷനുകൾ പരിശോധിക്കുന്നതിനായി ശാസ്ത്രജ്ഞർ സമീപകാല കേസുകളിൽ നിന്ന് വൈറസുകളെ പരിശോധിച്ചുവരികയാണ്. പകർച്ചാനിരക്ക്, തീവ്രത, മറ്റ് സ്വഭാവസവിശേഷതകൾ എന്നിവ മാറിയിട്ടുണ്ടോ എന്ന് ഉടൻ അറിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അവ വ്യത്യസ്തമായിരിക്കില്ല എന്നതാണ് എന്റെ പ്രതീക്ഷ.” ഡോ. സിഗാൾ പറഞ്ഞു.
എന്നിരുന്നാലും, കുരങ്ങുപനി കേസുകളുടെ സമീപകാല വർദ്ധനവിന് വിദഗ്ധർക്ക് ചില വിശദീകരണങ്ങളുണ്ട്. സൂനോട്ടിക് സ്പിൽഓവർ എന്നുറിയപ്പെടുന്ന, മൃഗങ്ങളുമായുള്ള സമ്പർക്കത്തിൽ നിന്ന് മനുഷ്യർക്ക് വൈറസ് ബാധിക്കുന്ന സംഭവങ്ങൾ സമീപ ദശകങ്ങളിൽ കൂടുതലായതായി ഗവേഷണങ്ങൾ കാണിക്കുന്നു. വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും വനനശീകരണവും മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സമ്പർക്കം വർധിച്ചു എന്നതിന്റെ സൂചകമാണ്. സൂനോട്ടിക് വൈറസുകൾ വഹിക്കുന്ന വവ്വാലുകളും എലികളും പോലുള്ള ചില മൃഗങ്ങളുടെ എണ്ണം ക്രമാതീതമായിരിക്കുന്നു.
“ഇക്കാലത്ത് വൈറസുകളാലുണ്ടായ പ്രധാന ആപത്ത് കൊവിഡ് തന്നെയാണ്, കൊവിഡ് സാധ്യത കുറയ്ക്കുന്ന അതേ നടപടികൾ – സാമൂഹിക അകലം, പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കൽ, കൈകളുടെ ശുചിത്വം, പ്രതലങ്ങൾ അണുവിമുക്തമാക്കൽ എന്നിവ തുടരുന്നത് കുരങ്ങുപനി വരാനുള്ള സാധ്യതയും കുറയ്ക്കുമെന്നതാണ് സന്തോഷകരമായ കാര്യം.” ഡോ. റാസ്മുസെൻ പറഞ്ഞു.
കുരങ്ങുപനിക്കുള്ള ചികിത്സ
മങ്കിപോക്സിനുള്ള ചികിത്സയിൽ, രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് സാധാരണയായി ലഭ്യമാവുക. സിഡോഫോവിർ, ടെക്കോവിരിമാറ്റ് (Cidofovir and Tecovirimat) എന്നീ രണ്ട് ആൻറിവൈറൽ മരുന്നുകൾക്കു പുറമെ, വസൂരിക്കെതിരെ വികസിപ്പിച്ച ഇൻട്രാവെനസ് ആന്റിബോഡി ചികിത്സയും മങ്കിപോക്സ് കൈകാര്യം ചെയ്യാൻ ഉപയോഗിക്കാം. എന്നിരുന്നാലും, അവ ലാബിലും മൃഗങ്ങളുടെ മോഡലുകളിലും മാത്രമേ പരീക്ഷിക്കപ്പെട്ടിട്ടുള്ളൂ.
വസൂരിക്കെതിരെയുള്ള വാക്സിനേഷൻ ലഭിച്ചവർക്ക് മങ്കിപോക്സ് വരാനുള്ള സാധ്യത കുറവാണ്. എന്നാൽ, 1975ഓടെ രാജ്യത്ത് വസൂരി നിർമാർജനം ചെയ്യപ്പെട്ടതോടെ, വ്യാപകമായുള്ള വാക്സിനേഷൻ നടപടികൾ നിർത്തിവെക്കപ്പെട്ടിരുന്നു. ഇന്ത്യയിൽ 1975ന് ശേഷം ജനിച്ചവർക്ക് വസൂരി വാക്സിനേഷൻ ലഭിച്ചിട്ടില്ല എന്നത് അവർക്കിടയിൽ കുരങ്ങുപനിയുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്.
കൻവുൽ ഷയ്ക്ക് എഴുതി ‘ദി ന്യൂയോർക് ടൈംസ്’ പ്രസിദ്ധീകരിച്ച ലേഖനം.
വിവർത്തനം: ആർ. വി ശുഐബ് മുഹമ്മദ്.