ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിലെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 789 സ്ത്രീകളാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ഈ കരട് നിയമം നടപ്പിലാക്കുകയാണെങ്കിൽ, സ്ത്രീകളുടെ ഭ്രൂണഹത്യ കൂടുകയും പെൺകുട്ടികൾ ഇല്ലാതാക്കുകയും അതോടൊപ്പം പുരുഷന്മാർക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരികയും ചെയ്യും.
അഞ്ച് അധ്യായങ്ങളുള്ളതാണ് ഉത്തർപ്രദേശിൽ അവതരിപ്പിക്കപ്പെട്ട കരട് ജനസംഖ്യാ നിയന്ത്രണ ബില്ല്. അതിലെ പ്രധാനപ്പെട്ടതും ഏറെ ആക്ഷേപകരവുമായ ഭാഗങ്ങൾ നാം വിശദമായി മനസ്സിലാക്കേണ്ടതാണ്. ഈ ബില്ലിലെ നിർദ്ദേശങ്ങൾ, സംസ്ഥാനത്തെ ജനനനിരക്ക് കുറയ്ക്കുന്നതിൽ എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് ചിന്തിക്കേണ്ടതുണ്ട്. ദരിദ്ര കുടുംബങ്ങളെ ഇത് വളരെ ദോഷകരമായി ബാധിക്കുമെന്ന് ഇതിനകം വിലയിരുത്തപ്പെട്ടതാണ്. അവരുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തുകയും, അനാരോഗ്യം, സാമൂഹിക പ്രശ്നങ്ങൾ, എന്നിവക്ക് അവർ കൂടുതൽ ഇരയാവുകയും ചെയ്യും. ജനസംഖ്യ നിയന്ത്രിക്കാൻ ബലപ്രയോഗം നടത്തുന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും സ്ത്രീ അവകാശങ്ങളുടെ ലംഘനമാണ്.
ബില്ലിൻ്റെ ഉള്ളടക്കം
ബില്ലിലെ പ്രധാന വശങ്ങൾ കൈകാര്യം ചെയ്യുന്നത് രണ്ടാം അധ്യായത്തിലാണ്. അവയിലെ ചില പോയിൻ്റുകൾ പരിശോധിക്കാം.
രണ്ട് കുട്ടികൾ മാത്രമുണ്ടായാൽ
- രണ്ട് കുട്ടികളുടെ ജനനത്തിനുശേഷം സ്ത്രീ വന്ധ്യംകരണത്തിന് വിധേയയാവുകയാണെങ്കിൽ, കുട്ടിയുടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രമോഷൻ, ഇൻക്രിമെന്റുകൾ, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ പിതാവിന് ലഭിക്കും.
ഇതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ വളരെ വലുതാണ്. നാം ജീവിക്കുന്നത് അങ്ങേയറ്റം പുരുഷാധിപത്യമുള്ള സമൂഹത്തിലാണ്. അതുകൊണ്ട് തന്നെ വന്ധ്യകരണത്തിന്റെ ഭാരം പലപ്പോഴും സ്ത്രീകളാണ് വഹിക്കേണ്ടി വരുന്നത്. ആനുകൂല്യങ്ങൾ ലഭിക്കാൻ പുരുഷന്റ നിർബന്ധം മൂലം സ്ത്രീകൾ വന്ധ്യകരണം ചെയ്യാൻ നിർബന്ധിതയാകും. വന്ധ്യംകരണത്തിനുള്ള ശ്രമങ്ങൾ പല സ്ത്രീകളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, മറ്റ് നിരവധി പ്രശ്നങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന്, ഒരു കുട്ടി ജനിച്ചതിനുശേഷം വന്ധ്യംകരണത്തിന് പുരുഷൻ സമ്മർദ്ദം ചെലുത്തിയേക്കാം. അത് നടപ്പിലാവുകയും ചെയ്യാം. ഈ കുട്ടി പെണ്ണാവുകയോ, അല്ലെങ്കിൽ കുട്ടി മരണപ്പെടുകയോ ചെയ്താൽ അവൾക്ക് മറ്റൊരു കുട്ടിക്ക് ജനനം നൽകാൻ സാധിക്കില്ല. ഇത് ഒരുപക്ഷെ സ്ത്രീയെ മാനസികമായി തകർക്കുകയും അതുവഴി വിവാഹമോചനം നേടുന്നതിൽ വരെ കാര്യങ്ങൾ എത്തുകയും ചെയ്തേക്കാം. ഇതുവഴി പുരുഷന് ഒന്നും സംഭവിക്കാനില്ല. അവന് വീണ്ടും വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. വന്ധ്യംകരണം നടന്നതുകൊണ്ട് സ്ത്രീയുടെടെ ഭാവി അനിശ്ചിതത്തിലേക്ക് നീങ്ങും. ഇത്തരം അനുമാനങ്ങൾ വെറും അതിശയോക്തിപരമല്ല. കാരണം, ഗാർഹിക പീഡനം, വിവാഹമോചനം, മരണം എന്നിവ നേരിടുന്ന സ്ത്രീകളുടെ കേസുകൾ ഇന്ന് ഏറെയുണ്ട്.
- ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് ഒരു കുട്ടി ജനിച്ച ശേഷം വന്ധ്യംകരണം നടത്തിയാൽ ഒരു ലക്ഷം രൂപ ലഭിക്കും. പെൺകുട്ടിയാണെങ്കിൽ ലഭിക്കുന്ന സംഖ്യ 80,000 രൂപയായിരിക്കും.
എന്നാൽ ഈ ആനുകൂല്യത്തിന്റ ഭവിഷ്യത്തും സ്ത്രീക്കായിരിക്കും. കാരണം ഒരു കുഞ്ഞ് ജനിച്ചതിനുശേഷം വന്ധ്യംകരണം ചെയ്താൽ അത് സ്ത്രീയുടെ ആരോഗ്യത്തെ വളരെ വലിയ രീതിയിൽ ബാധിക്കും. വന്ധ്യകരണണം നടത്തിയ ശേഷം മാനസികമായും ശാരീരികമായും തളർന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ നമ്മുടെ മുന്നിലുണ്ട്.
രണ്ട് കുട്ടികളിൽ കൂടുതലുണ്ടായാൽ
സാമൂഹികവും സാമ്പത്തികവുമായ ശ്രേണിയിലെ ഏറ്റവും താഴ്ന്ന നിലയിലുള്ളവരാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരിൽ കൂടുതലും. പ്രധാനമായും ദലിതർ, ആദിവാസികൾ, പിന്നോക്ക ജാതികളിൽ നിന്നുള്ളവർ, ന്യൂനപക്ഷ സമുദായങ്ങളിലെ ദരിദ്ര വിഭാഗങ്ങൾ എന്നിവരടങ്ങുന്നവരാണവർ. അവർക്ക് വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് ഇതിന്റ പ്രശ്നങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അവർ ഇതിന് ഉത്തരവാദികളല്ല. ഇത്തരക്കാരെ സർക്കാർ ഒഴിവാക്കുകയും, അവരുടെ നിയമങ്ങൾ പാലിക്കാത്തതിൽ അവരെ ശിക്ഷിക്കുകയും ചെയുന്നത് പാപമാണ്.
ദരിദ്രരോടും പിന്നാക്കക്കാരോടും നമ്മുടെ ഭരണ സംവിധാനത്തെ അടുപ്പിക്കുന്നതിനാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത് അർത്ഥവത്താക്കുന്നതിന്, സ്ഥാനാർത്ഥികളായി രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെയും ഈ തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാൻ പ്രോത്സാഹനവും അവസരവും നൽകണം. ഇന്നത്തെ കാലത്ത് ഇത്തരം തിരഞ്ഞെടുപ്പുകളിൽ കൂടുതലും പണത്തിനാണ് പ്രാധാന്യം നൽകുന്നത്, ദരിദ്ര സ്ഥാനാർത്ഥികൾക്ക് പണം നൽകാൻ സാധിക്കാത്തത് കൊണ്ട് അവർ അതിൽ പുറം തള്ളപ്പെടുന്നു. ഈ നിയമം നടപ്പിലാക്കുകയാണെങ്കിൽ, സ്ഥാനാർത്ഥികളായി നിൽക്കാൻ പോലും അർഹതയുള്ള പാവപ്പെട്ടവർ ഗണ്യമായി കുറയുകയും ജനാധിപത്യത്തിന് കൂടുതൽ തടസ്സങ്ങൾ നേരിടുകയും ചെയ്യും.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ ജോലി ഏറ്റെടുക്കുന്നതിൽ നിന്ന് തടയുന്നതാണ് മറ്റൊരു പോയിന്റ. ഇത് എസ്.സി, എസ്.ടി സമുദായങ്ങളിലെ അംഗങ്ങൾക്കാണ് വലിയ ദോഷം ചെയ്യുക. സർക്കാർ ജോലികളിൽ സംവരണത്തിനുള്ള അവകാശം ലഭ്യമാക്കുന്നതിൽ നിന്ന് അവരെ തടയും. മാത്രമല്ല കരട് ബില്ല് നടപ്പാക്കുന്നത് ചൂഷണത്തിനും ദരിദ്രരായ പൗരന്മാരുടെ അഭിലാഷങ്ങൾക്കും ക്രൂരമായ പ്രഹരമേൽപ്പിക്കും.
രണ്ട് വിഭാഗങ്ങളുടെയും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് എല്ലാ സർക്കാർ സബ്‌സിഡികളും നഷ്ടപ്പെടും എന്നതാണ് ഈ വിഭാഗത്തിൽ അവസാനത്തെത്.
അപകടകരമായ പ്രത്യാഘാതങ്ങൾ
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിലെ ലിംഗാനുപാതം 1000 പുരുഷന്മാർക്ക് 789 സ്ത്രീകളാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ഈ കരട് നിയമം നടപ്പിലാക്കുകയാണെങ്കിൽ, സ്ത്രീകളുടെ ഭ്രൂണഹത്യ കൂടുകയും പെൺകുട്ടികൾ ഇല്ലാതാക്കുകയും അതോടൊപ്പം പുരുഷന്മാർക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരികയും ചെയ്യും. ഈ നിയമം നടപ്പിലാക്കുന്നതിലൂടെ ഒരു ദശകത്തിനുള്ളിൽ ഉത്തർപ്രദേശ് സർക്കാർ നേടാൻ ആഗ്രഹിക്കുന്ന 2.1 ന്റെ ടി.എഫ്.ആർ ആണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ നിർബന്ധിത നിയമങ്ങളൊന്നും സ്വീകരിക്കാതെ തന്നെ ഇവയെല്ലാം നേടിയിട്ടുണ്ട്. കേരളത്തിന്റെ ഉദാഹരണം തന്നെ എടുക്കാം, സംസ്ഥാനത്തെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 91% ആണ്. ഉത്തർപ്രദേശിൽ ഇത് 61% മാത്രമാണ്. കേരളത്തിലെ ശിശുമരണനിരക്ക് 10,000 ജീവനോടെയുള്ളവരിൽ ഏഴു മരണങ്ങളാണ്. ഉത്തർപ്രദേശിൽ ഇത് 47 ആണ്. ഈ ഉയർന്ന സൂചകങ്ങളാണ് കേരളത്തിന്റെ ജനനനിരക്കിൽ ഗണ്യമായ കുറവുണ്ടാക്കിയത്. ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ചുള്ള ഈ കരട് നിയമത്തെ സാധ്യമായ എല്ലാ വിധത്തിലും എതിർക്കേണ്ടത് അത്യാവശ്യമാണ്.