220 കോടി ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്‌സിൻ നൽകി എന്ന അവകാശവാദവുമായി ബി.ജെ.പിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. “220 ആളുകൾക്ക് സൗജന്യമായി വാക്‌സിൻ നൽകൽ സാധ്യമാണ് എന്ന് എപ്പോഴെങ്കിലും നിങ്ങൾ കരുതിയിരുന്നോ? എന്നായിരുന്നു പ്രസ്തുത പോസ്റ്റ്.
ബി.ജെ.പി ഔദ്യോഗിക പേജിന് പുറമേ കേന്ദ്രമന്ത്രി കൈലാഷ് ചൗധരി, ബി.ജെ.പി എം.പി ദിവ്യ കുമാരി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി രമേശ് പൊഖ്‌റിയാൽ നിഷാങ്ക്, ബിഹാർ ഉപമുഖ്യമന്ത്രി കതിഹർ പ്രസാദ് തുടങ്ങിയവരും സമാന അവകാശവാദം ഉന്നയിച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചതായി കാണാം.
വസ്തുത
ബി.ജെ.പിയുടെ അവകാശവാദം പ്രഥമദൃഷ്ട്യാ തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് വ്യക്തമാണ്. ഇന്ത്യയിലെ മൊത്തം ജനസംഖ്യ തന്നെ 220 കോടി അല്ല. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഒന്നാമത് ഉണ്ടായ ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറി. അപ്പോഴും ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയും ചൈനയുടേത് 142.57 കോടിയുമാണ്.
2023 ഏപ്രിലിലാണ് ഈ റിപ്പോർട്ട് പുറത്ത് വന്നത്.
വാക്‌സിൻ അടിച്ച ആളുകളുടെ ഗവർമെന്റ് രേഖയിൽ ആദ്യ ഡോസ് എടുത്തത് 1,02,74,10,872 ആളുകൾ ആണെന്ന് കാണാം. 95, 19, 77, 979 ആളുകൾ രണ്ടാമത്തെ ഡോസ് എടുത്തതായും രേഖപ്പെടുത്തിയിട്ടുണ്ട്. പുറമേ 22,73,16, 908 പേര് ബൂസ്റ്റർ ഡോസും എടുത്തു. ഈ മൂന്ന് വാക്‌സിൻ എടുത്തതിന്റെയും മൊത്തം കണക്കാണ് 220 കോടി എന്നത്. സെക്കന്റ് ഡോസും, ബൂസ്റ്റർ ഡോസും യഥാക്രമം ആദ്യത്തെയും രണ്ടാമത്തെയും ഡോസിന് ശേഷം മാത്രമേ ലഭിക്കുകയുള്ളു എന്നതിനാൽ തന്നെ മൊത്തം കണക്കിൽ ഇരട്ടിപ്പിക്കൽ ഉള്ളത് വ്യക്തമാകും.
വാക്‌സിൻ സൗജന്യമായി നൽകി എന്നതും തെറ്റായ വാദമാണ്.
സർക്കാരിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ, സർക്കാർ ആശുപത്രിയിൽ സൗജന്യമായും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ പണമടച്ചുമാണ് വാക്സിൻ നൽകുന്നതെന്ന് കാണിച്ചിട്ടുണ്ട്. പ്രസ്തുത തുക സർകാരിന് തീരുമാനിക്കാം എന്നും എഴുതിയതായി കാണാം.
കോവിശിൽഡിന് ആദ്യഘട്ടത്തിൽ 600 രൂപയും പിന്നീട് 225 ആയിരുന്നു വില. കോവാക്സിനിന് ആദ്യഘട്ടം 1200 രൂപയും, പിന്നീടത് 225 രൂപയും.
പ്രധാനമായും മൂന്ന് വസ്തുത വിരുദ്ധ പരാമർശങ്ങളാണ് ബി.ജെ.പി ഉന്നയിച്ചത് . അവ മൂന്നും തെറ്റാണെന്ന് സർകാർ കണക്കുകൾ പ്രകാരം തന്നെ തെറ്റാണെന്ന് വ്യക്തമാകുന്നു