ചരിത്രത്തിലെ ചില ഭാഗങ്ങൾ മനപ്പൂർവം മറച്ചുവെക്കപ്പെട്ടിട്ടുണ്ടെന്നും അവയെ പുറത്ത് കൊണ്ടുവരികയാണ് തങ്ങളുടെ ലക്ഷ്യമെന്നുമായിരുന്നു ‘കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ വിവാദങ്ങൾക്കും മറുപടിയായി പറഞ്ഞിരുന്നത്. അഥവാ കലാവിഷ്‌ക്കാരം എന്നതിനേക്കാൾ ഒരു ചരിത്ര ഉള്ളടക്കത്തെ മുൻനിർത്തിയുള്ള ചിത്രമാണ് കശ്മീർ ഫയൽസ് എന്നാണ് അവകാശവാദം. ‘കശ്മീർ ഫയൽസിൽ’ പ്രതിപാദിക്കുന്ന വിഷയങ്ങളുടെ വസ്തുത പരിശോധിക്കുന്നു.
1.
തൊണ്ണൂറുകളിലെ കലാപങ്ങളിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരിടേണ്ടി വന്നത് “വംശഹത്യ”യാണെന്നാണ് സിനിമ പ്രധാനമായും പറയുന്നത്. ഈ വാദത്തെ പിന്തുണയ്‌ക്കുന്നതിനായി ചില കണക്കുകളും ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്.
സായുധ പോരാട്ടം ആരംഭിച്ചതിനുശേഷം 4,000 കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുകയും അഞ്ച് ലക്ഷം പേർ പലായനം ചെയ്യുകയും ചെയ്തു എന്നാണ് സിനിമ പറയുന്ന കണക്ക്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 219 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ചില കണക്കുകളിൽ 399 പേര് കൊല്ലപ്പെട്ടതായും കണക്കുകൾ പറയുന്നു
1990-ൽ കശ്മീരിൽ 160,000-170,000 പണ്ഡിറ്റുകൾ ഉണ്ടായിരുന്നുവെന്നും, അവരിൽ ഭൂരിഭാഗവും അക്രമത്തിൽ പലായനം ചെയ്‌തതായി ഗവേഷകനായ അലക്‌സാണ്ടർ ഇവാൻസ് പറയുന്നുണ്ട്.
ജമ്മു കശ്മീർ ഗവൺമെന്റിന്റെ വെബ്‌സൈറ്റിൽ പറയുന്നത്, അക്രമത്തിനിടെ 60,000 കശ്മീരി ഹിന്ദു കുടുംബങ്ങൾ താഴ്‌വരയിൽ നിന്ന് കുടിയേറി എന്നാണ്. അപ്പോഴും ചിത്രം മുന്നോട്ട് വെക്കുന്ന അഞ്ച് ലക്ഷത്തിന്റെ കണക്ക് ഒന്നിനോടും പൊരുത്തപ്പെടുന്നില്ല.
2.
ഇനി 24 കശ്മീരി പണ്ഡിറ്റുകളെ വെടിവച്ചു കൊന്ന നന്ദിമാർഗ് കൂട്ടക്കൊലയെ സിനിമ പുനരാഖ്യനം ചെയ്തത് എടുക്കാം. 2003ൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി ഭരണത്തിലുള്ള സമയത്താണ് കൊലപാതകങ്ങൾ നടന്നത്. എന്നാൽ സിനിമയുടെ കാലഗണന അനുസരിച്ച്, 1990-കളുടെ തുടക്കത്തിൽ, രാജീവ് ഗാന്ധിയെപ്പോലെ തോന്നിപ്പിക്കുന്ന ഒരു നേതാവിന്റെ, നിസ്സംഗനായ കേന്ദ്രസർക്കാരിന്റെ നിരീക്ഷണത്തിലാണ് സിനിമയിൽ ഇത് സംഭവിക്കുന്നത്.
മറ്റൊരു സന്ദർഭം, സിനിമയിൽ പട്ടാളക്കാരുടെ വേഷം ധരിച്ച തീവ്രവാദികൾ പട്ടാപ്പകൽ നന്ദിമാർഗ് ഗ്രാമത്തിലേക്ക് ഇരച്ചുകയറുകയും കശ്മീരി പണ്ഡിറ്റുകളെ അവരുടെ മുസ്ലീം അയൽക്കാർ നോക്കിനിൽക്കെ വെടിവയ്ക്കുകയും ചെയ്യുന്ന രംഗമുണ്ട്.
സർക്കാർ ഉറവിടങ്ങളിൽ നിന്നോ പ്രദേശവാസികളിൽ നിന്നോ ഈ ആഖ്യാനത്തെ സ്ഥിരീകരിക്കുന്ന തെളിവുകൾ ഒന്നും തന്നെ ഇല്ല. നന്ദിമാർഗിലെ താമസക്കാർ പറയുന്നതനുസരിച്ച്, ഗ്രാമത്തിന്റെ ഭൂരിഭാഗവും വീടിനുള്ളിലായിരുന്ന രാത്രിയിലാണ് ഈ കൊലപാതകങ്ങൾ നടന്നത്. അക്രമികൾ യൂണിഫോം ധരിച്ചിരുന്നതായും തോക്കുകൾക്ക് സൈലൻസറുകളുണ്ടായിരുന്നെന്നും പിന്നീട് നിലവിളി കേൾക്കുന്നതുവരെ കൂട്ടക്കൊലയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും അവിടത്തെ താമസക്കാർ പറയുന്നു.
അഗ്നിഹോത്രി, സിനിമയിലൂടെ മുസ്‌ലിം അയൽക്കാരെ മുഴുവൻ പ്രശ്‌നക്കാരായാണ് ചിത്രീകരിക്കുന്നതെങ്കിൽ യഥാർഥത്തിൽ ഇപ്പോഴും കശ്മീരിലെ മുസ്ലിങ്ങൾ അവരുടെ പലായനം ചെയ്യേണ്ടി വന്ന അയൽക്കാരെ കുറിച്ച് ഓർത്ത് ദുഃഖിതരാണ്.
3.
കശ്മീരി മുസ്‌ലിംകൾക്കെതിരെ ഭരണകൂടം നടത്തുന്ന ആക്രമണങ്ങളും, സുരക്ഷാ സേനയുടെ കൊലയും പീഡനങ്ങളുമൊക്കെ ഈ സിനിമ മുന്നോട്ട് വെക്കുന്ന ആഖ്യാനത്തിലൂടെ നീതികരിക്കപ്പെടുന്നു. കശ്മീരിലെ മുസ്‌ലിം സമൂഹം പ്രശ്നങ്ങൾ നേരിടുന്നത് ഒരു സമയത്ത് ഏറെ പ്രാധാന്യമുള്ള വാർത്ത ആയിരുന്നതും അതിന്റെ പേരിൽ പലപ്പോഴും ഭരണകൂടങ്ങൾ പ്രതിസന്ധിയിൽ ആകുകയും ചെയ്യുന്ന സന്ദർഭത്തിൽ നിന്ന് ഈ സിനിമയിലൂടെ കശ്മീർ മുസ്ലിങ്ങൾ അവരുടെ ‘ചെയ്തികൾ കാരണം’ ഇത് അനുഭവിക്കേണ്ടവരാണെന്ന ചിന്ത ചിത്രം ആളുകളിൽ ഉണ്ടാക്കുന്നു.
4.
തൊണ്ണൂറുകളുടെ തുടക്കത്തിൽ ജമ്മു കശ്മീരിന്റെ സ്വതന്ത്ര പദവിയുമായി ബന്ധപ്പെട്ട ചർച്ചകളും അതിനെ തുടർന്ന് ഭരണഘടനാപരമായി തന്നെ നിലവിൽ വന്ന ആർട്ടിൽ 370 അടക്കമുള്ളവയും ഒന്നും ചിത്രത്തിൽ ഒരു പ്രതിപാദ്യ വിഷയമേ അല്ല. ‘സ്വതന്ത്ര കാശ്മീർ’ വാദം ഉന്നയിക്കുന്ന സ്ഥലങ്ങളിൽ ഒക്കെ പാകിസ്ഥാൻ പതാക ചിത്രത്തിൽ ഉപയോഗിച്ചതായി കാണാം. കശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യകകത്ത് തന്നെ, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനങ്ങളെ മുൻനിർത്തി നടത്തപ്പെട്ട അന്നത്തെ ചർച്ചകളെയും സംവാദങ്ങളെയും പാകിസ്ഥാൻ പതാക അടക്കമുള്ള റെഫറൻസോടെ അവതരിപ്പിക്കുന്നതോടെ ചരിത്രപരമായി വസ്തുത വിരുദ്ധ പ്രചരിപ്പിക്കുമ്പോൾ തന്നെ വെറുപ്പ് ഉല്പാദിപ്പിക്കാനും ഇത് കാരണമാകുന്നു.
രാജ്യത്ത് മുസ്‌ലീംകൾക്ക് എതിരെയുള്ള അക്രമങ്ങളെ നീതികരിക്കുന്ന വിധത്തിലുള്ള ആഖ്യാനങ്ങൾ സിനിമകളിലൂടെയും മറ്റും നിർമിച്ചെടുക്കുക എന്ന ഫാസിസ്റ്റ് പ്രചാരണ തന്ത്രമാണ് കശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെയും നിർവഹിക്കപ്പെടുന്നത്. ഒരു ഭാഗത്ത് ഇന്ത്യയിലെ മുഗൾ ഭരണകാലത്തെ മുസ്‌ലിം ഭരണാധികാരികളെയും മറ്റും ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കുക, മലബാർ സമരം മുസ്‌ലിം രാഷ്ട്രത്തിന് വേണ്ടിയായിരുന്നു എന്ന ആഖ്യാനം ഉണ്ടാക്കുക, തുടങ്ങിയവയിലൂടെയാണ് ഇത് സാധ്യമാകുന്നത്. അതിന്റെ തുടർച്ചയിൽ മാത്രമേ കശ്മീർ ഫയൽസ് എന്ന ചിത്രത്തെയും കാണാൻ സാധിക്കുകയുള്ളൂ.