കഴിഞ്ഞ 20 വർഷമായി മാധ്യമങ്ങളും അഫ്ഗാനിസ്താനിലെ ജനങ്ങളും അനുഭവിച്ച അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശം ഇപ്പോൾ നഷ്ടപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നുണ്ട്. എന്റെ ഏറ്റവും വലിയ സ്വപ്നം അഫ്ഗാനിസ്താനിലെ എല്ലാ പ്രവിശ്യകളിലും സഞ്ചരിച്ച് അവിടത്തെ സൗന്ദര്യം, നിർമ്മാണപ്രവർത്തനങ്ങൾ, വികസനം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക എന്നതാണ്. കാരണം എല്ലാ അഫ്ഗാനികളും നല്ല വാർത്തകൾ കേൾക്കാനാണ് ആഗ്രഹിക്കുന്നത്. സമാധാനം നിറഞ്ഞ അഫ്ഗാനിസ്താൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും ആഗ്രഹിക്കുന്നതും അതുതന്നെയാണ്.
അഫ്ഗാനിസ്താനിലെ ഓരോ മനുഷ്യനും വെടിയൊച്ചകൾ കേട്ടുകൊണ്ടാണ് ദിവസവും ഉണരുന്നത്. അത്തരമൊരു സ്ഥലത്ത് പത്രപ്രവർത്തകനാവുക എളുപ്പമുള്ള കാര്യമല്ല. അതൊരു സ്ത്രീയാണെങ്കിൽ, വെല്ലുവിളി മാത്രമല്ല, ഏറ്റവും വലിയ അപകടം പിടിച്ച മേഖലകൂടിയായി മാറും. അഫ്ഗാനിസ്താനിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ഭീഷണി, പീഡനം, ആക്രമണം തുടങ്ങി നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലോകത്ത് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ വിവേചനവും അസമത്വവുമുള്ള രാജ്യം അഫ്ഗാനിസ്താനാണെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിൻ്റെ കണക്കുകൾ പറയുന്നത്.
താലിബാൻ അധികാരത്തിൽ വന്നാൽ ജോലി ചെയ്യാനും പഠിക്കാനുമുള്ള സ്വാതന്ത്ര്യം വീണ്ടും തടയപ്പെടുമെന്ന് ഭയപ്പെടുന്ന നിരവധി സ്ത്രീകളിൽ ഒരാളാണ് അഫ്ഗാൻ മാധ്യമപ്രവർത്തക അനീസ ഷഹീദ്. ഏപ്രിലിൽ അഫ്ഗാനിസ്താനിലെ ഫ്രീ സ്പീച്ച് ഹബ് നെറ്റ്‌വർക്ക് അനീസയെ ജേണലിസ്റ്റായി തിരഞ്ഞെടുത്തു. പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ഒരു മേഖലയിലും രാജ്യത്തും ജോലി ചെയ്യുന്നത് എങ്ങനെയാണെന്നും അഫ്ഗാനിസ്ഥാന്റെ ഭാവിയിൽ താൻ എന്താണ് പ്രതീക്ഷിക്കുന്നതെന്നും അവർ ബി.ബി.സി മോണിറ്ററിംഗിനോട് പറയുന്നുണ്ട്.
താലിബാൻ ഭരണത്തിന്റെ കീഴിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഒരു ദിവസമെങ്കിലും എനിക്ക് സ്കൂളിൽ പോകണം എന്ന എന്റെ ചെറിയ സ്വപ്നവുമായി നാലുവർഷമാണ് ഞാൻ ജീവിച്ചത്. അങ്ങനെയാണ് താലിബാനന്റെ അധികാരത്തിൽ നിന്നും അമേരിക്ക അഫ്ഗാനിസ്ഥാൻ പിടിച്ചടക്കുന്നത്. അതിനുശേഷമാണ് ഞാൻ കാബൂൾ യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കുന്നത്. ഏറ്റവും വലുതും അറിയപ്പെടുന്നതുമായ മീഡിയാ നെറ്റ്‌വർക്ക് ഉള്ളത് അഫ്ഗാനിസ്ഥാനിലായിരുന്നു. എന്റെ പിതാവിന് എന്നെ ഒരു അധ്യാപിക ആക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ എനിക്ക് ഒരു മാധ്യമപ്രവർത്തക ആകണമെന്നായിരുന്നു താൽപര്യം. ആദ്യമൊക്കെ വീട്ടുകാർ എന്നെ എതിർത്തു. കാരണം അവർക്ക് എന്റെ സുരക്ഷയായിരുന്നു വലുത്. അപ്പോയെല്ലാം ഞാൻ എന്റെ പിതാവിനോട് പറഞ്ഞത്, എനിക്ക് ഒരു പത്രപ്രവർത്തകയാകാൻ കഴിയുന്നില്ലെങ്കിൽ എനിക്ക് എന്റെ ജീവിതത്തിൽ ഒന്നും ചെയ്യാനാകില്ല എന്നാണ്. വീട്ടിൽ വെറുതെ ഇരിക്കുന്ന ഒരു വ്യക്തി ആയി ഞാൻ മാറും. അഞ്ച് വർഷത്തിന് ശേഷമാണ് ഞാൻ ഒരു പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിക്കുന്നത്.
പത്രപ്രവർത്തകയെന്ന നിലക്ക് മാത്രമല്ല, ഒരു മുസ്ലീം എന്ന നിലയിലും അഫ്ഗാനിസ്താനിലെ ഏറ്റവും അപകടകരമായ ജോലിയാണ് ഞാൻ ഏറ്റടുക്കുന്നതന്ന ഉത്തമബോധ്യം എനിക്കുണ്ടായിരുന്നു. 2001ൽ നടന്ന യുദ്ധത്തിൽ നിരവധി ആളുകളാണ് കൊലചെയ്യപ്പെട്ടത്. എന്നാൽ മരണപെടുമെന്ന ഭയം എനിക്കില്ലായിരുന്നു. “അഫ്ഗാനിസ്ഥാനിൽ ആരും പറയാത്ത നിരവധി കഥകളുണ്ട്, അത് നമ്മൾ ലോകത്തോട് പറയേണ്ടതുണ്ട്”- ഈയൊരു ലക്ഷ്യം വെച്ചുകൊണ്ടാണ് ഞാൻ ഇത് വരെ മാധ്യമപ്രവർത്തനത്തിൽ ഏർപ്പെട്ടത്. സ്ത്രീ – പുരുഷ വിവേചനം നമ്മുടെ സമൂഹത്തെ വളരെ വലിയ രീതിയിലാണ് ബാധിക്കുക. അത് നമ്മുടെ ജോലിയെ വരെ തടസപ്പെടുത്തും. ഒരു മുൻ താലിബാൻ കമാൻഡർ എന്നോട് പറഞ്ഞത്, “തനിക്ക് ഫീമെയിൽ ജേണലിസ്റ്റിനോട് സംസാരിക്കാൻ താല്പര്യമില്ല എന്നാണ്. ക്യാമറാമാൻ എന്നെ ഇന്റർവ്യൂ ചെയ്യുകയാണെങ്കിൽ ഞാൻ എന്റെ ഇന്റർവ്യൂ തരാം’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.
ഒരു മാധ്യമപ്രവർത്തകയാകുമ്പോൾ നമുക്ക് ലഭിക്കുന്ന കോളുകളെക്കുറിച്ചും, നമ്മൾ എവിടേക്കാണ് പോകുന്നതെന്നും ഒരു ധാരണഉണ്ടായിരിക്കണം. കാരണം ഞങ്ങൾക്ക് ധാരാളം സുഹൃത്തുക്കളെയും സഹപ്രവർത്തകരെയുമാണ് ജോലിക്കിടയിൽ നഷ്ടപ്പെട്ടിട്ടുള്ളത്. എന്റെ അനുഭവത്തിൽ ഏറ്റവും വികാരപരമായ റിപ്പോർട്ടുകൾ എന്ന് പറയുന്നത് കുട്ടികളെക്കുറിച്ചുള്ളതാണ്. അക്രമണത്തിൽ പരിക്ക് പറ്റിയ കുട്ടികളുടെ കരച്ചിലിനെക്കാൾ വലിയ വേദനയുള്ള ഒന്നുമില്ല എന്നുതന്നെ പറയാം.
കഴിഞ്ഞ 20 വർഷമായി മാധ്യമങ്ങളും അഫ്ഗാനിസ്താനിലെ ജനങ്ങളും അനുഭവിച്ച അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശം ഇപ്പോൾ നഷ്ടപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നുണ്ട്. എന്റെ ഏറ്റവും വലിയ സ്വപ്നം അഫ്ഗാനിസ്താനിലെ എല്ലാ പ്രവിശ്യകളിലും സഞ്ചരിച്ച് അവിടത്തെ സൗന്ദര്യം, നിർമ്മാണപ്രവർത്തനങ്ങൾ, വികസനം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുക എന്നതാണ്. കാരണം എല്ലാ അഫ്ഗാനികളും നല്ല വാർത്തകൾ കേൾക്കാനാണ് ആഗ്രഹിക്കുന്നത്. സമാധാനം നിറഞ്ഞ അഫ്ഗാനിസ്താൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവരും ആഗ്രഹിക്കുന്നതും അതുതന്നെയാണ്.