ലോകജനതയിലെ ഭൂരിപക്ഷത്തിനും അവർ ജനിച്ചുവളർന്ന ഇടങ്ങൾ ഉപേക്ഷിച്ചുപോകേണ്ട അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ പോലും അവർ തൊട്ടടുത്തുള്ള വലിയ നഗരത്തിലേക്കോ അയൽരാജ്യത്തേക്കോ മാത്രമേ മാറിത്താമസിക്കാറുള്ളൂ. എന്നാൽ ചില മനുഷ്യർക്ക്, തങ്ങളുടെ രാജ്യം പൂർണ്ണമായും ഉപേക്ഷിക്കേണ്ടിവരാറുണ്ട്; ചിലപ്പോൾ കുറച്ചു കാലത്തേക്ക് മാത്രം, മറ്റു ചിലപ്പോൾ കാലാകാലത്തേക്കുമായി.
ആളുകൾ നാടുവിട്ട് പോയി ജീവിക്കാൻ തീരുമാനിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. പലരും ജോലിയോ വിദ്യാഭ്യാസമോ നേടാൻ സ്വമേധയാ പോകുന്നവരാണ്. ചിലർ പീഡനമോ മറ്റോ മൂലം ഓടിപ്പോകാൻ നിർബന്ധിതരാകുന്നു. എന്നാൽ ദശലക്ഷക്കണക്കിന് ആളുകൾ സംഘർഷങ്ങളും ആഭ്യന്തര യുദ്ധവും കാരണം പലായനം ചെയ്യേണ്ടി വരുന്നു. മറ്റു ചിലർക്ക് അവരുടെ വംശീയത, മതം, ലൈംഗികത രാഷ്ട്രീയ നിലപാടുകൾ എന്നിവ മാത്രം കാരണമായും പാലായനം ചെയ്യേണ്ട അവസ്ഥയുണ്ടാകാറുണ്ട് .
നല്ല ഭാവിയെക്കുറിച്ച പ്രതീക്ഷയോടെ ആരംഭിക്കുന്ന ഈ യാത്രകൾ സാധാരണയായി അനിശ്ചിതത്വത്തിലേക്കും അപകടകരമായ അവസ്ഥകളിലേക്കുമാണ് കൂടുതൽ പേരെയും നയിക്കാറുള്ളത്. മനുഷ്യക്കടത്തിനും മറ്റ് ചൂഷണങ്ങൾക്കും വരെ ഇരയാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ചിലരെ പുതിയ രാജ്യത്ത് പ്രവേശിച്ചയുടൻ അധികാരികൾ തടഞ്ഞുവെക്കുന്നു. ചിലരവിടെ സ്ഥിരതാമസമാക്കുകയും ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ തുടങ്ങുകയും ചെയ്താൽ തന്നെയും, ദൈനംദിന ജീവിതത്തിൽ വംശീയതയും വിദ്വേഷവും വിവേചനവും അഭിമുഖീകരിക്കേണ്ടി വരും. ചിലർ ഒറ്റപ്പെടലിന് വിധേയരാകുന്നു. കാരണം സാധാരണ ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന പല ബന്ധങ്ങളും അവർക്ക് നഷ്ടപ്പെട്ടുപോകുന്നു; സഹപ്രവർത്തകർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവർ. തീർച്ചയായും ഓരോ മനുഷ്യനും ഒന്നിലധികം സ്വത്വങ്ങളുണ്ട്. ‘അഭയാർത്ഥി’, ‘കുടിയേറ്റക്കാരൻ’ എന്നിവ താൽക്കാലിക പ്രയോഗങ്ങൾ മാത്രമാണ്.
1996ൽ അഫ്ഗാനിസ്താനിൽ താലിബാൻ ആദ്യമായി ഭരണം ആരംഭിച്ചതും അഭയാർഥികളുടെ ആദ്യതരംഗം ഇന്ത്യയിലെത്താൻ തുടങ്ങിയതും ഞാൻ ഓർക്കുന്നുണ്ട്. പലരുടെയും താമസസൗകര്യങ്ങൾക്ക് ഞാൻ സഹായിച്ചിട്ടുണ്ട്. അതിർത്തി കടന്ന് പെഷവാറിൽ ക്യാമ്പ് സജ്ജമാക്കുക, നഷ്ടപ്പെട്ട കുടുംബങ്ങളെ കണ്ടത്തുക, ശേഷം ചിലരവിടെ താമസിക്കും, മറ്റു ചിലർ ഇസ്ലാമാബാദിലേക്ക് പോകും.
1996 കാലഘട്ടത്തിൽ ഞാൻ ദൽഹിയിൽ ഒരു എൻ.ജി.ഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. വിചിത്രമെന്നു പറയട്ടെ, അഭയാർത്ഥികളെ സേവിക്കുന്നതിൽ തുടക്കത്തിൽ ഞങ്ങളുടെ നേതൃത്വത്തിന് വലിയ ആവേശമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവർ സമ്മതിക്കുകയും ചെറിയ രീതിയിലുള്ള ഇടപെടൽ ആരംഭിക്കുകയും ചെയ്തു.
അക്കാലത്ത് താലിബാൻ പ്രത്യേകം ലക്ഷ്യമിട്ടിരുന്നത് പടിഞ്ഞാറൻ വിദ്യാഭ്യാസം നേടിയവരെയും, ബുദ്ധിജീവി ഭൂരിപക്ഷത്തെയുമായിരുന്നു. അതായത് ഡോക്ടർമാർ, അഭിഭാഷകർ, ന്യായാധിപന്മാർ, അക്കാദമിക് വിദഗ്ധർഎന്നിവരെ. അതുകൊണ്ടാണ്, അവർക്ക് സ്വന്തം നാട് വിടേണ്ടിവന്നത്. എന്നാൽ അവരുടെ പ്രൊഫഷണൽ ബിരുദങ്ങൾ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് ‘ഉയർന്ന തലങ്ങളിലുള്ള’ അവർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന തൊഴിൽ ഇവിടെയുണ്ടായിരുന്നില്ല. എന്നാൽ സാധാരണക്കാരായ പാചകക്കാർ, ബാർബർമാർ, അസംഘടിത തൊഴിലാളികൾ തുടങ്ങിയവർക്ക് പെട്ടന്ന് ജോലി ലഭിക്കുകയും വരുമാനമാർഗ്ഗം ഉണ്ടാവുകയും ചെയ്തു.
വിദ്യാസമ്പന്നരായ പുരുഷന്മാരും സ്ത്രീകളും വിദേശത്തേക്ക് കുടിയേറാനും സ്ഥിരതാമസമാക്കാനും ഏറെ ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും, അതിനുള്ള നൈപുണ്യം ഇല്ലാത്തതുകൊണ്ട് ആ ആഗ്രഹം നടക്കാറില്ലായിരുന്നു. ഇത്തരം ബുദ്ധിജീവികൾക്ക് ജന്മസിദ്ധമായ സംരംഭകത്വ മനോഭാവം ഉണ്ടായിരുന്നു. അവരിൽ പലരും വായ്പയ്ക്ക് അപേക്ഷിക്കാൻ ശ്രമിക്കുകയും അങ്ങനെ ചെറുകിട ബിസിനസുകൾ സ്ഥാപിക്കുകയും ചെയ്യും. ഉദാഹരണത്തിന് ദൽഹിയിലെ അഫ്ഗാൻ എൻക്ലേവുകളിലെ ബ്യൂട്ടി പാർലറുകൾ, പരമ്പരാഗത വൈദ്യശാസ്ത്ര വിദഗ്ധർ, പണം മാറ്റുന്നവർ, ബേക്കറികൾ, റെസ്റ്റോറന്റുകൾ എന്നിവയെല്ലാം പരിശോധിച്ചാൽ ഇങ്ങനെ അഭയാർഥികളായി വന്നവരുടേതാണെന്ന് മനസിലാകും.
ഈ ബുദ്ധിമുട്ടുകളെല്ലാമുപരി, അഭയാർത്ഥികൾക്ക് യഥാർത്ഥത്തിൽ നഷ്ടമായത് അവരുടെ സ്വത്വമാണ്. നമ്മിൽ മിക്കവർക്കും, ഒരു തിരിച്ചറിയൽ രേഖയായി പാസ്സ്പോർട്ടോ മറ്റോ ഉണ്ടാകും. എന്നാൽ നിങ്ങളുടെ പാസ്‌പോർട്ട്, അല്ലെങ്കിൽ മറ്റൊരു രേഖ ഇല്ലെങ്കിൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? അതേ അവസ്ഥയാണ് അഭയാർത്ഥികൾ നേരിടുന്നത്.
ഐക്യരാഷ്ട്രസഭയുടെ അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണറുടെ അഭിപ്രായത്തിൽ, പ്രതിദിനം 50,000ത്തോളം ആളുകൾ പലായനം ചെയ്യുന്നുണ്ട്. ഓരോരുത്തർക്കും വ്യക്തിപരമായ ഐഡന്റിറ്റി ഉണ്ട്; ഇത് ഒരുപക്ഷേ അവരുടെ സമ്പദ്‌വ്യവസ്ഥ, സംസ്കാരം, ചരിത്രം എന്നിവ ഉൾകൊള്ളുന്ന ഒരു ഐഡന്റിറ്റിയാകാം. എന്നിരുന്നാലും അവർ ജീവിച്ച രാജ്യം ഉപേക്ഷിക്കേണ്ടി വരുമ്പോൾ അഭയാർത്ഥികൾക്ക് അവരുടെ ഭൂതകാലത്തിന്റെ എല്ലാ തെളിവുകളും ബന്ധങ്ങളും നഷ്ടപ്പെടും. പലപ്പോഴും ഒരു തയ്യാറെടുപ്പില്ലാതെയാണ്, പലരും ക്യാമ്പുകളിൽ എത്തുന്നത്. പലരുടെയും കൈവശം തിരിച്ചറിയൽ രേഖകൾ ഉണ്ടാകാറില്ല. ചിലപ്പോൾ സുരക്ഷിതത്വം തേടിയുള്ള ദീർഘയാത്രയിൽ അവർക്ക് തങ്ങളുടെ പേപ്പറുകൾ നഷ്ടപ്പെടുന്നത് കൊണ്ടായിരിക്കാം രേഖകൾ ഇല്ലാതാകുന്നത്. അതുവഴി അടിസ്ഥാന മനുഷ്യാവകാശങ്ങൾ നിറവേറ്റാനുള്ള അവരുടെ അവകാശങ്ങളാണ് നഷ്ടപ്പെടുന്നത്.
തീർച്ചയായും കാബൂൾ വിമാനത്താവളത്തിലെ അരാജകത്വം ഇത്തരത്തിലുള്ള ഒരു സൂചനയാണ് നൽകുന്നത്. കാരണം, അഫ്ഗാനിസ്താനില്‍ താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് ഒരാഴ്ച്ച പിന്നിടുമ്പോള്‍ വിദേശികളും സ്വദേശികളുമായ ആയിരക്കണക്കിന് ആളുകളാണ് രാജ്യം വിടാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച മുതല്‍ റണ്‍വേയിലും പരിസരത്തുമായി കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നാറ്റോയും താലിബാനും അറിയിക്കുന്നത്. ഈ അരക്ഷിതാവസ്ഥ വളരെ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്.