യു. പിയിലെ ബി.ജെ.പി എം.എൽ.എമാരിൽ പലർക്കും രണ്ടിലധികം കുട്ടികളുണ്ട്. 304 ബി.ജെ.പി എം.എൽ.എമാരിൽ 152 പേർക്ക് മൂന്നോ അതിലധികമോ കുട്ടികളുണ്ട്. 27% പേർക്ക് മൂന്ന് കുട്ടികളും 32% പേർക്ക് രണ്ട് കുട്ടികളും 9% പേർക്ക് ഒരു കുട്ടിയുമുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.
ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തേർപ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ട് ഏതാനും ദിവസങ്ങളായി. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യവും ജോലിയും നിഷേധിക്കും, തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തും തുടങ്ങിയ കാര്യങ്ങളാണ് ഈ ബില്ലിൽ പ്രധാനമായും ഉൾകൊള്ളുന്നത്.
എന്നാൽ ഈ നിയമം പാസാക്കിയാൽ ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ തന്നെ കുടുങ്ങുമെന്നതാണ് വസ്തുത. കാരണം ബി.ജെ.പി എം.എൽ.എമാരിൽ പലർക്കും രണ്ടിലധികം കുട്ടികളുണ്ട്. അതിന്റെ വ്യക്തമായ കണക്കുകൾ അവരുടെ വെബ്സൈറ്റുകളിൽ തന്നെ ലഭ്യവുമാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടനുസരിച്ച്, ഉത്തേർപ്രദേശ് നിയമസഭയുടെ വെബ്‌സൈറ്റിലെ നിലവിലുള്ള കണക്കുകൾ പരിശോധിക്കുക. 397 എം.എൽ.എമാരാണ് നിയമസഭയിലുള്ളത്. അതിൽ 304 പേർ ബി.ജെ.പി പ്രതിനിധികളാണ്. ഈ ബി.ജെ.പി എം.എൽ.എമാരിൽ 152 പേർക്ക് മൂന്നോ അതിലധികമോ കുട്ടികളുണ്ട്. 27% പേർക്ക് മൂന്ന് കുട്ടികളും 32% പേർക്ക് രണ്ട് കുട്ടികളും 9% പേർക്ക് ഒരു കുട്ടിയുമുണ്ട് എന്ന് ചുരുക്കം. ഇതിൽതന്നെ സമാജ്‌വാദി പാർട്ടിയുടെ 49 എംഎൽഎമാരിൽ 55% പേർക്കും രണ്ടിൽ കൂടുതൽ കുട്ടികളുണ്ടന്നും കണക്കുകൾ പറയുന്നു.
തിൽഹാറിൽ നിന്നുള്ള ബിജെപി എം.എൽ.എ റോഷൻ ലാൽ വർമ്മ, ദുദ്ദിയിൽ നിന്നുള്ള അപ്ന ദൾ എം.എൽ.എ ഹരി റാം എന്നിവർക്ക് എട്ട് കുട്ടികൾ വീതമുണ്ട്. ബിജെപി എം.എൽ.എ മാധുരി വർമ്മ, സമാജ്‌വാദി പാർട്ടി എം.എൽ.എ റാഫിക് അൻസാരി എന്നിവർക്ക് ഏഴു കുട്ടികൾ വീതമുണ്ട്. എട്ട് ബിജെപി എം.എൽ.എമാർക്ക് ആറ് കുട്ടികൾ വീതമുണ്ട്! ഇങ്ങനെയെങ്കിൽ ഈ ബില്ല് പാസായി, നിയമമായാൽ ഇവരെയെല്ലാം അയോഗ്യരാക്കേണ്ടി വരും.
ഇരുപത്തിമൂന്ന് എം.എൽ.എമാരുടെയും ലെജിസ്ലേറ്റീവ് കൗൺസിൽ വഴി തിരഞ്ഞെടുക്കപ്പെട്ടവരുടെയും വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമല്ല. ഇവരുടെ കണക്കുകൾ കൂടി കൂട്ടിയാൽ ഇതിന്റെ ഇരട്ടിയോളം വരും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി എം.എൽ.എ സുരേഷ് ഖന്ന തുടങ്ങിയവർ അവിവാഹിതരാണ്.
ജനസംഖ്യാ നിയന്ത്രണ ബില്ലിൻ്റെ പശ്ചാത്തലത്തിൽ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് യുപി സർക്കാരിനെ വിമർശിച്ചു കൊണ്ട് പറഞ്ഞത് പ്രസക്തമാണ്; “രാഷ്ട്രീയക്കാർക്ക് എത്ര കുട്ടികളുണ്ടെന്ന് പ്രഖ്യാപിക്കണം, അങ്ങനെയാണെങ്കിൽ എനിക്ക് എത്ര കുട്ടികളുണ്ടെന്ന് ഞാനും പ്രഖ്യാപിക്കും. അതിനുശേശം ഇത് ചർച്ചചെയ്യുകയും വേണം”.
ദേശീയ കുടുംബാരോഗ്യ സർവേയുടെ കണക്കുകൾ പറയുന്നത് ഇങ്ങനെയാണ്; രാജ്യത്തിന്റെ പ്രത്യുൽപാദന നിരക്ക് 15 വയസ് മുതൽ 49 വയസ്സ് വരെയാണ്. 1992 മുതൽ 1993 വരെ 2.2 കുട്ടികളായി ഇത് കുറഞ്ഞിട്ടുണ്ട്. ഒരു നിയമവും ഇല്ലാതെ തന്നെ 2030 ഓടെ ഇത് 1.8 ആയി കുറയുമെന്നാണ് പ്രവചിക്കപ്പെടുന്നത്.
ജനസംഖ്യാ വർധനവു സംബന്ധിച്ച്, വിശേഷിച്ചും മുസ്ലിം ജനസംഖ്യയെപ്പറ്റി പ്രചരിപ്പിക്കപ്പെടുന്നത് നിറം പിടിപ്പിച്ച നുണകളാണെന്ന് വസ്തുതാ പഠനങ്ങൾ വ്യക്തമാക്കുന്നു.