“എന്റെ മകൻ ഒരു തീവ്രവാദി ആയിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവനെ സ്വതന്ത്രമായി നാട് ചുറ്റാൻ അനുവദിച്ചത്? അവൻ ഞങ്ങളോടൊപ്പം ഈദ് ആഘോഷിക്കുകയും ബലിയറുത്ത മട്ടൻ വിതരണം ചെയ്യുകയുമുണ്ടായല്ലോ”! പോലീസുകാർ ഒരു മൃതദേഹത്തിന്റെ ഫോട്ടോ എനിക്ക് കാണിച്ചു തന്നു. ഇമ്രാൻ വീട് വിട്ട് പോയ സമയത്ത് ധരിച്ചിരുന്ന അതേ നീല ഷർട്ടാണ് ഫോട്ടോയിലുള്ള യുവാവ് ധരിച്ചിരുന്നതെങ്കിലും എനിക്ക് മകനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല”. ഇമ്രാന്റെ പിതാവ് അബ്ദുല്ല പറയുന്നു
ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്മീർ കഴിഞ്ഞ ദിവസം ഉണർന്നത് ഒരു യുവാവിന്റ ദാരുണമായ കൊലപാതക വാർത്ത കേട്ടുകൊണ്ടായിരുന്നു. “തീവ്രവാദികളും പോലീസുകാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു” എന്നായിരുന്നു വാർത്ത.
പ്രമുഖ ഇലക്ട്രിക്കൽ അപ്ലയൻസ് നിർമാണ കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അംഗമായിരുന്ന ഇമ്രാൻ എന്ന യുവാവാണ് ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച്, അദ്ദേഹത്തിന്റ പിതാവ് അബ്ദുല്ല പറയുന്നത് ഇങ്ങനെയാണ്; “ജൂലൈ ഇരുപതിന് എന്നോട് വാക്ക് തർക്കത്തിലേർപ്പെട്ട് മകൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. വീടു വിട്ട് ഇറങ്ങിയ അവനെ അവസാനമായി ഞാൻ കണ്ടത് കശ്മീരിലെ അനന്താഗ് ജില്ലയിൽ വെച്ചാണ്. മകനോട് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും അവൻ നിരസിക്കുകയായിരുന്നു. പിന്നീട് പെരുന്നാളിന് അവൻ വീട്ടിൽ വരികയും ചെയ്തു. അവൻ ഒരിക്കലും തീവ്രവാദി ആവുകയില്ല”.
ഇംറാൻ മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നുവത്രെ! ഇതിനെതിരെ സംസാരിച്ചപ്പോഴാണ് അബ്ദുല്ലയും മകനും തമ്മിൽ തർക്കമുണ്ടായത്. ഇത് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് പോലീസ് സ്റ്റേഷനിൽ നിന്ന് അബ്ദുല്ലക്ക് ഒരു കോൾ വരുന്നത്; “മകൻ ഇമ്രാനെതിരെ ഹെറോയിൻ, സൈക്കോട്രോപിക് എന്നീ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് രണ്ട് എഫ്.ഐ.ആർ ചുമത്തിയിട്ടുണ്ടന്നും, ശ്രീനഗറിലെ മയക്കുമരുന്ന് ആസക്തി വിരുദ്ധ കേന്ദ്രത്തിൽ ചികിത്സയിൽ ആണെന്നുമായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ, രണ്ടു ദിവസത്തിന് ശേഷം ഒരു ഉച്ച സമയത്ത് അദ്ദേഹത്തിന് മറ്റൊരു ഫോൺ കാൾ വന്നു. മറുവശത്ത് പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു പുരുഷ ശബ്ദമായിരുന്നു. അനന്ത്നാഗിലെ ഒരു പോലീസ് സ്റ്റേഷനിൽ വന്ന് മകന്റെ മൃതദേഹം തിരിച്ചറിയാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. “ഞങ്ങളെ പറ്റിക്കാൻ പോലീസുകാർ കളിയാക്കുകയാണന്നാണ് എനിക്ക് തോന്നിയത്, ഇമ്രാന്റെ ഇളയ സഹോദരൻ സാഹിദ് പറഞ്ഞു. പിതാവ് ഉടനെ തന്നെ പ്രദേശത്തെ പ്രമുഖനായ അബ്ദുൾ റാഷിദ് ദാറിനെയും കൂട്ടി പോലീസ് സ്റ്റേറ്റിനിലേക്ക് പോയി.
“പോലീസുകാർ ഒരു മൃതദേഹത്തിന്റെ ഫോട്ടോ എനിക്ക് കാണിച്ചു തന്നു. ഇമ്രാൻ വീട് വിട്ട് പോയ സമയത്ത് ധരിച്ചിരുന്ന അതേ നീല ഷർട്ടാണ് ഫോട്ടോയിലുള്ള യുവാവ് ധരിച്ചിരുന്നതെങ്കിലും എനിക്ക് മകനെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല” അബ്ദുല്ല പറയുന്നു. ഇമ്രാൻ താമസിക്കുന്ന ബോട്ടെൻഗൂവിനോട് ചേർന്നുള്ള കുൽഗാം ജില്ലയിൽ അജ്ഞാത തീവ്രവാദിയെ വെടിവച്ചുകൊന്നതായി ജമ്മു കശ്മീർ പോലീസ് പിന്നീട് പ്രസ്താവനയിൽ അവകാശപ്പെടുകയും ചെയ്തു.
ഒരു പോലീസ് വക്താവ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ; “# കുൽഗാം എൻകൗണ്ടർ അപ്‌ഡേറ്റ്: അജ്ഞാത തീവ്രവാദി കൊല്ലപ്പെട്ടു. # തിരച്ചിൽ നടക്കുന്നു. ഈ ട്വീറ്റ് അവർ പ്രചരിപ്പിച്ചു. ഇതേക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്; “തീവ്രവാദിയുടെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ, ഓർക്കിഡുകൾക്കിടയിൽ ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ സേനയ്ക്ക് നേരെ വിവേചനരഹിതമായി വെടിവെക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു, അയാൾ ആരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ മൃതദേഹത്തിൽ നിന്ന് കണ്ടെടുത്തു.ഈ വസ്തുക്കളെല്ലാം കൂടുതൽ അന്വേഷണത്തിനും മറ്റ് ഭീകരാക്രമണങ്ങളിൽ ഇവരുടെ പങ്കാളിത്തം അന്വേഷിക്കുന്നതിനും ഉപയോഗിക്കും”.
എന്നാൽ, ജമ്മു കശ്മീർ പോലീസിൻ്റെ വെബ്‌സൈറ്റിൽ ഈ ഏറ്റുമുട്ടലിനെക്കുറിച്ച് പരാമർശിക്കുന്നില്ല എന്നതാണ് വിചിത്രമായ വസ്തുത. അതേ സമയം, ഇമ്രാന്റെ കുടുംബം പോലീസിന്റെ വാദങ്ങൾ നിരസിക്കുകയാണ്; “എന്റെ മകൻ ഒരു തീവ്രവാദി ആയിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവനെ സ്വതന്ത്രമായി നാട് ചുറ്റാൻ അനുവദിച്ചത്? അവൻ ഞങ്ങളോടൊപ്പം ഈദ് ആഘോഷിക്കുകയും ബലിയറുത്ത മട്ടൻ വിതരണം ചെയ്യുകയുമുണ്ടായല്ലോ”! അബ്ദുല്ല പറഞ്ഞു. ‘ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടതന്നാണ് പോലീസുകാർ പറയുന്നത്. എന്നാൽ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ അവന്റെ ശരീരമെങ്കിലും ഞങ്ങളക്ക് തിരികെ നൽകണം’ -അദ്ദേഹം കൂട്ടിച്ചേർത്തു.
വീട് വിട്ടിറങ്ങിയ ശേഷം അവൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കുകയായിരുന്നു എന്നാണ് കുടുംബം അവകാശപ്പെടുന്നത്. ഇമ്രാന്റെ രണ്ട് അമ്മാവന്മാർ ബോട്ടെൻഗോ ഗ്രാമത്തിൽ അവരുടെ വീടിനു സമീപപ്രദേശത്താണ് താമസിക്കുന്നത്. “ഇമ്രാൻ ഞങ്ങളുടെ സ്ഥലത്ത് രണ്ട് രാത്രി ചെലവഴിച്ചിട്ടുണ്ട്. അവൻ സുഹൃത്തുക്കളുമായി പുറത്ത് പോകാറുണ്ടായിരുന്നു, പലപ്പോഴും അവരോടൊപ്പം രാത്രികൾ ചെലവഴിക്കുകയും ചെയ്യാറുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സമയങ്ങളിലെല്ലാം അവനെ പിതാവൊ, സഹോദരനോ, കസിൻസോ പോയി കാണാറുണ്ടായിരുന്നു” എന്നാണ് അമ്മാവൻ പറയുന്നത്.
എൻ.ഡി.പി.എസ് നിയമപ്രകാരം രണ്ട് കേസുകളൊഴികെ, പോലീസ് രേഖകളിൽ ഇമ്രാനതിരെ മറ്റു കേസുകളൊന്നുമില്ലെന്ന് കുടുംബം പറയുന്നു. കുടുംബത്തെ കാണിച്ച മൃതദേഹത്തിൻ്റെ ഫോട്ടോയിൽ നെഞ്ചിന്റെ സമീപത്ത് വെടിയേറ്റ അടയാളമുണ്ടെന്ന് ഇമ്രാന്റെ ഇളയ സഹോദരൻ സാഹിദ് സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വെടിവെപ്പിൽ കൊല്ലപ്പെട്ട പ്രാദേശിക തീവ്രവാദികളുടെ മൃതദേഹങ്ങൾ സുരക്ഷാ സേന അവരുടെ കുടുംബങ്ങൾക്ക് കൈമാറാറില്ലായിരുന്നു. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട പ്രാദേശിക തീവ്രവാദികളുടെ ശവസംസ്കാരം തീവ്രവാദ സംഘടനയിലേക്ക് കശ്മീരി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അവസരമായി മാറുമെന്നത് കൊണ്ടാണ് മൃതദേഹം നൽകാതിരിക്കുന്നത് എന്നാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്. ഈ തീവ്രവാദികളെ അവരുടെ വീടുകളിൽ നിന്ന് വളരെ അകലെയുള്ള ശ്മശാനങ്ങളിൽ അടക്കം ചെയ്യുകയാണ് ചെയ്യുന്നത്.
ഇമ്രാന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ മുഖം കാണാനോ അവസാന കർമ്മങ്ങൾ ചെയ്യാനോ കുടുംബത്തെ അനുവദിച്ചില്ല. “അവർ എന്റെ സഹോദരനെ കൊന്നു, ഇപ്പോൾ അദ്ദേഹത്തിന്റെ കബറിടത്തിൽ പോയി പ്രാർത്ഥിക്കാൻ പോലും ഞങ്ങളെ സമ്മതിക്കുന്നില്ല” സാഹിദ് പറഞ്ഞു. “അദ്ദേഹം ഒരു തീവ്രവാദിയല്ല. മൂന്നുമാസം മുമ്പാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. ഫോട്ടോയിലെ മൃതദേഹം എന്റെ സഹോദരന്റേതാണോ എന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് എനിക്ക് തോന്നുന്നത്’ അവൻ കൂട്ടിച്ചേർത്തു.
കൊലപാതകം അന്വേഷിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കുടുംബം സംസ്ഥാന ഗവൺമെൻ്റിന് കത്തെഴുതിയിട്ടുണ്ട്; “ഇക്കാര്യം വ്യക്തിപരമായി പരിശോധിച്ച് അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കാൻ കുടുംബത്തെ സഹായിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇക്കാര്യം ശരിയായി അന്വേഷിക്കാൻ എഫ്.ഐ.ആർ സമർപ്പിക്കണം, അങ്ങനെ ഞങ്ങൾക്ക് നീതി ലഭ്യമാക്കണം”. കത്തിൽ പറയുന്നു.
“അവൻ തീവ്രവാദിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവന്റെ മൃതദേഹം അവകാശപ്പെടാൻ ഞങ്ങൾക്ക് അവകാശമില്ല. പക്ഷേ, അവൻ നിരപരാധിയാണെന്ന് ഞങ്ങൾക്കറിയാം” ഇമ്രാന്റെ സഹോദരിയും, അഭിഭാഷകയുമായ് അംബ്രീൻ ഖയൂം പറഞ്ഞു. “അവർ അവനെ ഒരു ഏറ്റുമുട്ടലിൽ കൊന്നു, അവനെ തിരികെ കൊണ്ടുവരാൻ കഴിയില്ല. എന്നാൽ അവർ അവന്റെ മൃതശരീരമെങ്കിലും തിരികെ നൽകണം. അത് ഞങ്ങളുടെ മൗലികാവകാശമാണ്” സഹോദരി കൂട്ടിച്ചേർത്തു.
ഇത് ഇമ്രാൻ്റെ കുടുംബത്തിന്റ മാത്രം അവസ്ഥയല്ല. സുരക്ഷാ ഏജൻസികൾ തീവ്രവാദത്തിൽ പങ്കാളികളാണെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ നിരവധി കാശ്മീരി യുവാക്കളുടെ കുടുംബങ്ങളുണ്ട്.
ജൂൺ 30 ന് കുൽഗാം ജില്ലയിലെ ചിമ്മർ ഗ്രാമത്തിൽ വെടിവയ്പിൽ 17 കാരനായ സാക്കിർ ബഷീർ കൊല്ലപ്പെട്ടു. സക്കീറിന് തീവ്രവാദത്തിൽ പങ്കുണ്ടെന്ന് പോലീസ് അവകാശപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം അവകാശവാദം നിഷേധിച്ചിരുന്നു; “വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയതിന് ശേഷം അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു, മരിക്കുമെന്ന് അവർക്ക് (സുരക്ഷാ സേന) തോന്നിയപ്പോൾ അവർ അവന്റെ തൊണ്ട മുറിച്ച് വെടിവച്ചു” സക്കീറിന്റെ ബന്ധു ഫാറൂഖ് അഹ്മദ് ഭട്ട് ഒരു പ്രാദേശിക വാർത്താ പോർട്ടലിനോട് പറഞ്ഞതാണിത്.
ഡിസംബറിൽ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ 20 കാരനായ ഐജാസ് മക്ബൂൽ കൊല്ലപ്പെട്ടു. ഇയാൾ തീവ്രവാദിയാണെന്ന് പോലീസ് അവകാശപ്പെട്ടപ്പോൾ, ജമ്മു കശ്മീർ പൊലീസിൽ ജോലി ചെയ്യുന്ന പിതാവ് മക്ബൂൽ ഗനി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്; അടുത്ത വർഷം പഞ്ചാബ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്‌സിൽ പ്രവേശനം നേടാൻ പദ്ധതിയിട്ടിരിക്കുകയായിരുന്നു അവൻ. അവനെയാണ് തീവ്രവാദിയായി ചിത്രീകരിച്ച് കൊലപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ഷോപ്പിയൻ ജില്ലയിൽ കാണാതായ ജമ്മുവിലെ രാജൗരിയിൽ നിന്നുള്ള മൂന്ന് തൊഴിലാളികളെ കരസേന നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സായുധ സേനയ്‌ക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതിലെ ക്രമപ്രശ്‌നങ്ങൾ കാരണം അത് അവസാനിപ്പിക്കുകയാണുണ്ടായത്.