മുസ്‌ലിംകളില്‍ 33%ത്തോളം പേർ ആശുപത്രികളില്‍ മതപരമായ വിവേചനം നേരിടുന്നുവെന്ന് ഓക്‌സ്ഫാം ഇന്ത്യയുടെ സര്‍വേ ഫലം.സ്ത്രീകളില്‍ 35% പേര്‍ക്ക് മറ്റൊരു സ്ത്രീയുടെ സാന്നിധ്യമില്ലാതെ പുരുഷ ഡോക്ടറുടെ ദേഹപരിശോധനക്ക് വിധേയമാകേണ്ടി വന്നിട്ടുള്ളതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
28 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും 3890 പേരിൽ നടത്തിയ സർവേയുടെ ഫലമാണ് ചൊവ്വാഴ്ച്ച പുറത്തുവിട്ടത്. 2021 ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള വിവരങ്ങളാണ് ഇതിനുവേണ്ടി ശേഖരിച്ചത്.
2018ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയ രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഉത്തരവ് (Charter of Patients’ Rights) എത്രത്തോളം നടപ്പാക്കുന്നുവെന്ന് വിലയിരുത്താനാണ് സര്‍വേയിലെ ശ്രമം.
സര്‍വേയില്‍ പങ്കെടുത്ത പട്ടിക ജാതി വിഭാഗക്കാരില്‍ 22% പേര്‍ക്കും പട്ടിക വര്‍ഗക്കാരില്‍ 21% പേര്‍ക്കും, മറ്റു പിന്നോക്കവിഭാഗക്കാരില്‍ 15% പേര്‍ക്കും ആശുപത്രികളില്‍ നിന്ന് വിവേചനം നേരിട്ടിട്ടുണ്ട് എന്ന് കണ്ടത്തിയിരിക്കുന്നു.
മറ്റുള്ളവരെപ്പോലെ, മെഡിക്കല്‍ പ്രാക്ടീഷണര്‍മാരും സമാനരീതിയിലുള്ള വിവേചനങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും അവര്‍ രോഗികളുമായി ഇടപഴകുമ്പോള്‍ അത്തരം പക്ഷപാതിത്വ സമീപനങ്ങള്‍ പ്രതിഫലിക്കാറുണ്ടെന്നും ഓക്‌സ്ഫാം ഇന്ത്യയുടെ, ‘ഇന്‍ഈക്വാലിറ്റി,ഹെല്‍ത്ത് ആന്‍ഡ് എജ്യൂക്കേഷന്‍’ ലീഡ്’ ആയ ആഞ്ചെല തനേജ പറയുന്നു.
‘തൊട്ടുകൂടായ്മ ഇന്നും ഒരു യാഥാര്‍ത്ഥ്യമാണ്.അതിനാല്‍,ദലിതന്റെ നാഡിമിടിപ്പ് പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ചിലപ്പോള്‍ വിമുഖത കാണിച്ചേക്കാം. അതുപോലെ,ആദിവാസികള്‍ക്ക് രോഗങ്ങളുടെ സ്വഭാവവും ചികിത്സകളും മനസിലാക്കാനുള്ള വിവരമില്ലെന്ന മുന്‍ധാരണയില്‍ രോഗസംബന്ധമായ വിശദാംശങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ മടി കാണിക്കുന്നു’ സംഘത്തെ നയിച്ച തനേജ അഭിപ്രായപ്പെട്ടു.
ദൽഹിയിൽ തബ്ലീഗ് ജമാഅത്ത് സമ്മേളനം നടന്നതിന് ശേഷം കോവിഡിന്റെ ആദ്യ ഘട്ടങ്ങളില്‍ മുസ്‌ലിംകളെ ഉന്നംവെച്ചു നടന്ന കുപ്രചാരണങ്ങളെക്കുറിച്ചും തനേജ പറയുന്നുണ്ട്;”അക്കാലത്ത് ഒരു പ്രത്യേക സമുദായം പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടു,അത് തികച്ചും അന്യായമായിരുന്നു”.
2020 മാര്‍ച്ചില്‍ ലോക്ക്ഡൗണിന്റെ ആദ്യ വാരങ്ങളില്‍ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് കൊറോണ വൈറസ് കേസുകളുടെ പേരില്‍ തബ്ലീഗ് ജമാഅത്തിനെ കുറ്റപ്പെടുത്തി.ഈ സംഭവം മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷത്തിന് ശക്തി പകര്‍ന്നു,കച്ചവട ബഹിഷ്‌കരണങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും ഇതൊരു മുസ്ലിം വിരുദ്ധ തരംഗത്തിന് കാരണമായി.
മറ്റ് അതിക്രമങ്ങള്‍
ഓക്സ്ഫാം ഇന്ത്യയുടെ സര്‍വേയില്‍, 35% സ്ത്രീകളും മുറിയില്‍ മറ്റൊരു സ്ത്രീ ഇല്ലാതെ പുരുഷ ഡോക്ടറുടെ ദേഹപരിശോധനക്ക് വിധേയരാകേണ്ടി വന്നു എന്ന് വ്യക്തമാകുന്നു.അത്തരം സമയങ്ങളില്‍ മുറിയില്‍ മറ്റൊരു സ്ത്രീയുടെ സാന്നിധ്യം ആശുപത്രി മാനേജ്‌മെന്റ് ഉറപ്പാക്കണമെന്ന് മേല്‍ സൂചിപ്പിച്ച ഉത്തരവില്‍ വ്യവസ്ഥയുണ്ട്.എന്നാൽ, ഇത് നടപ്പാക്കുന്നില്ല. മാത്രമല്ല സർവേയിൽ പങ്കെടുത്ത 74% പേരും പറഞ്ഞത്, തങ്ങളുടെ രോഗത്തിന്റെ സ്വഭാവം വിശദീകരിക്കാതെ ഡോക്ടര്‍മാര്‍ കുറിപ്പടി എഴുതുകയോ, പരിശോധനകള്‍ നടത്താന്‍ ആവശ്യപ്പെടുകയോ ചെയ്തുവെന്നാണ്.
ഉറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 19% പേര്‍ ആശുപത്രിയധികൃതര്‍ മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്നു സാക്ഷ്യപ്പെടുത്തുന്നു. ഉത്തരവിന് കടകവിരുദ്ധമായ ഈ നടപടി,കോവിഡ് രണ്ടാം തരംഗത്തിനിടെ ബില്ലടക്കാന്‍ വൈകുന്നതിന്റെ പേരില്‍ ആശുപത്രികള്‍ക്ക് മൃതദേഹം വിട്ടുനല്‍കാതെ പിടിച്ചുവെക്കാന്‍ അനുമതിയില്ല എന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന് എതിരാണ്.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉത്തരവ് നടപ്പിലാക്കുന്നതിന്റെ അവസ്ഥ അവലോകനം ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംവിധാനം ഉണ്ടാക്കണമെന്ന് ഓക്‌സ്ഫാം ഇന്ത്യ ശുപാര്‍ശ ചെയ്തു. ‘സ്വകാര്യ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിന് നിലവിലുള്ള ഏറ്റവും ശക്തമായ സംവിധാനം’ നിയമം വാഗ്ദാനം ചെയ്യുന്നുവെന്ന് കാണിച്ചുകൊണ്ട് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ രോഗികളുടെ അവകാശങ്ങളുടെ ചാര്‍ട്ടര്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
‘ഉത്തരവ് ലംഘനം കൈകാര്യം ചെയ്യുന്നതിന് ശരിയായ പരാതി പരിഹാര സംവിധാനവും ഉണ്ടായിരിക്കണം, നിലവില്‍, ഇക്കാര്യത്തില്‍ പോലീസിനെയും കോടതിയെയും സമീപിക്കാന്‍ ആളുകള്‍ക്ക് കഴിയുമെങ്കിലും, ഇത് സമയമെടുക്കുന്നതും ചെലവേറിയതുമാണ്’ തനേജ പറഞ്ഞു.
ഹെല്‍ത്ത് കെയര്‍ പാഠ്യപദ്ധതിയില്‍ രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ബന്ധിത മൊഡ്യൂളുകള്‍ ഏര്‍പ്പെടുത്തണമെന്നും എന്‍.ജി.ഒ ശുപാര്‍ശ ചെയ്തു.
കോവിഡ്-19 വാക്‌സിനേഷന്‍
കോവിഡ് -19 വാക്‌സിനേഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച സര്‍വേ റിപ്പോർട്ടും ഓക്സ്ഫാം ചൊവ്വാഴ്ച പുറത്തിറക്കി.റിപ്പോര്‍ട്ട് പ്രകാരം, പ്രതികരിച്ചവരില്‍ 29% പേര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഒന്നിലധികം തവണ സന്ദര്‍ശിക്കുകയോ,നീണ്ട ക്യൂവില്‍ നില്‍ക്കുകയോ ചെയ്യേണ്ടി വന്നിട്ടുണ്ട്.
കൂടാതെ, ഇന്റര്‍വ്യൂ ചെയ്തവരില്‍ 22% പേര്‍ ഓണ്‍ലൈനില്‍ വാക്‌സിനേഷനായി സ്ലോട്ട് ബുക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും,ഒരു സ്ലോട്ട് ലഭിക്കാന്‍ ഒന്നിലധികം ദിവസങ്ങള്‍ ശ്രമിക്കേണ്ടതായി വന്നുവെന്നും പറഞ്ഞു.
പ്രതിമാസം 10,000 രൂപയില്‍ താഴെ വരുമാനമുള്ളവരില്‍ 12% പേർക്കും കോവിഡ് വാക്‌സിന്‍ ഒരു ഡോസ് പോലും ലഭിച്ചിട്ടില്ലെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്. പ്രതിമാസം 60,000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ വാക്‌സിന്‍ ലഭിക്കാത്തത് 5% ന് മാത്രമായിരുന്നു!