കേന്ദ്രസർക്കാറിൻ്റെ പ്രതികാര നടപടികളെത്തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർബന്ധിതരായതായി ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. സെപ്റ്റംബർ 20ന് സംഘടനയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. 2018ലും 2019ലുമായി ഓഫീസുകളിൽ റെയ്ഡ്. 2016ൽ രാജ്യദ്രോഹക്കുറ്റവും ചുമത്തപ്പെട്ടിരുന്നു.
രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ ബി.ജെ.പി ഭരണകൂടത്തിൻ്റെ പ്രതികാര നടപടികളെ തുടർന്ന് ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു. സെപ്റ്റംബർ 10ന് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രസർക്കാർ അന്യായമായി മരവിപ്പിച്ചതിനെത്തുടർന്നു പ്രവർത്തനം നിർത്തിവെക്കുകയാണെന്നും ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുമാണ് ആംനസ്റ്റി ഇന്ത്യ പ്രഖ്യാപിച്ചത്. കേന്ദ്രസർക്കാറിനെ വിമർശിച്ച് റിപ്പോർട്ടുകൾ നൽകിയതിന്റെ പേരിലാണ് ഈ വേട്ടയാടലുകളെന്നും ആംനസ്റ്റി വ്യക്തമാക്കി. വടക്കു കിഴക്കൻ ഡൽഹിയിൽ നടന്ന മുസ്‌ലിം വംശഹത്യയിൽ ഡൽഹി പോലീസ് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായി കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കശ്‍മീരിൽ തടങ്കലിലാക്കിയ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കാനും ഇന്റർനെറ്റ് സേവനങ്ങൾ പുനരാരംഭിക്കാനും ആംനസ്റ്റി ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിനെ ഉൾപ്പെടെ ഉപയോഗിച്ചു പ്രതികാര നടപടി ആരംഭിച്ചത്.
ആംനസ്റ്റി ഇന്ത്യയുടെ അക്കൗണ്ട് മരവിപ്പിക്കാനുള്ള കേന്ദ്രസർക്കാറിന്റെ നീക്കത്തെ 15 അന്താരാഷ്ട്ര സംഘടനകൾ അപലപിച്ചു. International Commission of Jurists, International Federation for Human Rights, CIVICUS: World Alliance for Citizen Participation, Front Line Defenders, Asian Forum for Human Rights and Development, Foundation the London Story, Hindus for Human Rights, Human Rights Watch, International Service for Human Rights, Minority Rights Group, Odhikar, South Asians for Human Rights, and World Organisation Against Tortur തുടങ്ങിയ സംഘടനകളാണ് കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രംഗത്തുവന്നത്.
കേന്ദ്രസർക്കാർ പാസാക്കിയ വിദേശ ഫണ്ട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം മൂലം പൗരാവകാശ സംഘടനകളും എൻ.ജി.ഒകളും കടുത്ത പ്രതിസന്ധി നേരിടുകയാണ്. സർക്കാറുകളിൽ നിന്നോ, സർക്കാർ സംഘടനകളിൽ നിന്നോ പണം ആംനസ്റ്റി സംഭാവനയായി സ്വീകരിയ്ക്കാറില്ല. സ്വന്തം അംഗങ്ങളിൽ നിന്നുള്ള വരിസംഖ്യയും മറ്റു സംഘടനകളിൽ നിന്നുമുള്ള സംഭാവനകളുമാണ് ആംനസ്റ്റിയുടെ പ്രധാന വരുമാനം. പുതിയ വിദേശ വിനിമയ ഭേദഗതി ആംനസ്റ്റി പോലുള്ള സംഘടനകൾക്കെതിരെ പ്രവർത്തിക്കും എന്ന് ആശങ്കയുണ്ടായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ സർക്കാർ ഏജൻസികളുടെ പരിശോധനയ്ക്ക് സംഘടന വിധേയരായിരുന്നു. 2016 ആഗസ്റ്റിൽ ആംനസ്റ്റിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. 2018 ഒക്ടോബറിൽ, ഓഫീസുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് റെയ്‌ഡ് നടത്തി. 2019ൽ വീണ്ടും റെയ്‌ഡ് ചെയ്യപ്പെട്ടു. സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആന്റ് പീസ് (സി.ജെ.പി), ആംനസ്റ്റി ഇന്ത്യ, ലോയേഴ്‌സ് കളക്റ്റീവ്, ഗ്രീൻ പീസ് എന്നിവയ്‌ക്കെതിരായ റെയ്‌ഡുകൾ തുടരുന്നുണ്ട്. പൗരാവകാശപ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തനം നടത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ മുൻ ഡയറക്റ്റർ ആക്കർ പട്ടേൽ പറഞ്ഞു.
മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക് 1977ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം ആംനസ്റ്റിയെ തേടിയെത്തിയിരുന്നു. ആംനസ്റ്റി 70 രാജ്യങ്ങളിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായത് 2016ൽ റഷ്യയിൽ മാത്രമാണ്.
ആംനസ്റ്റിക്കെതിരെയുള്ള നീക്കം സംഘപരിവാറിൻ്റെ പ്രഖ്യാപിത നയത്തിൻ്റെ ഭാഗമാണെന്ന് ബി.ജെ.പി നേതാക്കളുടെ പ്രസ്‌താവനകൾ വ്യക്തമാക്കുന്നു. ഇടതു തീവ്രവാദികളെയും, ഇസ്‍ലാമിക തീവ്രവാദികളെയും, നക്‌സലൈറ്റുകളെയും, അരാജകവാദികളെയും, ഭീകരവാദികളെയുമെല്ലാം പിന്തുണച്ചു പോന്നിട്ടുള്ള പാരമ്പര്യമാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന് ഉള്ളതെന്ന് ബി.ജെ.പി ദേശീയ വക്താവ് രാജീവ് ചന്ദ്രശേഖര്‍ എം.പി പറഞ്ഞു.