നഗരങ്ങളും തെരുവുകളും വിമാനത്താവളങ്ങളും പുനർനാമകരണം നടത്തി ഇന്ത്യയുടെ വൈവിധ്യമാർന്ന ചരിത്രവും സ്വത്വവും മായ്ക്കാൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണ് ഉത്തര്‍പ്രദേശിലെ ചരിത്ര പ്രാധാന്യമുള്ള ആഗ്ര നഗരത്തിലെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന മുഗള്‍ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്‍കുമെന്ന യോഗിയുടെ പ്രഖ്യാപനം. 2015ല്‍ അഖിലേഷ് യാദവ് സര്‍ക്കാറാണ് മ്യൂസിയം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. താജ്മഹലിന് സമീപം ആറ് ഏക്കറിലാണ് പദ്ധതി ഒരുങ്ങുന്നത്. മുഗള്‍ സംസ്‌കാരം, കല, പെയിന്റിങ്ങുകള്‍, പാചകം, പുരാവസ്തുക്കള്‍, വസ്ത്രങ്ങള്‍, മുഗള്‍ രാജഭരണ കാലഘട്ടത്തിലെ ആയുധങ്ങളും വെടിക്കോപ്പുകളും തുടങ്ങിയവ പ്രദർശിപ്പിക്കുന്നതാണ് മ്യൂസിയം.
“നമ്മുടെ പുതിയ ഉത്തര്‍പ്രദേശില്‍ അടിമത്വ മനോഭാവത്തിന്റെ ചിഹ്നങ്ങള്‍ക്ക് സ്ഥാനമില്ല. ശിവജിയാണ് നമ്മുടെ ഹീറോ”. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണിത്. സമകാലീന ഇന്ത്യയിലെ മുഗൾ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വക്താവായ യോഗി ആദിത്യനാഥിൻ്റെ മൂന്നുവർഷത്തെ ഭരണത്തിൽ നിരവധി സ്ഥലങ്ങളുടെ പേരുകൾ ഇതിനോടകം മാറ്റിയിരുന്നു. 2018ൽ തന്റെ സർക്കാർ ശ്രീരാമന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ച് ഫൈസാബാദിനെ അയോധ്യ എന്ന് പുനർനാമകരണം ചെയ്തു. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന മുഗൾ രാജഭരണത്തിൻ്റെ പേരിലുള്ള വിവാദങ്ങൾ യോഗി ആദിത്യനാഥിൻ്റെ ഭരണത്തിലെ വീഴ്ച്ചകളെ മറയ്ക്കുന്നതിനുള്ള പുകമറയാക്കുകയാണെന്ന് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു.
മുഗളന്മാർ അധികാരത്തിൽ നിന്നും മാറി നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സംഘപരിവാറിൻ്റെ വിദ്വേഷ രാഷ്ട്രീയം സാംസ്കാരിക സമന്വയത്തിൻ്റെ വക്താക്കളായിരുന്ന മുഗളരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നതിൻ്റെ പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. 1200 വർഷത്തെ അടിമ മാനസികാവസ്ഥയാൽ ഇന്ത്യ അസ്വസ്ഥരാണെന്ന് 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 200 വർഷത്തെ ബ്രിട്ടീഷ് കൊളോണിയൽ ഭരണവും അതിനു മുമ്പുള്ള മധ്യകാല മുസ്‌ലിം കാലഘട്ടവും കൊളോണിയൽ ഭരണത്തിൻ്റെ ദുരിതങ്ങളുടെ ദീർഘവും അവിഭാജ്യവുമായ ഒറ്റ കാലഘട്ടമായി അദ്ദേഹം വ്യക്തമായി കൂട്ടിച്ചേർക്കുകയായിരുന്നു.
ഈ പകപോക്കൽ രാഷ്ടീയത്തിൻ്റെ പിന്നാമ്പുറത്തെ ഇന്ത്യൻ യാഥാർഥ്യങ്ങൾ നമുക്ക് പരിശോധിക്കാം. മുഗളർ നമ്മുടെ ‘നായകന്മാരാകാൻ’ കഴിയില്ലെന്ന് യോഗി പറയുന്ന ഉത്തർപ്രദേശിൽ മാത്രം 396 ഗ്രാമങ്ങളും പട്ടണങ്ങളും മുഗളരുടെ പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലുടനീളം മുഗൾ ഭരണകൂടം ഉണ്ടാക്കിയ സാമൂഹ്യ- സാംസ്കാരിക മുദ്രകൾ അത്രത്തോളം ശക്തമാണ്. മുഗളരുടെ ഭരണം (1526-1857) ഇന്ത്യയുടെ ചരിത്രവുമായും സംസ്കാരവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അവർ ഉപേക്ഷിച്ച ചരിത്ര സ്മാരകങ്ങൾക്കുപുറമെ, അവരുടെ ഭരണത്തിന്റെ ഏറ്റവും വ്യക്തമായ പാരമ്പര്യം ഇന്ത്യയിലുടനീളമുള്ള വിവിധ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചിതറിക്കിടക്കുന്നു.
1526ൽ പാനിപറ്റിലെ ആദ്യ യുദ്ധത്തിൽ ദില്ലി സുൽത്താനെ പരാജയപ്പെടുത്തിയ ബാബർ ആണ് മുഗൾ രാജവംശം സ്ഥാപിച്ചത്. 1556ൽ അക്ബറിന്റെ അധികാരാരോഹണം മുതൽ 1707ൽ ഔറംഗസീബിന്റെ മരണം വരെയുള്ള കാലഘട്ടത്തിൽ ഈ സാമ്രാജ്യം ഏറ്റവും ശക്തമായിരുന്നു. ഇന്ത്യയിലാകെ 704 നഗരങ്ങളും ഗ്രാമങ്ങളും മുഗൾ ചക്രവർത്തിമാരുടെ നാമധേയത്തിലാണ്. മുഗൾ ചക്രവർത്തി അക്ബറിൻ്റെ പേരിലാണ് ഏറ്റവും കൂടുതൽ സ്ഥലങ്ങൾ ഉള്ളത്. അദ്ദേഹത്തിൻ്റെ പേരിൽ മാത്രം 251 ഗ്രാമങ്ങളും പട്ടണങ്ങളുമുണ്ട്. ഔറംഗസീബിൻ്റെ പേരിൽ 177 സ്ഥലങ്ങളും, ജഹാംഗീറിൻ്റെ പേരിൽ 141ഉം, ഷാജഹാൻ്റെ പേരിൽ 61ഉം ഹുമയൂണിൻ്റെ പേരിൽ 11ഉം സ്ഥലങ്ങളുണ്ട്. മുഗൾ സാമ്രാജ്യത്തിന്റെ ഹൃദയഭാഗമായിരുന്ന വടക്കൻ, മധ്യ ഇന്ത്യ എന്നിവിടങ്ങളിലാണ് ഈ സ്ഥലങ്ങളിൽ ഭൂരിഭാഗവും. സംസ്ഥാനങ്ങളിൽ യോഗിയുടെ ഉത്തർപ്രദേശാണ് ഒന്നാമത്- 1 ലക്ഷം ഗ്രാമങ്ങളിൽ 396 എണ്ണവും മുഗളരുടെ പേരിലാണ്. ഉത്തർപ്രദേശിന് പിന്നിൽ മഹാരാഷ്ട്ര 97, ഹരിയാന 50, ബീഹാർ 39 എന്നിങ്ങനെയാണ് കണക്കുകൾ.
2017ൽ അധികാരത്തിൽ വന്നതിനുശേഷം യോഗി സർക്കാർ സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളുടെ പേരുമാറ്റി. പ്രധാനപ്പെട്ട റെയിൽവേ ജംഗ്ഷനായ മുഗൾസാരായിയെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യയ നഗർ, അലഹബാദിനെ പ്രയാഗ് രാജ്, ഫൈസാബാദിനെ അയോധ്യ എന്നിങ്ങനെ പുനർനാമകരണം ചെയ്തു. ഇസ്‌ലാമിക കാലഘട്ടത്തിൽ ഇന്ത്യയുടെ “യഥാർഥത” നഷ്ടപ്പെട്ട മഹത്വം വീണ്ടെടുക്കുന്നതിനുള്ള സംഘപരിവാറിന്റെ പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് പുനർനാമകരണം.
SOURCE
https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=true&id=1305812756822515713&lang=en&origin=https%3A%2F%2Ffactsheets.in%2Fyogi-adityanath-renames-mughalpalace&sessionId=a07107d7e06cdc692d731a887e2434df00027d9b&theme=light&widgetsVersion=9fd78d5%3A1638479056965&width=550px