രാജ്യത്തെ ജയിലുകളുടെ ദുരവസ്ഥയും വർധിക്കുന്ന വിചാരണാ തടവുകാരുടെ എണ്ണവും ചൂണ്ടിക്കാണിച്ച സുപ്രീം കോടതി ജാമ്യ നടപടികൾ കാര്യക്ഷമമാക്കാൻ പ്രത്യേക നിയമം നിലവിൽ കൊണ്ടുവരണമെന്ന് 2022 ജൂലായ് 11-ന് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യുകയുണ്ടായി. “ജാമ്യം അനുവദിക്കൽ കാര്യക്ഷമമാക്കുന്നതിന് ജാമ്യ നിയമത്തിന്റെ സ്വഭാവത്തിൽ പ്രത്യേക നിയമം കൊണ്ടുവരുന്നത് കേന്ദ്രത്തിനു പരിഗണിക്കാവുന്നതാണ്”- ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ജയിലുകളിലെ ദാരുണമായ സാഹചര്യത്തിൽ വിചാരണത്തടവുകാർ തിങ്ങി പാർക്കേണ്ടി വരുന്നതും, രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന ആശ്രദ്ധമായ അറസ്റ്റുകളും കോടതി ചൂണ്ടികാണിച്ചു. സതേന്ദർ കുമാർ ആന്റിൽ വേയ്സസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസിൽ വിധി പറയവെയാണ് കോടതി സുപ്രധാനമായ പരാമർശം നടത്തിയത്.
സുപ്രീം കോടതിയിൽ 70,239 കേസുകളും, ഹൈക്കോടതികളിൽ 56.7 ലക്ഷം കേസുകളും ഉൾപ്പെടെ രാജ്യത്തെ വിവിധ കോടതികളിൽ 4.1 കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് 2022 ഫെബ്രുവരിയിൽ കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു ലോക്‌സഭയെ അറിയിച്ചിരുന്നു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ, 2020ലെ പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ മുഴുവൻ ജയിൽ തടവുകാരുടെ കണക്കെടുത്താൽ 76% വിചാരണത്തടവുകാരാണ്. ഇതിൽ 68% നിരക്ഷരരോ സ്‌കൂളിൽ വെച്ച് പഠനം നിർത്തിയവരോ ആണ്. ബാക്കിയുള്ള 23% ശിക്ഷിക്കപെട്ടവരും, 0.7% കസ്റ്റഡിയിലുള്ളവരുമാണ് . രാജ്യത്തെ ജയിലുകളിൽ വർധിച്ചുകൊണ്ടിരിക്കുന്ന തടവുകാരുടെ എണ്ണം, മനുഷ്യത്വരഹിതമായ അവസ്ഥകളിലേക്ക് നയിക്കുന്നുവെന്നതിനാൽ ഇത് ‘യുണൈറ്റഡ് നേഷൻസ് സ്റ്റാൻഡേർഡ് മിനിമം റൂൾസ്’ന്റെ ലംഘനമാണ്.
1976-ൽ നിലവിൽ വന്ന യു.കെ ജാമ്യ നിയമത്തിനു സമാനമായ ഒരു നിയമം നടപ്പിലാക്കണമെന്നാണ് സുപ്രീം കോടതിയുടെ ശുപാർശ. ഈ നിയമം അനുസരിച്ചു ജാമ്യം ഒരു “പൊതു അവകാശമായി” അംഗീകരിക്കണം. കൂടാതെ പ്രതി, ജാമ്യത്തിലിറങ്ങിയാൽ കസ്റ്റഡിയിൽ കീഴടങ്ങുന്നതിൽ പരാജയപ്പെടുകയോ, അല്ലെങ്കിൽ ജാമ്യത്തിലായിരിക്കുമ്പോൾ കുറ്റകൃത്യം ചെയ്യുകയോ, സാക്ഷികളെ തടസ്സപ്പെടുത്തുകയോ, അന്വേഷണം തടസ്സപ്പെടുത്തുകയോ ചെയ്യുമെന്ന് കോടതിയെ പ്രോസിക്യൂഷൻ ബോധ്യപ്പെടുത്തിയാൽ മാത്രമേ ജാമ്യം നിരസിക്കാൻ കഴിയൂ. യു.കെയിലെ ജയിലുകളിൽ വിചാരണത്തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിലാണ് ഈ നിയമം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നും സുപ്രീം കോടതി ചൂണ്ടികാണിച്ചു.
ഇന്ത്യയിൽ നിലവിലുള്ള ജാമ്യ വ്യവസ്‌ഥകൾ
1973-ലെ ക്രിമിനൽ പ്രൊസീജ്യർ കോഡ്: സെക്ഷൻ 2(എ) പ്രകാരം ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി) പ്രകാരമുള്ള കുറ്റകൃത്യങ്ങളെ ‘ജാമ്യമുള്ളത്’, ‘ജാമ്യമില്ലാത്തത്’ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
സെക്ഷൻ 438-450 ജാമ്യവും ജാമ്യ ബോണ്ടുകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 436 മുതൽ 450 വരെയുള്ള വകുപ്പുകൾ ക്രിമിനൽ നടപടികളിൽ ജാമ്യവും ബോണ്ടുകളും അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും വിവരിക്കുന്നു.
ഇതനുസരിച്ചു ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾക്ക്, പ്രതി ഒരു ജാമ്യ ബോണ്ട് ( കോടതിയിൽ നടക്കുന്ന വിചാരണ നടപടികളിൽ ഹാജരാകുമെന്നും ഒളിവിൽ പോവില്ലെന്നും ഉറപ്പാക്കാൻ ജാമ്യമായി പണവും സ്വത്ത് രേഖകളും ഹാജരാക്കാൻ ആവശ്യപ്പെടുന്ന രേഖ) ഹാജരാക്കിയാൽ ജാമ്യം അനുവദിക്കാൻ മജിസ്‌ട്രേറ്റിന് സി.ആർ.പി.സി അധികാരം നൽകുന്നു. ജാമ്യത്തിൽ വിട്ടയച്ച വ്യക്തി നിശ്ചിത സമയത്ത് ഹാജരായില്ലെങ്കിൽ, ജാമ്യത്തിനായി നൽകിയിട്ടുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് കാരണമാകും.
അപകീർത്തിപ്പെടുത്തൽ പോലുള്ള ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് ഏകദേശം 20,000 രൂപ വരെയാണ് ബോണ്ട് നൽകേണ്ടി വരിക. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇത് 3-4 ലക്ഷം രൂപ വരെയാകാം. കുറ്റകൃത്യം ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ തോത്, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം, പ്രതിയുടെ സമൂഹവുമായുള്ള ബന്ധം എന്നിവയെ ആശ്രയിച്ചാണ് കുറ്റത്തിന്റെ ഗൗരവം കണക്കാക്കുന്നതും ജാമ്യ ബോണ്ട് തുക നിശ്ചയിക്കുന്നതും.
അശ്രദ്ധമായി വാഹനമോടിക്കുക, ഒരു പൊതുപ്രവർത്തകൻ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക, അശ്ലീല പുസ്തകങ്ങൾ വിൽക്കുക, മദ്യപിച്ച് പൊതുസ്ഥലത്ത് മോശമായി പെരുമാറുക, എന്നിങ്ങനെ ഗൗരവം കുറഞ്ഞ സ്വഭാവമുള്ള വിഷയങ്ങളാണ് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളായി കണക്കാക്കപ്പെടുന്നത്.
അതേസമയം, കൊലപാതകം, സ്ത്രീധന മരണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങളിൽ ജാമ്യം അവകാശമായല്ല മറിച്ച് ഒരു സാധ്യത മാത്രമായാണ് കണക്കാക്കപ്പെടുന്നത്. കോടതികൾക്ക് മാത്രമേ ഈ കേസുകളിൽ ജാമ്യം അനുവദിക്കാൻ കഴിയൂ. കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൗരവം, തെളിവുകളുടെ സ്വഭാവം, വിചാരണയിൽ കുറ്റാരോപിതന്റെ സാനിധ്യം സുരക്ഷിതമല്ലാതിരിക്കാൻ ന്യായമായ സാധ്യത, പൊതുജനങ്ങളുടെയോ സംസ്ഥാനത്തിന്റെയോ താൽപ്പര്യങ്ങൾ മുതലായ അപൂർവ്വ സാഹചര്യങ്ങൾ പരിഗണിച്ചു മാത്രമേ മജിസ്‌ട്രേറ്റിന് ഈ കേസുകളിൽ ജാമ്യം അനുവദിക്കാൻ കഴിയൂ. .
മൂന്ന് തരം ജാമ്യങ്ങൾ
റെഗുലർ ജാമ്യം: സി.ആർ.പി.സി സെക്ഷൻ 437, 439 പ്രകാരം, ജാമ്യം ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ, ഭാവിയിൽ വിചാരണ നടപടികളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വ്യക്തിക്ക് റെഗുലർ ജാമ്യം അനുവദിക്കാവുന്നതാണ്.
ഇടക്കാല ജാമ്യം: മുൻകൂർ ജാമ്യത്തിനോ റെഗുലർ ജാമ്യത്തിനോ വേണ്ടിയുള്ള അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ കോടതിക്ക് താൽക്കാലിക ജാമ്യം അനുവദിക്കാവുന്നതാണ് .
മുൻകൂർ ജാമ്യം: സി.ആർ.പി.സിയുടെ 438-ാം വകുപ്പ് പ്രകാരം അറസ്റ്റ് നടക്കുന്നതിന് മുമ്പ് മുൻകൂറായി ലഭിക്കാവുന്ന ജാമ്യമാണിത്. ‘മുൻകൂർ ജാമ്യം’ എന്ന പദത്തിനു സി.ആർ.പി.സി യിൽ നിർവചനമില്ലെന്നിരിക്കെ, ബൽചന്ദ് ജെയിൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് എം.പി കേസിൽ “അറസ്റ്റിനു മുൻകൂറായി ലഭിക്കുന്ന ജാമ്യം” എന്ന് സുപ്രീം കോടതി ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി.
ജാമ്യ വ്യവസ്ഥയിലെ അപര്യാപ്തതകൾ
ജൂലൈ 11ലെ സുപ്രീം വിധിയിൽ, ക്രിമിനൽ നടപടികളുടെ പ്രധാന തത്ത്വങ്ങളും ക്രമസമാധാന പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിന് നിയമപരിഷ്കാരങ്ങളുടെ ആവശ്യകതയും ഊന്നിപ്പറയുന്നുണ്ട്. ഗുരുതരമായ കേസല്ലെങ്കിൽ റെഗുലർ ജാമ്യം നിഷേധിക്കരുതെന്ന് വിധി നിർദ്ദേശിക്കുന്നു.
ജാമ്യം സാധാരണവും ജയിൽ അപൂർവ്വവുമാകുന്ന രീതിയിലുള്ള നിയമശാസ്ത്രം കെട്ടിപ്പടുക്കുന്നതിലാണ് കോടതിയുടെ ഈ നിർദ്ദേശം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സുപ്രീം കോടതി അഭിഭാഷകനായ സരിം നവേദ് പറഞ്ഞു.
ജാമ്യം സംബന്ധിച്ച നിയമമില്ലാത്തതിനാൽ മജിസ്‌ട്രേറ്റുമാരുടെ തീരുമാനങ്ങളിൽ ഏകീകൃത ഉറപ്പാക്കാൻ കഴിയില്ല. നിലവിൽ ഒരു വ്യക്തിക്ക് ജാമ്യം നൽകുന്നതിൽ ജഡ്ജിമാർക്ക് പൂർണ വിവേചനാധികാരമുണ്ട്. ജാമ്യത്തുക പോലും ജഡ്ജിയുടെ വിവേചനാധികാരത്തിന് കീഴിലാണെന്നതിനാൽ, തുക താങ്ങാൻ കഴിയാതെ വന്നാൽ ഒളിവിൽ പോകുമെന്ന ഭയത്താൽ ചിലർക്ക് ജഡ്ജി ജാമ്യം അനുവദിക്കാൻ മടിക്കുന്ന സാഹചര്യമുണ്ട്.
“ജാമ്യത്തിനുള്ള സാധ്യത കേസ് പരിഗണിക്കുന്ന ബെഞ്ചിനെ ആശ്രയിച്ചിരിക്കുന്നു. ഒരു ജഡ്ജി ജാമ്യത്തിലേക്ക് കൂടുതൽ ചായ്‌വ് കാണിച്ചെന്നിരിക്കാം, അതേസമയം മറ്റേയാൾക്ക് ജാമ്യം നല്കുന്നതിനോട് എതിർപ്പുണ്ടാവാം. ചിലർ ക്രിമിനൽ നിയമവുമായി ബന്ധപ്പെട്ട് കടുത്ത സമീപനം സ്വീകരിച്ചേക്കാം. ആത്യന്തികമായി, ഇത് വിവേചനാധികാരത്തിന്റെ കാര്യമാണ്” സാരീം നവേദ് പറയുന്നു. ഒരേ കുറ്റം ചുമത്തപ്പെട്ട വ്യക്തികളോട് വ്യത്യസ്തമായി പെരുമാറുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിചാരണ വൈകുകയും ഉടൻ അവസാനിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുമ്പോൾ, ഭരണഘടനാ കോടതികൾക്ക് ജാമ്യം നൽകാനുള്ള അധികാരമുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച നടപടിക്രമങ്ങളൊന്നും
നിയമത്തിൽ വിശദീകരിച്ചിട്ടില്ല.
യുക്തിരഹിതമായ ജാമ്യ ബോണ്ടുകളും വ്യവസ്ഥകളും ജാമ്യം നിഷേധിക്കപെടുന്നതിന്റെ സുപ്രധാന കരണങ്ങളിലൊന്നാണ്. 1979-ലെ ഹുസൈറാന ഖാട്ടൂൺ കേസിൽ ജസ്റ്റിസ് പി.എൻ ഭഗവതി പാവപ്പെട്ടവർക്ക്
ജാമ്യ ബോണ്ടുകൾ നൽകാൻ കഴിയുന്നില്ലെന്നത് എടുത്തുപറഞ്ഞിരുന്നു. പിന്നീട്, 2005-ൽ സി.ആർ.പി.സി ഭേദഗതി വരുത്തി, ദരിദ്രനോ നിർദ്ധനനോ ആയ ഒരു വ്യക്തിക്ക് വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിക്കാമെന്ന വ്യവസ്‌ഥ കൊണ്ട് വന്നു. കൂടാതെ 436എ വകുപ്പിലൂടെ ജാമ്യാപേക്ഷ എന്ന അവകാശത്തിന്റെ വ്യാപ്തി കൂടുതൽ വിപുലീകരിച്ചു.
എന്നിരുന്നാലും ഈ ഭേദഗതി ജാമ്യമെന്ന അവകാശത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ജാമ്യം നിഷേധിക്കപ്പെട്ട്, അന്യായമായി തടവിൽ കഴിയുന്ന നിരവധി വിചാരണ തടവുകാരുണ്ട് ഇന്ത്യൻ ജയിലുകളിൽ. സുപ്രീം കോടതിയുടെ ഈ പുതിയ ശുപാർശകൾ അർത്ഥമാക്കുന്നത് ഇവരുടെ സ്വാതന്ത്ര്യം ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്റെയോ ജഡ്ജിയുടെയോ വിവേചനാധികാരത്തിലല്ല, നീതി ന്യായ വ്യവസ്‌ഥയിൽ അധിഷ്ഠിതമായിരിക്കണം എന്നതാണ്.