വസ്‌തുതകളും യുക്തിയും ഉപയോഗിച്ച് വ്യാജ സന്ദേശങ്ങൾ തടയാൻ എത്ര തന്നെ ശ്രമിച്ചാലും, സർദാർ പട്ടേലിന്റെ പ്രതിമയിൽ ഒരു ദീർഘദൂര ടെലിസ്‌കോപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും അതിലൂടെ മോദി പാക്കിസ്ഥാനെയോ, നെഹ്‌റുവിന്റെ മുത്തച്ഛനെയോ നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ് ഒരു ‘ഫോർവേഡ്’ മെസേജ് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചാൽ അതും വിശ്വസിച്ച് മോദിയുടെ ദീർഘായുസിന് വേണ്ടി പൂജ നടത്താനും, വേണ്ടിവന്നാൽ പട്ടേൽ പ്രതിമ ഒന്നാകെ മോദിയുടെ ഫോട്ടോ പതിപ്പിച്ച് അലങ്കരിക്കുവാനും ഇക്കൂട്ടർ തയ്യാറാകും
ഏഴര വർഷം തികച്ച് വേണ്ടിവന്നില്ല ബി.ജെ.പിയുടെ ഭരണം, ഇന്ത്യാ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയേയും സാമൂഹിക ഘടനയെയും ശിഥിലമാക്കി, മറ്റ് രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ നിലവാരം ഇടിച്ചുതാഴ്ത്താൻ. ഇത്രയൊക്കെ രാജ്യത്ത് നടന്നിട്ടും ബി. ജെ പിക്കു വേണ്ടി ജയ് വിളിക്കാനും അവർ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാനും ഇപ്പോഴും നിരവധി പേരുണ്ട്. അവർ പോലുമറിയാതെ ബി. ജെ. പിയുടെ ന്യായീകരണ തൊഴിലാളികളാവുകയാണ് അത്തരക്കാർ. രാജ്യത്തെ ഇത്രത്തോളം ഭിന്നിപ്പിക്കുന്ന ഒരു പാർട്ടിക്ക് വേണ്ടി വാഴ്ത്ത് പാടാൻ ഇവർക്ക് സാധിക്കുന്നത് എങ്ങനെ എന്നതാണ് നമ്മെ കൂടുതൽ ഭയപ്പെടുത്തേണ്ടത്.
നാസിസത്തെ എതിർത്തു നിന്ന, ജർമൻ ദൈവശാസ്ത്രജ്ഞൻ, ഡയാൻ ട്രിച്ച് ബോൺഹോഫർ, 76 വർഷങ്ങൾക്ക് മുമ്പ് സമാനമായ വ്യാകുലത പ്രകടിപ്പിച്ചിരുന്നു. ഗുട്ടൻബർഗിനെയും ഗോഥെയും ബീഥോവനെയും ലോകത്തിന് സമ്മാനിച്ച ഒരു രാഷ്ട്രത്തിന് എങ്ങനെ ഹിറ്റ്ലറെപ്പോലെയുള്ള ഒരു ഭ്രാന്തനെ സ്വീകരിക്കാൻ സാധിച്ചു എന്നതായിരുന്നു അത്? ഒരു പക്ഷേ, ജർമൻ സമൂഹത്തിനകത്ത് ഒളിഞ്ഞുകിടന്നിരുന്ന ജൂതന്മാരോടുള്ള വിദ്വേഷമായിരിക്കാം കാരണം. അല്ലെങ്കിൽ, ഗീബൽസിന്റെ പ്രചാരണ തന്ത്രങ്ങൾക്ക് അടിപ്പെട്ടാകാം ജർമൻ സമൂഹം ഹിറ്റ്‌ലറുടെ വലയിൽ വീണത്. ഇതുതന്നെയാണ് ഇന്ത്യയിലും സംഭവിക്കുന്നത്. ബി.ജെ.പിയുടെ പ്രചാരണങ്ങളെ അന്ധമായി വിശ്വസിച്ച് ന്യൂനപക്ഷങ്ങൾക്ക് നേരെ നടത്തുന്ന പല ആക്രമണങ്ങളും ഇവ്വിധത്തിലുള്ളതാണ്.
ബോൺഹോഫർ അദ്ദേഹത്തിൻ്റെ ജയിൽവാസ സമയത്ത് എഴുതിയ ‘മണ്ടത്തരങ്ങൾ’ (Stupidity) എന്ന ലേഖനത്തിൽ പറയുന്നത് ഇങ്ങനെയാണ്; ‘വിഡ്ഢിത്തമാണ് വിദ്വേഷത്തേക്കാൾ അപകടകരമായ ശത്രു. തിൻമക്കെതിരെ ഒരാൾക്ക് പ്രതിഷേധമുയർത്താനാകും. പക്ഷേ, വിഡ്ഢിത്തത്തിനെതിരെ നാം നിരായുധരാണ്. വസ്തുതകളെ നിഷേധിക്കാൻ കഴിയാതിരിക്കുമ്പോൾ അവ അപ്രസക്തവും യാദൃച്ഛികവുമായി മാറ്റി നിർത്തപ്പെടുന്നു’.
ബോൺഹോഫർ തൻ്റെ ലേഖനത്തിൽ മണ്ടത്തരവും ധാർമ്മികതയുടെ അഭാവവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നുണ്ട്; “യഥാർത്ഥത്തിൽ,മണ്ടത്തരം ഒരു ബൗദ്ധിക വൈകല്യമല്ല, മറിച്ച് ധർമ്മാധർമ്മ വിവേചനത്തിൻ്റെ പ്രശ്നമാണ്. അസാമാന്യമാം വിധം ചടുലമായ ബുദ്ധിയുള്ളവരും എന്നാൽ, വിഡ്ഢികളുമായ മനുഷ്യരുണ്ട്”. കോപ്പറേറ്റുകൾക്ക് വേണ്ടി പൊതുമുതൽ മത്സരിച്ച് വിറ്റഴിച്ച്, ഇന്ത്യയെ ‘രക്ഷിക്കാൻ’ നടക്കുന്നവരെ ഈ ഗണത്തിൽ പെടുത്താവുന്നതാണ്.
ഖേദകരമെന്തെന്നാൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ തുഗ്ലക് പരിഷ്കരണങ്ങളിൽ ഒന്നായ കാർഷിക ബില്ലിലെ പ്രശ്നങ്ങൾ സംബന്ധിച്ചും അതുമൂലം രാജ്യത്തെ കാർഷിക മേഖലക്കും ചെറുകിട വിപണന കേന്ദ്രങ്ങൾക്കും ഉണ്ടാവാൻ സാധ്യതയുള്ള, ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും, വലിയ വിദ്യാഭ്യാസമില്ലാത്ത കർഷകർ അവബോധമുള്ളവരാണ്. അതുകൊണ്ടതന്നെയാണ് ഈ നിമിഷംവരെ അവർ സമരം ചെയ്തുകൊണ്ടേയിരിക്കുന്നത്. എന്നാൽ, എം.ബി.എക്കാർ ഉൾപ്പെടെ നയിക്കുന്ന കോർപ്പറേറ്റുകൾ ഈ കർഷക ബില്ലിനെക്കുറിച്ചോ, അതുമൂലം മൂന്ന് ദശലക്ഷത്തിലധികം കർഷകർക്ക് ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ചോ ചിന്തിക്കുന്നില്ല. സ്വന്തം ലാഭത്തിൽ മാത്രമാണ് അവരുടെ ശ്രദ്ധ.
രാജ്യത്ത് നടക്കുന്ന ഓരോ കാര്യത്തെക്കുറിച്ചും ബുദ്ധിപരമായി ചിന്തിക്കുന്നവരും മോദിയുടെ തുഗ്ലക് പരിഷ്കരണങ്ങളെ വിമർശനാത്മകമായി സമീപിക്കുന്നവരും ന്യൂനപക്ഷമാണ് എന്നുള്ളതാണ് ദുഃഖകരം. ‘ആളുകൾ സ്വയം വിഡ്ഢികളാകാൻ നിന്നു കൊടുക്കുന്നു.വിഡ്ഢിത്തം ഒരു മനശാസ്ത്ര പ്രശ്നത്തെക്കാൾ സാമൂഹിക ശാസ്ത്ര പ്രശ്നമാണ്’ എന്ന് ബോൺഹോഫർ പറയുന്നുണ്ട്. രാഷ്ട്രീയമോ, മതപരമോ ആയ അധികാരത്തിൻ്റെ ഉയർച്ചകൾ, മനുഷ്യരാശിയുടെ വലിയൊരു ഭാഗത്തെ വിഡ്ഢികളാക്കിക്കൊണ്ടാണെന്ന് ബോൺഹോഫർ വിശ്വസിച്ചിരുന്നു.
‘ഒരാളുടെ ശക്തിക്ക് മറ്റൊരാളുടെ വിഢിത്തം ആവശ്യമാണ്’. അഥവാ, രാജ്യം ഭരിക്കുന്നവരിൽ പൊങ്ങിവരുന്ന ശക്തിയുടെ അമിതമായ ആഘാതത്തിൽ, പല മനുഷ്യരും തങ്ങളുടെ സ്വാതന്ത്ര്യവും സ്വയംഭരണവും വളരെ വേഗത്തിൽ ഉപേക്ഷിക്കാൻ തയ്യാറാകുന്ന വിഡ്ഢികളായി മാറുന്നു. രാജ്യത്ത് സമീപ വർഷങ്ങളിൽ ഉൾപ്പെടെ, കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും മറ്റും ഇത് തെളിയിക്കുന്നുണ്ട്.
ജനങ്ങളുമായി നേരിട്ട് സംസാരിക്കാതെ, മുദ്രാവാക്യങ്ങളിലെ വാക്ചാതുര്യം കൊണ്ടുമാത്രം ജനങ്ങളോട് സംവദിച്ചും, പ്രത്യക്ഷത്തിൽ ആശ്ചര്യം തോന്നിക്കുന്നതെങ്കിലും, ആന മണ്ടത്തരങ്ങൾ വിളമ്പിയും, നമ്മെ ദുരുപയോഗം ചെയ്ത് സ്വയം വളരാൻ ശ്രമിക്കുകയാണ് അവർ. ഇങ്ങനെ അവരുടെ നൂലിൽ ചലിക്കുന്ന ചില പാവകൾ വെറും മണ്ടത്തരങ്ങൾ ചെയ്യുന്ന വിഡ്ഢികളാകുന്നു എന്ന് മാത്രമല്ല, തങ്ങളുടെ മണ്ടത്തരം തിരിച്ചറിയാൻ പോലും പറ്റാത്തവരായി അവർ മാറുന്നു. ഒരാൾ തിന്മക്കെതിരെ പ്രതിഷേധിക്കും. പക്ഷേ, മണ്ടത്തരത്തരങ്ങൾക്കെതിരെ പ്രതിരോധമില്ലാത്തവരാണ് നമ്മൾ. കാരണം ബധിരകർണങ്ങളിൽ പതിക്കുന്ന വാക്യങ്ങളായേ മണ്ടത്തരത്തെ നാം കാണുന്നുള്ളൂ.
ബോൺഹൊഫറിൻ്റെ അഭിപ്രായപ്രകാരം ഇതിന് പരിഹാരം ഒന്നേയുള്ളൂ; വിമോചന പ്രവർത്തനത്തിന് മാത്രമേ ഈ വിഡ്ഢിത്തത്തെ മറികടക്കാൻ കഴിയൂ, കേവല ഉപദേശങ്ങൾ കൊണ്ട് സാധ്യമല്ല.രാജ്യത്ത് നടക്കുന്ന മിക്ക കേസുകളിലും, ബാഹ്യമായ വിമോചനം ആദ്യം ഉണ്ടായാൽ മാത്രമേ, യഥാർത്ഥ ആന്തരിക വിമോചനം സാധ്യമാകൂ. ഈ വസ്തുത നാം അംഗീകരിക്കണം. അതുവരെ, വിഡ്ഢിയെ ബോധ്യപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നാം ഉപേക്ഷിക്കണം.”
വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമൂഹത്തിന് യാഥാർഥ്യം തിരിച്ചറിയണമെങ്കിൽ, മാധ്യമങ്ങൾ വഴി മാത്രമേ സാധിക്കൂ. പക്ഷേ, അവരും ഈ വിഡ്ഢിത്തത്തിന് കൂട്ടുനിൽക്കുന്നവരാണ്. ഭരിക്കുന്ന കക്ഷിയുടെ ആധിപത്യം ഈ മീഡിയക്കു മുകളിലുണ്ട് എന്ന് നാം തിരിച്ചറിയുന്നു. ഒരു പരിധിവരെ അവരുടെ ആശയങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ പല മുഖ്യധാരാ മാധ്യമങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കൂട്ടരുടെ സമ്മർദത്തിന് വഴങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സ്വതന്ത്രമായി ചിന്തിക്കുന്ന പൗരൻമാരും, സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളും ഗവൺമെൻ്റ് സ്പോൺസേർഡ് നുണകളുടേയും തെറ്റായ വിവരങ്ങളുടേയും തുടർച്ചയായ പ്രളയത്തെ പ്രതിരോധിക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യണം. ഇതിനെതിരെ ഒരു വിമോചന പ്രക്ഷോഭം ആരംഭിക്കണം. ഇപ്പൊൾതന്നെ നാമത് തുടങ്ങണം. പ്രതിപക്ഷത്തിന് നിരവധി കടമ്പകൾ കടക്കാനുണ്ട്. 2024നുള്ളിൽ പ്രതിപക്ഷത്തിന് നിരവധി തിരഞ്ഞെടുപ്പുകളിൽ വിജയം അനിവാര്യമാണ്. എങ്കിൽ മാത്രമാണ് ഈ മണ്ടൻ കാലത്തുനിന്നും ഇന്ത്യക്ക് വിമോചനമുള്ളൂ.