AFEEFA E
നിരവധി നിര്‍ണായക തെളിവുകള്‍ അവഗണിച്ചും ശരിയായ അന്വേഷണം നടത്താതെയുമാണ് എസ്.ഐ.ടി കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സിബല്‍ ഉന്നയിച്ച ഒരു വാദം. ആരോപണവിധേയരായ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. അവരുടെ മൊഴികള്‍ ശേഖരിച്ചിരുന്നില്ല,അവരുടെ ഫോണുകള്‍ കണ്ടെടുക്കുകയോ സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതിലും അക്രമണം നടത്തുന്നതിലുമുള്ള തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. അവയൊന്നും എസ്.ഐ.ടി പരിശോധിച്ചില്ല. മാത്രമല്ല തെഹല്‍ക്ക മാഗസിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ വിവരങ്ങളും എസ്.ഐ.ടി പരിശോധിച്ചിട്ടില്ല. നരോദ പാട്യ കേസ് വിചാരണകളില്‍ ഇതേ ടേപ്പുകള്‍ ഉപയോഗിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതി ടേപ്പുകളുടെ ആധികാരികത അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സകിയ ജാഫ്രിയുടെ പരാതിയില്‍ എസ്.ഐ.ടി അതെല്ലാം അവഗണിച്ചു.
“വര്‍ഗീയ കലാപങ്ങള്‍ അഗ്നിപര്‍വതത്തില്‍ നിന്ന് പൊട്ടിയൊഴുകുന്ന ലാവ പോലെയാണ്. അത് സ്ഥാപനവൽക്കരിക്കപ്പെട്ട ഹിംസയാണ്. ആ ലാവ സ്പർശിക്കുന്നിടത്തെല്ലാം ഭൂമിയെ മുറിവേൽപ്പിക്കുന്നു. ഭാവിയിൽ പ്രതികാരത്തിന് വളക്കൂറുള്ള മണ്ണാണിത്”.മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നവംബർ പത്തിന് സുപ്രീം കോടതിയിൽ പറഞ്ഞതാണിത്.
ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവും പാർലമെൻ്റ് മെമ്പറുമായിരുന്ന ഇഹ്സാൻ ജഫ്രിയുടെ വിധവ, സകിയ ജാഫ്രി നൽകിയ ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കവെയാണ് കപിൽ സിബലിൻ്റെ ഈ പ്രസ്താവന.അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും മറ്റും കുറ്റാരോപിതരായ കലാപ കേസിൽ, പ്രതികൾക്ക് ക്ലീന്‍ ചിറ്റ് നൽകിയ കോടതി വിധിക്കതിരെയാണ് സകിയ ജാഫ്രി ഹർജി ഫയൽ ചെയ്തിട്ടുള്ളത്.
2002-ൽ ഗുജറാത്തിൽ നടന്ന മുസ്ലിം വിരുദ്ധ കലാപത്തിൽ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 12,000 പേർ ഭവനരഹിതരായി. കൊലപാതകങ്ങൾക്കു പുറമെ, കൊള്ളയും, ബലാത്സംഗങ്ങളും വ്യാപകമായി നടന്നു. മുസ്ലീം സമുദായമാണ് കലാപത്തിന്റെ പ്രധാന ഇരകൾ. പല സന്ദർഭങ്ങളിലും, അക്രമം നടത്തുന്നതിൽ പോലീസ് ജനക്കൂട്ടത്തോടൊപ്പം ചേരുകയുണ്ടായി. ഒരു മുസ്‌ലിം പ്രദേശത്ത് നടന്ന ഇരുപത്തിയൊമ്പത് മരണങ്ങളിൽ, പതിനാറ് മരണങ്ങളും പോലീസ് വെടിവെപ്പിൽ സംഭവിച്ചതാണ്. കലാപകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നൽകിയിരുന്നുവെന്ന് പല അന്വേഷണ കമ്മീഷനുകളും പറഞ്ഞിട്ടുണ്ട്.
2006 ജൂൺ 8 ന്, നരേന്ദ്ര മോദി ഉൾപ്പെടെ 63ഓളം പേർക്കെതിരെ സകിയ പരാതി നൽകിയിരുന്നു. ഇതിന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന്, തന്റെ പരാതി എഫ്.ഐ.ആർ ആയി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സകിയ പിന്നീട് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2007 നവംബർ 2-ന് ഹൈക്കോടതി ഈ പരാതി തള്ളി. തുടർന്ന് അവർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
അപ്പോഴേക്കും ഗുജറാത്ത് കലാപക്കേസ് എസ്.ഐ.ടിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. അവരുടെ റിപ്പോർട്ടിൽ പറയുന്നത് നരേന്ദ്ര മോദി അടക്കം 64 പേരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകൾ ഇല്ലെന്നാണ്. എസ്.ഐ.ടി റിപ്പോർട്ട് ചോദ്യം ചെയ്ത് സ്പെഷ്യൽ ലീവ് പെറ്റീഷനിലൂടെ സകിയ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.അതിനുശേഷം, കേസ് അഞ്ച് തവണ മാറ്റിവച്ചു. ഇതിനിടയിലാണ് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ അഡ്വക്കറ്റ് കപില്‍ സിബല്‍ രംഗത്ത് വന്നത്. ഈ ഹർജിയിൻമേലുള്ള വാദം ഇപ്പോഴും തുടരുകയാണ്. ‘2002ൽ ഗുജറാത്തിലെ 19 ജില്ലകളിൽ നടന്ന 300 സംഭവങ്ങളിൽ ഭരണകൂട സ്ഥാപനങ്ങൾക്കുള്ള ബാധ്യതയും ഉത്തരവാദിത്തവുമാണ് സകിയയുടെ കേസ് വെളിപ്പെടുത്തുന്നത്’ എന്ന് കപിൽ സിബൽ പറയുകയുണ്ടായി.
‘ഇത്രയും തെളിവുകൾ ഉണ്ടായിട്ടും എസ്.ഐ.ടി എന്തു ചെയ്യുകയായിരുന്നു?’
നിരവധി നിര്‍ണായക തെളിവുകള്‍ അവഗണിച്ചും ശരിയായ അന്വേഷണം നടത്താതെയുമാണ് എസ്.ഐ.ടി കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സിബല്‍ ഉന്നയിച്ച ഒരു വാദം. ആരോപണവിധേയരായ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. അവരുടെ മൊഴികള്‍ ശേഖരിച്ചിരുന്നില്ല, അവരുടെ ഫോണുകള്‍ കണ്ടെടുക്കുകയോ സ്ഥലം സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല. ആയുധങ്ങളും ബോംബുകളും ശേഖരിക്കുന്നതിലും അക്രമണം നടത്തുന്നതിലുമുള്ള തങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞിരുന്നു. അവയൊന്നും എസ്.ഐ.ടി പരിശോധിച്ചില്ല. മാത്രമല്ല തെഹല്‍ക്ക മാഗസിന്റെ സ്റ്റിംഗ് ഓപ്പറേഷന്‍ വിവരങ്ങളും എസ്.ഐ.ടി പരിശോധിച്ചിട്ടില്ല. നരോദ പാട്യ കേസ് വിചാരണകളില്‍ ഇതേ ടേപ്പുകള്‍ ഉപയോഗിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതി ടേപ്പുകളുടെ ആധികാരികത അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, സകിയ ജാഫ്രിയുടെ പരാതിയില്‍ എസ്.ഐ.ടി അതെല്ലാം അവഗണിച്ചു.
സ്റ്റിംഗ് ടേപ്പിലുള്ളവരുടെ ഫോണുകള്‍ പോലും എസ്.ഐ.ടി പിടിച്ചെടുത്തില്ല. അവരുടെ കോള്‍ ഡാറ്റ റെക്കോര്‍ഡുകളും ശേഖരിച്ചിരുന്നില്ല. ഗൂഢാലോചന നടത്തുന്നതിൽ നേരിട്ടുള്ള തെളിവുകള്‍ ഉണ്ടാകില്ല. സാഹചര്യങ്ങളില്‍നിന്ന് മാത്രമേ അത് അനുമാനിക്കാന്‍ കഴിയൂ. അതിനായി അന്വേഷിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും സ്ഥലം സന്ദര്‍ശിക്കുകയും മൊഴി രേഖപ്പെടുത്തുകയും വേണം. ഇവയൊന്നും എസ്.ഐ.ടി നടത്തിയിട്ടില്ല. കൃത്യമായ അന്വേഷണമില്ലെങ്കില്‍, സുപ്രീംകോടതി എസ്.ഐ.ടി രൂപീകരിച്ചതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? – കപിൽ സിബല്‍ ചോദിച്ചു.
അന്വേഷണത്തിൽ ബോധപൂർവമായ പഴുതുകൾ അവശേഷിപ്പിച്ചിട്ടുണ്ട്, കുറ്റവാളികളെ പിടികൂടാനുള്ള ആത്മാർത്ഥമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല. നീതിബോധമുള്ള ഒരു അന്വേഷകനും ഈ തെളിവുകൾ തള്ളിക്കളയില്ല. മനഃസാക്ഷിയുള്ള ഒരു ജഡ്ജിയും ഈ തെളിവുകൾ തള്ളിക്കളയില്ല- അദ്ദേഹം പറഞ്ഞു.
‘എനിക്ക് നിയമപരമായിത്തന്നെ ഇതിന് പരിഹാരമുണ്ടാകണം.എന്താണിതിന്ന് പ്രതിവിധി? മജിസ്ട്രേറ്റ് ഇത് ശ്രദ്ധിക്കുന്നില്ല. സെഷൻസ് കോടതിയും ഇത് നോക്കുന്നില്ല. പിന്നെ ആരാണിതെല്ലാം ശ്രദ്ധിക്കുക? ആരാണ് ഇത് പരിഗണിക്കുന്നതെന്ന്. വരും തലമുറ നിരീക്ഷിക്കട്ടെ’! കപിൽ സിബലിൻ്റെ വാക്കുകൾ