മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി ഉയർത്തുന്ന, കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കപ്പെട്ടപ്പോൾ പൗരത്വ പ്രക്ഷോഭത്തിന്റെ സമര കേന്ദ്രമായി മാറുകയായിരുന്നു ഡൽഹിയിലെ ഷഹീൻ ബാഗ്. വിദ്യാർഥികളും യുവാക്കളും മുതിർന്നവരും കൊച്ചുകുട്ടികളടക്കം പ്രായഭേദമന്യേ ഒരുമിച്ചുകൂടി. എന്നാൽ സംഘപരിവാർ ശക്തികൾ ഇതിനെതിരെ പലതരത്തിലുള്ള വിദ്വേഷ പ്രചരണങ്ങൾ നടത്തുകയുണ്ടായി. സമരത്തെ നിഷേധിച്ചും വർഗീയവത്കരിച്ചും പ്രസ്‌താവനകളിറക്കി.
രാജ്യം ഭിന്നിപ്പിക്കാനുള്ള മുസ്‌ലിം രാജ്യങ്ങളുടെ ഗൂഢാലോചനയാണ് ഷഹീൻ ബാഗ് എന്നാണ് ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ് ആരോപിച്ചത്. ഡൽഹി തെരഞ്ഞെടുപ്പിനോടടുത്ത് ബി.ജെ.പി നേതാക്കൾ ഷഹീൻ ബാഗിനെ ‘മിനി പാകിസ്ഥാൻ’ എന്ന് വ്യാപക പ്രചരണം നടത്തുകയുണ്ടായി. ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പ്രസംഗിച്ചത്, നിങ്ങൾ വോട്ടിങ് മെഷീനിൽ കോപത്തോടെ ബട്ടൺ അമർത്തുക, ഷഹീൻ ബാഗിൽ അതിന്റെ പ്രതിഫലനം അനുഭവപ്പെടണം എന്നായിരുന്നു.
അരവിന്ദ് കെജ്‌രിവാൾ ഷഹീൻ ബാഗ് ഒഴിപ്പിക്കാത്തതിൽ ബി.ജെ.പിയെ കുറ്റപ്പെടുത്തുകയും, ഷഹീൻ ബാഗ് റോഡ് തടസ്സങ്ങൾക്ക് കാരണമാകുകയും ആളുകൾക്ക് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നുവെന്നും ട്വീറ്റ് ചെയ്‌തു. ‘ലക്ഷക്കണക്കിന് ആളുകൾ ഷഹീൻ ബാഗിൽ ഒത്തുകൂടുന്നുവെന്നും, ആ തീപ്പൊരി എപ്പോൾ വേണമെങ്കിലും ഡൽഹിയിലെ നമ്മളുടെ വീടുകളിൽ എത്താമെന്നും, അവർ നമ്മുടെ സഹോദരിമാരെയും പെൺമക്കളേയും ബലാത്സംഗം ചെയ്യും, മോദിജിയും അമിത് ഷായും നാളെ നിങ്ങളെ രക്ഷിക്കാൻ വരില്ല’ എന്നുമാണ് ബി.ജെ.പി എം.പി പർവേഷ് വർമ്മ പ്രസ്‌താവിച്ചത്.
അനുരാഗ് ഠാക്കൂർ ഇലക്ഷൻ പ്രചരണങ്ങൾക്കിടയിൽ ‘രാജ്യദ്രോഹികളെ വെടിവെക്കുക’ എന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. അതിന്റെ ഫലമായി ജാമിഅയിലും ഷഹീൻ ബാഗിലുമടക്കം വിവിധ സ്ഥലങ്ങളിൽ സംഘപരിവാർ അനുകൂലികൾ വെടിവെച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ഷഹീൻ ബാഗിലെ സമരം കോൺഗ്രസ് പാർട്ടിയാണ് സ്പോൺസർ ചെയ്യുന്നതെന്ന് ബി.ജെ.പി സോഷ്യൽ മീഡിയ മേധാവി അമിത് മാൽവിയ ആരോപിക്കുകയുണ്ടായി. പ്രതിഷേധത്തിനെതിരെ തെറ്റായ വ്യാഖ്യാനത്തെ ശക്തിപ്പെടുത്തുന്നതിൽ റിപ്പബ്ലിക് ടി.വി, ഒപ് ഇന്ത്യ, ഇന്ത്യ ടി.വി എന്നിവയുൾപ്പെടെയുള്ള വാർത്താ ചാനലുകൾ മുന്നിലുണ്ടായിരുന്നു.
റിപ്പബ്ലിക് ടി.വി വെള്ളിയാഴ്ച്ച ഉച്ചകളിൽ ഷഹീൻ ബാഗിലെ ശൂന്യമായ തെരുവുകൾ ചിത്രീകരിക്കുകയും, പ്രൈം ടൈം ചർച്ചയിൽ പ്രതിഷേധക്കാരുടെ എണ്ണം കുറയുന്നതിന് കാരണം മാധ്യമങ്ങളുടെ കവറേജ് ഇല്ലാത്തതാണെന്നും പ്രചരിപ്പിച്ചു. ഡൽഹി കലാപത്തെ പരാമർശിച്ച് ഒപ് ഇന്ത്യയുടെ സ്റ്റോറിയിൽ വടക്ക്-കിഴക്കൻ ഡൽഹിയിൽ മുസ്‌ലിംകൾ (ഇസ്‌ലാമിക ജനക്കൂട്ടം) ഹിന്ദുക്കളെ (നിരപരാധികളായ ഹിന്ദുക്കൾ) ആക്രമിച്ചുവെന്നും പറഞ്ഞുകൊണ്ടാണ് മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രചരണങ്ങൾ നടത്തിയത്. ഹിന്ദുവിരുദ്ധ, ഇന്ത്യാവിരുദ്ധ, പണം തട്ടുന്ന, പൂർണമായും അവസരവാദപരമായ രാഷ്ട്രീയ പ്രേരിത സമര കേന്ദ്രമാണ് ഷഹീൻ ബാഗ് എന്നായിരുന്നു അർണബ് ഗോസ്വാമിയുടെ ആരോപണം.