പി.ഡി.ടി ആചാര്യ.
1985 ലാണ് ഇന്ത്യൻ പാർലമെന്റ് കൂറുമാറ്റ നിരോധന നിയമം പാസാക്കിയത്. രാഷ്ട്രീയ പാർട്ടികളെ സാരമായി ബാധിക്കുന്ന രാഷ്ട്രീയ കൂറുമാറ്റം ഇല്ലാതാക്കുക എന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യം.
ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒഴിച്ചുകൂടാനാവാത്ത അഭിനേതാക്കളാണ് എന്നിരിക്കെ
പാർട്ടി സംവിധാനത്തിലെ അസ്ഥിരത ജനാധിപത്യത്തെ തന്നെ അസ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.
അങ്ങനെ പച്ചപ്പുള്ള മേച്ചിൽപ്പുറങ്ങൾ തേടിയുള്ള നിയമസഭാ സാമാജികരുടെ ഇടയ്ക്കിടെയുള്ള കൂറുമാറ്റം തടഞ്ഞ് പാർട്ടി സംവിധാനത്തെ സുസ്ഥിരമാക്കുക എന്നതായിരുന്നു കൂറുമാറ്റ നിരോധന നിയമത്തിന്റെ പ്രധാന ഊന്നൽ. ആരംഭത്തിൽ നിയമം നന്നായി പ്രവർത്തിക്കുകയും ചെയ്തു.
എന്നാൽ നവീന രാഷ്ട്രീയ മനസ്സുകൾ താമസിയാതെ നിരോധനങ്ങളെ മറികടക്കാനും കൂറുമാറ്റത്തിന് വിശാലമായ വഴികൾ കണ്ടെത്താനും തുടങ്ങി.
ഒരു രാഷ്ട്രീയ പാർട്ടിയിലെ പിളർപ്പിന്റെ ഫലമായി നിയമസഭയിലെ മൂന്നിലൊന്ന് അംഗങ്ങൾ പാർട്ടിയിൽ നിന്ന് പുറത്തുപോകുകയാണെങ്കിൽ, അവരെ അയോഗ്യരാക്കാൻ കഴിയില്ല എന്നും നിയമം പറയുന്നു. എന്നാൽ ‘യഥാർത്ഥ രാഷ്ട്രീയ പാർട്ടിയിൽ പിളർപ്പ് ഉണ്ടാകണമെന്ന’ നിയമത്തിലെ ആവശ്യകത അവഗണിച്ച് നിയമസഭയിലെ അംഗങ്ങൾ ‘മൂന്നിലൊന്ന്’ ഗ്രൂപ്പുകളായി കൂറുമാറാൻ തുടങ്ങി.
നിയമത്തിലെ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെടുന്നത് പരിഗണിച്ച്, പാർലമെന്റ് കൂറുമാറൽ സംബന്ധിച്ച വ്യവസ്ഥ പാടെ ഒഴിവാക്കുകയുണ്ടായി. പാർട്ടിയുടെ മൂന്നിലൊന്ന് എന്ന രീതിയിൽ കൂറുമാറുന്നവരെ അയോഗ്യരാക്കുമെന്നായിരുന്നു ഇതിനർത്ഥം.
‘ലയനം’ എന്നറിയപ്പെടുന്ന മറ്റൊരു ഇളവും നിയമം നൽകുന്നു. 10-ാം ഷെഡ്യൂളിലെ ഖണ്ഡിക 4-ലാണ് ഈ ഇളവ് പ്രതിപാദിക്കുന്നത്. ഖണ്ഡിക 4 പ്രകാരം, നിയമസഭയിലെ ഒരു അംഗം തന്റെ യഥാർത്ഥ രാഷ്ട്രീയ പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിച്ചുവെന്നും താനും മൊത്തം പാർട്ടിയുടെ മൂന്നിൽ രണ്ട് വരുന്ന മറ്റുള്ളവരും പുതിയ പാർട്ടിയിൽ അംഗങ്ങളായിട്ടുണ്ടെന്നും അവകാശപ്പെട്ടാൽ അവരെ അയോഗ്യരാക്കാൻ കഴിയില്ല.
ഈ വ്യവസ്ഥയുടെ പ്രയോജനം ലഭിക്കുന്നതിന് രണ്ട് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:
ഒന്ന്, തന്റെ യഥാർത്ഥ രാഷ്ട്രീയ പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിക്കണം.
രണ്ട്, മൂന്നിൽ രണ്ട് നിയമസഭാംഗങ്ങൾ ലയനത്തിന് സമ്മതിക്കണം.
ഈ രണ്ട് നിബന്ധനകളും പാലിക്കുകയാണെങ്കിൽ, കൂറുമാറുന്ന അംഗങ്ങൾക്ക് അയോഗ്യതയിൽ നിന്ന് രക്ഷപെടാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, യഥാർത്ഥ രാഷ്ട്രീയ പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിക്കുമ്പോൾ പോലും, നിയമസഭാംഗങ്ങളിൽ മൂന്നിൽ രണ്ട് പേരും അത്തരമൊരു ലയനത്തോട് യോജിക്കുന്നില്ലെങ്കിൽ, നിയമപ്രകാരം ലയനമില്ല, കൂറുമാറിയതിന്റെ അയോഗ്യതയാണ് ഫലം. അതുപോലെ, നിയമസഭാംഗങ്ങൾ മാത്രം ലയനത്തിനു സമ്മതിക്കുകയും അവരുടെ യഥാർത്ഥ രാഷ്ട്രീയ പാർട്ടി മറ്റ് പാർട്ടിയുമായി ലയിക്കാതിരിക്കുകയും ചെയ്താലും അയോഗ്യതയിൽ നിന്ന് രക്ഷപെടാനാവില്ല.
എന്നാൽ അടുത്തിടെ, ഗോവ നിയമസഭയിലെ കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെട്ട കൂറുമാറ്റ കേസിൽ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ‘നിയമസഭാ സാമാജികരിൽ മൂന്നിൽ രണ്ട് പേരും മറ്റൊരു പാർട്ടിയിൽ ലയിച്ചാൽ അത് നിയമത്തിൽ ലയനമാണെന്നും യഥാർത്ഥ രാഷ്ട്രീയ പാർട്ടിയുടെ ലയനം ആവശ്യമില്ലെന്നും’ വിധിച്ചു.
ഇത് സ്വാഭാവികമായും പത്താം ഷെഡ്യൂളിലെ ഖണ്ഡിക 4-ന്റെ വളരെ തെറ്റായ വ്യാഖ്യാനമായിരുന്നു. വാസ്തവത്തിൽ, ‘ജഗ്ജിത് സിംഗ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ഹരിയാന’ (2006) കേസിൽ സുപ്രീം കോടതി പറഞ്ഞത്, ”പിളർപ്പ്’ യഥാർത്ഥ രാഷ്ട്രീയ പാർട്ടിയിൽ ഉണ്ടായതിനു ശേഷം മാത്രമേ ലജിസ്ലേറ്റീവ് പാർട്ടിയിലെ മൂന്നിലൊന്ന് അംഗങ്ങളുള്ള നിയമസഭാംഗങ്ങളുടെ ഗ്രൂപ്പിന് ഇളവ് അവകാശപ്പെടാനാകൂ’ എന്നാണ്. ഈ തീരുമാനത്തിന്റെ അനുപാതം ലയന വ്യവസ്ഥക്കും ബാധകമാണ്. കൂറുമാറുന്ന നിയമസഭാ സാമാജികരുടെ യഥാർത്ഥ രാഷ്ട്രീയ പാർട്ടിയും മറ്റൊരു പാർട്ടിയും തമ്മിലാണ് ലയനം നടക്കേണ്ടത്. എന്നാൽ മാത്രമേ അവർക്ക് അയോഗ്യതയിൽ നിന്ന് രക്ഷപെടാനാകൂ.
സമീപകാലത്ത്, ഒട്ടനവധി സംസ്ഥാനങ്ങളിൽ, 10-ാം ഷെഡ്യൂളിലെ ഖണ്ഡിക 4-ന്റെ അടിസ്ഥാനത്തിൽ കൂറുമാറ്റങ്ങൾ നടന്നിട്ടുണ്ട്. ഈ സന്ദർഭങ്ങളിലെല്ലാം നിയമസഭാംഗങ്ങൾ മാത്രമാണ് കൂറുമാറിയിട്ടുള്ളത്. ഗോവയിൽ ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരും ബി.ജെ.പിയിലേക്ക് കൂറുമാറി. അരുണാചൽ പ്രദേശിൽ, ലയന വ്യവസ്ഥ നടപ്പാക്കിക്കൊണ്ട് മുഴുവൻ കോൺഗ്രസ് നിയമസഭാ കക്ഷികളും അവരുടെ നേതാവും ബി.ജെ.പിയിൽ ചേർന്നു. കൂറുമാറ്റ നിയമത്തിന്റെ നഗ്നമായ ലംഘനങ്ങളാണിവയൊക്കെ.
നിലവിൽ മഹാരാഷ്ട്രയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തിലും, നിയമസഭയിൽ ശിവസേനയുടെ മൂന്നിൽ രണ്ട് അംഗബലമുള്ള ’37’ എന്ന മാന്ത്രിക സംഖ്യ കൂറുമാറ്റ നിയമത്തെ മറികടക്കുന്ന വ്യവസ്ഥയായി രാഷ്ട്രീയ വൃത്തങ്ങളും മാധ്യമങ്ങളും ഉദ്ധരിക്കുന്നുണ്ട്.
അതായത്, വിമത ഗ്രൂപ്പിന് 37 എം.എൽ.എമാരെ കിട്ടിയാൽ ബി.ജെ.പിയുമായി കൈകോർത്ത് ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കാം. ഈ സാഹചര്യത്തിൽ, വിമത ഗ്രൂപ്പ് ശിവസേനയിൽ നിന്ന് വേർപെടാൻ ആഗ്രഹിക്കുന്നില്ല. 37 അംഗങ്ങളുള്ളതിനാൽ, പുതിയൊരു ഗ്രൂപ് ഉണ്ടാക്കി ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണക്കുകയാണ് ഉദ്ദേശ്യം.
നിലവിലുള്ള നിയമമനുസരിച്ചു ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് പുറത്തുപോയി പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചു മറ്റൊരു പാർട്ടിയുടെ സഹായത്തോടെ ബദൽ സർക്കാർ ഉണ്ടാക്കുക എന്നത് അനുവദനീയമല്ല.
അയോഗ്യതയിൽ നിന്ന് ഇളവ് ലഭിക്കണമെങ്കിൽ വിമത ശിവസേന ഗ്രൂപ്പ് ബി.ജെ.പിയിൽ ലയിക്കേണ്ടിവരും. എന്നാൽ ശിവസേന എന്ന പാർട്ടി തന്നെ ബി.ജെ.പിയിൽ ലയിച്ചാൽ മാത്രമേ ഇത്തരമൊരു ലയനം സാധ്യമാകൂ. ബോംബെ ഹൈക്കോടതിയുടെ തെറ്റായ വിധി മഹാരാഷ്ട്രയിലെ സാഹചര്യത്തിൽ പ്രയോഗിക്കുകയാണെങ്കിൽ പോലും, അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാൻ ഏകനാഥ് ഷിൻഡെ ഗ്രൂപ്പിന് ബി.ജെ.പി യിൽ ലയിക്കേണ്ടിവരും.
തന്റെ ഗ്രൂപ്പാണ് യഥാർത്ഥ ശിവസേനയെന്ന ഷിൻഡെയുടെ അവകാശവാദം ശരിയാണോ എന്ന് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ (സംവരണവും വിഹിതവും) ഓർഡറിലെ ഖണ്ഡിക 15 പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷനാണു തീരുമാനിക്കേണ്ടത്. അതിനാൽ, കൂറുമാറ്റ നിയമത്തിലെ പത്താം ഷെഡ്യൂളിന് കീഴിലുള്ള അയോഗ്യത ചോദ്യത്തിൽ നിന്ന് രക്ഷപെടാൻ വിമത ഗ്രൂപ്പ് ഉപയോഗിക്കുന്ന വാദം അപ്രസക്തമാണ്. ഷെഡ്യൂളിലെ ഖണ്ഡിക 4 പ്രകാരമല്ല ലയനം നടന്നതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഏതൊരു പൗരനും എം.എൽ.എമാരെ അയോഗ്യരാക്കുന്നതിനുള്ള ഹർജി സമർപ്പിക്കാം.
മൂന്നിൽ രണ്ടോ അതിലധികമോ നിയമസഭാംഗങ്ങൾ മാതൃപാർട്ടിയിൽ നിന്ന് മാറി മറ്റൊരു പാർട്ടിയിൽ ലയിച്ചതിന് ശേഷം പുതിയ പാർട്ടിയായോ ഗ്രൂപ്പായോ പ്രവർത്തിക്കാൻ കഴിയുന്ന ഒരേയൊരു വിഭാഗം നിയമസഭാംഗങ്ങളിൽ അവശേഷിക്കുന്നവരാണ്. അതായത്, ലയനത്തോട് യോജിക്കാത്തവർ. അവർ മൂന്നിലൊന്നോ, അതിൽ കുറവോ ആണെങ്കിലും സ്പീക്കർ അവരെ ഒരു പ്രത്യേക ഗ്രൂപ്പായി അംഗീകരിക്കും.
എം.എൽ.എമാരെ പാർട്ടി വേട്ടയാടാതിരിക്കാൻ വിദൂര സംസ്ഥാനങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി തടവിൽ പാർപ്പിക്കുന്നതുപോലെയുള്ള സംഭവങ്ങൾ അരങ്ങേറുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് കൂറുമാറ്റ നിയമം അനിവാര്യമാണ്. നിയമസഭാ സാമാജികർക്ക് അവരുടെ പാർട്ടിയോടുള്ള കൂറും, അംഗങ്ങളിലുള്ള നേതൃത്വത്തിന്റെ വിശ്വാസവും അത്രമാത്രമുണ്ട് രാജ്യത്ത്.
രാഷ്ട്രീയക്കാർ എപ്പോഴും നിയമത്തിലെ പഴുതുകൾ അന്വേഷിച്ചുകൊണ്ടിരിക്കും. കൂറുമാറ്റ നിയമത്തിന്റെ പത്താം ഷെഡ്യൂളിലെ ഭാഗങ്ങൾ അവർ വിജയകരമായി കണ്ടുപിടിച്ചതിന്റെ ഫലമാണ് സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾ. അതിനാൽ ഈ നിയമം കർശനമാക്കേണ്ടത് ആവശ്യമാണ്.
ഈ നിയമം സൂക്ഷ്മമായി നിരീക്ഷിച്ചാൽ മോശം ഡ്രാഫ്റ്റിംഗിന്റെ മികച്ച ഉദാഹരണമാണിതെന്ന് കണ്ടെത്താൻ സാധിക്കും. നിയമനത്തിലെ ഖണ്ഡിക 4 പരിശോധിച്ചാൽ ഇത് വ്യക്തമാകും.
ഒരു പാർട്ടി മറ്റൊരു പാർട്ടിയുമായി ലയിച്ചാൽ അയോഗ്യതയിൽ നിന്ന് ഇളവ് ചെയ്യുക എന്നതായിരുന്നു നിയമനിർമ്മാതാക്കളുടെ ഉദ്ദേശം. അതായത്, ലയിക്കുന്ന പാർട്ടിയുടെ നിയമസഭാംഗങ്ങൾ അവരുടെ നേതൃത്വം എടുക്കുന്ന തീരുമാനം കാരണം അയോഗ്യരാകേണ്ടി വരരുത്.
അതിനാൽ ഈ ഖണ്ഡികയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്ന വ്യവസ്ഥകൾ ഇവയാണ്:
(1) യഥാർത്ഥ രാഷ്ട്രീയ പാർട്ടിക്ക് മറ്റൊരു പാർട്ടിയുമായി ലയിക്കാം.
(2) പാർട്ടിയിലെ നിയമസഭാ അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ആ ലയനത്തിന് സമ്മതിക്കുകയാണെങ്കിൽ.
(3) അംഗങ്ങൾ സമ്മതിച്ചാൽ മാത്രമേ നിയമപ്രകാരം ലയനം സാധ്യമാകൂ, അതിനുശേഷം മാത്രമേ നിയമനിർമ്മാതാക്കൾക്ക് അയോഗ്യതയിൽ നിന്ന് ഇളവ് അവകാശപ്പെടാൻ കഴിയൂ.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ ഈ ഖണ്ഡിക സജീവമാകുന്നുള്ളൂ. ഇവ മനസ്സിൽ വെച്ചുകൊണ്ട്, ഖണ്ഡിക 4 സൂക്ഷ്മമായി പരിശോധിക്കുമ്പോൾ നിരവധി ആശയക്കുഴപ്പങ്ങൾ കണ്ടെത്താം.
ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ഈ ഖണ്ഡിക ഇന്നത്തെ രൂപത്തിൽ നിലനിൽക്കേണ്ടതില്ല എന്നതാണ്. രാഷ്ട്രീയ പാർട്ടികളുടെ ലയനത്തിന്റെ കാര്യത്തിൽ ഇളവ് ആവശ്യമാണെങ്കിൽ, വിശദീകരണം വഴി അത് ഖണ്ഡിക 2-ൽ ലളിതമായ ഭാഷയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇത്തരം ഒരു സാഹച്ചര്യത്തിൽ വളരെ അവ്യക്തമായ ഖണ്ഡിക 4 നാലും ഖണ്ഡിക രണ്ടിലെ ഭാഗങ്ങളും ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
പി ഡി ടി ആചാര്യ എഴുതി ദി വൈർ പ്രസിദ്ധീകരിച്ച ലേഖനം.