ഹരീഷ് ഖാരെ
1952ലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതൽ, തങ്ങളുടെ നോമിനിക്ക് ജയിക്കാനാവശ്യമായ പിന്തുണ രൂപപ്പെടുത്തുന്നത് ഭരണകക്ഷിയാണ്. അതായത്, അടുത്ത പ്രസിഡന്റ് ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് നിലവിലെ പ്രധാനമന്ത്രിയാണ്. 1952 ലും പിന്നീട് 1957ലും പ്രസിഡന്റായി സ്ഥാനമേറ്റ രാജേന്ദ്രപ്രസാദൊഴികെ സ്വയം തിരഞ്ഞെടുക്കപ്പെട്ടതായി പറയാവുന്ന ഒരു രാഷ്ട്രപതി ഇന്ത്യക്ക് ഉണ്ടായിട്ടില്ല. 1969-ൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ താല്പര്യങ്ങൾക്ക് എതിരായ പ്രസിഡന്റ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ അവരുടെ പാർട്ടിയിലെ ചില അംഗങ്ങൾ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവൻ എന്ന നിലയിൽ, രാജ്യത്തെ പരമാധികാരത്തിന്റെ ആൾരൂപമാണ് പ്രസിഡന്റ്. രാജ്യത്തിൻ്റെ അന്തസ്സ് ഉയർത്തിപിടിക്കേണ്ട അതുല്യവ്യക്തികത്വം. അപ്രസക്തമായ ഒന്നല്ല പ്രസിഡന്റിന്റെ ഓഫീസ് . ഇലക്ടറൽ കോളേജിന്റെ പ്രത്യേകത പ്രസിഡന്റിന് സുപ്രധാനമായ ഭരണഘടനാ പദവി നൽകുന്നുണ്ട്. അതിനാൽ, ഇനി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റും പക്ഷപാതപരമായ പരിധികൾക്കപ്പുറം ബഹുമാനവും ആദരവും ആകർഷിക്കുന്ന രീതിയിൽ ഗണ്യമായ വ്യക്തിത്വമായിരിക്കണം.
2007-ൽ അന്നത്തെ വൈസ് പ്രസിഡന്റ് ആയിരുന്ന ഭൈറോൺ സിംഗ് ഷെഖാവത്ത്, താൻ സ്വാഭാവികമായി രാഷ്ട്രപതിസ്ഥാനത്തിനു അർഹനാണെന്ന് കരുതി രാഷ്ട്രപതി ഭവനിലേക്കുള്ള വഴി വെട്ടിത്തെളിക്കാൻ ശ്രമം നടത്തി. എന്നാൽ, അദ്ദേഹം പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതിൽ അതിശയിക്കാനൊന്നുമില്ല, തനിക്ക് വഴങ്ങാത്ത പ്രസിഡന്റിനെ ഒരു പ്രധാനമന്ത്രിയും അനുവദിക്കില്ല. മാത്രമല്ല, നമ്മുടെ പാർലമെന്ററി ഭരണസംവിധാനത്തിന് കീഴിൽ രാഷ്ട്രപതി ഭവൻ ഒരു എതിരാളികോട്ടയാവുന്നത് സ്വീകാര്യമല്ല. പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്താനുതകുന്ന രീതിയിൽ രാജ്യസഭ മാറാൻ കഴിയില്ല, ലോക്‌സഭയിൽ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസം കൽപ്പിക്കുന്ന പ്രധാനമന്ത്രിയാണെങ്കിൽ പ്രത്യേകിച്ചും. ഭരണകക്ഷിയുടെ ഭൂരിപക്ഷം പ്രതിസന്ധിയിലാകുമ്പോൾ, പ്രധാനമന്ത്രിയിൽ സ്വന്തം പാർട്ടിക്ക് വിശ്വാസം നഷ്ടപെടുമ്പോഴുമാണ് പ്രസിഡന്റിനു ഇടപെടാൻ സാധിക്കുക. അപ്പോഴാണ് രാജ്യത്തിന് വിവേകത്തോടെ പ്രവർത്തിക്കുന്ന, രാഷ്ട്രീയക്കാരുടെ നിസ്സാര കുതന്ത്രങ്ങളിൽ കുടുങ്ങിപ്പോകാത്ത പ്രസിഡന്റിനെ ആവശ്യമായി വരുന്നത്.
ഈ കാരണങ്ങൾ കൊണ്ട് തന്നെ 2022-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളുടെ താല്പര്യങ്ങൾക്ക് വഴങ്ങുന്ന ഒരു പ്രസിഡന്റിനെ നിയമിക്കാൻ പരമാവധി ശ്രമിക്കും. പ്രതിപക്ഷത്തിന് ഒരുമിച്ചു വന്ന് ഒരു സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ കഴിഞ്ഞാലും, ഭൂരിപക്ഷം ഉറപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലായേക്കാം.
താൻ അവതരിപ്പിച്ച രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടാൽ, ഇത് മോഡിയുടെ രാഷ്ട്രീയ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും. അതേസമയം, തന്റെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ പ്രധനമന്ത്രിക്ക് കഴിഞ്ഞാൽ, പാർട്ടിയിൽ വെല്ലുവിളികളില്ലാതെ തന്റെ നേതൃത്വം ഊട്ടിയുറപ്പിക്കാൻ ഇത് സഹായിച്ചേക്കും.
പ്രധാനമന്ത്രിക്ക് വളരെ സൗകര്യപ്രദമായ ഒരു പ്രസിഡന്റാണെന്ന് സ്വയം തെളിയിച്ചയാളാണ് നിലവിലെ പ്രസിഡന്റ് റാം നാഥ് കോവിന്ത്. എന്നാൽ, ഈ അനുസരണം കാലക്രമേണ കുറഞ്ഞേക്കാം എന്ന അപകട സാധ്യത മനസ്സിലാക്കിയാവാം പ്രധാനമന്ത്രി ഇങ്ങനെയൊരു നീക്കം നടത്തിയത്. തന്റെ വലയത്തിന് കീഴിൽ രണ്ടാം തവണയും ഒരു പ്രസിഡൻ്റ് അനുസരണയോടെ നിൽകുമെന്നത് വിശ്വസിക്കാൻ കഴിയില്ല.
ഗവർണർ ആനന്ദി ബെൻ പട്ടേലിന്റെ പേരും പ്രചരിക്കുന്നുണ്ട്. മോദിയുടെ ദുഷ്‌കരമായ രാഷ്ട്രീയ യാത്രയിൽ വിശ്വസ്തയായ സഹപ്രവർത്തകയും സുഹൃത്തുമൊക്കെയാണ് ആനന്ദിബെൻ. ഒരു “വനിതാ പ്രസിഡണ്ട്” പ്രധാനമന്ത്രിയുടെ ഇമേജിന് നല്ലതുമാണ്. എന്നിരുന്നാലും, രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരേ സംസ്ഥാനമായ ഗുജറാത്തിൽ നിന്നുള്ളവരാകുമ്പോൾ മോദിയുടെ സ്വന്തം അണികൾക്ക് തന്നെ അതത്ര രസിച്ചെന്നു വരില്ല.
എ.പി.ജെ അബ്ദുൾ കലാം മാതൃകയിൽ അവതരിപ്പിച്ചാൽ ആരിഫ് മുഹമ്മദ് ഖാൻ മോദിക്ക് നല്ലൊരു ഓപ്ഷൻ ആണ്. എന്നാൽ, രണ്ട് കാര്യങ്ങളാണ് മോദിയെ പിന്നോട്ട് വലിക്കുന്നത്: “ഹൈ കമാൻഡിനോടുള്ള” ഖാന്റെ വിധേയത്വവും, അദ്ദേഹം കുറച്ചൊക്കെ ആത്മാഭിമാനമുള്ള മനുഷ്യനായിരിക്കെ വലിയ രീതിയിൽ തങ്ങൾക്ക് വിധേയപ്പെടാതെ വന്നേക്കാം എന്ന തിരിച്ചറിവും.
മറ്റൊരു പ്രധാന വിഷയം, തിരുവനന്തപുരം രാജ്ഭവനിൽ നിന്ന് രാഷ്ട്രപതിഭവനിലേക്കുള്ള ആരിഫ് ഖാന്റെ ഉയർച്ച മോദിയുടെ ‘നൂപൂർ ശർമ്മ വിഭാഗത്തെ’ അക്രമാസക്തമാക്കും എന്നതാണ്. മുസ്‌ലിംകൾക്ക് ഒരു വിധത്തിലും രാഷ്ട്രീയത്തിന്റെ മറ്റെവിടെയെങ്കിലുമോ ഇടം നല്കാൻ ഇവർ ആഗ്രഹിക്കുന്നില്ല.
ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് അവതരിപ്പിക്കുന്നത് ഒരു ആദിവാസിയാകുമ്പോൾ, അതും വടക്ക് കിഴക്കൻ ഭാഗത്തുനിന്നുള്ള നോമിനിയാകുമ്പോൾ പ്രധാനമന്ത്രിക്ക് ‘ഖാൻ മാർക്കറ്റ് വികാരങ്ങളെ’ വിലക്കെടുക്കാതെ രാഷ്ട്രീയ നിർവാണത്തിന്റെ ഉയർന്ന തലത്തിലേക്ക് സ്വയം ഉയർത്തുക എളുപ്പമാണ്.
എന്നാൽ, “നയാ ഭാരതത്തിന്” വേണ്ടത് ഒരു സഹയാത്രികനെയാണ്, പ്രത്യയശാസ്ത്രപരമായി മോദിയോട് ശത്രുതയില്ലാത്ത എന്നാൽ വ്യക്തിപരമായി അദ്ദേഹത്തെ ഭയപ്പെടാത്ത ഒരാൾ. വേണ്ടി വന്നാൽ പ്രധാനമന്ത്രിയെ ഇരുത്തി ഒന്നോ രണ്ടോ കാര്യങ്ങൾ പറയാൻ കഴിയുന്ന രാഷ്ട്രപതി. തന്റെ ഓഫീസിന്റെ സത്തയും പരിധികളും അറിയാവുന്ന, ആശ്രയിക്കാവുന്ന ഒരാൾ. സുബ്രഹ്മണ്യൻ സ്വാമിയെ പോലെ ഒരാൾ.
ബി.ജെ.പിയുടെ പ്രത്യശാസ്ത്രമായ “ഹിന്ദുത്വ”യുടെ ശബ്ദമുയർത്തുന്നവരിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം
“ഹിന്ദു” കാര്യങ്ങളിൽ കൂടുതൽ ആത്മാർത്ഥമായി ഇടപെട്ടിട്ടുണ്ട്. തീവ്രമായ ഹിന്ദുത്വവാദികൾക്ക് സ്വീകാര്യനാണെന്നിരിക്കെ, സ്വാമി ഒരു അതിബുദ്ധിമാനായ, പാണ്ഡിത്യമുള്ള മനുഷ്യനാണ്. രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങളിൽ വീണുപോവാത്ത ഒരാൾ. ഈയടുത്തു മോദികൂട്ടത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചുവെങ്കിലും അദ്ദേഹം പ്രധാനമന്ത്രിക്ക് അനുയോജ്യമായ ഒരു ഉപദേശകനായിരിക്കും. പ്രധാനമന്ത്രിക്ക് ആവശ്യമുള്ളതും അർഹിക്കുന്നതുമായ സൗഹൃദപരമായ വിമർശനമാണത്.
സ്വാമി, പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിക്ക് ഒരു ചുവപ്പുനാടയായി മാറുമെന്നതിൽ സംശയമില്ല. ഗാന്ധി കുടുംബത്തിന് വലിയ വേദനയുണ്ടാക്കിയതിന്റെ റെക്കോർഡ് അദ്ദേഹത്തിനുണ്ട്. പക്ഷേ, അദ്ദേഹം ഇന്ത്യൻ ഭരണഘടനയെ വിലമതിക്കുന്ന, അനുസരിക്കുന്ന പൗരനാണ്. പ്രതിപക്ഷത്തിന് ഒരുപക്ഷേ ഉറപ്പുണ്ടായിരിക്കാം, അവസരം വരുമ്പോൾ ഒരു മൈക്ക് പെൻസ് ആകുവാൻ സാധ്യതയുള്ള ഒരാളാണ് സ്വാമി എന്ന്. ഡൊണാൾഡ് ട്രംപിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, 2021 ജനുവരി 6-ന്, തന്റെ ബോസിന്റെ ഭരണഘടനാപരമായ ദുഷ്പ്രവണതയ്‌ക്കൊപ്പം പോകാൻ വിസമ്മതിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ ഭരണഘടനാപരമായ ബാധ്യതകളെക്കുറിച്ചുള്ള ബോധ്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു. “ഭരണഘടനയെ ഉയർത്തിപ്പിടിച്ച് സമാധാനപരമായ കൈമാറ്റം ഉറപ്പാക്കിക്കൊണ്ട് ഞങ്ങൾ അന്ന് ഞങ്ങളുടെ കടമ ചെയ്തുവെന്ന് എനിക്കറിയാം” പെൻസ് പറഞ്ഞിരുന്നു.
മോദി ഭരണകൂടത്തോടും ഇലക്ടറൽ ബോണ്ടുകൾ പോലെയുള്ള സുതാര്യമായ രാഷ്ട്രീയ ഫണ്ടിംഗിനുള്ള അതിന്റെ ഉപകരണങ്ങളോടും പുതിയ ഇന്ത്യക്കുള്ള സ്നേഹവും പ്രശംസയും കണക്കിലെടുക്കുമ്പോൾ, 2024ൽ ‘ജനുവരി 6, യു.എസ്’ മോഡൽ വിപ്ലവം നടക്കാൻ സാധ്യതയൊന്നുമില്ല. പക്ഷേ, അങ്ങനെ ഉണ്ടായാൽ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ഇന്ത്യൻ റിപ്പബ്ലിക്കിന് രാഷ്ട്രപതി ഭവനിൽ ശക്തവും സുസ്ഥിരവുമായ സാന്നിധ്യം ആവശ്യമാണ്.
ദി വയറിൽ പ്രസിദ്ധീകരിച്ചത്