പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയിപൂർ സെൻട്രൽ കറക്ഷണൽ ഹോമിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ, അബ്ദുൾ റസാക്ക്, ജിയാവുൽ ലസ്കർ, അക്ബർ ഖാൻ, സെയ്ദുൽ മുൻസി എന്നീ നാലു പേർ ഒരാഴ്ചക്കിടെ മരണപ്പെടുകയുണ്ടായി. എന്നാൽ പോലീസ് ഇതിനെ “യാദൃശ്ചികം” എന്നാണ് വിശേഷിപ്പിച്ചത്.
മരിച്ച നാലുപേരെയും ജൂലൈ അവസാനം വെവ്വേറെ കേസുകളിൽ പശ്ചിമ ബംഗാൾ പൊലീസ് പിടികൂടിയതാണ്. മരണപ്പെട്ടവരുടെ ബന്ധുക്കൾ മരണകാരണങ്ങളിൽ സംശയം ഉന്നയിക്കുകയും, മരണത്തിലെ ദുരൂഹത അന്വേഷിക്കാണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവർ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും മരിച്ചവരുടെ ബന്ധുക്കൾ പറയുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളൊന്നും ലഭ്യമല്ലാത്തതിനാൽ, പോലീസ് വൃത്തങ്ങൾ ഈ ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ്. ഒരേ പോലീസ് സ്റ്റേഷനിൽ, ഒരാഴ്ച്ചക്കുള്ളിൽ, നാല് മുസ്ലിംകൾ മരണപ്പെടുക “യാദൃശികമാണോ”?
രാജ്യത്ത് ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ള രണ്ടാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാർലിമെന്റിൽ അവതരിപ്പിച്ച കണക്കുകൾ അനുസരിച്ചു കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ 442 കസ്റ്റഡി മരണങ്ങൾ (2020 -185 , 2021 -257) ബംഗാളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബരുയിപുർ ജയിലിൽ മരണപ്പെട്ട ജിയാഉൽ ലസ്‌കർ, മരണപെടുന്നതിനു മൂന്ന് ദിവസം മുൻപ് തന്നെ പോലീസ് മർദിച്ചിരുന്നുവെന്ന് പറഞ്ഞതായി ലസ്കറിന്റെ സഹോദരി സബേര ബീബി ചൂണ്ടികാണിക്കുന്നു. ലസ്‌കറിനൊപ്പം അറസ്റ്റിലായ മറ്റ് രണ്ട് പേർ – സുറോജിത് ഹൽദാർ, റബിയുൾ ഹൽദാർ എന്നിവർ ലസ്‌കർ കസ്റ്റഡിയിൽ വെച്ചുണ്ടായ പീഡനം മൂലമാണ് മരിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. പോലീസിന്റെ ആക്രമണവും ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ചുണ്ടായ ലസ്‌കറിന്റെ മരണവും ചൂണ്ടിക്കാട്ടി രണ്ട് പേരും ജാമ്യത്തിനായി അപേക്ഷിക്കുകയും, മരിച്ചവരെ പാർപ്പിച്ച ബരുയിപൂർ ജയിലിൽ ഇവരെ തടങ്കലിൽ വച്ചിരിക്കുന്നത് ന്യായമായ അന്വേഷണത്തിന് അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എ.സി.ജെ.എം) ഇവർക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയുമുണ്ടായി.
ജൂലൈ 27 ന് താൻ കാണുമ്പോൾ അബ്ദുൽ റജ്ജാക്ക് തികച്ചും ആരോഗ്യവാനായിരുന്നുവെന്നും, ജൂലൈ 29 ന് ഉച്ചയ്ക്ക് 1 മണിയോടെ ഒരു പോലീസുകാരൻ തങ്ങളുടെ വീട്ടിലെത്തി റജ്ജാക്ക് ഗുരുതരാവസ്ഥയിലാണെന്ന് അറിയിക്കുകയുമായിരുന്നുവെന്നും ഭാര്യ സുഹാന ബീബി പറയുന്നു. മരണപ്പെട്ട അക്ബർ ഖാന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
ഓഗസ്റ്റ് 1 ന് സൈദുൽ മുൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വീട്ടുകാരെ അറിയിച്ചിരുന്നില്ല എന്നും സഹോദരി സൽമ ചൂണ്ടികാണിക്കുന്നു. “ഓഗസ്റ്റ് 2 നാണു ഞങ്ങൾ ഇത് അറിയുന്നത്.” ഓഗസ്റ്റ് 3 നാണു സൈദുൽ മരണപ്പെടുന്നത്. വീട്ടിൽ മുതിർന്നവർ ഇല്ലാത്ത സമയം, പോലീസെത്തി തന്റെ അനുജത്തിയെ നിർബന്ധിച്ചു ഒരു രേഖയിൽ ഒപ്പിടീച്ചുവെന്നും സൽമ പറഞ്ഞതായി ‘ദി വയർ’ റിപ്പോർട്ട് ചെയ്തിരുന്നു.
പോലീസ് കസ്റ്റഡിയിൽ സംഭവിക്കുന്ന മരണങ്ങൾ സാധാരണ “സ്വാഭാവിക കാരണങ്ങളാൽ” എന്നാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഈ “സ്വാഭാവിക കാരണങ്ങളിൽ” അടിയന്തിര പുനഃപരിശോധന ആവശ്യമാണ്. ജയിൽ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചുള്ള 2021 ലെ നാഷണൽ ക്രൈം റിസർച്ച് ബ്യൂറോ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, 2020 ൽ ജയിലുകളിൽ മരിച്ചവരുടെ എണ്ണം 1,887 ആയിരുന്നെങ്കിൽ, അതിൽ 1,642 എണ്ണം “സ്വാഭാവിക മരണങ്ങൾ” എന്നും 189 എണ്ണം “അസ്വാഭാവിക കാരണങ്ങളാൽ” എന്നും തരംതിരിച്ചിട്ടുണ്ട്. സ്വാഭാവിക മരണങ്ങളിൽ, 1,542 മരണങ്ങൾ അസുഖം മൂലമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ‘ അസുഖം മൂലം ‘ എന്ന് രേഖപ്പെടുത്തിയ പല മരണങ്ങളിലും, ശരീരത്തിലേറ്റ മുറിവിന്റെ പാടുകളും മറ്റും ദുരൂഹതയായി നിലനിൽക്കുന്നുവെന്നതിനാൽ കസ്റ്റഡി മരണങ്ങൾ സംബന്ധിച്ച സുതാര്യമായ അന്നേഷണങ്ങൾ അനിവാര്യമാണ്.