2022 ഓഗസ്റ്റിൽ, Consumer Price Index (CPI) ഭക്ഷ്യവിലപ്പെരുപ്പ നിരക്ക് ഏകദേശം 7.6% ആയിരുന്നു. ഇതിൽ 60 ശതമാനവും ധാന്യങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവയുടെ കുത്തനെയുള്ള പണപ്പെരുപ്പം മൂലമാണ് സംഭവിച്ചത്. 2021 ഓഗസ്റ്റിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ഭക്ഷ്യ വിലക്കയറ്റത്തിന്റെ പ്രധാന പ്രേരകങ്ങൾ ഭക്ഷ്യ എണ്ണകൾ (വാർഷിക പണപ്പെരുപ്പ നിരക്ക് ശരാശരി 33%), മാംസം (ശരാശരി പണപ്പെരുപ്പ നിരക്ക് 18%), മത്സ്യം, പാൽ, പയർവർഗ്ഗങ്ങൾ (ശരാശരി പണപ്പെരുപ്പ നിരക്ക് 8-9%) എന്നിവയാണെന്ന് കാണാം. പാലും പാലുൽപ്പന്നങ്ങളും 2021 മുതൽ ഭക്ഷ്യ വിലക്കയറ്റത്തിന്റെ പ്രധാന കരണങ്ങളിലൊന്നാണ്. ഉയർന്ന ഇൻപുട്ട് ചെലവുകളും, ലോജിസ്റ്റിക്‌സ് ചിലവുകളും കാരണം അമുൽ, മദർ ഡയറി, തുടങ്ങിയ കമ്പനികൾ പാലിന്റെ റീട്ടെയിൽ വില ക്രമാനുഗതമായി വർദ്ധിപ്പിച്ചു. 2022 ഓഗസ്റ്റിലാണ് അവസാനമായി പാലിന്റെ വില വർധിപ്പിച്ചത്. അതിന്റെ സ്വാധീനം പണപ്പെരുപ്പ സംഖ്യകളിൽ ദൃശ്യമാണ്.
2022 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം പണപ്പെരുപ്പ നിരക്കിൽ മുന്നിട്ട് നില്കുന്നത് ധാന്യങ്ങളാണ്. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന്, ഇന്ത്യൻ ഗോതമ്പ് കയറ്റുമതിക്കാർക്ക് ആഗോള വിപണിയിൽ വലിയ അവസരം ലഭിച്ചു. കരിങ്കടലിലെ തുറമുഖങ്ങൾ തടഞ്ഞത് യുക്രേനിയൻ ഗോതമ്പിന്റെ കയറ്റുമതിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കുറഞ്ഞ ഗോതമ്പ് വിളയും പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള ഭക്ഷ്യധാന്യങ്ങളുടെ വലിയ പ്രതിബദ്ധതയും ആഭ്യന്തര വിപണിയിൽ ഗോതമ്പ് വിതരണത്തിന്റെ കുറവിന് കാരണമായി.
ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നെൽകൃഷിയെ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴയുടെ കുറവ് പ്രതികൂലമായി ബാധിച്ചു. മഴയുടെ വിതരണവും താറുമാറായി. മഹാരാഷ്ട്രയിലെയും കർണാടകയിലെയും ചില പ്രദേശങ്ങളിൽ ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ അമിതമായ മഴ ലഭിച്ചിട്ടുണ്ട്, ഇത് ജോവർ, ബജ്റ, തുർ, നിലക്കടല തുടങ്ങിയ വിളകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാൻ കാരണമായി.
വേനലും മഴക്കാലവുമാണ് രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം വർദ്ധിക്കുന്ന സമയങ്ങൾ, ശൈത്യകാലത്ത് അവ താരതമ്യേനെ മിതമായിരിക്കും. വിരിപ്പുകൃഷി ഉൽപാദന കണക്ക് അനുസരിച്ച് നെല്ല്, പരിപ്പ്, ഉഴുന്ന് എന്നിവ ഈ വർഷത്തെ ചെറിയ വിളകളാണ്. ഈ വർഷം ഖാരിഫ് അരിയുടെയും, പരിപ്പിന്റെയും ഉൽപാദനം കഴിഞ്ഞ രണ്ട് വർഷത്തേക്കാൾ കുറവായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
നെൽവിളയുടെ ഉൽപ്പാദനം കുറയുന്നത് കാലാവസ്ഥ വ്യതിയാനം മൂലമാണെങ്കിലും, പരിപ്പ് , ഉഴുന്ന് വിളകളുടെ ഉത്പാദനം കുറയുന്നതിന് കാരണം സർക്കാർ നയങ്ങളാണ്. പയർവർഗ്ഗങ്ങളുടെ വില കുറയ്ക്കാനുള്ള ശ്രമത്തിൽ, സർക്കാർ 2023 മാർച്ച് വരെ പരിപ്പ്, ഉഴുന്ന് എന്നിവയുടെ “ഡ്യൂട്ടി ഫ്രീ” ഇറക്കുമതി അനുവദിച്ചു. ഇത് സോയാബീൻ, പരുത്തി തുടങ്ങിയ വിളകളെ പയർ കർഷകർക്ക് താരതമ്യേന കൂടുതൽ ലാഭകരമാക്കി.
പയറുവർഗങ്ങളുടെ കമ്മോഡിറ്റി ഫ്യുച്ചേഴ്‌സ് താൽക്കാലികമായി നിർത്തിവച്ചതോടെ, വരും മാസങ്ങളിലെ വിലയെക്കുറിച്ചുള്ള വിശ്വസനീയമായ പ്രവചനങ്ങളൊന്നും കർഷകർക്ക് ലഭ്യമല്ല. മൊത്തത്തിൽ, സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇന്ത്യയുടെ പയറുവർഗ്ഗങ്ങളുടെ ആക്കം നഷ്ടപ്പെട്ടേക്കാം. ഭക്ഷ്യ വിലക്കയറ്റത്തിന് മറ്റൊരു ഭീഷണി കാലാവസ്ഥയാണ്. രാജ്യത്ത് വിളവെടുപ്പ് സമയത്തോട് അടുത്ത്, ചൂട് വർധിക്കുകയും, ഗോതമ്പ് ഉൽപാദനം കുറയുകയും ചെയ്‌തു. മൺസൂൺ മഴയുടെ അസ്ഥിരമായ വിതരണം കാരണം നെല്ലുൽപ്പാദനവും കുറഞ്ഞിരിക്കുകയാണ്. ഇത് ഇനി വരാനിരിക്കുന്ന ചൂട് കാലത്തെ നേരിടുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.