2013ൽ യു.പി.എ സർക്കാരിന്റെ കീഴിലാണ് പഹൽ എന്ന് ചുരുക്കി വിളിക്കുന്ന (ഡയറക്ട് ബെനിഫിറ്റ്‌സ് ഫോർ ദ എൽ.പി.ജി. കൺസ്യൂമേഴ്‌സ് സ്‌കീം) പ്രത്യക്ഷ ഹസ്തന്തരിത് ലാഭ് ആരംഭിച്ചത്.
പദ്ധതി തുടങ്ങിയ ഉടനെ കോടതി ഇടപെട്ട് നിർത്തിവെച്ചിരുന്നു. അതിനുശേഷം 2014ൽ സബ്‌സിഡി ലഭിക്കുന്നതിന് ആധാർ വേണമെന്ന നിബന്ധന ഒഴിവാക്കിയാണ് പഹൽ പേരിട്ട പദ്ധതി വീണ്ടും തുടങ്ങിയത്.
മോദി സർക്കാർ അധികാരത്തിലേറിയതിനു ശേഷം ഇത് പരിഷ്കരിച്ച് രണ്ട് ഘട്ടങ്ങളായി നടപ്പിലാക്കാൻ തുടങ്ങി. ഈ പദ്ധതിക്ക് കീഴിൽ, ഉപഭോക്താക്കൾ ഒരു ഗാർഹിക എൽ.പി.ജി സിലിണ്ടറിനു വിപണി വില നൽകുമ്പോൾ, അതിന്റെ സബ്‌സിഡി നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭിക്കുന്നു. എന്നാലിപ്പോൾ ഈ സബ്‌സിഡി നിർത്തലാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ട് ചെലവ് നിയന്ത്രിക്കുന്നതിനും ധനക്കമ്മി നിയന്ത്രിക്കുന്നതിനുമായി ഈ സബ്‌സിഡി നിർത്തുന്നത് പരിഗണിക്കാൻ സർക്കാർ നിർബന്ധിതരാണെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പ്രിന്റ് വെളിപ്പെടുത്തി.
പെട്രോളിയം ഉൽപന്നങ്ങൾ സബ്‌സിഡി നിരക്കിൽ വിൽക്കുന്നതുമൂലം എണ്ണ വിപണന കമ്പനികളുടെ (ഒഎംസി) അണ്ടർ റിക്കവറി വർധിക്കുകയും സർക്കാർ സ്വമേധയാ നടപ്പാക്കുന്ന പദ്ധതിയായ പഹലിന്റെ ബിൽ അടയ്‌ക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം പരിഗണിക്കുന്നതെന്നും ‘ദി പ്രിന്റി’നോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
2022-23 ബജറ്റിൽ പഹൽ പദ്ധതിക്കായി 800 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ, ഈ സാമ്പത്തിക വർഷത്തിൽ മൊത്തം എൽ.പി.ജി സബ്‌സിഡി 5,812 കോടി രൂപയാണ്, ഇതിൽ പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് വിതരണം ചെയ്യുന്ന സൗജന്യ ഗ്യാസ് സിലിണ്ടറുകളും ഉൾപ്പെടുന്നുണ്ട്.
ഡീസലിന്റെയും പെട്രോളിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതിനെത്തുടർന്ന് സർക്കാരിന്റെ വരുമാനം ഇടിഞ്ഞതിനാൽ, മൊത്ത ധനക്കമ്മിയുടെ ബജറ്റ് തലത്തിലേക്ക് ഒരു അപകടസാധ്യത ഉയർന്നുവന്നതായി ധനമന്ത്രാലയം മെയ് മാസത്തെ പ്രതിമാസ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2022-23 ലെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 6.4 ശതമാനം അല്ലെങ്കിൽ 16.61 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വെബ്‌സൈറ്റ് പ്രകാരം ഡൽഹിയിലെ ഉപഭോക്താക്കൾ നിലവിൽ 14.2 കിലോ സിലിണ്ടറിന് 1,053 രൂപയാണ് നൽകുന്നത്. 2020ൽ ഡൽഹി ഉപഭോക്താക്കൾക്കുള്ള സബ്‌സിഡി തുക സിലിണ്ടറിന് 291 രൂപയായി നിജപ്പെടുത്തിയതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
പദ്ധതിയുടെ പരിഷ്കരണവേളയിൽ, സബ്‌സിഡി ആനുകൂല്യങ്ങൾ ലഭിക്കുന്ന ഉപഭോക്താക്കൾ ക്യാഷ് ട്രാൻസ്ഫർ കംപ്ലയന്റ് (സിടിസി) ഉപഭോക്താക്കളാകാൻ അവരുടെ ആധാർ നമ്പറുകൾ എൽ.പി.ജി ഡാറ്റാബേസുമായും ബാങ്ക് അക്കൗണ്ട് ഡാറ്റാബേസുമായും ലിങ്ക് ചെയ്യണമെന്ന തീരുമാനമുണ്ടായി.
“പഹൽ (എൽ.പി.ജി ഉപഭോക്താക്കൾക്കുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) പദ്ധതിയുടെ പ്രധാന ലക്ഷ്യം സബ്സിഡിയുള്ള എൽപിജിയുടെ വഴിതിരിച്ചുവിടൽ തടയുക എന്നതാണ്” നേരത്തെ ഉദ്ധരിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ ചൂണ്ടികാണിക്കുന്നു.
പദ്ധതിക്ക് കീഴിലുള്ള എൽ.പി.ജി സബ്‌സിഡി, ഒരു വർഷത്തിൽ 10 ലക്ഷം രൂപയിൽ കൂടാത്ത നികുതി വരുമാനമുള്ള ഉപഭോക്താക്കൾക്കോ അവരുടെ പങ്കാളികൾക്കോ മാത്രമേ ലഭ്യമാകൂ.
2021 ഫെബ്രുവരി 1 വരെയുള്ള കണക്കനുസരിച്ച്, 1.08 കോടി എൽ.പി.ജി ഉപഭോക്താക്കൾ തങ്ങളുടെ സബ്‌സിഡി ഉപേക്ഷിച്ചതായി 2021 ഫെബ്രുവരിയിൽ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയെ അറിയിച്ചിരുന്നു.
പദ്ധതിയുടെ ആരംഭത്തിൽ സർക്കാർ പറഞ്ഞതിങ്ങനെയാണ്: “പൗരന്മാരെ വിശ്വസിക്കുക എന്ന സമീപനത്തിന് അനുസൃതമായി, 2016 ജനുവരി മുതൽ സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ സ്വയം പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രാബല്യത്തിൽ വരുക.”
വരുമാനം മെച്ചപ്പെടുമ്പോൾ ഒട്ടനവധി വ്യക്തികൾ പദ്ധതിയുടെ ആനുകൂല്യങ്ങൾ സ്വമേധയാ ഉപേക്ഷിക്കുമെന്നായിരുന്നു ഇതിന്റെ പിന്നിലെ ആശയം.
2020 ജൂൺ മുതൽ പാചക വാതകത്തിന്റെ പേരിൽ സബ്‌സിഡി നൽകിയിട്ടില്ലെന്നും പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം സിലിണ്ടറിന് 200 രൂപ മാത്രമാണ് സബ്‌സിഡി നൽകുന്നതെന്നും ജൂണിൽ പെട്രോളിയം സെക്രട്ടറി പങ്കജ് ജെയിൻ പറഞ്ഞിരുന്നു. “നിർവചനം അനുസരിച്ച് സബ്‌സിഡികൾ വർദ്ധിപ്പിക്കാനുള്ളതല്ല മറിച്ചു കുറച്ചു കൊണ്ട് വരാനുള്ളവയാണ്.” അതേ മാസം മന്ത്രി ഹർദീപ് സിംഗ് പുരി അഭിപ്രായപെട്ടു.
ഉയർന്ന സബ്‌സിഡി ഭാരത്തെക്കുറിച്ച് ഉപഭോക്താക്കൾക്കിടയിലെ അവബോധമില്ലായ്മയും, ഗാർഹിക സബ്‌സിഡിയുള്ള എൽ.പി.ജി.ക്ക് വിപണി വിലയേക്കാൾ താഴെ വില നിർണയിക്കുന്നതിലൂടെ സബ്‌സിഡിയുള്ള എൽ.പി.ജി വാണിജ്യ ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിടാൻ ഇടയാകുന്നു എന്നിങ്ങനെ പദ്ധതിയെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളും ആശങ്കകളും നിലനിൽക്കവെയാണ് കേന്ദ്രം ഇതരത്തിലൊരു നടപടിക്ക് ഒരുങ്ങുന്നത്.