ഫ്രാൻസിലെ ഒരു പാർക്കിൽ, പിഞ്ചുകുട്ടികളെയടക്കം നിരവധി ആളുകളെ കത്തി കൊണ്ട് കുത്തിപ്പരിക്കേല്പിക്കുന്ന ഒരു അക്രമിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിറിയയിൽ നിന്നുള്ള ക്രിസ്ത്യൻ അഭയാർത്ഥിയായ അബ്ദൽമസിഹ് ഹനൂൻ (31) ആണ് അക്രമിയെന്ന് ഫ്രഞ്ച് പോലീസ് കണ്ടെത്തുകയും കൊലപാതക ശ്രമത്തിന് കേസെടുക്കുകയും ചെയ്‌തിരുന്നു. (ഫ്രാൻസ് )
അക്രമം നടത്തുമ്പോൾ ഇയാൾ “യേശുക്രിസ്തുവിന്റെ നാമത്തിൽ!” എന്ന് ഉറക്കെ നിലവിളിക്കുന്ന്ത് പ്രചരിക്കുന്ന വീഡിയോയിൽ നിന്നുതന്നെ കേൾക്കാം.
താൻ സിറിയൻ ക്രിസ്ത്യാനിയാണെന്ന് ഇയാൾ തന്നെ പറഞ്ഞതായി ബി.ബി.സിയും റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, ചില മാധ്യമങ്ങളും, സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇയാൾ യഥാർത്ഥത്തിൽ മുസ്‌ലീമാണെന്നും, ശരിയായ പേര് സെൽവൻ മജ്ദ് എന്നാണെന്നും അവകാശപെട്ടുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്.
ജൂൺ 12 ന്, അമേരിക്കയിലെ തീവ്രവലതുപക്ഷ ബ്ലോഗായ ‘ജിഹാദ് വാച്ചി’ന്റെ ഡയറക്ടർ റോബർട്ട് സ്പെൻസർ, “ആൻ അട്രോസിറ്റി ഇൻ ആൻസി” എന്ന അടിക്കുറിപ്പോടെ പ്രതിയുടെ ചിത്രവും, അതേ തലക്കെട്ടിലുള്ള ഒരു ലേഖനത്തിലേക്കുള്ള ലിങ്കും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ആക്രമണം നടത്തിയയാൾ യഥാർത്ഥത്തിൽ മുസ്‌ലിം ആണെന്നും, മാധ്യമങ്ങൾ ഇയാളെ ക്രിസ്ത്യാനിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നുമുള്ള അനുമാനത്തെ സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് ലേഘനം.
“ഫ്രാൻസ്: കളിസ്ഥലത്ത് വെച്ച് കുട്ടികളെ കുത്തിയയാൾ ക്രിസ്ത്യനല്ല, സെൽവൻ മജ്ദ് എന്ന മുസ്ലീമാണ്”, എന്ന തലക്കെട്ടോടെ ജൂൺ 13 ന് ‘ജിഹാദ് വാച്ച്’ മറ്റൊരു ലേഘനം പ്രസിദ്ധീകരിച്ചു. മുസ്‌ലിം വിരുദ്ധ വാർത്തകൾ പടച്ചുവിടുന്ന, ‘റെസിസ്റ്റൻസ് റിപബ്ലിക്കെയ്‌ൻ’ എന്ന ഫ്രഞ്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിന്റെ ഇംഗ്ലീഷ് പരിഭാഷയായിരുന്നു ഇത്.
‘റെസിസ്റ്റൻസ് റിപബ്ലിക്കെയ്‌ൻ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് അബ്ദൽമസിഹ് തന്റെ മുൻ പങ്കാളിയെ സ്വീഡനിൽ വെച്ച് കണ്ടുമുട്ടിയതും, വിവാഹം കഴിച്ചതും തെറ്റായ ക്രിസ്ത്യൻ പേരിലാണ്. ഇത് സംബന്ധിച്ച് സ്വീഡനിലെ സംബന്ധപെട്ട ഉദ്യോഗസ്ഥർക്ക് സംശയങ്ങളുണ്ടായതിനാലാണ് ഇയാൾക്ക് സ്വീഡിഷ് പൗരത്വം ലഭിക്കാതിരുന്നത്.
റോബർട്ട് സ്പെൻസർ ഈ ലേഖനത്തിന്റെ ലിങ്ക് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 4 ദശലക്ഷം ആളുകളാണ് ട്വീറ്റ് കണ്ടത്. 24, 000ൽ അധികം തവണ ഇത് റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഇന്ത്യയിലും ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്.
വസ്തുത:
റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ കീവേഡ് സെർച്ചിൽ ഇയാളുമായി ബന്ധപ്പെട്ട നിരവധി വാർത്ത റിപ്പോർട്ടുകൾ കണ്ടെത്താനായി.
ഫ്രഞ്ച് ദിനപത്രമായ ‘ലെ മോണ്ടെ’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, അക്രമിയുടെ അമ്മ നൽകിയ വിവരങ്ങളനുസരിച്ച്, 1991ൽ സിറിയയിൽ ജനിച്ച ഇയാൾ സിറിയൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011 ൽ, ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇയാൾ തുർക്കിയിലേക്ക് താമസം മാറി, അവിടെ വെച്ചാണ് സിറിയക്കാരിയായ തന്റെ പങ്കാളിയെ കണ്ടുമുട്ടുന്നത്. 2013 ൽ ഇവർ ഒരുമിച്ച് സ്വീഡനിലേക്ക് താമസം മാറുകയും, അവിടെ വെച്ച് വിവാഹിതരാവുകയും ചെയ്തു. പിന്നീട്, അബ്ദൽമസിഹിന് സ്വീഡിഷ് പൗരത്വം ലഭിക്കാതെ വന്നപ്പോൾ ദമ്പതികൾ വിവാഹമോചനം നേടി. അയാൾ പിന്നീട് ഫ്രാൻസിലേക്ക് താമസം മാറുകയും 2022 നവംബറിൽ ആദ്യമായി അവിടെ പൗരത്വത്തിന് അപേക്ഷിക്കുകയും ചെയ്തു.
‘ലെ മോണ്ടെ’ പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോർട്ടിൽ, അബ്ദൽമസിഹിന്റെ മുൻ ഭാര്യ തന്നെ സ്വീഡിഷ് പൗരത്വം നേടിയത് 2021 ജൂണിൽ സ്ഥിര താമസാനുമതി ലഭിച്ച് ആറ് വർഷത്തിന് ശേഷമാണെന്ന് പരാമർശിക്കുന്നുണ്ട്. 2013 നവംബറിൽ അബ്ദൽമസിഹിന് സ്വീഡനിൽ സ്ഥിര താമസാനുമതി ലഭിച്ചിരുന്നു. 2017 ഒക്ടോബറിലാണ് ആദ്യമായി ഇയാൾ സ്വീഡിഷ് പൗരത്വത്തിന് അപേക്ഷിക്കുന്നത്. പൗരത്വം ലഭിക്കാൻ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സ്വീഡനിൽ താമസിച്ചിരിക്കണം എന്നതിനാൽ ഇത് പെട്ടെന്ന് നിരസിക്കപ്പെട്ടു. 2018 ഓഗസ്റ്റിൽ വീണ്ടും അപേക്ഷിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. 2021-ൽ വീണ്ടും അപ്പീൽ നൽകി. ഒടുവിൽ 2022 ഫെബ്രുവരി 11-ന് സ്വീഡിഷ് മൈഗ്രേഷൻ ഏജൻസി അബ്ദൽമസിഹിന്റെ അപേക്ഷ നിരസിക്കുകയായിരുന്നു.
ഇതിന് കാരണമായി സ്വീഡിഷ് അധികാരികൾ ചൂണ്ടിക്കാണിച്ചത് അബ്ദൽമസിഹ് സിറിയൻ സേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നതാണ്. 2004 ലെ സ്വീഡൻ സർക്കാരിന്റെ തീരുമാനമനുസരിച്ച് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയിട്ടുള്ള ഏതെങ്കിലും സംഘടനയുടെയോ, സംവിദാനത്തിന്റെയോ ഭാഗമായിരുന്നവർക്ക് 25 വർഷത്തേക്ക് പൗരത്വം നൽകാനാവില്ല.
അതിനാൽ, അബ്ദുൽ മസിഹിനെ മുസ്‌ലിമായി ചിത്രീകരിക്കാൻ വേണ്ടി ഉന്നയിച്ചിട്ടുള്ള; മതം സംബന്ധിച്ച സംശയം കാരണമാണ് സ്വീഡിഷ് അധികാരികൾ അയാൾക്ക് പൗരത്വം നിഷേധിച്ചതെന്നും, സ്വീഡനിൽ വെച്ചാണ് അയാൾ തന്റെ മുൻ പങ്കാളിയെ ആദ്യമായി കണ്ടതെന്നുമുള്ള വാദങ്ങൾ തെറ്റാണ്.
ഫ്രഞ്ച് ഫാക്റ്റ് ചെക്കിങ് വെബ്സൈറ്റായ ‘ലിബറേഷനും’ അബ്ദൽമസിഹ് മുസ്‌ലിമാണെന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.