ഉത്തരേന്ത്യയിൽ മുസ്‌ലിംകൾക്കെതിരെ നടക്കുന്ന സംഘടിത പ്രചാരണങ്ങളിൽ ‘അബ്ദുൽ’ എന്ന പേര് ഇന്നൊരു പ്രതീകമാണ്. ലൗ ജിഹാദ് അടക്കമുള്ള കാരണങ്ങൾ കാണിച്ച് മുസ്ലിങ്ങൾക്ക് നേരെ ഉയരുന്ന വിവിധ കേസുകളിൽ പ്രതിചേർക്കപ്പെടുന്ന മുസ്‌ലിം യുവാക്കളെ പ്രതീകാത്മകമായി വിശേഷിപ്പിക്കുന്ന പേരാണ് അബ്ദുൽ.
സാമൂഹിക മാധ്യമങ്ങളിലെ ഹിന്ദുത്വ വലതുപക്ഷ പ്രതിനിധികളാണ് പൊതുവിൽ ഈ വാക്ക് ഉപയോഗിക്കാറുള്ളത്. വസ്തുത വിരുദ്ധമായ വാർത്ത പ്രചരിപ്പിക്കുന്ന ഘട്ടങ്ങളിൽ വ്യക്തികളെ നേരിട്ട് പരമാർശിക്കുന്നതിന് പകരം ഇത്തരം പ്രതീകാത്മക പേരുകൾ ഉപയോഗിക്കുന്നതിലൂടെ പ്രസ്തുത പ്രശ്‌നത്തിന്റെ നിയമനടപടികളിൽ നിന്ന് രക്ഷപെടാം എന്നതോടപ്പം തന്നെ മുസ്‌ലിം വിരുദ്ധമായ ആഖ്യാനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനും സാധിക്കുന്നു.
‘അബ്ദുൽ’ എന്ന വാക്ക് എന്തുകൊണ്ട്?
അബ്ദുൽ എന്ന അറബി വാക്കിൻ്റെ അർത്ഥം അല്ലാഹുവിന്റെ അടിമ എന്നാണ്. മുസ്‌ലിംകളെ പറ്റിയുള്ള ആഖ്യാനങ്ങളിൽ ദൈവിക കല്പനയുടെ ഭാഗമായി ഇതര മതസ്ഥരെ കൊല ചെയ്യാൻ പോലും പഠിപ്പിക്കുന്നുണ്ട് എന്ന രീതിയിലുള്ള പ്രചാരണങ്ങളുടെ തുടർച്ചയാണിത്. അബ്ദുൽ എന്ന വാക്ക് പ്രതീകാത്മകമായി ദൈവ കല്പനയെ പ്രാവർത്തികമാക്കുന്ന ആൾ എന്ന അർത്ഥത്തിലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതിലൂടെ ലൗ ജിഹാദ്, ഇതര അക്രമ കൊലപാതകങ്ങളെല്ലാം ദൈവിക കല്പനയുടെ ഭാഗമാണ് എന്ന ആഖ്യാനം പരിഹാസ്യ രൂപത്തിൽ ഉപയോഗിക്കുന്നു.
2014 മുതലാണ് അബ്ദുൽ എന്ന വാക്ക് സാമൂഹിക മാധ്യമങ്ങളിൽ മേൽപറഞ്ഞ അർത്ഥത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത്. 2014 ഡിസംബറിൽ ബാംഗ്ലൂർ സ്ഫോടനം നടന്നപ്പോൾ ട്വിറ്ററിൽ ” പ്രതി ‘അബ്ദുൽ’ ആകുമ്പോൾ അയാൾ തീവ്രവാദിയും എന്നാൽ, അത് ഹിന്ദു ആണെങ്കിൽ മാനസിക രോഗിയും ആകുന്നു” എന്നൊരു ട്വീട് വന്നിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലുണ്ടായ പ്രചാരണങ്ങളിൽ പ്രതി മുസ്‌ലിമായിരുന്നു. അപ്പോൾ തീവ്രവാദി എന്ന് വിശേഷിപ്പിക്കുകയും എന്നാൽ, പിന്നീട് യഥാർത്ഥത്തിൽ പ്രതി ഒരു ഹിന്ദു യുവാവ് ആണെന്ന് വന്നപ്പോൾ മാനസികരോഗിയായി മാറിയതിന്റെ പശ്ചാത്തലത്തിലാണ് ഈ ട്വീറ്റ് ഉണ്ടായത്.
2016 മുതലാണ് വിപരീത സ്വഭാവത്തിൽ വലതുപക്ഷ വക്താക്കൾ ഈ പേര് ഉപയോഗിച്ച് തുടങ്ങുന്നത്.
“Simi encounter is fake, Surgical strike is fake, Black money returning is fake, Country’s development is fake, I bark, my wish, my Abdul tailor will vote” എന്ന തലക്കെട്ടോടെ Amit rajwant ഒരു ട്വീറ്റ് ചെയ്യുന്നുണ്ട്.
പിന്നീട് 2022ഓടെയാണ് അബ്ദുൽ എന്ന പേര് വലതുപക്ഷ വക്താക്കൾ സ്ഥിരമായി ഉപയോഗിക്കുന്നത്. ശ്രദ്ധ വാക്കറുടെ കൊലപാതകത്തെ തുടർന്ന് ശ്രദ്ധയുടെ കാമുകനായിരുന്ന അഫ്താബ് അമീൻ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് ഹിന്ദു സ്ത്രീകളെ വലയിൽ വീഴ്ത്തുന്ന ‘അബ്ദുൽമാർ’ എന്ന പ്രയോഗം വൈറൽ ആയി. തുടർന്ന് ലൗ ജിഹാദുമായി ബന്ധപെട്ട നിരവധി വ്യാജ പ്രചാരണങ്ങളിൽ ഈ പേര് ഉപയോഗിക്കപ്പെടുന്നുണ്ട്.
രണ്ട് വാചകങ്ങളാണ് പ്രധാനമായും ഉപയോഗിക്കപ്പെടാറുള്ളത്. ഒന്ന്, ഏതെങ്കിലും കേസിൽ മുസ്ലിം പുരുഷൻ പ്രതിചേർക്കപ്പെടുകയോ അത്തരം വ്യാജ പ്രചാരണങ്ങളോ ഉണ്ടാവുമ്പോൾ അവ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തലക്കെട്ട് ‘Your abdul is also same’ എന്നായിരിക്കും. രണ്ട്, ‘പ്രശ്നകാരല്ലാത്ത’ മുസ്ലിം പുരുഷന്മാരെ പരാമർശിക്കാൻ ‘My abdul is not like that’ എന്നും ഉപയോഗിക്കാറുണ്ട്. സീ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ ഈ പേര് പ്രതീകാത്മക സ്വഭാവത്തിൽ അവരുടെ വാർത്ത തലകെട്ടായി ഉപയോഗിച്ചത് കാണാം.
അബ്ദുലിൽ നിന്ന് ഹിന്ദു സ്ത്രീകളെ രക്ഷിക്കുക, അബ്ദുൽമാരുടെ കെണിയിൽ അകപ്പെടാതിരിക്കുക തുടങ്ങിയ പരാമർശങ്ങൾ മുസ്ലിങ്ങളെ കേന്ദ്രികരിച്ചുള്ള അനവധി വ്യാജ പ്രചാരണങ്ങളിൽ കാണാൻ കഴിയും.
മുസ്ലിങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തുകയും അതിന് പ്രതീകാത്മകമായ ഒരു പേര് കണ്ടെത്തുകയും അതിനെ ജനകീയമാക്കുകയും ചെയ്യുന്നതിലൂടെ വ്യാജ വാർത്തകളെ ആക്ഷേപഹാസ്യ തലത്തിൽ കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കാൻ കഴിയുന്നു. ആളുകളുടെ, വിശേഷിച്ച് ഹിന്ദു സ്ത്രീകളുടെ മനസിൽ ‘അബ്ദുൽ’ എന്ന വില്ലനെ രൂപപ്പെടുത്തുന്നതിൽ ഈ പ്രചാരണം വിജയിക്കുന്നു എന്നതാണ് ഇത്തരം വ്യാജ നിർമിതിയുടെ അനന്തര ഫലം.