കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെക്കുറിച്ച് ന്യൂസ് 18 ഇന്ത്യ ചാനലില്‍ അവതാരകന്‍ അമന്‍ ചോപ്ര നടത്തിയ ഡിബേറ്റ്, സംപ്രേഷണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ന്യൂസ് ബ്രോഡ് കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി 50,000 രൂപ പിഴ ചുമത്തിയിരുന്നു. 2022 ഏപ്രില്‍ 6ന് സംപ്രേഷണം ചെയ്ത ചര്‍ച്ചയെ കുറിച്ച് ഇന്ദ്രജിത് ഘോര്‍പഡേ നല്‍കിയ പരാതിയിലാണ് എന്‍.ബി.ഡി.എസ്.എ.യുടെ നടപടി.
Nilesh Navalakha & Anr. vs. Union of India & Ors (2021) SCC Online BOM 56 എന്ന കേസിൽ പരിധികളിൽ നിന്ന് വിട്ടുപോകാതെ ഒരു ടി.വി ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ ഒരു അവതാരകനു കഴിയണം എന്ന ബോംബെ ഹൈകോടതിയുടെ വിധിയുണ്ട്.
ആവശ്യമെങ്കിൽ ചർച്ചയിൽ സംസാരിക്കുന്നവർ പറയുന്നത് മ്യൂട്ട് ചെയ്യുക എന്ന സാധ്യതയും ഉപയോഗിക്കാം എന്നും ബ്രോഡ് കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി. അല്‍ഖാഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി, കര്‍ണാടകത്തിലെ ഹിജാബ് നിരോധനത്തില്‍ പ്രതിഷേധിച്ച മുസ്‌കാന്‍ ഖാന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക് ഐക്യദാര്‍ഢ്യമറിയിച്ചു എന്നതിനാൽ, ഹിജാബ് നിരോധനത്തെ എതിർക്കുന്നവരെയും പ്രതിഷേധിക്കുന്ന മുസ്‌ലീം വിദ്യാര്‍ത്ഥിനികളെ ‘അല്‍ ഖയ്ദ ഗ്യാങ് ‘എന്നാണ് ചര്‍ച്ചയില്‍ പരാമര്‍ശിച്ചത്. ‘
Code of ethics and broadcasting standards, guidelines on broadcast of potentially defamatory contentലെ 2,5 എന്നീ ക്ലോസുകളാണ് ഈ ചര്‍ച്ച ലംഘിച്ചിരിക്കുന്നത്.
- വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നവര്‍ക്ക് സ്വന്തം വാര്‍ത്തയില്‍/ വാര്‍ത്താപരിപാടികളില്‍ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ബോധ്യമുണ്ടാകണം. മറ്റൊരാള്‍ നടത്തിയ പ്രസ്താവന ഉപയോഗിക്കുകയാണെങ്കിലും.
- ഒരു ന്യൂസ് ആങ്കര്‍ അധിക്ഷേപഭാഷയിലുള്ളതോ, വിദ്വേഷം നിറഞ്ഞതോ മുന്‍വിധിയോടുകൂടിയതോ ആയ പ്രസ്താവനകള്‍ റിപോര്‍ട്ടിങ്ങിന്റെ ഭാഗമായോ അവതരണത്തിനിടെയോ ഉപയോഗിക്കരുത്.
- എല്ലാ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങും പൊതുതാല്പര്യത്തെ മുൻ നിർത്തിയുള്ളതാവണം.
- സംപ്രേഷണം ചെയ്യുന്ന വാര്‍ത്താ ഉള്ളടക്കത്തെ അതിന്റെ സാഹചര്യങ്ങളില്‍നിന്ന് വേര്‍പെടുത്തി അവതരിപ്പിക്കാന്‍ പാടില്ല.
- ഏതെങ്കിലുമൊരു വംശീയ/ മത വിഭാഗത്തിന്റെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍ അല്ലെങ്കില്‍ കാഴ്ചപ്പാടുകള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധയും വസ്തുനിഷ്ഠതയും സൂക്ഷിക്കുന്നു എന്ന് ഉറപ്പുവരുത്തണം.
കൃത്യത, നിഷ്പക്ഷത, നീതി, വംശീയവും മതപരവുമായ ഐക്യം എന്നീ അടിസ്ഥാന ആശയങ്ങളും ന്യൂസ് 18 ഇന്ത്യ ലംഘിച്ചതായി പരാതിയില്‍ പറയുന്നു.
വസ്തുതകള്‍ ഉപയോഗിച്ച്, വാദ-പ്രതിവാദങ്ങള്‍ നിയന്ത്രിക്കുന്നതിന് പകരം മോഡറേറ്റര്‍/ അവതാരകന്‍ സ്വന്തം നിലപാട് ചര്‍ച്ചയിലുടനീളം അവതരിപ്പിക്കുകയും പാനലിസ്റ്റുകള്‍ക്കുമേല്‍ അടിച്ചേൽപ്പിക്കാൻ നോക്കുകയുമാണ് ചെയ്തത്. മൗലാന അലി, പ്രൊഫസര്‍ ഷെയ്ഖ് എന്നീ പാനലിസ്റ്റുകളോട് അവതാരകന്‍ ആവര്‍ത്തിച്ച ചോദ്യം ‘സവാഹിരി പറഞ്ഞത് ശരിയോ തെറ്റോ?’ എന്നതാണ്. പ്രൊഫസര്‍ ഷെയ്ഖിനെ ‘സവാഹിരി ഗ്യാങ് മെമ്പര്‍’ എന്നും അവതാരകന്‍ വിളിച്ചതായി പരാതിയില്‍ പറയുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്‌ലീം പാനലിസ്റ്റുകളില്‍ ഒരാളോട്, അയാള്‍ സവാഹിരിയെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യം തുടരുന്നതിലൂടെ കര്‍ണാടക ഹൈ കോടതി വിധിയെ അംഗീകരിക്കുന്നില്ല എന്ന് പറയിക്കുകയും തുടര്‍ന്ന് ആ പാനലിസ്റ്റ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് ചര്‍ച്ച മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു.
‘മുസ്‌ലീം ജനത ഇന്ത്യയില്‍ സുരക്ഷിതരല്ല’ എന്ന സവാഹിരിയുടെ പ്രസ്താവനയോട് പ്രതികരിച്ച്, ‘ ഇന്ത്യയിലെ മുസ്‌ലിംകള്‍ അപകടത്തിലാണ് എന്നാണോ പറയേണ്ടത്, മുസ്‌ലിംകള്‍ കാരണം ഇന്ത്യ അപകടത്തിലാണ് എന്നാണോ പറയേണ്ടത്?’ എന്നും അവതാരകന്‍ ചോദിച്ചു.
‘അല്‍ഖയ്ദ ഗ്യാങ് എക്‌സ്‌പോസ്ഡ്’, ‘ഹിജാബ് കാ ഫടാ പോസ്റ്റര്‍ നിക്‌ലാ അല്‍ ഖയ്ദ’, ‘ഹിജാബിനു പിന്നില്‍ അല്‍ സവാഹിരി’, ‘അല്‍ ഖയ്ദ പ്ലാന്‍ ചെയ്ത ഹിജാബ് വിവാദം’ എന്നിങ്ങനെയായിരുന്നു തലക്കെട്ടുകൾ.
ഉത്തരവാദിത്തമുള്ള വാര്‍ത്താ ചാനല്‍ എന്ന നിലയില്‍, ചര്‍ച്ച സന്തുലിതമാക്കാന്‍ എല്ലാ മേഖലകളില്‍നിന്നുള്ളവരെയും ക്ഷണിച്ചിട്ടുണ്ട് എന്നാണ് ന്യൂസ്18 അവകാശപ്പെടുന്നത്. എന്നാല്‍, അവതാരകന്റെ വാദങ്ങളോട് പൂര്‍ണമായും എതിര്‍ത്തത് രണ്ടുപേര്‍ മാത്രമാണ്. അവതാരകന്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുത്ത ഏഴുപേരില്‍ അഞ്ചുപേരും ഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥിനികളുടെ അവകാശത്തെ എതിര്‍ക്കുകയാണ് ചെയ്തത്. ഇതില്‍ രണ്ടുപേര്‍ മുസ്‌ലീം സ്ത്രീകളാണ്. ഹിജാബ്ധാരിയായ മുസ്‌ലീം സ്ത്രീയോ മുസ്‌ലീം വിദ്യാര്‍ത്ഥിനിയോ ചര്‍ച്ചയില്‍ ഉണ്ടായിരുന്നില്ല.
നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ അമൻ ചോപ്ര എന്‍.ബി.ഡി.എസ്.എ.യില്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ബ്രോഡ്കാസ്റ്റിങ് അതോറിറ്റി അറിയിച്ചു.
2022 മെയ് 12ന് നല്‍കിയ മറുപടിയില്‍ പരാതിയില്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ന്യൂസ് 18 ഇന്ത്യ നിഷേധിച്ചു. എന്‍.ബി.ഡി.എസ്.എ.യുടെ മാര്‍ഗരേഖകള്‍ ഒന്നും ലംഘിച്ചിട്ടില്ല എന്നാണ് ചാനലിന്റെ മറുപടി.
കൃത്യവും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ, മത ഐക്യത്തെ ബാധിക്കാത്ത തരത്തിലുള്ള റിപോര്‍ട്ടിങ്ങാണ് ചെയ്തതെന്നാണ് ന്യൂസ് 18ന്റെ വാദം. ഇതിനകം തന്നെ വൈറല്‍ ആയ ഒരു വീഡിയോ ആണ് ഉപയോഗിച്ചത്, ഹിജാബ് വിവാദത്തെക്കുറിച്ചുള്ള വസ്തുതകളാണ് ഇതില്‍ ഉപയോഗിച്ചത് എന്നും ചാനല്‍ പ്രതികരിച്ചു. കര്‍ണാടക ഹൈ കോടതി വിധിയോട് പ്രതിഷേധിക്കുന്നവര്‍ അദൃശ്യശക്തികളുടെ സ്വാധീനത്തിലാണ് എന്നും രാജ്യത്തെങ്ങും അതേപ്പറ്റി ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നുമാണ് ന്യൂസ് 18 ന്റെ വാദം. അല്‍ഖാഇദ നേതാവിന്റെ പ്രസ്താവന വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഈ ചോദ്യം ശക്തമായി എന്നും ന്യൂസ് 18 അവകാശപ്പെടുന്നു. ഇത്തരം സംഭവങ്ങളെ കുറിച്ചും അഭിപ്രായപ്രകടനങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കണം എന്നതിനാണ് ഈ ചര്‍ച്ച നടത്തിയതെന്നും ആണ് ന്യായീകരണം. വിവിധ മതങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നും ന്യൂസ് 18 പറഞ്ഞു. ചര്‍ച്ച ചെയ്ത വിഷയത്തോട് പ്രശ്നമില്ലെന്നും വിഷയത്തിന് നല്‍കിയ ആംഗിള്‍ ശരിയായില്ല എന്നുമാണ് ബ്രോഡ്‌കാസ്റ്റിങ് അതോറിറ്റിയുടെ നിലപാട്.
വര്‍ഗീയമായ വേര്‍തിരിവ് പ്രചരിപ്പിക്കാതെ തന്നെ ഹിജാബ് നിരോധനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയുമെന്ന് എന്‍.ബി.ഡി.എസ്.എ പറഞ്ഞു. ഹിജാബ്ധാരികളായ പെണ്‍കുട്ടികളെ, അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി അവതരിപ്പിച്ചുകൊണ്ട് സ്ക്രീനിൽ എഴുതി കാണിച്ച വാചകങ്ങളേയും എന്‍.ബി.ഡി.എസ്.എ എതിര്‍ത്തു. ഹിജാബ് നിരോധനത്തെ എതിര്‍ത്ത പാനലിസ്റ്റിനെ ‘സവാഹിരി ഫാന്‍’ എന്നു വിളിച്ചതിലും എന്‍.ബി.ഡി.എസ്.എ എതിര്‍പ്പ് വ്യക്തമാക്കി. ന്യൂസ് 18 ചാനലിൽ അമൻ ചോപ്ര നയിക്കുന്ന ചർച്ചകൾക്കെതിരെ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിക്ക് ഇതിനു മുമ്പും പരാതികൾ കിട്ടിയിട്ടുണ്ട്.
തുടരും…