ഈ മാസം ആദ്യത്തിൽ ഡൽഹിയിലെ ബി.ജെ.പി ഓഫീസിൽ നടന്ന ഒരു സമ്മേളനത്തിനിടെ ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര, സദസിനെ അഭിസംബോധനം ചെയ്യവെ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ ഗ്രാമങ്ങളിൽ കക്കൂസ് നിർമ്മാണത്തിന് ഊന്നൽ നൽകിയതിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും ബലാത്സംഗ നിരക്ക് കുറഞ്ഞുവെന്ന് അവകാശപ്പെട്ടു.
ബി.ജെ.പി സർക്കാരിന്റെ എട്ട് വർഷത്തെ നേട്ടങ്ങൾ വിവരിക്കവെ, ഗ്രാമീണ മേഖലയിലെ സ്ത്രീകൾ ഇരുട്ടത്ത് വെളിക്കിരിക്കാൻ പോകുമ്പോഴാണ് മിക്ക ബലാത്സംഗങ്ങളും നടന്നതെന്ന് പത്ര പറഞ്ഞു. “പ്രധാനമന്ത്രി സ്ത്രീകൾക്ക് ‘ഇസ്സത് ഘർ’ [ടോയ്‌ലെറ്റ്] നൽകിയതിനാൽ പല സംസ്ഥാനങ്ങളിലും ബലാത്സംഗ നിരക്ക് കുറഞ്ഞു.” പത്രയെ ഉദ്ധരിച്ചുകൊണ്ട് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ബലാത്സംഗ കേസുകളുടെയും ഗ്രാമപ്രദേശങ്ങളിൽ നിർമ്മിച്ച ടോയ്‌ലറ്റുകളുടെ എണ്ണവും പരിശോധിച്ചാൽ പത്രയുടെ അവകാശവാദം ശുദ്ധ അസംബന്ധമാണെന്ന മനസ്സിലാകും.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെയുടെ 2020ലെ കണക്കനുസരിച്ച് രാജ്യത്ത് ഓരോ 17 മിനിറ്റിലും ഒരു ബലാത്സംഗമോ, ബലാത്സംഗ ശ്രമമോ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. 2016 മുതൽ 2020 വരെയുള്ള 5 വർഷങ്ങളിൽ ബലാത്സംഗവും ബലാത്സംഗശ്രമവും ഏകദേശം 29% കുറഞ്ഞു. 2016-ൽ 44,676 ആയിരുന്ന കണക്ക് 2020-ൽ 31,787 ആയി ചുരുങ്ങി. ഇന്ത്യൻ പീനൽ കോഡ് പ്രകാരമുള്ള ബലാത്സംഗ കുറ്റകൃത്യങ്ങളായ ബലാത്സംഗവും ബലാത്സംഗ ശ്രമവും, സ്ത്രീകൾക്കെതിരെയുള്ള ആകെ കുറ്റകൃത്യങ്ങളുടെ 10% ലും താഴെയാണെന്നും ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ കാണിക്കുന്നു. 2021 ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഡാറ്റ ഇതുവരെ പുറത്തുവിട്ടിട്ടില്ല, അതിനാൽ 2020 ലെ കണക്കുകൾ വെച്ചാണ് വസ്തുത പരിശോധിക്കുന്നത്.
അപ്പോഴും, ബലാത്സംഗ കുറ്റകൃത്യങ്ങളിലെ കുറവും ഏതെങ്കിലും പ്രത്യേക സംസ്ഥാനത്ത് നിർമ്മിച്ച ടോയ്‌ലറ്റുകളുടെ എണ്ണവും തമ്മിൽ പ്രത്യക്ഷമായ ഒരു ബന്ധവും കാണുന്നില്ല.
നാഗാലാൻഡിനെ മാറ്റി നിർത്തിയാൽ 2020 ൽ ഏറ്റവും കുറഞ്ഞ ബലാത്സംഗ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്ത ആദ്യ 5 ലെ മറ്റ് നാല് സംസ്ഥാനങ്ങളായ ബീഹാർ, ഗുജറാത്ത്, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്തെങ്കിലും വത്യസ്തമായ ടോയ്‌ലറ്റ് സൗകര്യം ഉള്ളതായി ഒരു ഡാറ്റയും കാണിക്കുന്നില്ല. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയും നാഷണൽ ഫാമിലി ഹെൽത്ത് സർവേ-5 ഡാറ്റയും പരിശോധിച്ചാൽ അത് മനസ്സിലാകും.
നാഗാലാൻഡ് ഒഴികെ, ഈ പറഞ്ഞ
നാല് സംസ്ഥാനങ്ങൾക്കും ടോയ്‌ലറ്റ് സൗകര്യത്തിന്റെ കാര്യത്തിൽ 18 നും താഴെയാണ് സ്ഥാനം. ടോയ്‌ലറ്റ് സൗകര്യത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ബിഹാർ, എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും വെച്ച് ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ബലാത്സംഗ കുറ്റകൃത്യ നടക്കുന്ന സംസ്ഥാനമാണ്.
ഏറ്റവും കുറഞ്ഞ ബലാത്സംഗ കുറ്റകൃത്യ നിരക്കുള്ള സംസ്ഥാനങ്ങൾക്ക് ടോയ്‌ലറ്റ് സൗകര്യങ്ങളിൽ കൂടുതൽ ഉണ്ടായിരിക്കണമെന്നില്ല.
2020-ൽ ഏറ്റവും കൂടുതൽ ബലാത്സംഗ കുറ്റകൃത്യങ്ങൾ നടന്ന അഞ്ച് സംസ്ഥാനങ്ങളായ രാജസ്ഥാൻ, അസം, ഹരിയാന, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ കണക്കുകളും കാണിക്കുന്നത് ടോയ്‌ലറ്റ് പ്രവേഷനവുമായി ഇതിന് നേരിട്ടൊരു ബന്ധവും ഇല്ലെന്നാണ്. അസം (95.9%), ഹരിയാന (96.8%), ഹിമാചൽ (93.6%), ഛത്തീസ്ഗഢ് (85.6%) എന്നിവിടങ്ങളിലെ കുടുംബങ്ങൾക്ക്, ദേശീയ ശരാശരിയേക്കാൾ (82.5%) ടോയ്‌ലറ്റ് സൗകര്യമുണ്ട്, എന്നിട്ടും ബലാത്സംഗ കുറ്റകൃത്യം അവിടെ ഉയർന്ന നിലയിലാണ്.
യഥാർത്ഥത്തിൽ, സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ നിർമ്മിച്ച ടോയ്‌ലറ്റുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള രാജസ്ഥാൻ, ബലാത്സംഗ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ്. അഞ്ച് വർഷത്തിനിടയിൽ ബലാത്സംഗ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ വർധിച്ചതും (44%) ഇവിടെ തന്നെ .
നമുക്ക് മറ്റൊരു രൂപത്തിൽ വേണമെങ്കിൽ ഈ ഡാറ്റകളെ സമീപിക്കാം. 2021-ന്റെ തുടക്കം വരെ സ്വച്ഛ് ഭാരത് മിഷനു കീഴിൽ നിർമ്മിച്ച വ്യക്തിഗത ഗാർഹിക കക്കൂസുകളുടെ എണ്ണം അനുസരിച്ച് റാങ്ക് ചെയ്ത സംസ്ഥാനങ്ങൾ കാണിക്കുന്ന ഒരു ഗ്രാഫാണ് ഇത്.
2016നും 2020നും ഇടയിൽ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ നിരക്ക് പരമാവധി കുറച്ച 10 സംസ്ഥാനങ്ങളിൽ പകുതിയിലേറെയും ഏറ്റവും കുറവ് ടോയ്‌ലറ്റുകൾ നിർമ്മിച്ചവയാണ്.
അതുപോലെ, 5 വർഷത്തിനിടെ (രാജസ്ഥാൻ, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ്) ബലാത്സംഗ കുറ്റകൃത്യങ്ങളുടെ വ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തിയ എട്ട് സംസ്ഥാനങ്ങളിൽ മൂന്നെണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ ശൗചാലയങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
പത്രയുടെ അവകാശവാദം ഔദ്യോഗിക രേഖകൾക്കെതിരാണെന്ന് ഇത് കാണിക്കുന്നു.
വെളിയിട വിസർജ്ജന മുക്തമായോ രാജ്യം?
ഏകദേശം മൂന്ന് വർഷം മുമ്പ് 2019 ഒക്ടോബറിൽ പ്രധാനമന്ത്രി മോദി ഇന്ത്യയെ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജന മുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2019-’21 ലെ ദേശീയ കുടുംബാരോഗ്യ സർവേ-5 ഡാറ്റ വെളിപ്പെടുത്തുന്നത് രാജ്യത്തെ 19% കുടുംബങ്ങൾക്ക് ടോയ്‌ലറ്റ് സൗകര്യമൊന്നുമില്ല എന്നാണ്. അവർ തുറസ്സായ മലമൂത്ര വിസർജ്ജനം നടത്തുന്നു എന്നാണ്.”
ഇതൊക്കെയാണെങ്കിലും, സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള ടോയ്‌ലറ്റ് നിർമ്മാണം 2014 മുതൽ 2018 വരെ വർധനവ് കാണിച്ചെങ്കിലും, കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഗണ്യമായി കുറഞ്ഞതായി കാണാം. 2018 സാമ്പത്തിക വർഷത്തിനും 2022 സാമ്പത്തിക വർഷത്തിനും ഇടയിൽ 92.8% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.