ഗുജറാത്തിലെ ‘ലൗ ജിഹാദ്’ നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ ആദ്യമായി റജിസ്റ്റർ ചെയ്ത കേസിലെ കള്ളക്കഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. ഇരയുടെ യഥാര്‍ഥ പരാതിയും ഗുജറാത്ത് പോലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പ്രതിക്കുമേല്‍ ചുമത്തിയ വകുപ്പുകളും തമ്മിലുള്ള അവിശ്വസനീയമായ അന്തരം വിശദീകരിക്കുന്നതാണ് ഈ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഗുജറാത്ത് ഗവൺമെൻ്റിൻ്റെ, ‘നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് ‘ വിവാദ നിയമത്തിലെ ആറ് വകുപ്പുകൾ 2021 ഓഗസ്റ്റിൽ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
ഗുജറാത്തിലെ ‘ലൗ ജിഹാദ്’ നിയമനിര്‍മ്മാണത്തിൻ്റെ പിൻബലത്തിൽ ആദ്യമായി റജിസ്റ്റർ ചെയ്ത കേസിലെ കള്ളക്കഥകൾ പൊളിക്കുന്ന വസ്തുതാന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. ഇരയുടെ യഥാര്‍ഥ പരാതിയും ഗുജറാത്ത് പോലിസ് തയ്യാറാക്കിയ എഫ്.ഐ.ആറിൽ പ്രതിക്കുമേല്‍ ചുമത്തിയ വകുപ്പുകളും തമ്മിലുള്ള അവിശ്വസനീയമായ അന്തരം വിശദീകരിക്കുന്നതാണ് ഈ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്.ഗുജറാത്ത് ഗവൺമെൻ്റിൻ്റെ, ‘നിർബന്ധിത മതപരിവർത്തനം, ലൗ ജിഹാദ് ‘ വിവാദ നിയമത്തിലെ ആറ് വകുപ്പുകൾ 2021 ഓഗസ്റ്റിൽ ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
2003ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തില്‍ ഈയിടെ കൊണ്ടുവന്ന ഭേദഗതി, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മിശ്രവിവാഹങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് പാസാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമവുമായി സാമ്യമുള്ളതാണ്.മിശ്രവിവാഹവുമായി ബന്ധപ്പെട്ട പ്രസ്തുത ഭേദഗതി ഗുജറാത്ത് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബെഞ്ച് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുന്നു.
ഈ നിയമം പാസാക്കി രണ്ടു ദിവസത്തിനുള്ളില്‍ തന്നെ, വഡോദരയില്‍ പ്രിയ (പേര് യഥാര്‍ഥമല്ല) എന്ന യുവതിയെ നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചുകൊണ്ട് സമീര്‍ ഖുറേഷി എന്ന മുസ്‌ലിം യുവാവിനെ, പുതിയ നിയമം ചുമത്തി അറസ്റ്റുചെയ്യുകയുണ്ടായി. കോടതിയില്‍ പ്രിയ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ താന്‍ സ്വതാല്‍പ്പര്യപ്രകാരമാണ് സമീറിനെ വിവാഹം ചെയ്തത് എന്നു സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, കുറ്റപത്രത്തില്‍ സമീര്‍ പ്രിയയെ നിര്‍ബന്ധപൂര്‍വ്വം മതംമാറ്റുകയും വിവാഹം കഴിക്കുകയും ബലാല്‍സംഗം ചെയ്യുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. കേസിൻ്റെ വസ്തുതകൾ അന്വേഷിച്ചു കണ്ടെത്താന്‍ സാമൂഹിക പ്രവര്‍ത്തകരടങ്ങിയ ഒരു സംഘം ബുനിയാദിലെ എന്‍.ജി.ഒയുടെ കീഴില്‍ വഡോദരയിലെത്തുകയും അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
കുറ്റപത്രപ്രകാരം പോലീസിന്റെ വ്യാഖ്യാനം
ഗുജറാത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ വഡോദര ഈയിടെയായി വര്‍ഗീയ കലാപങ്ങള്‍ക്കും കോലാഹലങ്ങളുടെയും പേരില്‍ കുപ്രസിദ്ധമാണ്. ഗുജറാത്ത് മതസ്വാതന്ത്ര്യനിയമം (2021ല്‍ ഭേദഗതി വരുത്തിയത്), പട്ടികജാതി പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നീ നിയമങ്ങളുടെ പത്തോളം വകുപ്പുകള്‍ ഒരുമിച്ചു ചുമത്തിയിരിക്കുകയാണ് ഗുജറാത്ത് പോലീസ് സമീര്‍ ഖുറേശിയുടെ മേല്‍. ഇരുപത്തഞ്ചുകാരിയായ പ്രിയ എന്ന ദലിത് സ്ത്രീയുമായി ക്രിസ്ത്യാനിയായി നടിച്ച് സൗഹൃദം സ്ഥാപിക്കുകയായിരുന്നു സമീര്‍ ഖുറേഷി എന്ന ഇരുപത്തൊന്നുകാരന്‍. പെണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തതായി ആരോപിക്കുന്നു. മൂന്നു തവണ നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭം അലസിപ്പിച്ചതായും, ശേഷം മതംമാറ്റി വിവാഹം ചെയ്തതായും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. വിവാഹശേഷം ശബ്‌നം എന്നു പേര് മാറ്റിയ പ്രിയയെ ഇസ്‌ലാം മതം അനുഷ്ഠിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ ജാതീയമായി അധിക്ഷേപിക്കുകയും സ്വമതം അനുഷ്ഠിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതായും പറയുന്നു.
സത്യവാങ്മൂലത്തിലെ വസ്തുതകള്‍
ജൂണ്‍ 24ന് പ്രിയ സമര്‍പ്പിച്ച സത്യവാങ്മൂലം, യഥാർത്ഥ വസ്തുതകള്‍ ഈ കുറ്റപത്രത്തില്‍ നിന്നും ഏറെ വിഭിന്നമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. സമീര്‍ ഖുറേഷി മുസ്‌ലിം സ്വത്വം മറച്ചു വെച്ചിട്ടില്ലെന്നും തങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രണയത്തിലായതെന്നും പ്രിയ പറയുന്നു. പരസ്പരസമ്മതത്തോടെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്, തന്റെ സമ്മതപ്രകാരം തന്നെയാണ് രണ്ടുതവണ ഗര്‍ഭം അലസിപ്പിച്ചത്, ബലാല്‍സംഗ ആരോപണങ്ങളെല്ലാം തന്നെ കെട്ടിച്ചമച്ചതാണ്, കുറ്റപത്രത്തിലേത് തികച്ചും കള്ളമാണ്, അവയെല്ലാം ഞാൻ തള്ളിക്കളയുന്നു – പ്രിയ സത്യവാങ്മൂലത്തില്‍ എഴുതിയിരിക്കുന്നു.
തന്റെ കുടുംബത്തിന്റെ അറിവോടും സമ്മതത്തോടും കൂടി ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ആദ്യം നികാഹ് നടത്തുകയും, തന്റെ മാതാപിതാക്കള്‍ കൂടി സാക്ഷികളായിക്കൊണ്ട് ശേഷം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കോടതിയില്‍ വെച്ച് വിവാഹിതരാവുകയും ചെയ്തതായി പ്രിയ കൂട്ടിച്ചേര്‍ക്കുന്നു.
പ്രിയ സമീറിനെ സ്‌നേഹിക്കുന്നതായും അയാളോടൊത്ത് ജീവിക്കാനാഗ്രഹിക്കുന്നതായും കോടതിയെ അറിയിക്കുകയും അദ്ദേഹത്തിനും കുടുംബത്തിനും മേല്‍ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കീഴ്‌ക്കോടതി സമീറിന്റെ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്, എഫ്.ഐ.ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രിയ.
വിവാഹവുമായി ബന്ധപ്പെട്ട് പ്രിയ സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങളെല്ലാം ശരിയാണെന്ന് നികാഹ് സര്‍ട്ടിഫിക്കറ്റും രണ്ട് പേരും ഒപ്പുവെച്ച വിവാഹകരാറും തെളിയിക്കുന്നു. പ്രിയയുടെ പിതാവും സമീറിന്റെ മാതാവുമാണ് സാക്ഷികളായി രേഖകളില്‍ ഒപ്പുവെച്ചിട്ടുള്ളത്.
ഈ വസ്തുതകളെല്ലാം ഫെബ്രുവരി 19 ലെ മറ്റൊരു സത്യവാങ്മൂലത്തിലും കാണാം. പ്രിയയുടെ പിതാവ് ഏപ്രില്‍ 3ന് ചില മുസ്‌ലിം നേതാക്കളുമായി ഒപ്പുവെച്ച കരാറിലും പ്രിയ സ്വതാല്‍പ്പര്യപ്രകാരമാണ് മുസ്‌ലിം വിവാഹാചാരപ്രകാരം സമീറിനെ വിവാഹം ചെയ്തതെന്നും, രണ്ടു വര്‍ഷമായി അവര്‍ തമ്മില്‍ അടുപ്പത്തിലാണെന്നും നിര്‍ബന്ധപൂര്‍വ്വമല്ല മതപരിവര്‍ത്തനമെന്നും സാക്ഷ്യപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നയായ യുവതി സ്വയം തീരുമാനങ്ങളെടുത്തതാണെന്നും രേഖയിലുണ്ട്.
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍
കുറ്റപത്രത്തിലെ വകുപ്പുകളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് പ്രിയയുടെ സത്യവാങ്മൂലത്തിലൂടെ തെളിയുന്നത്. ഭര്‍ത്താവില്‍ നിന്നേറ്റ ശാരീരിക-മാനസിക അതിക്രമത്തിന്റെ പേരില്‍ പരാതിപ്പെടാനാണ് പ്രിയ പോലീസ് സ്‌റ്റേഷനിലെത്തിയത്, അതിനാല്‍ ‘ലൗ ജിഹാദ്’ അല്ല ഗാര്‍ഹിക പീഡനമാണ് കേസ്.
‘ആദ്യത്തെ ലൗ ജിഹാദ് കേസ്’ എന്ന പേരില്‍ മുഖ്യധാര പത്രങ്ങളില്‍ തലക്കെട്ടുകളായ വാര്‍ത്തയില്‍ പക്ഷേ, പ്രിയ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെക്കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല. മാധ്യമങ്ങളുടെ പക്ഷപാതപരമായ സമീപനം വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍, മാധ്യമ, ഹിന്ദുത്വ പ്രഭൃതികള്‍ വിദ്വേഷപ്രചരണങ്ങള്‍ക്കു ശക്തിപകരുകയാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഗുജറാത്ത് മത സ്വാതന്ത്ര്യ ഭേദഗതി ബില്‍ ജൂണ്‍ 15ന് പ്രാബല്യത്തില്‍ വന്നു. രണ്ട് ദിവസത്തിന് ശേഷം മാത്രമാണ് കേസ് ഫയല്‍ ചെയ്തത്. എന്നിരുന്നാലും, എഫ്.ഐ.ആറിൽ കുറ്റകൃത്യത്തിന്റെ സമയം 2019 ജൂണ്‍ ആണ്. അതായത് നിയമം മുന്‍കാലാടിസ്ഥാനത്തില്‍ പ്രയോഗിച്ചു എന്നർഥം. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20 (1) പ്രകാരം ഇത് ശിക്ഷാർഹമാണ്.
തീവ്രഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച് ഈ കേസില്‍ ശക്തമായി ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഖംഭത് കലാപത്തിലെ പ്രതികളിലൊരാളായ നീരജ് ജെയിന്‍, സമീര്‍ ഖുറേഷിക്കെതിരായ കേസ് സജീവമായി പിന്തുടരുന്നുണ്ട്. ദുരുദ്ദേശ്യപരമായ ലൗ ജിഹാദ് പ്രചാരണം ശക്തിപ്പെടുത്തുന്നതിനായി ഇത്തരം വ്യാജ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതില്‍ തീവ്രഹിന്ദു സംഘടനകളുടെ പങ്കാണ് ഇത് വെളിപ്പെടുത്തുന്നത്.
‘ലൗ ജിഹാദു’മായി ബന്ധപ്പെട്ട പ്രചാരണങ്ങൾ ഇസ്ലാമോഫോബിയയെ മാത്രമല്ല, പുരുഷാധിപത്യ മനോഭാവത്തെയും സ്ത്രീകള്‍ ജീവിതത്തില്‍ തിരഞ്ഞെടുപ്പുകൾ നടത്താന്‍ സ്വയം പ്രാപ്തരല്ലെന്ന് ധാരണകളെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടിൻ്റെ ഉപസംഹാരത്തിൽ എഴുതുന്നു. ഈ ആഖ്യാനം മനപൂര്‍വ്വം സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി ചുരുക്കുകയും സ്ത്രീകളുടെ ലൈംഗികതയെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത്തരം നിയമങ്ങളെക്കുറിച്ച ചര്‍ച്ചകളില്‍ ഇക്കാര്യവും അടിവരയിട്ടു മനസിലാക്കണം.
Source:
- The Leaflet