പി.കെ. നിയാസ്
മനുഷ്യര്‍ മാത്രമല്ല യുദ്ധങ്ങളില്‍ കൊല്ലപ്പെടുന്നത്, പ്രത്യുത സത്യം കൂടിയാണെന്ന് പറയപ്പെടാറുണ്ട്. വസ്തുനിഷ്ഠമായ പ്രസ്താവനയാണത്. രണ്ട് ലോക യുദ്ധങ്ങള്‍ ഉള്‍പ്പെടെ അസംഖ്യം യുദ്ധങ്ങളില്‍ മനുഷ്യരോടൊപ്പം സത്യവും ചവിട്ടിമെതിക്കപ്പെട്ടിട്ടുണ്ട്. ‘പ്രോപഗണ്ട വാര്‍’ എന്നത് ഏത് യുദ്ധത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയ കാലമാണിത്. യുദ്ധം ജയിക്കാന്‍ അര്‍ധ സത്യങ്ങളും നുണകളും വ്യാപകമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്ന് യുദ്ധത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളും ഇരുപക്ഷത്തെയും അനുകൂലിക്കുന്നവരും ഒരുപോലെ കരുതുന്നു.
ഇറാഖിനെതിരായ യുദ്ധത്തില്‍ തങ്ങളുെട നറേറ്റീവുകള്‍ മാത്രം ലോകത്തെ കേള്‍പിക്കാന്‍ ജേര്‍ണലിസ്റ്റുകളെ വിലയ്‌ക്കെടുത്തത് അമേരിക്കയാണ്. ‘എംബഡഡ് ജേര്‍ണലിസ്റ്റുകള്‍’ എന്ന പുതിയ വര്‍ഗം പോലും ഉടലെടുത്ത കാലമായിരുന്നു തൊണ്ണൂറുകളുടെ തുടക്കം. അക്കാലത്ത് സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അമേരിക്കന്‍ സൈനിക ഭാഷ്യം ലോകത്തിന് നല്‍കിയത് ഈ എംബഡഡ് ജേര്‍ണലിസം വഴിയാണ്. അന്ന് സോഷ്യല്‍ മീഡിയകള്‍ ഇല്ലാത്ത കാലമായതിനാല്‍ ഈയൊരു മാര്‍ഗമാണ് അവലംബിക്കപ്പെട്ടിരുന്നത്. ഇന്നാകട്ടെ, യുദ്ധവും അധിനിവേശവുമായി ബന്ധപ്പെട്ട നുണകള്‍ പ്രചരിപ്പിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ തന്നെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് ഉക്രൈയിനിന് എതിരെ റഷ്യ ആരംഭിച്ച യുദ്ധത്തിലും അതാണ് കാണുന്നത്. പഴയ വീഡിയോകള്‍ പൊടി തട്ടിയെടുത്ത് പുതിയതെന്ന വ്യാജേന വ്യാപകമായി ഇരു ഭാഗവും പ്രചരിപ്പിക്കുകയുണ്ടായി. ഫെയ്ക് ന്യൂസ് എല്ലാ പരിധികളും ലംഘിച്ചു. റഷ്യയുടെ നിയന്ത്രണത്തിലുള്ള മീഡിയ ഔട്ട്‌ലെറ്റുകളെ യൂറോപ്പും ഓസ്‌ട്രേലിയയും കാനഡയും തങ്ങളുടെ രാജ്യങ്ങളില്‍ ബ്ലോക്ക് ചെയ്യുന്നു. പടിഞ്ഞാറിന്റെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ പുതിയ നിയമം പാസ്സാക്കി റഷ്യ തിരിച്ചടിക്കുന്നു.
എന്നാല്‍ ഇതിനെല്ലാമപ്പുറത്ത് ഗൗരവകരമായ മറ്റൊന്നുകൂടി ഈ യുദ്ധം ലോകത്തിന് നല്‍കിയിരിക്കുന്നു. കൊടിയ വംശീയതയാണത്. യുദ്ധം പത്തു ദിവസം തികയുന്നതിനു മുമ്പ് നാം കണ്ടത് പടിഞ്ഞാറന്‍ ലോകത്തിന്റെയും അവിടുത്തെ മാധ്യമങ്ങളുടെയും പക്ഷപാതിത്വവും വംശീയ നിലപാടുകളുമാണ്. കറുത്ത വര്‍ഗക്കാരോടും ഏഷ്യന്‍ വംശജരോടും യൂറോപ്പും അവിടത്തെ മാധ്യമങ്ങളും അനുവര്‍ത്തിക്കുന്ന നിലപാടുകള്‍ മറ നീക്കി പുറത്തുവന്നു. യുദ്ധത്തില്‍ അഭയാര്‍ഥികളായവരെ സ്വീകരിക്കുന്ന കാര്യത്തില്‍ വിവേചനം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പലായനം ചെയ്യുന്നവരെ തൊലിയുടെയും വംശത്തിന്റെയും കോണിലൂടെ കാണുകയും അതിര്‍ത്തി കടക്കുന്നതിന് വെള്ളക്കാര്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന സമീപനം ഈ യുദ്ധത്തിന്റെ ഉപോല്‍പന്നമാണ്. തൊലിയുടെ നിറത്തില്‍ മനുഷ്യരെ രണ്ടായി കാണുന്ന, പടിഞ്ഞാറന്‍ സംസ്‌കാരം മറ്റെല്ലാത്തിനേക്കാളും മഹത്വമേറിയതാണെന്ന് വിശ്വസിക്കുന്ന ജീര്‍ണത ഭരണാധികാരികളെയും മാധ്യമ പ്രവര്‍ത്തകരെയും ഒരുപോലെ ബാധിച്ചതിന്റെ ഏറ്റവും പ്രകടമായ തെളിവുകളാണ് ഈ യുദ്ധം പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
യുക്രൈനില്‍ ധാരാളം വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. അവരാരും അവിടത്തെ സര്‍ക്കാറിന്റെ ഔദാര്യത്തിലല്ല കഴിയുന്നത്. എന്നാല്‍, ബോംബിംഗില്‍നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്‌തെത്തിയ ആഫ്രിക്കന്‍, ഏഷ്യന്‍ വംശജരായ വിദ്യാര്‍ഥികളെ അതിര്‍ത്തി കടത്തിവിടാതെ തള്ളിമാറ്റുന്ന എത്രയോ ദൃശ്യങ്ങള്‍ ലോകം കണ്ടു. ട്രെയിനുകളില്‍ കറുത്തവരെ കയറ്റാതെ വെള്ളക്കാരന്റെ പട്ടിക്കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കിയ സംഭവം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
കിയെവില്‍നിന്നെത്തുന്നവര്‍ സംസ്‌കാരമുള്ളവരും മറ്റുള്ളവര്‍ അതില്ലാത്തവരുമാണെന്ന പുഴുത്തുനാറിയ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയത് തീവ്ര വലതുപക്ഷക്കാരായ യൂറോപ്യന്‍ നേതാക്കള്‍ മാത്രമല്ല, അവിടങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ കൂടിയാണെന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. അതിലൊരാളാണ് അമേരിക്കയിലെ സിബിഎസ് നെറ്റ് വര്‍ക്കിലെ റിപ്പോര്‍ട്ടര്‍ ചാര്‍ലി ഡി അഗാത. കിയെവ് സംസ്‌കാര സമ്പന്നവും യൂറോപ്യന്‍ നഗരവുമാണെന്നും അതിനാല്‍ അവിടെനിന്നുള്ളവരെ സ്വീകരിക്കേണ്ടത് യൂറോപ്പിന്റെ ബാധ്യതയാണെന്നും പറഞ്ഞ ഇയാള്‍ പരാമര്‍ശം വിവാദമായപ്പോള്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ചാനല്‍ അതിനുപോലും തയ്യാറായില്ല. എന്തിനേറെ, അല്‍ ജസീറയിലെ വാര്‍ത്ത അവതാരകന്‍ പീറ്റര്‍ ഡോബ്ബി എന്ന പടിഞ്ഞാറന്‍ ജേര്‍ണലിസ്റ്റ് പോലും അറബികളെയും ആഫ്രിക്കക്കാരെയും അധിക്ഷേപിക്കുന്ന വംശീയ പരാമര്‍ശങ്ങള്‍ നടത്തിയത് അമ്പരപ്പിക്കുന്നു. എന്നാല്‍, ചാനല്‍ അതില്‍ ഖേദം പ്രകടിപ്പിക്കുകയുണ്ടായി.
ബ്രിട്ടീഷ് എഴുത്തുകാരന്‍ ജോസഫ് കോണ്‍റാഡിന്റെ ‘ഹാര്‍ട്ട് ഓഫ് ഡാര്‍ക്നസ്’ എന്ന നോവല്‍ അവലോകനം ചെയ്ത് പ്രമുഖ നൈജീരിയന്‍ നോവലിസ്റ്റ് ചിന്‍വ ഉചൈബി 1977ല്‍ എഴുതി: ‘പാശ്ചാത്യ ലോകം തങ്ങളുടെ നാഗരികതയുടെ അനിശ്ചിതത്വത്തെക്കുറിച്ച് ആഴമായ ഉത്കണ്ഠകള്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ആഫ്രിക്കയുമായി നിരന്തരം താരതമ്യം ചെയ്ത് തങ്ങളുടെത് മെച്ചപ്പെട്ട എന്തോ ഒന്നാണെന്ന് അവര്‍ സമാധാനിക്കുന്നത്…’ ഇന്നിപ്പോള്‍ ആഫ്രിക്ക മാത്രമല്ല, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളെയും പ്രസ്തുത താരതമ്യപ്പട്ടികയില്‍ നമുക്ക് ഉള്‍പ്പെടുത്തേണ്ടി വരും. പാശ്ചാത്യരുടെ വംശവെറി യുടെ ആഴം യുക്രൈന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അങ്ങനെയേ വായിക്കാനാവൂ.
യുക്രൈന്റെ മുന്‍ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ ജനറല്‍ ഡേവിഡ് സാക് വാരിലിസെയുടെ പ്രസ്താവന ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തത് നേരില്‍ കണ്ടിരുന്നു. ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും മുന്നില്‍ നിര്‍ത്തി യുക്രൈന്‍ എങ്ങനെയാണ് മറ്റു രണ്ട് രാജ്യങ്ങളില്‍നിന്ന് സാംസ്‌കാരികമായി മുന്നിട്ടു നില്‍ക്കുന്നതെന്ന ചോദ്യമുയരുന്നുണ്ടെന്നും വെള്ളിക്കരണ്ടിയുമായി ജനിച്ച, സ്വര്‍ണ തലമുടിയുള്ള യൂറോപ്യന്‍ ജനത പുട്ടിന്റെ മിസൈലുകളും റോക്കറ്റുകളും പതിച്ച് കൊല്ലപ്പെടുമ്പോള്‍ തന്നെ സംബന്ധിച്ചേടത്തോളം വിഷയം വളരെ വൈകാരികമാണെന്നുമാണ് ഈ മനുഷ്യന്‍ പറയുന്നത്. സി.എന്‍.ബി.സിയില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത് ഇങ്ങനെ: ‘സിറിയയില്‍നിന്നുള്ളവരല്ല, അയല്‍രാജ്യമായ യുക്രൈനില്‍നിന്നുള്ളവരാണ് ഈ അഭയാര്‍ഥികള്‍… ഇവര്‍ ക്രിസ്ത്യാനികളാണ്, വെള്ളക്കാരാണ്…’
ബള്‍ഗേറിയന്‍ പ്രധാനമന്ത്രി കിരി പെ്റ്റ്‌കോവ് ഒന്നുകൂടി തെളിച്ചുപറഞ്ഞു: ‘ഇവരെ അഭയാര്‍ഥികളെന്ന് ഞങ്ങള്‍ വിളിക്കില്ല, കാരണം അവര്‍ യൂറോപ്യന്മാരാണ്. അവര്‍ ബുദ്ധിമാന്മാരും വിദ്യാഭ്യാസമുള്ളവരുമാണ്. അവരില്‍ ചിലര്‍ ഐ.ടി വിദ്ഗധരും വലിയ യോഗ്യതയുള്ളവരുമാണ്. അതിനാല്‍ ഞങ്ങളും മറ്റു യുറോപ്യന്‍ രാജ്യങ്ങളും അവരെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങിനില്‍ക്കുന്നു.’ സ്വന്തമായി ആയുധങ്ങള്‍ ഇല്ലാതെ അധിനിവേശ ശക്തികളോട് ഏറ്റുമുട്ടുന്ന സ്വാതന്ത്ര്യദാഹികളായ ജനതക്ക് ഏക ആശ്രയം നാടന്‍ ബോംബുകളും സ്‌ഫോടക വസ്തുക്കളുമാണ്. പെട്രോള്‍ ഉള്‍പ്പെടെ കത്താന്‍ ശേഷിയുള്ള ദ്രാവകങ്ങളും കുപ്പികളില്‍ നിറച്ച് അതിനു മുകളില്‍ തിരിയും ഘടിപ്പിച്ച് തീപ്പെട്ടിക്കോലുരച്ച് കത്തിച്ച് അക്രമികള്‍ക്കുനേരെ എറിയുന്ന മോളോട്ടോവ് കോക്‌ടെയില്‍ പരിപാടി രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുന്നേ നിലവിലുള്ളതാണ്. യൂറോപ്യരാണ് ഇത് ആദ്യം പ്രയോഗിച്ചത്. 1930കളില്‍ സോവിയറ്റ് യൂനിയനെതിരെ ഫിന്‍ലന്റുകാര്‍ വ്യാപകമായി ഇത് പ്രയോജനപ്പെടുത്തി. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലും പെട്രോള്‍ ബോംബുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
സയണിസ്റ്റ് വംശീയ ഭീകരവാദികള്‍ക്കെതിരായ ചെറുത്തുനില്‍പ് പോരാട്ടമെന്ന നിലയില്‍ ഫലസ്ത്വീനികളും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലുള്ള പോരാളികളും ഇത് ആയുധമാക്കാറുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ വെള്ള വംശീയവാദികളാണ് മോളോട്ടോവ് കാര്യമായി ഉപയോഗിക്കാറുള്ളത്. റഷ്യന്‍ സൈനികര്‍ക്കെതിരെ മോളോട്ടോവ് ഉപയോഗിക്കാന്‍ യുക്രൈന്‍ ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതും എങ്ങനെയാണ് അത് നിര്‍മിക്കുകയെന്ന് പരസ്യമായി കാണിച്ചുകൊടുക്കുന്നതും ലോകം കണ്ടതാണ്. എന്നാല്‍, അതേക്കുറിച്ച് ഐ.റ്റി.വി ചാനല്‍ ലേഖിക ലൂസി വാട്‌സന്‍ നടത്തിയ കമന്റ് യൂറോപ്പിന്റെ വംശീയ ഭ്രാന്ത് വ്യക്തമാക്കുന്നതായിരുന്നു. ലൂസി പറഞ്ഞത് ഇങ്ങനെ: “അങ്ങനെ നാം ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളും യുക്രൈനികള്‍ക്ക് ചെയ്യേണ്ടി വന്നിരിക്കുന്നു. ഇതൊരു മൂന്നാം ലോക രാജ്യമല്ല, യൂറോപ്പാണ്”.
മൂന്നാം ലോക രാജ്യങ്ങളല്ല, വംശവെറി ജീവിത വ്രതമായി കൊണ്ടുനടക്കുന്ന യൂറോപ്യന്‍മാരാണ് ഇതിന്റെ തുടക്കക്കാരെന്ന് ഈ മാധ്യമ പ്രവര്‍ത്തകക്ക് അറിയാഞ്ഞിട്ടല്ല. അത്രക്ക് അന്ധത ബാധിച്ചിരിക്കുന്നു ഇവര്‍ക്കൊക്കെ. വെള്ള വംശീയത പാശ്ചാത്യനെ എവ്വിധം ബാധിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ കാഴ്ചയാണിത്. വംശവെറി ഒരു പ്രത്യയശാസ്ത്രമാണ് ജോര്‍ജ് ഫ്‌ളോയ്ഡിനെ ശ്വാസം മുട്ടിച്ചുകൊന്ന അമേരിക്കന്‍ വൈറ്റ് സുപ്രിമാസിസ്റ്റുകൾ മുതല്‍ മുസ്ലിം ഉന്മൂലന കൊലവിളികള്‍ നടത്തുന്ന സംഘ്പരിവാര്‍ ഫാഷിസ്റ്റുകള്‍ വരെ അതിന്റെ ഭാഗമാണ്.
JOUN US | http://bit.ly/JoinFactSheets3