കേരളത്തിലെ ചാനൽ ചർച്ചകളിൽ ഒരു പ്രമുഖ വലത് നിരീക്ഷകൻ സ്ഥിരമായി ഉയർത്തുന്ന വാദമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകളിൽ പകുതിയോളം വ്യാജമാണെന്നത്. 2013 ഏപ്രിൽ മുതൽ 2014 ജൂലൈ വരെയുള്ള പീഡന കേസുകൾ പരിശോധിക്കുമ്പോൾ 53% വ്യാജമാണെന്ന ഡൽഹി വുമൺസ് കമ്മീഷൻ റിപ്പോർട്ട് ഉദ്ധരിച്ചാണ് ഈ വാദം. ഈ റിപ്പോർട്ട് സംബന്ധിച്ച് ബി.ബി.സി നടത്തിയ അന്വേഷണത്തിൽ “വ്യാജം” എന്ന് പരാമർശിച്ചിട്ടുള്ള കേസുകളിൽ സ്ത്രീകൾ തെറ്റായ ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടികാണിക്കുന്നില്ല. മറിച്ച് ഭീഷണിക്ക് വഴങ്ങി പിൻവലിക്കേണ്ടി വന്നതും മതിയായ തെളിവുകളില്ലാത്തതുകൊണ്ട് തള്ളിപ്പോയ കേസുകളും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ വലിയൊരു ശതമാനം അവഗണിക്കപ്പെടുകയോ, റിപ്പോർട്ട് ചെയ്യാതെ പോവുകയോ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഭൂരിഭക്ഷം സ്ത്രീകൾക്കും തങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ നിയപരമായി നേരിടാൻ കഴിയുന്ന സാഹചര്യമില്ല എന്നാണ് ഇത് കാണിക്കുന്നത്.
കേന്ദ്ര നീതിന്യായ വകുപ്പിന്റെ ‘ഇ- കോർട്ട്’ പ്രോജക്റ്റിന് കീഴിൽ രൂപീകരിച്ച നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് ഉപയോഗിച്ച്, ‘ഫ്‌ളെയിം സർവകലാശാല’ അധ്യാപകരായ ജൂഹി സിദ്ധാർഥും സ്‌മൃതി ജലിഹാലും നടത്തിയ പഠനമനുസരിച്ച്, 2021-ൽ ഇന്ത്യയിൽ റജിസ്റ്റർ ചെയ്‌തിട്ടുള്ള മൊത്തം കേസുകളിൽ, 8.6% മാത്രമാണ് സ്ത്രീകൾ ഫയൽ ചെയ്‌തിട്ടുള്ളത്. ക്രിമിനൽ കേസുകളിൽ 6.07% വും, സിവിൽ കേസുകളിൽ 15.9% വുമാണ് സ്ത്രീകൾ ഫയൽ ചെയ്തതായി കാണുന്നത്.
റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ, ‘നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ’ ഡാറ്റയുമായി സ്ത്രീകൾ ഫയൽ ചെയ്ത ക്രിമിനൽ കേസുകളുടെ ‘നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ്’ താരതമ്യം ചെയ്യുമ്പോൾ, റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കേസുകളേക്കാൾ സ്ത്രീകൾ ഫയൽ ചെയ്‌തിട്ടുള്ള കേസുകളാണ് കൂടുതൽ എന്ന് കാണാം.
ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് സ്ത്രീകൾ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസുകളിൽ ഭൂരിഭാഗവും തങ്ങൾക്കെതിരെ നടന്നിട്ടുള്ള ആക്രമണങ്ങളെ സംബന്ധിച്ചുള്ളതല്ല മറിച്ചു, മക്കൾക്കോ മറ്റ് കുടുംബാംഗങ്ങൾക്കോ എതിരെയുള്ള ആക്രമണങ്ങൾ സംബന്ധിച്ചതാണ്.
ബീഹാറിലെ കണക്ക് പരിശോധിക്കുമ്പോൾ ഈ വിടവ് വ്യക്തമാകും; 2021ൽ 284,379 സ്ത്രീകളാണ് ബിഹാറിൽ ക്രിമിനൽ കേസുകൾ ഫയൽ ചെയ്‌തിട്ടുള്ളത്. അതേസമയം 15,359 കുറ്റകൃത്യങ്ങൾ മാത്രമാണ് സ്ത്രീകൾക്കെതിരെ അതേ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പശ്ചിമ ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ഈ വിടവ് വളരെ വലുതാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണത്തിലെ വ്യത്യാസം കുറവുള്ളതായി കാണാം.
2019-’21ലെ ‘ദേശീയ കുടുംബാരോഗ്യ സർവേ’ പ്രകാരമുള്ള ഡാറ്റ, വളരെ കുറച്ച് സ്ത്രീകൾ മാത്രമാണ് പോലീസ് സഹായം തേടുന്നത് കാണിക്കുന്നു. സർവേയുടെ ഭാഗമായി 18-49 വയസ്സിനിടയിലുള്ള സ്ത്രീകളോട് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ ആരോട്/ എങ്ങനെയാണ് സഹായം അഭ്യർത്ഥിക്കുക എന്ന് ചോദിക്കുകയുണ്ടായി. അവരിൽ ഭൂരിഭാഗവും തങ്ങളുടെ സ്വന്തം കുടുംബത്തെയോ, അല്ലെങ്കിൽ ഭർത്താവിന്റെ കുടുംബത്തെയോ, സുഹൃത്തുക്കളെയോ, അയൽക്കാരെയോ ആണ് സഹായത്തിനായി സമീപിക്കുന്നെതെന്ന് വ്യക്തമാക്കി.
സംസ്ഥാനങ്ങളിലെ കണക്കെടുത്താൽ ശരാശരി 5.20% സ്ത്രീകളാണ് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങളിൽ പോലീസിന്റെ സഹായം തേടുന്നതെന്ന് വ്യക്തമാകും. ഏറ്റവും കൂടുതൽ പോലീസ് സഹായമുള്ളത് രാജസ്ഥാൻ (13.5%), കർണാടക (12.4%) എന്നിവിടങ്ങളിലാണ്. ഏറ്റവും കുറവുള്ളത് മഹാരാഷ്ട്ര (1.6%), അരുണാചൽ പ്രദേശ് (1.7%), പഞ്ചാബ് (1.9%), ബീഹാർ (2%) എന്നിവിടങ്ങളിലും.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവഗണിക്കപ്പെടുന്നത് ഇന്ത്യയിൽ മാത്രമല്ല. ഐക്യരാഷ്ട്രസഭയുടെ ‘ദ വേൾഡ്സ് വിമൻ 2015’ റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ അക്രമം അനുഭവിക്കുന്ന സ്ത്രീകളിൽ 10% ൽ താഴെ മാത്രമാണ് പോലീസ് സഹായം തേടുന്നത്.
മിക്ക സംസ്ഥാനങ്ങളിലും സ്ത്രീകൾ ഫയൽ ചെയ്തിട്ടുള്ള കേസുകളിൽ ക്രിമിനൽ കേസുകളേക്കാൾ കൂടുതൽ സിവിൽ കേസുകളാണ്. ഒരു ലക്ഷം ജനങ്ങളിൽ നിന്ന് ശരാശരി 2551.9 ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ 110 മാത്രമാണ് സ്ത്രീകൾ ഫയൽ ചെയ്തത്. അതേസമയം ഫയൽ ചെയ്യപ്പെട്ടിട്ടുള്ള സിവിൽ കേസുകളുടെ കണക്കു പരിശോധിക്കുമ്പോൾ, രാജ്യത്തെ ഒരു ലക്ഷം ജനങ്ങളിൽനിന്ന് ശരാശരി 899.7 കേസുകൾ ഫയൽ ചെയ്‌തിട്ടുണ്ടെങ്കിൽ അതിൽ 136.4 കേസുകളാണ് സ്ത്രീകൾ കൊടുത്തിട്ടുള്ളത്.
സ്ത്രീകൾ ഫയൽ ചെയ്യുന്ന സിവിൽ കേസുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് ഗോവ (378.2), കേരളം (358.1) തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുന്നത് ഡൽഹി (293.7), ഉത്തർപ്രദേശ് (281.7), ബിഹാർ (273.2), പഞ്ചാബ് (184.6), പശ്ചിമ ബംഗാൾ (172.3), മധ്യപ്രദേശ് (123.1), ജാർഖണ്ഡ് (122.2) എന്നിവിടങ്ങളിലാണ്.
സ്ത്രീകൾ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണം സംസ്ഥാനത്തെ സ്ത്രീ സാക്ഷരതാ നിരക്കുമായി ബന്ധിപ്പിക്കാൻ മതിയായ തെളിവുകളില്ല എന്ന് ഗവേഷണം നടത്തിയ അധ്യാപകർ പറയുന്നു. താരതമ്യേന കുറഞ്ഞ സാക്ഷരതയുള്ള ഹരിയാന, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകൾ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. ഈ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടുതലാണെന്ന് ഇത് സൂചിപ്പിക്കുന്നു.
അതേസമയം താരതമ്യേന ഉയർന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ത്രീകൾ രജിസ്റ്റർ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണം കുറവാണെന്നും ‘ഫ്‌ളെയിംസ് സർവകലാശാല’ അധ്യാപകരുടെ പഠനം ചൂണ്ടികാണിക്കുന്നു. കേരളം, ഡൽഹി, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് സ്ത്രീ സാക്ഷരതാ നിരക്ക് ഉയർന്നതായിരിക്കെ സ്ത്രീകൾ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വർദ്ധനവുള്ളത്.
2020 ൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കുറവുണ്ടായിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. 2019 ൽ 4,05,326 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2020 ൽ അത് 3,71,503 ആയി കുറഞ്ഞു. കോവിഡ് ലോക്ഡൌൺ മൂലം കുറ്റവാളിക്ക് എളുപ്പത്തിൽ പ്രതികാരം ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടായതും, സഹായം വാഗ്ദാനം ചെയ്യുന്ന സംവിധാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള പരിമിതിയും ഇതിനു കാരണമായി നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.
എന്നിരുന്നാലും, 2019-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ പരിഗണിക്കുമ്പോൾ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം സ്ത്രീകൾ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസുകളുടെ എണ്ണത്തേക്കാൾ വളരെ കുറവാണ്.
ഇത്തരം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള വിവിധ നിയമങ്ങളെക്കുറിച്ചും പരാതികൾ സമർപ്പിക്കുന്നതിനുള്ള നിയമ നടപടികളെക്കുറിച്ചും സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
കൂടാതെ സ്ത്രീകൾ ഫയൽ ചെയ്യുന്ന സിവിൽ, ക്രിമിനൽ കേസുകളുടെ സ്വഭാവം സംബന്ധിച്ചുള്ള ഡാറ്റ ശേഖരിക്കണം. അതിലൂടെ വിവിധ പ്രദേശങ്ങളിൽ സ്ത്രീകൾക്കെതിരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കും. ഇത് രാജ്യത്തെ സ്ത്രീകൾക്ക് നിയമസഹായം ലഭ്യമാക്കാൻ സ്വീകരിക്കേണ്ട നടപടികളിലേക്ക് നയിക്കാൻ സഹായിക്കും.