2009ലാണ് ഹിന്ദുത്വ സംഘടനകള്‍ ലവ് ജിഹാദ് ആരോപണങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിനുകളും കേരളത്തില്‍ ആദ്യമായി ഉയര്‍ത്തുന്നത്. മുഖ്യധാര മാധ്യമങ്ങൾ ഈ പ്രചരണം ഏറ്റെടുക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. പത്തനംതിട്ടയിലെ സ്വാശ്രയ കോളേജില്‍ രണ്ട് വിദ്യാര്‍ഥിനികളെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചുവെന്ന കേസിൽ കേരള ഹൈകോടതി അന്നത്തെ ഡി.ജി.പി ജേക്കബ് പുന്നൂസിനോട് അന്വേഷണത്തിന് ഉത്തരവിട്ടു. ‘ദഅ്‌വ സ്‌ക്വാഡി’നെക്കുറിച്ചും ‘ലവ് ജിഹാദി’നെക്കുറിച്ചും വിവിധ പോലീസ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷം ഡിസംബര്‍ 2009ന് ഹൈകോടതിക്ക് മുന്നില്‍ ഡി.ജി.പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ‘അമുസ്‌ലിം പെണ്‍കുട്ടികളെ ഇസ്‌ലാമിലേക്കു മാറ്റുന്നതിനായി പ്രണയം നടിച്ച് വിവാഹം കഴിക്കുന്നുവെന്ന് പറയപ്പെടുന്ന ലവ് ജിഹാദ് നിലനില്‍ക്കുന്നതിന് തെളിവുകളില്ലെന്ന്’ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ കേസ് പരിഗണിക്കവെ ഹൈകോടതി ജഡ്ജിയായ എം. ശശിധരന്‍ നമ്പ്യാർ “ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം ചിന്താഗതികള്‍ എന്നും നീതിപീഠത്തിന്റെ മനസ്സിനെ ഇതു വേദനിപ്പിക്കുന്നു” എന്നും തന്റെ വിധിന്യായത്തില്‍ പരാമര്‍ശിച്ചു. മാത്രമല്ല, പോലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നും ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്യുകയുണ്ടായി. സമൂഹത്തില്‍ മിശ്ര വിവാഹങ്ങള്‍ സാധാരണമായതിനാല്‍ അതിനെ ഒരു കുറ്റമായി കാണാന്‍ കഴിയില്ലെന്നും വിധിന്യായത്തില്‍ പറഞ്ഞു.
‘ലവ് ജിഹാദ് എന്നൊന്നില്ല. രണ്ട് മതക്കാര്‍ തമ്മില്‍ പ്രണയിക്കുമ്പോള്‍ അവരുടെ കുടുംബങ്ങള്‍ക്കുണ്ടാകുന്ന സ്വാഭാവിക എതിര്‍പ്പിലേക്ക് പുറത്ത് നിന്ന് നല്‍കുന്ന പിന്തുണയാണ് ലവ് ജിഹാദായി പിന്നീട് കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നത്’ എന്ന് 2018ല്‍ ജേക്കബ് പുന്നൂസ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പിന്നീട് തമിഴ്‌നാട്ടില്‍ ഇതേ ആരോപണമുയര്‍ത്തി വിശ്വ ഹിന്ദു പരിഷത്ത് മദ്രാസ് ഹൈകോടതിയില്‍ കേസ് നല്‍കി. ലവ് ജിഹാദ് എന്ന പേരില്‍ ഒരു തരത്തിലുമുള്ള സംഘടിത ശ്രമങ്ങളോ കുറ്റകൃത്യങ്ങളോ നടക്കുന്നില്ലെന്ന പോലീസ് റിപ്പോര്‍ട്ട് സ്വീകരിച്ച് വിശ്വ ഹിന്ദു പരിഷത്തിന്റെ പരാതി മദ്രാസ് ഹൈകോടതി തള്ളി. 2012ല്‍ സമാന രീതിയില്‍ കര്‍ണാടകയിലും ആരോപണങ്ങളുയരുകയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ തീവ്ര ഹൈന്ദവ സംഘടനകള്‍ക്ക് തിരിച്ചടിയുണ്ടായതുമാണ്.
2017ല്‍ അഖില അശോകന്‍ എന്ന യുവതി ഇസ്‌ലാം സ്വീകരിച്ച് ഹാദിയ ആയതിന്റെ പേരില്‍, അവരെ കണ്ടെത്തണമെന്ന ആവശ്യമുന്നയിച്ച് ഹൈകോടതിയില്‍ പിതാവ് അശോകന്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചു. ഹരജി പരിഗണിക്കവേ ഹൈകോടതിയില്‍ സ്വതാത്പര്യപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് മൊഴി കൊടുത്ത ഹാദിയയെ ഹൈകോടതി ഭര്‍ത്താവ് ഷഫിന്‍ ജഹാനുമൊപ്പമുള്ള വിവാഹം റദ്ദാക്കി, പിതാവിനൊപ്പം അയക്കുകയും പോലീസ് വീടിന് സായുധ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. വിധിക്കെതിരെ ഷഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍.ഐ.എയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. 89ഓളം മിശ്ര വിവാഹങ്ങളില്‍ 11 എണ്ണം അന്വേഷിച്ച എന്‍.ഐ.എ കേസില്‍ ലവ് ജിഹാദില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി. 2018 മാര്‍ച്ച് 8ന് ഹൈകോടതി വിധി റദ്ദാക്കിക്കൊണ്ട് ഹാദിയയെ ഷഫിന്‍ ജഹാനൊപ്പം വിട്ടു കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു.
“ഹാദിയയുടെ ഇഷ്ടം അനുവദിച്ചുകൊടുക്കാത്തത് ഭരണഘടനാപരമായ അവകാശം ഭരണഘടനാ കോടതിതന്നെ ഇല്ലാതാക്കുന്നതുപോലെയാണ്. ഒരുതരത്തിലും ഇത് ഉള്‍ക്കൊള്ളാനാവില്ല. അവകാശങ്ങളില്‍ കടന്നുകയറുകയല്ല മറിച്ച് അത് സംരക്ഷിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടത്. അതിനാല്‍ വിവാഹം റദ്ദാക്കുക വഴി ഹൈകോടതിക്ക് പൂര്‍ണമായും തെറ്റി” എന്ന ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിധിക്ക് പുറമെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എഴുതിയ മറ്റൊരു വിധിയിലും ഹൈകോടതിയെ നിശിതമായി വിമര്‍ശിച്ചു. ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിവാഹം റദ്ദാക്കിക്കൊണ്ട് ഹൈകോടതി അതിന്റെ അധികാര പരിധി ലംഘിച്ചുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കുകയുണ്ടായി.
Source :
- https://www.asianetnews.com/kerala-news/dgp-loknath-behera-respond-to-syro-malabar-synod-love-jihad-allegation-q48ro7
- http://www.oommenchandy.in/2014/12/blog-post_78.html
- https://thewire.in/communalism/love-jihad-anti-muslim-history-sangh-parivar
- https://www.thequint.com/voices/opinion/love-jihad-laws-religious-conversion-hindu-muslim-bjp-ruled-states-anti-women-gender-bias-patriarchy