കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ഇടത്തിൽ ഈയിടെ ഏറ്റവുമധികം പ്രതിഫലനമുണ്ടാക്കിയ വിവാദങ്ങളായിരുന്നു ന്യൂനപക്ഷ ക്ഷേമവും വികസന-ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകൾ. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് ക്രിസ്തീയ സമുദായം വര്‍ഷങ്ങളായി അവഗണന നേരിടുന്നുവെന്നും നിലവിലെ ക്ഷേമപദ്ധതികളുടെ വിതരണം സമുദായ അനുപാതം പാലിച്ചുകൊണ്ടല്ല തുടര്‍ന്നുപോരുന്നതെന്നും ഉയര്‍ത്തിക്കാണിച്ച പ്രസ്താവനകള്‍, മുസ്‌ലിം സമുദായം അനര്‍ഹമായി സംവരണവും അതിനെതുടര്‍ന്നുള്ള ആനുകൂല്യങ്ങളും കൈപ്പറ്റുന്നുണ്ട് എന്നുമുള്ള വാദങ്ങളും നിരവധി ഉയർന്നുവന്നു. മുസ്‌ലിം സമുദായത്തിന്റെ സംവരണവുമായി ബന്ധപ്പെട്ട് പല വിവാദപരമായ പ്രചരണങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നും ആരംഭിക്കുകയുണ്ടായി. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെയധികം അലയൊലികള്‍ സൃഷ്ടിച്ച ഈ വിവാദങ്ങളെ ചില രാഷ്ട്രീയ സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയലാഭാര്‍ഥം ഉപയോഗപ്പെടുത്താനും ആരംഭിച്ചതോടെ അധികാര-വിഭവ പങ്കാളിത്തവുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവാദം വര്‍ഗീയ ആരോപണങ്ങളിലേക്ക് ക്രമേണ വഴിമാറി.
ക്രൈസ്‌തവരും സംവരണവും മുന്നാക്ക വികസന കോര്‍പ്പറേഷനും
ക്രിസ്ത്യന്‍ സമൂഹത്തിന്റെ 68 ശതമാനവും സാമൂഹിക സാമ്പത്തിക അധികാരമുള്ള മുന്നാക്കവിഭാഗത്തില്‍ ഉൾപ്പെടുന്നു. സംസ്ഥാന മുന്നാക്ക വികസന കോര്‍പ്പറേഷന്റെ (സമുന്നതി) പദ്ധതികളില്‍ നായര്‍-ബ്രാഹ്മണ വിഭാഗങ്ങൾക്കൊപ്പം ക്രിസ്ത്യന്‍ മുന്നാക്കവിഭാഗങ്ങളും എല്ലാ ക്ഷേമപദ്ധതികള്‍ക്കും അര്‍ഹരാകുന്നുണ്ട്. സമുന്നതിയിലൂടെ ക്രിസ്ത്യന്‍ മുന്നാക്കവിഭാഗങ്ങള്‍ക്കും വിവിധ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍, പരിശീലന കേന്ദ്രങ്ങള്‍, ബിസിനസ് സംരംഭകത്വ വായ്‌പകള്‍, വിദ്യാഭ്യാസ വായ്‌പകള്‍ നൽകിവരുന്നുണ്ട്.
അതോടൊപ്പം തന്നെ മുന്നാക്ക ക്രൈസ്‌തവര്‍ 10 ശതമാനം സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യങ്ങളും നേടുന്നു. മുന്നാക്കക്കാര്‍ മൊത്തം സംവരണത്തിന്റെ പത്തു ശതമാനം നേടുന്നത് മുസ്‌ലിംകൾ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാര്‍ക്ക് വന്‍ അവസര നഷ്‌ടമാണ് സംഭവിക്കുന്നത്. മെഡിക്കല്‍, നിയമ പഠനം, എഞ്ചിനീയറിങ്, പോളിടെക്‌നിക്ക് എന്നീ പ്രൊഫഷണല്‍ വിദ്യഭ്യാസ മേഖലകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ പ്രത്യേകിച്ചും. ഇവിടെ മുന്നാക്ക സമുദായത്തിനായി സംവരണം ചെയ്‌ത സീറ്റുകള്‍ പിന്നാക്ക സമുദായങ്ങളെ താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇരട്ടിയോ, രണ്ടിരട്ടിയോ ആണ്. മെഡിക്കല്‍ പി.ജി പ്രവേശനത്തിന് ജനസംഖ്യയില്‍ 23 ശതമാനമുള്ള ഈഴവര്‍ക്ക് ലഭിക്കുന്നത് വെറും 13 സീറ്റ്. 27 ശതമാനം വരുന്ന മുസ്‌ലിംകള്‍ക്ക് നീക്കിവെച്ചിട്ടുള്ളത് 9 സീറ്റ്. എന്നാല്‍ 20 ശതമാനം വരുന്ന മുന്നാക്ക സമുദായങ്ങള്‍ക്കാവട്ടെ 30 സീറ്റുകലാണ് ലഭിക്കുന്നത്.
ജനസംഖ്യയുടെ 7 ശതമാനം വരുന്ന സീറോ മലബാര്‍, 1.4 ശതമാനം വരുന്ന സീറോ മലങ്കര, 1.5 ശതമാനം വരുന്ന ഓര്‍ത്തഡോക്‌സ്, 1.4 ശതമാനം വരുന്ന യാക്കോബൈറ്റ്, 1.2 ശതമാനം വരുന്ന മാര്‍ത്തോമാ സിറിയന്‍ വിഭാഗത്തിലുള്ളവരും എല്ലാ മുന്നാക്ക ക്ഷേമപദ്ധതികളുടെയും ഉപയോക്താക്കളാണ്. എന്നാല്‍ മുന്നാക്ക വികസന കോര്‍പ്പറേഷനിലെ സ്വയംതൊഴില്‍, വിവാഹം, വീട് നിര്‍മാണമടക്കമുള്ള ഒരു സഹായപദ്ധതിക്കും മുസ്‍ലിംകളോ പിന്നാക്ക ക്രൈസ്‌തവരോ അര്‍ഹരല്ല എന്നുള്ളതാണ് വസ്‌തുത. ന്യൂനപക്ഷമെന്ന നിലയില്‍ വകുപ്പിന്റെ ഒന്നൊഴികെയുള്ള ആറ് സ്‌കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷിക്കാമെന്ന ഇരട്ട നേട്ടവും മുന്നാക്ക ക്രൈസ്‌തവര്‍ക്കുണ്ട്. ന്യൂനപക്ഷം വരുന്ന പിന്നാക്ക ക്രെസ്‌തവരും ന്യൂനപക്ഷ വകുപ്പിലൂടെ സര്‍ക്കാറിന്റെ സാമൂഹ്യ ക്ഷേപദ്ധതികള്‍ക്ക് അര്‍ഹരാവുമ്പോള്‍ മൊത്തം ക്രൈസ്‌തവരിലേക്കാണ് ക്ഷേമപദ്ധതികളെത്തുന്നത്.
സച്ചാര്‍-പാലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളും ന്യൂനപക്ഷ ക്ഷേമപദ്ധതികളും
ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കുന്നതിന്, മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിയോഗിച്ച ഉന്നതാധികാര സമിതിയാണ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷൻ. 2006 നവംബര്‍ 30ന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മുസ്‌ലിംകള്‍ അനുഭവിക്കുന്ന സാമ്പത്തിക അസമത്വം, സാമൂഹിക അരക്ഷിതാവസ്ഥ, അവസര നിഷേധം എന്നിവ റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തുകയുണ്ടായി. ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തേക്കാള്‍ താഴ്ന്ന നിലയിലാണ് എന്ന് സച്ചാർ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നു.
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് വി.എസ് അച്ചുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായി 2008 മേയിൽ ആറിന് പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി. പാലോളി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് 2011ല്‍ സംസ്ഥാനത്ത് ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കുന്നത്. എന്നാല്‍ ന്യൂനപക്ഷ വകുപ്പിന്റെ ആനുകൂല്യങ്ങള്‍ 22.02.2011ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും കൂടി ബാധകമാക്കി. തന്മൂലം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികളില്‍ പിന്നാക്ക ക്രൈസ്‌തവരും ഉള്‍പ്പെട്ടു. സച്ചാര്‍ പാലോളി കമ്മിറ്റി നിര്‍ദ്ദേശ പ്രകാരം മുസ്‌ലിം ഉദ്യോഗസ്ഥ പ്രാതിനിധ്യക്കുറവ് പരിഹരിക്കാനാണ് കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് ആരംഭിച്ചിട്ടുള്ളത്. ഇത് പേര് മാറ്റി സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ് ഓഫ് റിലീജിയസ് മൈനോറിറ്റി യൂത്ത് എന്നാക്കുകയും ചെയ്‌തു. മുസ്‌ലിം കേന്ദ്രീകൃത ജില്ലാ പദ്ധതി എന്ന പേരില്‍ നടപ്പാക്കേണ്ട പദ്ധതി ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലാ പദ്ധതി എന്ന പേരിലേക്ക് മാറ്റിയപ്പോള്‍ മലപ്പുറത്തെ ഒഴിവാക്കിക്കൊണ്ട് വലിയതോതില്‍ കൃസ്ത്യന്‍ ജനസംഖ്യയുള്ള വയനാട് തിരഞ്ഞടുക്കപ്പെടുകയാണുണ്ടായത്.
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങള്‍ 80:20 അനുപാതം തുല്ല്യ നീതിയുടെ ലംഘനമോ?
വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മുസ്‌ലിംകളെയും ക്രിസ്ത്യാനികളിലെ പിന്നാക്കവിഭാഗങ്ങളെയും ചേര്‍ത്താണ് ജനസംഖ്യയുടെ അനുപാതം എന്ന നിലയില്‍ 80:20 അനുപാതം നിര്‍ണയിച്ചിട്ടുള്ളത്. ക്രിസ്ത്യാനികളിലടക്കമുള്ള മുന്നാക്കക്കാര്‍ക്ക് മുന്നാക്ക വികസന കോര്‍പ്പറേഷന്റെ ക്ഷേമപദ്ധതികള്‍ക്ക് അര്‍ഹതയുള്ളതിനാല്‍ ക്രിസ്ത്യാനികളിലെ ന്യൂനപക്ഷമായ ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്‌തവര്‍ മാത്രമാണ് ഈ 20 ശതമാനത്തില്‍ ഉൾപ്പെടുന്നത്. ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആനുകൂല്യങ്ങള്‍ 22.02.2011ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ലത്തീന്‍ ക്രിസ്ത്യാനികള്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും കൂടി ബാധകമാക്കിയത് മൂലമാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികളില്‍ പിന്നാക്ക ക്രൈസ്‌തവരും ഉള്‍പ്പെട്ടത്. വകുപ്പ് നടപ്പാക്കുന്ന സാമൂഹ്യ ക്ഷേമപദ്ധതികള്‍ക്ക് മുസ്‌ലിംകള്‍ മാത്രമല്ല ലത്തീന്‍ ക്രിസ്ത്യാനികള്‍, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന വിഭാഗങ്ങളും അര്‍ഹരാണ്.
കേരളത്തിലെ മുഴുവന്‍ മുസ്‌ലിംകളെയും പിന്നാക്കവിഭാഗമായാണ് പരിഗണിച്ചുവരുന്നത്. എന്നാല്‍ കേരളത്തിലുള്ള ക്രിസ്ത്യന്‍ സമുദായത്തിലെ ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യാനികള്‍, ആംഗ്ലോ ഇന്ത്യന്‍ മുതലായവര്‍ മാത്രമാണ് പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മുന്നാക്ക വിഭാഗങ്ങൾക്ക് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ നല്‍കിവരുന്ന സ്‌കോര്‍ഷിപ്പിന്റെയും സാമ്പത്തിക സഹായത്തിന്റെയും തുകയും എണ്ണവും ന്യൂനപക്ഷ വകുപ്പിനെക്കാള്‍ കൂടുതലും ചിലത് ഇരട്ടിയുമാണ്. മുസ്‌ലിം-ലത്തീന്‍ പി.ജി വിദ്യാര്‍ഥികള്‍ക്കുള്ള സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് 6000 രൂപയാണെങ്കില്‍ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്നാക്ക ഹിന്ദു ക്രൈസ്‌തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് 10,000 രൂപയുമാണ്.