ഐ.ഐ.ടി ബോംബെയിൽ 37% എസ്.സി.എസ്.ടി വിദ്യാർത്ഥികളുടെ
എൻട്രൻസ് എക്സാം റാങ്കുകൾ ജനറൽ കാറ്റഗറി വിദ്യാർത്ഥികൾ അന്വേഷിച്ചതായി സർവ്വേ റിപോർട്ട്. ഗുജറാതിൽ നിന്നുള്ള ഐ.ഐ.ടി ബോംബെയിലെ ആദ്യ വർഷ കെമിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയായ ദർശൻ സൊളങ്കിയുടെ ആത്മഹത്യയെ തുടർന്നാണ് ഈ സർവ്വേ റിപോർട്ട് വാർത്തയാകുന്നത്. ദർശൻ സൊളങ്കിയുടെ റൂം മേറ്റ് ദർശന്റെ റാങ്ക് ചോദിച്ചിരുന്നതായും ഒറ്റപ്പെടുത്തിയിരുന്നതായും ദർശന്റെ സുഹൃത്തായ വിദ്യാർത്ഥി മൊഴി നൽകിയിരുന്നു.
സംവരണ സീറ്റുകളിൽ കട്ട് ഓഫ് മാർക്ക് കുറവായതിനാൽ വിദ്യാർത്ഥികളുടെ ജാതി മനസ്സിലാക്കാനായി മേൽജാതിക്കാരായ വിദ്യാർത്ഥികൾ നടത്തുന്ന അന്വേഷണമാണ് ഇത് എന്നാണ് സർവേ റിപോർട്ട് വെളിപ്പെടുത്തുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിനകത്തെ ജാതിവിവേചനത്തെക്കുറിച്ച്, ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഓപൺ ഹൗസ് ചർച്ചയിൽ, ഇ.ഡബ്‌ള്യു.എസ് കാറ്റഗറിയിലെ വിദ്യാർത്ഥികൾക്ക്, അവർ പ്രവേശനം നേടിയ സംവരണ സീറ്റാണ് യഥാർത്ഥം എന്ന സമീപനമാണ് തങ്ങളോടുള്ളതെന്ന് ഐ.ഐ.ടിയിലെ ഒരു ദലിത് വിദ്യാർത്ഥി പറഞ്ഞതായി ദ ഹിന്ദു റിപോർട്ട് ചെയ്തിരുന്നു.
2022ൽ ഐ.ഐ.ടി ബോംബെയിലെ എസ്.സി, എസ്.ടി സ്റ്റുഡന്റ്‌സ് സെൽ നടത്തിയ സർവ്വേയിൽ പങ്കെടുത്ത 388 എസ്.സി, എസ്.ടി വിദ്യാർത്ഥികളിൽ 77 വിദ്യാർത്ഥികളും ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് ജാതിവിവേചനം നേരിട്ടതായി വെളിപ്പെടുത്തി.
37.1% പേരുടെയും ജെ.ഇ.ഇ/ജി.എ.ടി.ഇ/ജെ.എ.എം/യു (സി.ഇ.ഇ.ഡി) റാങ്കുകൾ ജനറൽ വിഭാഗത്തിലെ വിദ്യാർത്ഥികൾ അന്വേഷിച്ചു. 26% പേർ പ്രതികരിച്ചത് ജാതി അറിയുന്നതിനായി അവരുടെ സർനെയിം ആണ് വിദ്യാർത്ഥികൾ ചോദിച്ചത് എന്നാണ്.
388 വിദ്യാർത്ഥികൾ എന്നാൽ ഏകദേശം ഇൻസ്റ്റിറ്റ്യൂട്ടിലെ 20% വിദ്യാർത്ഥികൾ വരും. സർവ്വേയോട് പ്രതികരിച്ച വിദ്യാർത്ഥികളിൽ 70% ദലിത് വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. മറ്റുള്ളവർ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരും. സ്വത്വം വെളിപ്പെടും എന്ന ഭയം എസ്.സി, എസ്.ടി ഫോറത്തിലോ കൂട്ടായ്മകളിലോ ചേരാതിരിക്കാൻ കാരണമായെന്ന് 25% വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ജാതി വിവേചനം കാരണം മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതായി 15.5% വിദ്യാർത്ഥികളും പ്രതികരിച്ചു. അധ്യാപകരിൽനിന്നും ജാതി വിവേചനം നേരിടുമ്പോൾ പ്രത്യാഘാതങ്ങൾ ഭയന്ന് പ്രതികരിക്കാറില്ലെന്ന് 21.6% വിദ്യാർത്ഥികൾ സർവ്വേയിൽ വെളിപ്പെടുത്തി. 388 പേരിൽ 25% പേരും ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പത്താംക്ലാസ് വിദ്യാഭ്യാസം നേടിയവരല്ല. 22% പേർ അവരുടെ കുടുംബത്തിൽ നിന്നുള്ള ആദ്യ ബിരുദധാരികളാണ്. ജനറൽ കാറ്റഗറിയിലെ വിദ്യാർത്ഥികൾ അവരുടെ അക്കാദമിക കഴിവുകളെ ‘ആവറേജ്’ ആയാണ് കാണുന്നത് എന്നാണ് 36% വിദ്യാർത്ഥികളുടെ പ്രതികരണം. 51% ദലിത്, ആദിവാസി വിദ്യാർത്ഥികൾ ജനറൽ കാറ്റഗറിയിലെത്തുന്ന വിദ്യാർത്ഥികളുടെ അക്കാദമിക കഴിവുകളെ മികച്ചതായി വിലയിരുത്തുന്നതിന് വിരുദ്ധമായാണ് ഇത്.
“ആദ്യ ദിവസം മുതൽ തന്നെ റാങ്ക് ചോദിച്ചു തുടങ്ങും. ഒരു വിദ്യാർത്ഥിയോട് മറ്റുള്ളവരുടെ സമീപനത്തിന് തന്നെ അത് നിർണായകമാകും. അധികം വൈകാതെ, സംവരണ വിരുദ്ധ സംവാദങ്ങളിൽ ഒരു വിദ്യാർത്ഥി ചെന്നെത്തും, അത് ഓൺലൈനിലും ഓഫ്‌ലൈനുമാകാം. പുതിയ ആളുകളുമായി പരിചയപ്പെടുമ്പോൾ പേരിന് പിന്നാലെ അവർ ചോദിക്കുന്നത് സർനെയിം ആണ്. അതെന്നെ അസ്വസ്ഥമാക്കാറുണ്ട്. പലപ്പോഴും കരയിക്കാറുമുണ്ട്. പക്ഷേ ഇത്തരം അവസ്ഥകളുടെ ആഴമെന്താണെന്ന് മനസ്സിലാക്കാൻ ആരും തയ്യാറാകാത്തതുപോലെയാണ് എപ്പോഴും എനിക്ക് തോന്നുന്നത്,” സർവ്വേയിൽ ഒരു വിദ്യാർത്ഥി എഴുതിയത് ഇങ്ങനെയായിരുന്നു.
“ഒന്നാം വർഷ വിദ്യാർത്ഥികളിൽ സംവരണവിരുദ്ധ നിലപാട് ശക്തമായി നിലനിൽക്കുന്നുണ്ട്. റാങ്ക് കുറവായതിനാൽ സുഹൃത്തുക്കൾ എന്തെങ്കിലും കാര്യങ്ങൾ ഞാനുമായി ചർച്ച ചെയ്യുന്നത് നിർത്തി. അവരുടെ ചർച്ചകളിലേക്ക് ഞാൻ കടന്നുചെല്ലുമ്പോൾ സംസാരിക്കുന്നത് നിർത്തുകയോ പിരിഞ്ഞുപോകുകയോ ചെയ്യും. നമ്മുടെ അഭിപ്രായങ്ങൾ പാടേ അവഗണിക്കപ്പെടും,” മറ്റൊരു വിദ്യാർത്ഥി എഴുതി.
31.2% വിദ്യാർത്ഥികളും കരുതുന്നത് ക്യാംപസിലെ ജാതീയത നേരിടാൻ എസ്.സി, എസ്.ടി സെൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നാണ്.
സർവ്വേ വെളിപ്പെടുത്തിയ സാമൂഹ്യ ബഹിഷ്‌കരണ രീതികൾ
- എസ്.സി, എസ്.ടി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കൊപ്പം ഹോസ്റ്റൽ മുറി പങ്കിടാൻ ജനറൽ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ തയ്യാറാകാറില്ല.
- ജനറൽ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അവരുടെ സൗഹൃദങ്ങളിലോ ലാബിലെ ഗ്രൂപ് അസൈൻമെന്റുകളിലോ ദലിത്, ആദിവാസി വിദ്യാർത്ഥികളെ ഉൾപ്പെടുത്താറില്ല.
- സാമൂഹ്യമാധ്യമങ്ങളിൽ ഫോളോ റിക്വസ്റ്റുകൾ സ്വീകരിക്കാറില്ല.
- സംവരണ നയങ്ങളുടെ ഭാഗമായി ദലിത്, ആദിവാസി വിദ്യാർത്ഥികൾക്ക് ഫീസ് അടക്കേണ്ടതില്ലാത്തതിനെക്കുറിച്ച് അധിക്ഷേപിച്ചു സംസാരിക്കുന്ന രീതി.
പ്ലേസ്‌മെന്റുകൾ നടക്കുമ്പോൾ ഡാറ്റ ശേഖരിക്കുന്നത് ഏത് രീതിയിലായാലും അതിൽ ജാതിവിഭാഗം രേഖപ്പെടുത്തേണ്ടിവരാറുണ്ട്. ഒരു ബാച്ചിലെ എല്ലാ വിദ്യാർത്ഥികൾക്കും കാണാവുന്ന തരത്തിലുള്ള കോമൺ ഷീറ്റ് ആണ് അതിനുപയോഗിക്കുന്നത്. പ്രവേശനം നേടിയ ഉടനെ, റോൾ നമ്പറുകൾ നൽകുമ്പോൾ ദലിത്, ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ആദ്യത്തെ നമ്പറുകളാണ് കിട്ടുക. ജാതിയെക്കുറിച്ച് പരാമർശിക്കാതെ അദൃശ്യമായ രീതിയിൽ ജാതി തിരിച്ചറിയുന്ന ഒരു രീതിയും നിലനിൽക്കുന്നുണ്ട്.
അദൃശ്യമായ അതിർത്തികളും ടാഗുകളും അവയുണ്ടാക്കുന്നുവെന്ന് മറ്റൊരു വിദ്യാർത്ഥി പ്രതികരിച്ചു.
എന്നാൽ, റാങ്ക് ചോദിക്കുന്നത് വളരെ അപൂർവ്വമായി നടക്കുന്ന കാര്യമാണെന്നാണ് ദർശൻ സൊളങ്കിയുടെ മരണത്തെ കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയരക്ടർ പ്രതികരിച്ചത്. ദർശൻ സൊളങ്കിയുടെ മരണം ആത്മഹത്യയാണ് എന്നതിന് തെളിവുകളില്ല എന്ന് മാർച്ചിൽ പ്രസിദ്ധീകരിച്ച ഇടക്കാല റിപോർട്ടിൽ പറഞ്ഞിരുന്നു. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ ജാതിവിവേചനം നേരിടുന്നതായി ദർശൻ സഹോദരിയോടും സുഹൃത്തിനോടും പറഞ്ഞിരുന്നു. മാർച്ച് 27ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് റിപോർട്ട് ചെയ്തു.
എസ്.സി, എസ്.ടി സെൽ ജനറൽ കാറ്റഗറിയിലെ വിദ്യാർത്ഥികളെ ജാതിയെക്കുറിച്ച് ബോധവൽക്കരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും
ദലിത്, ആദിവാസി വിദ്യാർത്ഥികൾ സർവ്വേയിലൂടെ പ്രതികരിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സെൽ മെന്ററിങ് നൽകണമെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.