ഉമേഷ് പാൽ കൊലപാതക കേസിലെ മുഖ്യപ്രതി, മുൻ ലോക് സഭാംഗം ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ്, അസദിന്റെ കൂട്ടാളി ഗുലാം എന്നിവരെ 2023 ഏപ്രിൽ 13 നു, യു പി പൊലീസിലെ ‘സ്പെഷ്യൽ ടാസ്ക് ഫോഴ്‌സ്’ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസങ്ങളിലായി, ഈ കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പേരെ പോലീസ് വെടി വെച്ച് കൊലപ്പെടുത്തിയിരുന്നു. മാർച്ച് 6 ന് പോലീസ് കൊലപ്പെടുത്തിയ, ഉമേഷ് പാലിനെ വെടിവെച്ചുകൊന്നുവെന്ന് ആരോപിക്കപ്പെടുന്ന, വിജയ് കുമാർ ചൗധരിയെ മുസ്‌ലിം നാമധാരിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു.
2023 മാർച്ച് 16 ന്, യു പി സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച്, യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷമുള്ള ആറ് വർഷങ്ങൾക്കിടയിൽ 10,713 ഏറ്റുമുട്ടലുകളിലായി 178 പേരെ യു പി പോലീസ് കൊലപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകൾ നടന്നത് യു പി യിലെ മീററ്റ് ജില്ലയിലാണ്: 3,152 ഏറ്റുമുട്ടലുകളിലായി 63 പേരെ പോലീസ് കൊലപ്പെടുത്തി, 1,708 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മീററ്റിന് ശേഷം ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകൾ നടന്നത് ആഗ്രയിലാണ്: 1,844 ഏറ്റുമുട്ടലുകളിലായി 14 പേർ കൊല്ലപ്പെട്ടു. ഈ ഏറ്റുമുട്ടലുകളിൽ 55 പോലീസുകാർക്ക് പരിക്കേറ്റു. ബറേലിയിൽ 1,497 ഏറ്റുമുട്ടലുകളിലായി ഏഴ് പേരെ കൊല്ലുകയും 437 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
2020 ഓഗസ്റ്റിൽ ഇക്കണോമിക് ടൈംസ് പുറത്തുവിട്ട കണക്കുകൾ അനുസരിച്ച്, 2017 മുതൽ 2020 വരെ യു പി യിലെ പോലീസ് ഏറ്റുമുട്ടലുകളിൽ കൊല്ലപെട്ടവരിൽ 37 % വും മുസ്‌ലിംകളാണ്. യോഗി ആദിത്യനാഥ് അധികാരത്തിലേറിയ വർഷം, 2017 ൽ മൊത്തം 45 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്, അതിൽ 16 പേർ മുസ്‌ലിംകളാണ്. 2017 സെപ്റ്റംബറിൽ വിവിധ പോലീസ് റാങ്കുകളിലുള്ളവർക്ക് കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള അവാർഡ് തുക സർക്കാർ വർദ്ധിപ്പിക്കുകയും, ഏറ്റുമുട്ടൽ നടത്തുന്ന ടീമിന് “ഒരു ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിക്കാൻ പോലീസ് മേധാവികൾക്ക് അധികാരം നൽകുകയും ചെയ്തു. 2018 മാർച്ചിൽ, ഏറ്റവും കൂടുതൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പ്രത്യേക പാരിതോഷികങ്ങൾ നൽകി ആദരിച്ചു.
2019ൽ, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സമരങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 23 മുസ്‌ലിംകളെ യു പി പോലീസ് വെടി വെച്ച് കൊന്നു. 2021 ഒക്ടോബറിൽ ലഖ്‌നൗവിൽ നടന്ന പോലീസ് പരേഡിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തന്റെ സർക്കാരിന്റെ ഭരണനേട്ടമായി ആദിത്യനാഥ് ഉയർത്തിക്കാട്ടി. 2019 ജനുവരിയിൽ യു എന്നിലെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ്, യു പി യിലെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെ സംബന്ധിച്ച ആശങ്ക അറിയിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന് കത്തെഴുതി. വ്യാജ ഏറ്റുമുട്ടലെന്ന് സംശയിക്കുന്ന, 15 കേസുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ കത്തിൽ സൂചിപ്പിക്കുന്നുണ്ട്, അതിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ പെട്ടവരാണ്. ഇത്തരം കൊലപാതകങ്ങളെ ആഘോഷിക്കുകയും, ന്യായീകരിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോലീസിന്റെയും സർക്കാരിന്റെയും ഭാഷ ആശങ്കാജനകമാണെന്ന് കത്തിൽ ചൂണ്ടികാണിക്കുന്നു.
യു പി യിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ “അടിയന്തര അവലോകനം” ആവശ്യമാണെന്നും, ഈ മരണങ്ങളെ സംബന്ധിച്ച സ്വതന്ത്രമായ അന്വേഷണങ്ങൾ നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കത്തിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, ഇന്റർനാഷണൽ കോവനെന്റ് ഓൺ സിവിൽ, പൊളിറ്റിക്കൽ റൈറ്റ്‌സ് (ICCPR) എന്നിവ പ്രകാരമുള്ള, ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതാണ് യു പി യിൽ അരങ്ങേറുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ.