നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2021-ൽ രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മുൻവർഷത്തേക്കാൾ 15.3 ശതമാനം വർധിച്ചു. 2020-ൽ 3,71,503 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ, 2021-ൽ അത് 4,28,278 കേസുകളായി വർധിച്ചു.
2021-ൽ, ഓരോ 74 സെക്കൻ്റിലും രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. തുടർച്ചയായി അഞ്ചാം വർഷവും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനം അസം ആണ്. 2021-ൽ അസമിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 168.3 ആയിരുന്നു. ഇത് ദേശീയ നിരക്കായ, 64.5 നേക്കാൾ വളരെ കൂടുതലാണ്. 2021-ൽ സ്ത്രീകൾക്കെതിരായ 29,046 കുറ്റകൃത്യങ്ങളാണ് അസമിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇത് 2020 ലേതിനേക്കാൾ (26,352 കേസുകൾ) 10.22% കൂടുതലാണ്.
2017ൽ അസമിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ നിരക്ക് 143.3 ആയിരുന്നു; 2018-ൽ 166, 2019-ൽ 177, 2020-ൽ 154.3 എന്നിങ്ങനെയായിരുന്നു തുടർ വർഷങ്ങളിലെ കണക്കുകൾ. 2021ൽ മാത്രം 198 സ്ത്രീധന മരണങ്ങൾ അസമിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1835 ബലാത്സംഗ കേസുകളും, 1948 പോക്സോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2022 ഓഗസ്റ്റ് 29 നു പുറത്തുവന്ന എൻ.സി.ആർ.ബിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരം ദേശീയ തലസ്ഥാനമായ ദൽഹിയാണ്. 2021-ൽ ദൽഹിയിൽ ദിവസവും പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്.
രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള മറ്റ് മെട്രോപൊളിറ്റൻ നഗരങ്ങളെ അപേക്ഷിച്ച്, തട്ടിക്കൊണ്ടുപോകൽ (3948), ഭർത്താക്കന്മാരിൽ നിന്നുള്ള ക്രൂരത (4674), പെൺകുട്ടികളെ ബലാത്സംഗം ചെയ്യുക (833) എന്നീ വിഭാഗങ്ങളിൽ 2021ൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതും ഡൽഹിയിലാണ്.
19 മെട്രോപൊളിറ്റൻ നഗരങ്ങളിലെ മൊത്തം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കെടുത്താൽ അതിൽ 32.20 ശതമാനവും ഡൽഹിയിലാണ് നടന്നിട്ടുള്ളത്. 12.76 ശതമാനം മുംബൈയിലും 7.2 ശതമാനം കേസുകൾ ബെംഗളൂരുവിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2021ൽ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടാമത്തെ നഗരം മുംബൈ ആണ്. 5,543 കേസുകൾ മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 3,127 കേസുകളുമായി ബെംഗളൂരുവും തൊട്ടുപിന്നിലുണ്ട്.