കൗശൽ ഷ്രോഫ്
വലിയ മുതൽമുടക്ക് ആവശ്യമായി വരുന്ന, വിവിധ വ്യവസായ മേഖലകളിലേക്ക് വളർച്ച വ്യാപിപ്പിക്കുന്നതിന്റെ ഫലമായി അദാനി ഗ്രൂപ് ഭീമമായ കടത്തിലാണെന്ന് ‘ക്രെഡിറ്റ്സൈറ്റ്‌സ്’ എന്ന ഗവേഷക സംഘടനയുടെ റിപ്പോർട്ട് പുറത്തുവന്ന അതേ ദിവസമാണ്, ‘വിശ്വപ്രധാൻ കൊമേഷ്യൽ പ്രൈവറ്റ് ലിമിറ്റഡ്’ (വി.പി.സി.എൽ ) എന്ന ചെറിയ കമ്പനി ഏറ്റെടുത്തതായി അദാനി ഗ്രൂപ് മാധ്യമങ്ങളെ അറിയിക്കുന്നത്. വി.പി.സി.എല്ലി.ലൂടെ അദാനി പ്രമുഖ മാധ്യമസ്ഥാപനമായ എൻ.ഡി.ടി.വിക്കുമേൽ നിയന്ത്രണം സാധ്യമാക്കിയത് എങ്ങനെയെന്ന് പരിശോധിക്കുന്നു.
എൻ.ഡി.ടി.വിയുടെ സ്ഥാപക എഡിറ്റർമാരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർക്ക് കമ്പനിയിലുള്ള ഓഹരി 15.94%, 16.32% എന്നിങ്ങനെയാണ്. ഇവരുടെ വ്യക്തിഗത ഓഹരി ആകെ 32.26% ആണ്. ഇതുകൂടാതെ രാധിക റോയ് ആൻഡ് പ്രണോയ് റോയ് ഹോൾഡിങ്‌സിന് 29.18% ഓഹരിയുണ്ട്. 2008 ജൂണില്‍ എന്‍.ഡി.ടി.വി ഇന്ത്യാ ബുള്‍സ് ഫിനാന്‍സസ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നും 540 കോടി രൂപ ലോണെടുത്തിരുന്നു. ലോണിൻ്റെ സെക്യൂരിറ്റിയായി എന്‍.ഡി.ടി.വിയില്‍ ഷെയര്‍ ഉറപ്പുനല്‍കി. 2008 ഒക്ടോബറില്‍ എന്‍.ഡി.ടി.വി സ്ഥാപകര്‍ ഈ ലോണ്‍ തുക അടച്ചുതീര്‍ക്കാന്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍നിന്നും 375 കോടി രൂപയുടെ മറ്റൊരു ലോണ്‍ എടുത്തു. വാര്‍ഷിക പലിശ നിരക്ക് 19% അടക്കേണ്ടുന്ന ഈ ലോണില്‍ എന്‍.ഡി.ടി.വിയുടെ മൊത്തം ഓഹരികളും ബാങ്കിന് ഈട് നല്‍കി.
2009 ജൂലൈയില്‍ എന്‍.ഡി.ടി.വി വീണ്ടും വി.പി.സി.എല്ലില്‍നിന്നും 350 കോടി രൂപ ലോണെടുത്തു. ഐ.സി.ഐ.സി.ഐ ബാങ്കില്‍നിന്ന് എടുത്ത ലോണ്‍ അടച്ചുതീര്‍ക്കാന്‍ വേണ്ടിയാണിത്. വി.പി.സി.എല്‍ 350 കോടി രൂപ ലോണ്‍ അനുവദിച്ചു. ഇതുപയോഗിച്ച് ഐ.സി.ഐ.സി.ഐ ബാങ്കില്‍നിന്നെടുത്ത ലോണ്‍ അടച്ചുതീര്‍ത്തു. ഓരോ ഷെയറിനും 214.65 നിരക്കില്‍, 1,63,05,404 ഷെയറുകള്‍ വി.പി.സി.എല്ലിന് വാങ്ങാന്‍ കഴിയുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ ലോൺ. എന്‍.ഡി.ടി.വിക്ക്, വി.പി.സി.എല്‍ 53.85 കോടി രൂപയുടെ മറ്റൊരു ലോണ്‍ നല്‍കി. ആര്‍.ആര്‍.പി.ആറിന്റെ ഈക്വിറ്റി ഷെയറുകളില്‍ 99.99% ലഭിക്കുന്ന രീതിയിലാണ് ലോണ്‍ എഗ്രിമെന്റ് ഉണ്ടായിരുന്നത്. 99.99% ഷെയറുകളുടെ കണ്‍വേര്‍ട്ടബ്ള്‍ വാറണ്ട് ലോണ്‍ കാലാവധിയില്‍ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം എന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നത്. പ്രൊമോട്ടര്‍മാരുടെ സമ്മതമില്ലാതെ വി.പി.സി.എല്ലിനോ അനുബന്ധ സ്ഥാപനങ്ങള്‍ക്കോ 26%ല്‍ അധികമുള്ള എന്‍.ഡി.ടി.വിയുടെ ഷെയറുകള്‍ വാങ്ങാന്‍ കഴിയില്ല എന്ന നിബന്ധന കൂടി ലോണ്‍ എഗ്രിമെന്റിലുണ്ട്.
ഗൗതം അദാനി എന്‍.ഡി.ടി.വിയുടെ ഓഹരി വാങ്ങിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ, ചര്‍ച്ചകളൊന്നും നടത്താതെ, തങ്ങളുടെ സമ്മതംകൂടാതെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി ആവര്‍ത്തിച്ചു. ഇതേപ്പറ്റി വി.പി.സി.എല്ലിനെയും മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് എന്‍.ഡി.ടി.വി ചൂണ്ടിക്കാണിച്ചു. ഒട്ടും സജീവമല്ലാത്ത, കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കിടയില്‍ ആസ്തികളൊന്നും ഇല്ലാതിരുന്ന വി.പി.സി.എല്‍, എന്‍.ഡി.ടി.വിക്ക് നല്‍കിയ ലോണിന് പിന്നില്‍ പണമിടപാടുകളുടെ ഒരു പരമ്പര തന്നെയുണ്ട്. അത് ചെന്നെത്തുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസിലാണ്. ആര്‍.ആര്‍.പി.ആറിന്, വി.പി.സി.എല്‍ നല്‍കിയ ലോണ്‍ റിലയന്‍സിന്റെ ഉപസ്ഥാപനമായ ഷിനാനോ റീടെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡില്‍നിന്ന് എടുത്തതാണ്.
റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ഡയരക്ടര്‍മാരില്‍ ഒരാളായ മഹേന്ദ്ര നഹാതയുടെ ഉടമസ്ഥതയിലുള്ള, എമിനന്റ് നെറ്റ്വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡ് വി.പി.സി.എല്ലിന് അമ്പതുകോടി കടം നല്‍കിയിരുന്നു. ഷിനാനോ റീടെയ്ല്‍ പറയുന്നത് വി.പി.സി.എല്ലിന് കടം കൊടുത്ത 350കോടി രൂപയും 53.85 കോടി രൂപയും തിരിച്ചടച്ചിട്ടുണ്ട് എന്നാണ്.
വി.പി.സി.എല്ലിന്റെ 2021 മാര്‍ച്ചിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് കമ്പനി എമിനന്റ് നെറ്റ്വര്‍ക്‌സിന് 403.85 കോടിരൂപ കടപ്പെട്ടിരിക്കുന്നു എന്നാണ്. മഹേന്ദ്ര നഹാതയുമായി ബന്ധമുള്ള നെക്സ്റ്റ് വേവ് ടെലി വെന്‍ച്വേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനംകൂടിയാണ് വി.പി.സി.എല്‍. മഹേന്ദ്ര നഹാതയുമായി ബന്ധമുള്ള കമ്പനികളായ നെക്സ്റ്റ് വേവ് ടെലിവെന്‍ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും എമിനന്റ് നെറ്റ്വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡും വഴി അദാനി മീഡിയ ഗ്രൂപ് വി.പി.സി.എല്ലില്‍ 100% (113.74കോടി) ഓഹരി സ്വന്തമാക്കിയിരുന്നു.
വി.പി.സി.എല്ലില്‍ നിന്നും രണ്ട് തവണയായി 403.85 കോടി തുക ലോണെടുക്കുമ്പോള്‍ ആര്‍.ആര്‍.പി.ആര്‍ ഈട് നല്‍കിയ കണ്‍വേര്‍ട്ടിബിള്‍ വാറണ്ടുകളാണ് അദാനി ഏറ്റെടുത്ത വി.പി.സി.എല്‍ കമ്പനി ഇപ്പോള്‍ ഉപയോഗിക്കുന്നത്. 19,90,000 വാറണ്ടുകള്‍ നിലനിൽക്കെ, 19,90,000 തുല്യ ഓഹരികളാണ് ആര്‍.ആര്‍.പി.ആറില്‍നിന്നും വി.പി.സി.എല്‍ വഴി അദാനി ഗ്രൂപ് സ്വന്തമാക്കിയത്. ബാക്കിയുള്ള ഓഹരി ഓഫറുകള്‍ നിലനില്‍ക്കെ, അദാനി ഗ്രൂപ്പിന് എന്‍.ഡി.ടി.വിയുടെ ഓഹരികളില്‍ 50% വരെ സ്വന്തമാക്കാന്‍ കഴിയും.
നിലവില്‍ ഈ ഓഫറുകളില്‍ താല്‍പര്യം പ്രകടിപ്പിച്ച എല്‍.ടി.എസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (9.75%), വികാസ ഇന്ത്യ (4.42%) ഇ.ഐ.എഫ്.ഐ ഫണ്ട് എന്നീ കമ്പനികളും അദാനി ഗ്രൂപ്പുമായി ബന്ധമുള്ളവയാണ്. മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍.ടി.എസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അദാനി ഗ്രൂപ്പിന്റെ നാലു കമ്പനികളിലേക്കൊഴുക്കിയത് 18,916.7 കോടിയാണ്. ഡ്രോളിയ ഏജന്‍സീസ്, ജി.ആര്‍.ഡി സെക്യൂരിറ്റീസ്, ആദേശ് ബ്രോകിങ്, കണ്‍ഫേം റീബില്‍ഡ് എന്നീ കമ്പനികള്‍ ഒന്നിച്ച് എന്‍.ഡി.ടി.വിയുടെ 7% ഓഹരി സ്വന്തമാക്കിയിട്ടുണ്ട്. ജൂണ്‍ 2022 വരെയുള്ള കണക്കനുസരിച്ച് എല്‍.ടി.എസ് ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സിക്ക് അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവയിലായി 4% ൽ അധികം ഓഹരി ഉടമസ്ഥതയുണ്ട്.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ 2020ല്‍ എന്‍.ഡി.ടി.വി കമ്പനിക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ആര്‍.ആര്‍.പി.ആറില്‍ 99.5% ഓഹരി സ്വന്തമാക്കാന്‍ വി.പി.സി.എല്ലിന് കഴിയില്ലെന്ന നിലപാടിലാണ് പ്രണോയ് റോയിയും രാധിക റോയിയും. അദാനിയുമായുള്ള നിയമയുദ്ധത്തിന്റെ സാധ്യതയാണ് ഇനി ഇവർക്ക് മുന്നിലുള്ളത്.
കൗശൽ ഷ്രോഫ് എഴുതി ‘ദി വൈർ’ പ്രസിദ്ധീകരിച്ച ലേഖനം.