ഓക്സ്ഫാം റിപോർട്ട് പരിശോധിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനമാണ് രാജ്യത്തെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികവും കൈവശം വച്ചിരിക്കുന്നതെന്ന് ‘ഓക്സ്ഫം ഇന്റർനാഷണൽ’,
2023 ജനുവരി 16 നു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ അമ്പത് ശതമാനം ജനങ്ങളുടെ കയ്യിൽ ആകെ സമ്പത്തിന്റെ വെറും മൂന്ന് ശതമാനം മാത്രമാണ് ഉള്ളതെന്നും ഓക്സ്ഫം ഇന്റർനാഷണലിന്റെ ‘വാർഷിക അസമത്വ റിപ്പോർട്ടിന്റെ’ ഇന്ത്യൻ സപ്ലിമെന്റ് ചൂണ്ടികാണിക്കുന്നു. ദാവോസിൽ വെച്ച് നടക്കുന്ന ‘വേൾഡ് ഇക്കണോമിക് ഫോറം 2023 ഉച്ചകോടി’ യുടെ ആദ്യ ദിവസമാണ് ഓക്സ്ഫം ഇന്റർനാഷണൽ, ‘സർവൈവൽ ഓഫ് ദി റിച്ചെസ്റ്: ദി ഇന്ത്യ സ്റ്റോറി’ റിപ്പോർട്ട് പുറത്തിറക്കിയത്.
റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ:
- 2012 മുതൽ 2021 വരെ, ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനമാണ് കൈവശം വെച്ചിരിക്കുന്നത്. രാജ്യത്തെ ആകെ സമ്പത്തിന്റെ വെറും 3 ശതമാനം മാത്രമാണ് ജനസംഖ്യയുടെ 50 ശതമാനത്തോളം വരുന്ന ആളുകളിലേക്ക് എത്തിയിട്ടുള്ളത്. ഇന്ത്യയിലെ ആകെ ശതകോടീശ്വരന്മാരുടെ എണ്ണം 2020-ലെ 102-ൽ നിന്ന് 2022-ൽ 166 ആയി വർധിച്ചു. ഇന്ത്യയിലെ അതിസമ്പന്നരായ നൂറ് പേരുടെ ആകെ സമ്പത്ത് 660 ബില്യൺ ഡോളറായി (54.12 ലക്ഷം കോടി രൂപ) വർധിച്ചിരിക്കുന്നു.
- രാജ്യത്തെ ദരിദ്രർ കഠിനമായ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുമ്പോൾ, ഇന്ത്യയിലെ ഏറ്റവും വലിയ 10 സമ്പന്നരുടെ ആകെ സമ്പത്ത് 27.52 ലക്ഷം കോടി രൂപയാണ് (335.7 ബില്യൺ ഡോളർ, 2021 ലേതിൽ നിന്ന് ഏകദേശം 110 ബില്യൺ ഡോളറിന്റെ വർദ്ധനവ്). സമ്പന്നരായ 10 പേരുടെ സമ്പത്തുകൊണ്ട് മാത്രം
30 ൽ കൂടുതൽ വർഷങ്ങൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനും ആയുഷ് മന്ത്രാലയത്തിനും പ്രവർത്തിക്കാനുള്ള ധനസഹായം ലഭിക്കും. 26 വർഷത്തേക്ക് ഇന്ത്യയുടെ കേന്ദ്ര വിദ്യാഭ്യാസ ബജറ്റിന് ധനസഹായം നൽകാനോ അല്ലെങ്കിൽ 38 വർഷത്തേക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) ധനസഹായം നൽകാനോ സാധിക്കും. - 2020 മുതൽ, ലോകത്തിലെ ഏറ്റവും ധനികരായ 1%, സമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പിടിച്ചെടുത്തു – സാമ്പത്തികമായി മനുഷ്യരാശിയുടെ ഏറ്റവും താഴെയുള്ള 7 ബില്യൺ (90%) ആളുകളേക്കാൾ ആറിരട്ടി കൂടുതലാണിത്. പണപ്പെരുപ്പ നിരക്ക്, കുറഞ്ഞത് 1.7 ബില്യൺ തൊഴിലാളികളുടെ വേതനത്തേക്കാൾ കൂടുതലാകുമ്പോഴും, ശതകോടീശ്വരന്മാരുടെ ലാഭം പ്രതിദിനം 2.7 ബില്യൺ ഡോളർ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2020 മുതൽ, സാമ്പത്തികമായി മനുഷ്യരാശിയുടെ ഏറ്റവും താഴെയുള്ള 90% ആളുകളിൽ ഒരാൾ നേടിയ പുതിയ ആഗോള സമ്പത്തിന്റെ ഓരോ ഡോളറിനും, ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒരാൾ 1.7 മില്യൺ ഡോളർ നേടിയിട്ടുണ്ട്.
- ലോൺ റിക്കവറിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ബാങ്കിംഗ് സംവിധാനം
വർഗ്ഗ പക്ഷപാതം പ്രകടമാക്കുന്നുണ്ട്. ജാർഖണ്ഡിൽ 10,000 രൂപ ഇ.എം.ഐ അടക്കാത്തതിന് 22 കാരിയായ ഗർഭിണിയെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. എന്നാൽ, അപകടകരമായ ലോൺ റിക്കവറി തന്ത്രങ്ങളിൽ നിന്ന് ദരിദ്രരെയും ദുർബലരെയും സംരക്ഷിക്കുന്നതിനുപകരം, തേർഡ് പാർട്ടി റിക്കവറി ഏജന്റുമാരുടെ മേലുള്ള നിയന്ത്രണങ്ങൾ ആർ.ബി.ഐ പിൻവലിക്കുകയാണ് ചെയ്തത്.
അതേ വർഷം തന്നെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയ വായ്പകൾ 11.17 ലക്ഷം കോടി രൂപയാണ്. ഇതിൽ കൂടുതലും കോർപറേറ്റുകൾക്ക് നൽകിയ വായ്പയാണ്. ഈ ഭീമമായ തുകയുടെ 13% പോലും ബാങ്കുകൾ തിരിച്ചെടുത്തിട്ടില്ല. - 2021-22 ലെ ചരക്ക് സേവന നികുതിയുടെ (ജി.എസ്. ടി), 14.83 ലക്ഷം കോടി രൂപയിൽ, ഏകദേശം 64 ശതമാനവും സാമ്പത്തികമായി താഴെയുള്ള ജനസംഖ്യയുടെ 50 ശതമാനത്തിൽ നിന്നാണ് ഈടാക്കിയിട്ടുള്ളത്. ജി.എസ്.ടി യുടെ 33 ശതമാനം ഈടാക്കിയിട്ടുള്ളത് സാമ്പത്തികമായി മധ്യഭാഗത്തുള്ള
40 ശതമാനത്തിൽ നിന്നാണ്. സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന 10 ശതമാനത്തിൽ നിന്ന് ഈടാക്കിയിട്ടുള്ള ജി.എസ്.ടി 3 ശതമാനം മാത്രമാണ്. താഴെയുള്ള 50 ശതമാനം ആളുകൾ, ഉയർന്ന 10 ശതമാനത്തിനേക്കാൾ ആറിരട്ടി നികുതിയായി നൽകേണ്ടി വരുന്നു. - ഇന്ത്യയിലെ ദരിദ്രർക്ക് മേൽ ചുമത്തുന്ന നികുതി വർധിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, സമ്പന്നർക്ക് നികുതി ഇളവുകളുടെ പ്രയോജനം ലഭ്യമാക്കുകയും ചെയ്യുന്നു. 2019 ൽ, കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി സ്ലാബുകൾ 30% ൽ നിന്ന് 22% ആയി കുറച്ച്, പുതുതായി സംയോജിപ്പിച്ച കമ്പനികൾക്ക് ഇത് പിന്നീട് 15% ആക്കി ചുരുക്കി നൽകി. കോർപ്പറേറ്റുകൾക്കുള്ള ഇൻസെന്റീവുകളുടെയും നികുതി ഇളവുകളുടെയും രൂപത്തിൽ 2020-21-ൽ മാത്രം കേന്ദ്ര ഗവൺമെന്റിന് നഷ്ട്ടമായ വരുമാനം 1,03,285.54 കോടി രൂപയിലധികം ആയിരുന്നു. ഇത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) 1.4 വർഷത്തേക്ക് അനുവദിച്ച തുകയ്ക്ക് തുല്യമാണ്.
- സാർവത്രിക പൊതു സേവനങ്ങൾ, കാലാവസ്ഥാവ്യതിയാനം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ, വിവിധ വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് സർക്കാരിനെ പ്രാപ്തമാക്കാൻ സമ്പന്നരിൽ നിന്ന് ഈടാക്കുന്ന നികുതിയിലൂടെ സാധിക്കും. 2021-ൽ ‘ഫൈറ്റ് ഇനിക്വാളിറ്റി അലയൻസ് ഇന്ത്യ'(എഫ്.ഐ.എ ഇന്ത്യ) രാജ്യവ്യാപകമായി നടത്തിയ സർവേയിൽ, ഇന്ത്യയിലെ 80 ശതമാനത്തിലധികം ആളുകളും കോവിഡ് -19 മഹാമാരിയുടെ സമയത്ത് റെക്കോർഡ് ലാഭം നേടിയ സമ്പന്നരിൽ നിന്നും കോർപ്പറേഷനുകളിൽ നിന്നും നികുതി ഈടാക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് വെളിപ്പെടുത്തി. സാർവത്രിക സാമൂഹിക സുരക്ഷ, ലിംഗാധിഷ്ഠിത അക്രമം തടയുന്നതിനുള്ള ബജറ്റിന്റെ വിപുലീകരണം, ആരോഗ്യ മേഖലയിലെ വികസനം തുടങ്ങി അസമത്വത്തെ ചെറുക്കുന്നതിനായുള്ള ബജറ്റ് നടപടികൾ സർവേയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.
ഓക്സ്ഫം ഇന്ത്യ കേന്ദ്ര സാമ്പത്തിക മന്ദ്രാലയത്തിനു മുന്നിൽ വെക്കുന്ന നിർദേശങ്ങൾ:
- പ്രതിസന്ധി ഘട്ടങ്ങളിലെ ലാഭം കൊയ്യൽ അവസാനിപ്പിക്കാൻ ഒറ്റത്തവണ സോളിഡാരിറ്റി വെൽത്ത് ടാക്സും വിൻഡ്ഫാൾ ടാക്സും അവതരിപ്പിക്കുക.
- സമ്പന്നരായ 1 ശതമാനത്തിൽ നിന്ന് ഈടാക്കുന്ന നികുതി ശാശ്വതമായി വർദ്ധിപ്പിക്കുക. മറ്റ് തരത്തിലുള്ള വരുമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നികുതി നിരക്കുകൾക്ക് വിധേയമായ മൂലധന നേട്ടത്തിന്മേൽ പ്രത്യേകിച്ചും നികുതി ഉയർത്തണം. കൂടാതെ അനന്തരാവകാശം, സ്വത്ത്, ഭൂനികുതികൾ, അറ്റ സ്വത്ത് (net wealth) നികുതികൾ എന്നിവയും നടപ്പിലാക്കുക.
- ദേശീയ ആരോഗ്യ നയത്തിൽ വിഭാവനം ചെയ്യുന്നതുപോലെ, ആരോഗ്യമേഖലയുടെ ബജറ്റ് വിഹിതം 2025-ഓടെ ജി.ഡി.പിയുടെ 2.5 ശതമാനമായി വർധിപ്പിക്കുക, പൊതുജനാരോഗ്യ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കുക, ചെലവ് കുറയ്ക്കുക, ആരോഗ്യ പ്രതിരോധം ശക്തിപ്പെടുത്തുക.
- ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ് (ഐ.പി.എച്ച്.എസ്) മാനദണ്ഡങ്ങൾക്കനുസൃതമായി മതിയായ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കുകൾ, ഉപകരണങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സികൾ), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (സി.എച്ച്.സികൾ), സർക്കാർ ആശുപത്രികൾ എന്നിവ ലഭ്യമാക്കുക. ആളുകളുടെ താമസസ്ഥലത്തിന്റെയോ ജോലിസ്ഥലത്തിന്റെയോ 3 കി.മീ ചുറ്റളവിൽ ഇത്തരം സംവിദാനങ്ങൾ ലഭ്യമാക്കുക.
- ദേശീയ വിദ്യാഭ്യാസ നയത്തിൽ പ്രതിപാദിച്ചിട്ടുള്ളതുപോലെ, വിദ്യാഭ്യാസത്തിനായുള്ള ബജറ്റ് വിഹിതം ജി.ഡി.പിയുടെ 6 ശതമാനം എന്ന ആഗോള മാനദണ്ഡത്തിലേക്ക് ഉയർത്തുക. ഇത് നേടുന്നതിന് സർക്കാർ ഒരു വർഷതെക്കുള്ള മാർഗരേഖ തയ്യാറാക്കണം.
- പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നില മെച്ചപ്പെടുത്തുന്നതിനുള്ള പ്രോഗ്രാമുകളിൽ (ഉദാഹരണത്തിന്: പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ) കൂടുതൽ ചെലവഴിച്ചുകൊണ്ട് വിദ്യാഭ്യാസത്തിലെ നിലവിലുള്ള അസമത്വം കുറയ്ക്കുക.
- ഔപചാരികവും അനൗപചാരികവുമായ മേഖലയിലെ തൊഴിലാളികൾക്ക് അടിസ്ഥാന വേതനം നൽകുന്നുവെന്ന് ഉറപ്പാക്കുക. ഈ വേതനം അന്തസ്സോടെ ജീവിക്കാൻ അത്യാവശ്യമായ ജീവിത വേതനത്തിന് തുല്യമായിരിക്കണം.