രണ്ട് നൂറ്റാണ്ട് കാലം ഇന്ത്യ ഭരിച്ച മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം വക്രീകരിക്കാനും മറച്ചു വെക്കാനുമുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സർക്കാർ. പുതിയ തലമുറക്കുള്ള ചരിത്ര പാഠങ്ങളിൽ മുഗൾ സാമ്രാജ്യത്തെ സംബന്ധിച്ച വിവരങ്ങൾ വേണ്ട എന്നതാണ് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻ.സി.ഇ.ആർ.ടി)ന്റെ തീരുമാനം.
മധ്യകാലഘട്ടത്തിലെ രണ്ട് പ്രധാന സാമ്രാജ്യങ്ങളായിരുന്നു മുഗൾ സാമ്രാജ്യവും, വിജയനഗര സാമ്രാജ്യവും. വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായം നിലനിർത്തിക്കൊണ്ടാണ് മുഗളന്മാരെക്കുറിച്ചുള്ള അധ്യായം എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തത്. മുഗൾ ചക്രവർത്തിമാരുടെ സംഭാവനകൾ മാറ്റി നിർത്തി, ആധുനിക ഇന്ത്യയുടെ ചരിത്രം പറയൽ സാധ്യമാണോ?
‘രാജാക്കന്മാരും ദിനവൃത്താന്തങ്ങളും: മുഗൾ കോടതികൾ’ എന്ന അദ്ധ്യായമാണ് പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. ഇത് സംബന്ധിച്ച്, ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് സെക്രട്ടറി സയ്യിദ് അലി നദീം റസാവി പറയുന്നതിങ്ങനെ: “മുഗളന്മാരോട് കടപ്പെട്ടിട്ടില്ലാത്ത എന്തെങ്കിലും ഇന്ന് ഇന്ത്യയിൽ ഉണ്ടോ? ഇന്ത്യയിലെ നിയമസംവിധാനവും, നിയമ ഭാഷയുമൊക്കെ മുഗൾ സാമ്രാജ്യത്തോടും തുർക്കി സുൽത്താനേറ്റിനോട് കടപ്പെട്ടിരിക്കുന്നു. വക്കാലത്നാമ, കച്ചേരി, ദർബാർ തുടങ്ങിയ വാക്കുകൾ മുഗളന്മാരുടെ കാലത്തു രൂപപ്പെട്ടതാണ്. ഇന്ന്, ഒരു വലിയ കൂട്ടം ഇന്ത്യക്കാർ ശ്രീരാമനെ ആരാധിക്കുന്നുണ്ട്. മുഗൾ കാലഘട്ടത്തിൽ രാമായണം രചിച്ച തുളസീദാസിനോടാണ് ഇതിന് നന്ദി പറയേണ്ടത്. കൂടാതെ, കൃഷ്ണഭക്തിയുടെ പ്രധാന കേന്ദ്രങ്ങളായി വൃന്ദാവനം, മഥുര എന്നിവ ഉയർത്തി കൊണ്ടുവന്നത് ചൈതന്യ സ്വാമിമാരാണ്. അക്ബർ, ജഹാംഗീർ, ഷാജഹാൻ തുടങ്ങിയ മുഗൾ ചക്രവർത്തിമാർ ഇവർക്ക് ഗ്രാന്റുകൾ നൽകി സഹായിച്ചിരുന്നു.”
അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ് തുടങ്ങി, ഇന്ത്യ ഭരിച്ച മുഗളന്മാരിൽ കൂടുതലും ഇന്ത്യൻ മണ്ണിൽ ജനിച്ച് ഇവിടെ തന്നെ മരണമടഞ്ഞവരാണ്. അവരാരും ഹജ്ജ് നിർവഹിക്കാൻ പോലും രാജ്യം വിട്ട് പുറത്തുപോയിട്ടില്ല.
1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോഡിയെ തോൽപ്പിച്ച് ബാബർ അധികാരത്തിലേറിയതോടെയാണ് മുഗൾ സാമ്രാജ്യത്തിന് ആരംഭമാകുന്നത്. ബാബറിന്റെ വിജയം, 200 വർഷം നീണ്ടുനിന്ന രാഷ്ട്രീയ സ്ഥിരതയുള്ള ഭരണകാലത്തിന് വഴിയൊരുക്കി. പിന്നീട് അദ്ദേഹത്തിന്റെ ചെറുമകൻ അക്ബർ ഏകദേശം 50 വർഷത്തോളം ഇന്ത്യ ഭരിച്ചു, അക്ബറിന്റെ കൊച്ചുമകൻ ഔറംഗസേബ്, അദ്ദേഹത്തിന്റെ മകൻ ജഹാംഗീർ, ഷാജഹാൻ തുടങ്ങിയവർ രണ്ട് പതിറ്റാണ്ടിലേറെ കാലം ഭരണം നിലനിർത്തുകയും, ഭരണ നയങ്ങളിൽ സ്ഥിരത ഉറപ്പുവരുത്തുകയും, സാമ്രാജ്യത്തിന്റെ വികസനത്തിനായി പ്രയത്നിക്കുകയും ചെയ്തു. എന്നാൽ 1707 മുതൽ അവരുടെ സ്വാധീനം ക്രമേണ കുറഞ്ഞുവന്നു. അവസാനത്തെ മുഗൾ രാജാവായ ബഹാദൂർ ഷാ സഫർ, 1857 സമരത്തിന്റെ പ്രതീകാത്മക നേതാവ് മാത്രമായിരുന്നു. എന്നിരുന്നാലും, ഈ പ്രതീകാത്മകതയിൽ ഒരു സന്ദേശമുണ്ടായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ മുഗളന്മാരെ തങ്ങളുടെ രാജാക്കന്മാരായി അംഗീകരിച്ചിരുന്നു. അതിനാലാണ് ബഹാദൂർ ഷാ സഫറിന് സമര നേതാവാകാൻ കഴിഞ്ഞത്.
ആരംഭം :
മുഗൾ സാമ്രാജ്യത്തിന്റെ ആരംഭം പ്രതീക്ഷാവഹമായിരുന്നു. ടർക്കിഷ്, പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന ബാബർ, തന്റെ രാജ്യത്തെ ഭൂപ്രകൃതിയെയും, താൻ കണ്ടുമുട്ടിയ കലാകാരന്മാരെയും കുറിച്ചുള്ള രേഖകലുണ്ടാക്കി സൂക്ഷിക്കാൻ ആരംഭിച്ചു. അങ്ങനെ അദ്ദേഹം ‘ബാബർനാമ’ എന്ന കൃതി രചിച്ചു. ടർക്കിഷ് -പേർഷ്യൻ ഭാഷകളിലേക്ക് അത് പിന്നീട് വിവർത്തനം ചെയ്യപ്പെട്ടു. ‘ബാബർനാമ’ മാത്രമല്ല, രാമായണം, മഹാഭാരതം, ഉപനിഷത്തുകൾ എന്നിവയും മുഗൾ കാലഘട്ടത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
നദീം റസാവി പറയുന്നതനുസരിച്ച്; “രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളുടെ ആദ്യ വിവർത്തനം ഉണ്ടാവുന്നത് മുഗളന്മാരുടെ ഭരണത്തിന് കീഴിലാണ്. ഈ കാലയളവിൽ ദാരാ ഷുക്കോ, 25 ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.”
ഷാജഹാന്റെ മൂത്ത മകനായ ദാരാ ഷുക്കോ ,ഹിന്ദു തത്ത്വചിന്തകരുമായും ക്രിസ്ത്യൻ പുരോഹിതന്മാരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു സുന്നി മുസ്ലീമായിരുന്നു. ബ്രാഹ്മണരും, ക്രിസ്ത്യാനികളും, ജൈനരും, ബുദ്ധമതക്കാരും, ഇസ്ലാമിക പണ്ഡിതന്മാരും തമ്മിൽ പണ്ഡിതോചിതമായ സംവാദങ്ങൾ നടന്നിരുന്ന ‘ഇബാദത്ത് ഖാന’ നിർമ്മിച്ച ചക്രവർത്തി ജലാലുദ്ദീൻ അക്ബറിന്റെ പിന്മുറക്കാരനാണ് ഷുക്കോ. ചക്രവർത്തിയുടെ മതം രാജ്യത്തിന്റെ മതമായി കണക്കാക്കപ്പെട്ടിരുന്ന കാലത്താണ് അക്ബർ ഇത്തരം മുന്നേറ്റങ്ങൾ നടത്തിയത്.
‘ഗംഗാ-യമുന തഹ്സീബ്’, രൂപപ്പെട്ടത് ഇത്തരത്തിൽ വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയമായ ഈ പങ്കിടൽ വികാരത്തിൽ നിന്നാണ്. അക്ബറിന്റെയും, ജഹാംഗീറിന്റെയും കാലത്തെ ദാർശനിക ചർച്ചകൾ, വിവിധ മതവിഭാഗങ്ങളിൽ പെട്ട സാധാരണക്കാർക്കിടയിൽ സാഹോദര്യം വളർത്താൻ സഹായിച്ചു. മുഗൾ ഇന്ത്യയിൽ, ഹിന്ദുക്കളും മുസ്ലീങ്ങളും ഐക്യത്തോടെ സഹവസിച്ചിരുന്നു. ആരാധനാലയങ്ങളിലേക്കും ഈ സ്നേഹാദരവ് വ്യാപിച്ചു. മുഗൾ ചക്രവർത്തിമാരാണ് പലപ്പോഴും ക്ഷേത്രങ്ങൾക്കായി ഭൂമി അനുവദിച്ചത്. ക്ഷേത്രങ്ങൾ തകർത്ത ഭരണാധികാരി എന്ന് സംഘപരിവാർ സമർത്ഥിക്കാൻ ശ്രമിക്കുന്ന ഔറംഗസേബ്, ഹിന്ദു അമ്പലങ്ങൾക്കും, മത പണ്ഡിതർക്കും ഭൂമി അനുവദിച്ചതിനും, ഗ്രാന്റുകളും സാമ്പത്തിക സഹായങ്ങളും നൽകിയതിനും തെളിവുണ്ട്.
സാമ്രാജ്യം:
അക്ബറിന്റെ ഭരണകാലയളവ് അവസാനിക്കുമ്പോൾ, മുഴുവൻ യൂറോപ്പിലേതിനെക്കാളും കൂടുതലായിരുന്നു മുഗൾ രാജ്യത്തിലെ ജനസംഖ്യ. മുഗൾ സാമ്രാജ്യത്തിന്റെ സമ്പത്തു സമാനതകളില്ലാത്തതായിരുന്നു. മുഗൾ ഭരണത്തിന് കീഴിൽ, “അഖണ്ഡഭാരതം” ഒരു യാഥാർത്ഥ്യമായിരുന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമറിന്റെ ചില ഭാഗങ്ങൾ, അസമിന്റെ ചില ഭാഗങ്ങൾ, സിന്ധ് മുതൽ കന്യാകുമാരി വരെയുള്ള ഭൂപ്രദേശം, എന്നിവ ഉൾപ്പെടുന്ന വിശാലമായ ഉപഭൂഖണ്ഡമായിരുന്നു മുഗൾ സാമ്രാജ്യം. ലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യം.
ഹൽദിഘട്ടി യുദ്ധത്തിൽ റാണാ പ്രതാപിനെ പരാജയപ്പെടുത്തുകയും വിവാഹബന്ധത്തിലൂടെ അവരെ തന്റെ സാമ്രാജ്യത്തിൽ സഹകരിപ്പിക്കുകയും ചെയ്ത അക്ബറിന്റെ കാലം മുതൽ അധികാരത്തിൽ പങ്കുചേരുന്ന രജപുത്രരുടേത് കൂടിയായിരുന്നു മുഗൾ സാമ്രാജ്യം. ജഹാംഗീറിന് ശേഷമുള്ള മിക്ക മുഗൾ ഭരണാധികാരികളും രജപുത്ര സ്ത്രീകൾക്ക് ജനിച്ചവരാണ്. തൽഫലമായി, മുഗൾ കുടുംബങ്ങളിൽ ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത് ഹൈന്ദവി ഭാഷയായിരുന്നു. എന്നാൽ ഔറംഗസേബ്, ഹിന്ദിയിൽ സംസാരിക്കുകയും ബ്രജ് ഭാഷയിൽ രചിക്കുകയും ചെയ്തിരുന്നു.
ഹിന്ദു മുസ്ലിം ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാകുന്ന കാലത്ത്, കലയിലും, സംസ്കാരത്തിലും രാഷ്ട്രീയത്തിലുമെല്ലാം സാഹോദര്യം നിലനിന്നിരുന്ന മുഗൾ സാമ്രാജ്യത്തിന്റെ ചരിത്രം അറിഞ്ഞിരിക്കേണ്ടത് അനിവാര്യതയാണ്. മുഗളന്മാർ ലോകമെമ്പാടും പ്രചരിപ്പിച്ച ‘ട്രിപ്പിൾ ഡോം മസ്ജിദ്’ വാസ്തുവിദ്യ എന്ന ആശയം സവിശേഷമായി ഭാരതീയമാണെന്ന പോലെ, മുഗളന്മാരും അവരുടെ ചരിത്രവും ഇന്ത്യയുടെ ചരിത്രമാണ്.