രാജ്യമെങ്ങും ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ പടച്ചുവിടുന്ന വിദ്യാഭ്യാസ – സാംസ്കാരിക – സാമൂഹിക ടൂളുകളെപ്പറ്റിയും, ആർ.എസ്.എസ് ബാനറിൽ പ്രവർത്തിക്കുന്ന 800ഓളം വരുന്ന എൻ.ജി.ഓകളെയും അവയുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ചും ചർച്ച ചെയ്യുന്നു Republic of Hindutva എന്ന പുസ്തകം. ഇന്ത്യന്‍ പൊതുബോധത്തെ പതിറ്റാണ്ടുകളായി സംഘ് പരിവാർ എപ്രകാരമാണ് നിർമ്മിച്ചെടുത്തതെന്ന് ഇനിയും ഗൗരവപൂർവ്വം ചര്‍ച്ച ചെയ്തിട്ടില്ലാത്ത സാമൂഹിക അന്തരീക്ഷത്തിലാണ് ഈ പുസ്തകം വായിക്കേണ്ടത്.
ആര്‍.എസ്.എസ് നയിക്കുന്ന സംഘപരിവാര്‍ 2014-2019 കാലഘട്ടത്തില്‍, ഇന്ത്യന്‍ ജനാധിപത്യത്തില്‍ എപ്രകാരം ഇടപെട്ടുവെന്നും റീഷേപ്പ് ചെയ്തുവെന്നും അന്വേഷിക്കുന്ന പുസ്തകമാണ് ബദ്‌രി നാരായണൻ്റെ Republic of Hindutva. ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചു നടന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബദ്‌രി നാരായണൻ ആറ് അധ്യായങ്ങളുള്ള ഈ പുസ്തകം തയാറാക്കിയിട്ടുള്ളത്.
രാജ്യമെങ്ങും ഹിന്ദുത്വ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ പടച്ചുവിടുന്ന വിദ്യാഭ്യാസ – സാംസ്കാരിക – സാമൂഹിക ടൂളുകളെപ്പറ്റിയും, ആർ.എസ്.എസ് ബാനറിൽ പ്രവർത്തിക്കുന്ന 800ഓളം വരുന്ന എൻ.ജി.ഓകളെയും അവയുടെ പ്രവർത്തനങ്ങളെയും സംബന്ധിച്ചും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യന്‍ പൊതുബോധത്തെ പതിറ്റാണ്ടുകളായി സംഘ് പരിവാർ എപ്രകാരമാണ് നിർമ്മിച്ചെടുത്തതെന്ന് ഇനിയും ഗൗരവപൂർവ്വം ചര്‍ച്ച ചെയ്തിട്ടില്ലാത്ത സാമൂഹിക അന്തരീക്ഷത്തിലാണ് ഈ പുസ്തകം വായിക്കേണ്ടത്.
ആദിവാസികള്‍ അടക്കമുള്ള അരികുവല്‍കരിക്കപെട്ട സമൂഹങ്ങളെ അവരുടെ സ്വത്വത്തില്‍ നിന്നും പറിച്ചുമാറ്റി ഹിന്ദുത്വ നരേറ്റീവില്‍ തളച്ചിടുകയും, ചരിത്രത്തിലും വര്‍ത്തമാനത്തിലും നിലനില്‍ക്കാത്ത ഒരു മത സ്വത്വം അവരുടെ മേല്‍ ആരോപിക്കുകയും ചെയ്യുന്നത് നിരവധി ഉദാഹരണങ്ങൾ സഹിതം പുസ്തകം വിശദീകരിക്കുന്നു. ഇന്ത്യൻ സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ ജാതി വിഭാഗങ്ങളെയും അവരുടേതായ ഇടങ്ങളിൽ അവര്‍ക്ക് വേണ്ടത് നല്‍കുന്നുവെന്ന പ്രതീതിയോടെ അടക്കി നിര്‍ത്തുകയും, അതേ സമയം ഹിന്ദുത്വയെന്ന മത രാഷ്ട്രീയ സ്വത്വത്തിലേക്ക് ഇവരെയെല്ലാം കൂട്ടി ചേര്‍ക്കുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നത്.
പ്രദേശികമായും സാംസ്കാരികമായും ഹിന്ദുത്വ ബോധങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്ന ആത്മീയ പരിസരങ്ങളെ വേദങ്ങളും രാമ പുരാണങ്ങളുമായി സമർത്ഥമായി ബന്ധിപ്പിക്കുകയാണവർ. മനുഷ്യത്വ വിരുദ്ധമായ സംഘപരിവാര്‍ രാഷ്ട്രീയത്തിന് രാജ്യത്ത് പ്രചാരണം നല്‍കുന്ന ആര്‍.എസ്.എസ് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് പുസ്തകം സമര്‍ത്ഥിക്കുന്നു.
പൊട്ടിത്തെറികളെ അടക്കത്തോടെ കൈകാര്യം ചെയ്തു പലവിധ ജാതിവിഭാഗങ്ങളെ കൂടെ നിര്‍ത്തിയാണ് സംഘപരിവാര്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതെന്നും പുസ്തകം വ്യക്തമാക്കുന്നുണ്ട്. സാംസ്കാരികമായി സംഘപരിവാർ പടച്ചു വിടുന്ന ഹിന്ദുത്വയെ കടന്നാക്രമിക്കാതെ ഒരു മുന്നേറ്റവും സാധ്യമല്ലെന്ന് നമുക്ക് മനസ്സിലാക്കാം. ഹിന്ദുത്വയുടെ സാംസ്കാരിക അധിനിവേശത്തെ തടയാതെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമൂഹികാധികാരമോ, രാഷ്ട്രീയ നീക്കങ്ങളോ ആത്യന്തികമായി തടയുക സാധ്യമല്ല. അത്തരത്തിൽ സംഘപരിവാറിനെ അലോസരപെടുത്താൻ കെൽപ്പുള്ള ഒരു വിഭാഗം അംബേദ്കറൈറ്റ് രാഷ്ട്രീയ പോരാട്ടങ്ങളാണ്. അപ്പോഴും, ഒരു കാലത്ത് ഇന്ത്യൻ ചേരികളിൽ സുലഭമായിരുന്ന അംബേദ്കറെ ഇന്ന് സംഘപരിവാർ മാറ്റി സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളും പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തെ മാത്രമല്ല, സാമൂഹിക മനസ്സിനേയും ഉടനെയൊന്നും വിടാതെ പിന്തുടരാന്‍ പ്രാപ്തമാണ് രാഷ്ട്രീയധികാരത്തിന് വേണ്ടി സംഘപരിവാര്‍ വിജയകരമായി നടപ്പിലാക്കുന്ന തന്ത്രങ്ങള്‍. സംഘപരിവാർ നിർമ്മിച്ചെടുത്ത സോഷ്യൽ ക്യാപിറ്റൽ ഇനിയും ഏറെക്കാലം സംഘപരിവറിന് രാജ്യത്ത് സമൂഹികാധികാരവും, രാഷ്ട്രീയാധികാരവും സമ്മാനിക്കുക തന്നെ ചെയ്യും.
പുസ്തകത്തിൻ്റെ ഇരുപത്തിയാറ് പേജുള്ള ഉത്തരാഖ്യാനത്തിൽ, സംഘപരിവാര്‍ നിര്‍മ്മിച്ച ആധുനിക ജാതി ക്ലസ്റ്ററുകള്‍ കോവിഡ് കാലത്ത് എങ്ങനെ മാറി മറിയുന്നു എന്നാണ് ബദ്‌രി നാരായണൻ പറയുന്നത്. 1991ലെ ഉദാരവത്കരണവും 2020ലെ കൊറോണയും ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ രണ്ട് പ്രധാനപെട്ട വഴിതിരിവുകളായി പുസ്തകം കാണുന്നു. പഠനത്തിന്‍റെ ഭാഗമായി ലഭിച്ച നിരവധി അനുഭവങ്ങളിലൂടെ സംഘപരിവാര്‍ നിര്‍മ്മിച്ച് പോന്ന ജാതി ബോധങ്ങള്‍ എപ്രകാരം തകര്‍ക്കപെട്ടുവെന്നും, ഹിന്ദുത്വയുടെ ഭാഗമായി പകര്‍ന്ന ഇതര മത വിദ്വേഷങ്ങളും താൽക്കിലികമായെങ്കിലും കോവിഡ് കാലത്ത് പൊളിഞ്ഞു വീഴുന്നതും ബദരി നാരായൺ വരച്ചിടുന്നു.
ഗവേഷണ പഠനത്തിലെ കണ്ടെത്തലുകൾ പരന്ന ഭാഷയില്‍ നിര്‍വികാരനായി പറഞ്ഞു വെക്കുകയാണ് സാമൂഹിക ചരിത്രകാരനും, സംസ്കാരിക നരവംശ ശാസ്ത്രജ്ഞനുമായ ബദ്രി നാരായണ്‍. പുസ്തകത്തിന് വിമര്‍ശനത്തിന്‍റെ ഭാഷയില്ല, ഒരു വെറുപ്പിന്‍റെ രാഷ്ട്രീയത്തെ നിസ്സംഗമായി തുറന്ന് കാട്ടുകയാണ് അദ്ദേഹം. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭാവിയെ പറ്റി സംവേദിക്കാൻ, ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘപരിവര്‍ രാഷ്ട്രീയത്തിന്‍റെ അടവ് നയങ്ങളെ പറ്റി അറിയേണ്ടതുണ്ട്, പതിറ്റാണ്ടുകളായി ആര്‍.എസ്.എസ് കൈകൊണ്ട മാറ്റങ്ങളെയും അവര്‍ അജണ്ടകള്‍ നടപ്പിലാക്കുന്ന രീതിശാസ്ത്രവും തിരിച്ചറിയേണ്ടതുണ്ട്. ബി.ജെ.പിയെന്ന സംഘപരിവാറിന്റെ രാഷ്ട്രീയ ഭാവത്തിന് ഇന്ന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് തടയിടാൻ, അംബേദ്‌കര്‍ അടക്കമുള്ള ഹിന്ദുത്വ വിരുദ്ധ ജീവിതങ്ങളെ സമര്‍ത്ഥമായി കട്ടെടുക്കുന്ന ആര്‍.എസ്.എസിനെ കൂടി അഡ്രസ്സ് ചെയ്തു മാത്രമേ നാളെകളില്‍ ഇന്ത്യന്‍ ജനാധിപത്യത്തോട് നമുക്ക് സംവദിക്കാന്‍ കഴിയൂ. ബദ്രി നാരായണന്റെ റിപ്പബ്ലിക്ക് ഓഫ് ഹിന്ദുത്വ, നാം വായിച്ചിരിക്കേണ്ട പുസ്തകമാണ്.