സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സീറ്റു ലഭിക്കും – വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ( 2022 ജൂലൈ മാസത്തിൽ ആദ്യ ആലോട്ട്മെന്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞത്)
മലബാറിലെ ഹയർ സെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള സീറ്റ് അപര്യാപ്തത പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറയുമ്പോഴും ഏറ്റവും ഒടുവിലെ കണക്കുകളിലും പതിനായിരത്തിൽപരം വിദ്യാർത്ഥികൾക്ക് പ്ലസ് വണിന് സീറ്റില്ല.
ഹയർ സെക്കൻഡറി പ്രവേശനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ മലബാറിൽ നിന്നുള്ള കണക്കുകൾ ഇങ്ങനെയാണ്;
മലപ്പുറത്ത് നിലവിൽ 10,985 കുട്ടികളാണ് സീറ്റില്ലാതെ പുറത്ത് നിൽക്കുന്നത്. രണ്ടാം സപ്ലിമെന്ററി ആലോട്ട്മെന്റിനായി ഒരു സീറ്റ് പോലും ബാക്കിയില്ല.
പാലക്കാട് ജില്ലയിൽ 8,537 അപേക്ഷകരിൽ 4,264 കുട്ടികൾക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ഇനിയും 4,273 പേർക്ക് പ്രവേശനം ലഭിച്ചിട്ടില്ല.
കോഴിക്കോട് ജില്ലയിൽ 8,975 അപേക്ഷകരിൽ 5,342 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. 3,633 അപേക്ഷകർ ഇനിയും പുറത്താണ്.
അതേസമയം, കോട്ടയം ജില്ലയിൽ മുഴുവൻ കുട്ടികൾക്കും പ്രവേശനം ലഭിച്ചതിന് ശേഷവും 3,144 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
പത്തനംതിട്ടയിലും മുഴുവൻ കുട്ടികൾക്കും പ്രവേശനം ലഭിച്ചിട്ടും 1,524 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.
കണ്ണൂർ ജില്ലയിൽ 5,078 അപേക്ഷകരിൽ 3,556 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്.
ഓരോ വർഷങ്ങളിലും മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ സീറ്റ് അപര്യാപ്തത പരിഹരിക്കാൻ ശാസ്ത്രീയമായ പഠന മാർഗങ്ങൾ അവലംബിക്കാതെ നിർണിതമായ തോതിൽ സീറ്റ് വർധിപ്പിച്ചതുകൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല മലബാറിലെ വിദ്യാഭ്യാസ മേഖലയിലെ വിവേചനങ്ങൾ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ആനുപാതികമായല്ലാതെ സീറ്റുകൾ വർധിപ്പിക്കുമ്പോൾ ആ സീറ്റ് വർധനവിനനുസരിച്ച് വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള ഇടം ക്ലാസ്സുകൾക്കും സ്കൂളുകൾക്കും ഉണ്ടെന്ന് ഉറപ്പ് വരുത്താനോ, അതേ അനുപാതത്തിൽ അധ്യാപകരേ നിയമിക്കാനോ, സീറ്റുകളെക്കാൾ എത്ര ബാച്ചും സ്കൂളും തന്നെയും പുതിയതായി അനുവദിച്ചാൽ ആണ് ഈ പ്രശ്നം പരിഹരിക്കപ്പെടുക എന്ന അന്വേഷണം ഈ മേഖലയിൽ നടക്കേണ്ടതുണ്ട്.