ടിപ്പു സുൽത്താൻ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. തന്‍റെ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും അദ്ദേഹം നീതിപൂർവം പരിഗണിച്ചു, സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമങ്ങൾ കൊണ്ടുവന്നു. നിരവധി സാംസ്‌കാരിക മുന്നേറ്റങ്ങളും, വികസന പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഭരണകാലയളവിനെ അടയാളപ്പെടുത്തുന്നുണ്ട്. അവയിൽ ചിലത്:
- ടിപ്പു സുൽത്താൻ പരമ്പരാഗത വൈദ്യശാസ്ത്രത്തെ ശക്തമായി പിന്തുണച്ചിരുന്നു. അദ്ദേഹം തന്‍റെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ആശുപത്രികളും ഡിസ്പെൻസറികളും സ്ഥാപിക്കുകയും പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുകയും ചെയ്തു.
- ടിപ്പു സുൽത്താൻ ഒരു ഹിന്ദു വിരോധിയായിരുന്നില്ല. തന്‍റെ രാജ്യത്തിലുടനീളം നിരവധി ക്ഷേത്രങ്ങളും പള്ളികളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ശ്രീരംഗപട്ടണത്തെ പ്രശസ്തമായ ശ്രീ രംഗനാഥസ്വാമി ക്ഷേത്രം ഉൾപ്പെടെ നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളും അദ്ദേഹം നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്‌തു.
- ടിപ്പു സുൽത്താൻ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും തത്പരനായിരുന്നു, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതന്മാരെ അവരുടെ അറിവുകൾ പങ്കിടാൻ അദ്ദേഹം മൈസൂരിലേക്ക് ക്ഷണിച്ചു. അദ്ദേഹം ശ്രീരംഗപട്ടണത്തിൽ ഒരു റോക്കറ്റ്, മിസൈൽ ലബോറട്ടറി സ്ഥാപിക്കുകയും ബ്രിട്ടീഷുകാർക്കെതിരായ തന്റെ യുദ്ധങ്ങളിൽ റോക്കറ്റുകൾ ഉപയോഗിക്കുകയും ചെയ്തു. ടിപ്പു സുൽത്താൻ വികസിപ്പിച്ച റോക്കറ്റുകൾ സംബന്ധിച്ച് ഫാക്റ്റ് ഷീറ്റ്സ് മുൻപ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
- ഇന്ത്യയിലെ ആദ്യത്തെ ജലവിതരണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ മുൻകൈയെടുത്തു. തന്‍റെ പ്രജകൾക്ക് കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും വെള്ളം ലഭ്യമാണെന്ന് ഉറപ്പാക്കാൻ അദ്ദേഹം നിരവധി ഡാമുകളും കനാലുകളും റിസർവോയറുകളും നിർമ്മിച്ചു.
- വ്യാപാരവും വാണിജ്യവും സുഗമമാക്കുന്നതിന് റോഡുകളുടെയും പാലങ്ങളുടെയും ഒരു വലിയ ശൃംഖല നിർമ്മിച്ചു. മൈസൂരിൽ നിന്ന് മംഗലാപുരത്തേക്ക് 600 കിലോമീറ്റർ നീളമുള്ള ഹൈവേ അദ്ദേഹം നിർമ്മിച്ചു.
- മാർക്കറ്റുകൾ, കെട്ടിടങ്ങൾ, ഉദ്യാനങ്ങൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടെ നിരവധി പൊതുമരാമത്ത് പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി. തന്‍റെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് അദ്ദേഹം ഒരു തപാൽ സംവിധാനവും സ്ഥാപിച്ചു.
- തന്‍റെ രാജ്യത്ത് വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കി. ഫ്യൂഡൽ സമ്പ്രദായം നിർത്തലാക്കി, കൂടുതൽ നീതിയുക്തവും കാര്യക്ഷമവുമായ പുതിയ നികുതി സമ്പ്രദായം കൊണ്ടുവന്നു.
ടിപ്പുവും വൊക്കലിഗ സമുദായവും:
വൊക്കലിഗ ഉൾപ്പടെയുള്ള കർഷക വിഭാഗങ്ങളുമായി ടിപ്പുവിന്‍റെ ബന്ധം, ഗ്രാമീണ സമൂഹത്തിൽ ടിപ്പു അവതരിപ്പിച്ച സമത്വ പരിഷ്കാരങ്ങളിലേക്കും ടിപ്പു ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ഊഷ്‌മളമായ ബന്ധത്തിലേക്കും വെളിച്ചം വീശുന്നതായിരുന്നു.
പ്രൊഫസർ ബി. ഷെയ്ക് അലി, സാകേത് രാജൻ തുടങ്ങിയ പണ്ഡിതർ രേഖപ്പെടുത്തുന്നതനുസരിച്ച്, ടിപ്പു ഭരണകൂടം കർണാടകയുടെ ചരിത്രത്തിലെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും പുരോഗമനപരവും ആദ്യകാല ഫ്യൂഡൽ വിരുദ്ധ- കർഷക അനുകൂല ഭരണകൂടങ്ങളിലൊന്നും ആയിരുന്നു.
സാകേത് രാജന്റെ ‘Making History’ യിൽ, ടിപ്പു മൈസൂർ പ്രവിശ്യയിൽ അവതരിപ്പിച്ച വിപ്ലവകരമായ ഭൂപരിഷ്‌കരണ നയങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്:
ടിപ്പുവിന്റെ ഭൂപരിഷ്‌കരണ നയങ്ങളിലെ 11, 12 വകുപ്പുകൾ ഇങ്ങനെ പറയുന്നു:
“പഴയകാലം മുതൽ എല്ലാ ഗ്രാമങ്ങളിലും ഒരു പട്ടേലുണ്ട്; ഈ പദവി വഹിക്കുന്നയാൾ അതിന് യോഗ്യനല്ലെങ്കിൽ, ‘റയോട്ടു’കളിൽ (Ryots) നിന്ന് കഴിവുള്ള മറ്റൊരാളെ തിരഞ്ഞെടുത്ത് അതിലേക്ക് നിയമിക്കും; അപ്പോൾ പട്ടേലിനെ ഉഴവിൽ പണിയെടുക്കുന്ന റയോട്ടിന്റെ അവസ്ഥയിലേക്ക് താഴ്ത്തുകയും, പട്ടേലിന്റെ ഓഫീസ് ഇടപാടുകൾ പുതിയവർക്ക് കൈമാറുകയും ചെയ്യും.”
ടിപ്പുവിന്റെ ഭൂപരിഷ്‌കരണ നയങ്ങളിലെ അഞ്ചാം വകുപ്പ് പറയുന്നതിങ്ങനെ:
“റയോട്ടുകൾ പട്ടേലുകളുടെ ഭൂമിയിൽ പണിയെടുക്കേണ്ടതില്ല; പട്ടേലുകാർ തന്നെ സ്വന്തം ഭൂമിയിൽ പണിയെടുക്കേണ്ടതാണ്. ഭാവിയിൽ ഏതെങ്കിലും പട്ടേൽ തന്റെ നിലം കൃഷി ചെയ്യാൻ റയോട്ടിനെ നിയമിച്ചാൽ, അവരുടെ മുഴുവൻ വിളവും സർക്കാർ ഏറ്റെടുക്കും. ഷാൻബോഗുകൾ വളരെക്കാലമായി കൃഷിചെയ്തിരുന്ന പട്ടേലിന്റെ ഭൂമി, മറ്റ് റയോട്ടുകൾക്ക് കൃഷിചെയ്യാൻ കൈമാറുകയും ചെയ്യും. അങ്ങനെയുള്ള ഷാൻബോഗുകൾ അവരുടെ കൂലിക്ക് പകരം അവർക്ക് വേറെ ഭൂമി നൽകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, പാഴായി കിടക്കുന്ന ഭൂമി അവർക്ക് നൽകും. അവർ ഭൂമി ആവശ്യപ്പെടുന്നില്ലെങ്കിൽ, നിശ്ചയിച്ച നിരക്കനുസരിച്ച് അവർക്ക് അവരുടെ കൂലി പണമായി ലഭിക്കും.”
ഫ്യൂഡൽ സ്വേച്ഛാധിപത്യത്തിൽ നിന്ന് ഇന്നത്തെ വൊക്കലിഗര്‍ ഉൾപ്പെടെയുള്ള കർഷക ജാതികളെ മോചിപ്പിച്ച ടിപ്പു സുൽത്താന്‍റെ നിരവധി വിപ്ലവകരമായ പരിഷ്കാരങ്ങളിൽ ചിലത് മാത്രമാണിത്. ടിപ്പുവിനെ സ്വേച്ഛാധിപതിയോ മതഭ്രാന്തനോ ആയിട്ടല്ല, മറിച്ച് തങ്ങളുടെ വിമോചകനായിട്ടാണ് കർഷക വിഭാഗങ്ങൾ കണ്ടിരുന്നത്. വാസ്തവത്തിൽ, കർഷകരുടെ ശത്രുക്കളെന്ന് അവർ കരുതിയിരുന്ന, ബ്രിട്ടീഷുകാരോട് പോരാടുന്നതിന് ടിപ്പുവിന്‍റെ സൈന്യത്തിൽ അവർ സ്വമേധയാ ചേർന്നിരുന്നു. ടിപ്പുവിനെ പരിഷ്കാരങ്ങൾ കാരണം തങ്ങളുടെ ആധിപത്യം നഷ്ടപ്പെട്ട ബ്രിട്ടീഷുകാരും, മറ്റ് ഫ്യൂഡലുകളും മാത്രമാണ് ടിപ്പുവിനെ സ്വേച്ഛാധിപതിയായി മുദ്ര കുത്തിയത്.
ടിപ്പുവിനോട് കർഷക വിഭാഗങ്ങൾക്കുണ്ടായിരുന്ന ആദരവിനെ, ടിപ്പു കൊല്ലപ്പെട്ടതിനുശേഷം ബ്രിട്ടീഷുകാർ അദ്ദേഹത്തിന്‍റെ സൈന്യത്തെ കൈകാര്യം ചെയ്ത രീതിയിലും കാണാൻ കഴിയും. സാധാരണ പരാജയപ്പെട്ട സൈന്യങ്ങളെ ബ്രിട്ടീഷ് സൈന്യവുമായി ലയിപ്പിക്കുകയാണ് പതിവ്. എന്നാൽ, യോദ്ധാക്കളുടെ ശക്തമായ ബ്രിട്ടീഷ് വിരുദ്ധ വികാരം കാരണം ടിപ്പുവിന്‍റെ സൈന്യത്തെ കൊളോണിയൽ ഭരണാധികാരികൾ പിരിച്ചുവിട്ടു. ടിപ്പുവിന്‍റെ പതനത്തിനുശേഷവും, അദ്ദേഹത്തിന്റെ സൈന്യത്തിലെ പല കമാൻഡർമാരും, സൈനികരും, കർണാടകയുടെ ചില ഭാഗങ്ങളിൽ പ്രാദേശിക കർഷക ജാതികളുടെ പിന്തുണയോടെ ബ്രിട്ടീഷുകാർക്കെതിരെ ഗറില്ലാ യുദ്ധങ്ങൾ നടത്തിയിരുന്നു.
വൊക്കലിഗരും ടിപ്പുവും തമ്മിലുള്ള ബന്ധം, ഈ മേഖലയിലെ ഹിന്ദുക്കളും മുസ്ലീംകളും തമ്മിലുള്ള ശക്തമായ സാഹോദര്യത്തിന് വഴിയൊരുക്കി. 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ മൈസൂർ പ്രവിശ്യ ഭരിച്ചിരുന്ന നൽമാടി കൃഷ്ണരാജ വോഡയാർ ഈ പാരമ്പര്യം പിന്തുടർന്നു. ഭരണത്തിലെ ഫ്യൂഡൽ ആധിപത്യം തകർത്ത്, 1920-കളിൽ മുസ്ലീംകളും വൊക്കലിഗരും ഉൾപ്പെടെയുള്ള ബ്രാഹ്മണേതരർക്കായി വോഡയാർ സംവരണ നയങ്ങൾ കൊണ്ടുവന്നു.
പിന്നീട്, സ്വാതന്ത്ര്യാനന്തരം, വൊക്കലിഗര്‍ മൈസൂർ ഗ്രാമത്തിലെ പ്രബല ജാതിയും സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തവുമായി മാറിയപ്പോഴും, വടക്കൻ കർണാടകയിലെ കൂടുതൽ പ്രബലരായ ലിംഗായത്ത് സമുദായത്തിനെതിരെ മുസ്ലീംകളുമായി അവർ സഖ്യമുണ്ടാക്കി. പിന്നീട് കോൺഗ്രസിന് ബദൽ അന്നേഷിച്ചുകൊണ്ട് അവർ തിരിഞ്ഞത് ജനതാ ദളിലേക്കാണ്. 2019 ലെ രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷം, ‘ഹിന്ദു രാഷ്ട്രം’ എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയുള്ള ‘ഹിന്ദുത്വ ഐക്യപ്പെടലി’ലേക്ക് വൊക്കലിഗ സമുദായക്കാരും ആനയിക്കപ്പെട്ടു. ഇപ്പോൾ സംസ്ഥാനം തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക് കടന്നതു മുതൽ, മുസ്‌ലിംകളുമായുള്ള അവരുടെ സാമൂഹിക സഖ്യത്തിൽ നിന്ന് വൊക്കലിഗരെ പുറത്തുകൊണ്ടുവരാനുള്ള തന്ത്രങ്ങളാണ് ബി ജെ പി അഴിച്ചുവിടുന്നത്.