അമേരിക്കൻ വാർത്ത മാധ്യമം ‘ബ്ലൂംബെർഗ്’ന്റെ റിപ്പോർട്ട് പ്രകാരം 2022 സെപ്റ്റംബർ 19 ന് ഗൗതം അദാനി ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ രണ്ടാമതെത്തിയിരുന്നു. പുതുതായി ഏറ്റെടുത്ത അംബുജയും എ.സി.സിയും ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനം സെപ്റ്റംബർ 16 വരെയുള്ള കണക്കനുസരിച്ചു 22.25 ലക്ഷം കോടി രൂപയാണ്. എക്കണോമിക് ടൈംസ് പുറത്തുവിട്ട കണക്കനുസരിച്ച് ടാറ്റ ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യം 20.81 ലക്ഷം കോടി രൂപയാണ്.
നിക്ഷേപകര്‍ക്ക് വന്‍നേട്ടമുണ്ടാക്കിക്കൊടുത്ത ഓഹരികളുടെ ഗണത്തില്‍ മുന്നിലാണ് അദാനി ഗ്രൂപ്പ്. ഒരു വര്‍ഷത്തിനിടെ ഓഹരി വിലയിലുണ്ടായ വര്‍ധന 350 ശതമാനമാണ്. ഈ കാലയളവില്‍ 93 രൂപയില്‍നിന്ന് 415 എന്ന നിലവാരത്തിലേക്കാണ് വില കുതിച്ചത്. ഈ വര്‍ഷം മാത്രം 300 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിക്കാന്‍ ഓഹരിക്കായി. ജനുവരിയില്‍ 102 രൂപയായിരുന്നു ഓഹരിയൊന്നിന്റെ വില.
ഡിസംബര്‍ മുതല്‍ ബംഗ്ലാദേശിന് വൈദ്യുതി നല്‍കുമെന്ന ഗൗതം അദാനിയുടെ ട്വീറ്റിന് പിന്നാലെയാണ് കുതിപ്പിന് വേഗംകൂടിയത്.
രണ്ട് വർഷം മുമ്പ്, അദാനി കുടുംബത്തിന്റെ ആകെ സമ്പത്ത് 10 ബില്യൺ ഡോളറായിരുന്നു. എന്നാൽ, ഇന്നത് ഏകദേശം 153 ബില്യൺ ഡോളറാണ്. അദാനി ഗ്രൂപ്പിന്റെ സമ്പത്ത് അതിന്റെ സ്ഥാപനങ്ങൾക്കിടയിൽ കൃത്യമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഗ്രൂപ്പിന്റെ മൊത്തം വിപണി മൂലധനത്തിന്റെ അഞ്ചിലൊന്ന് വരുന്ന അദാനി ട്രാൻസ്മിഷൻ ആണ് ഏറ്റവും വിപണി മൂല്യമുള്ള സ്ഥാപനം.
ബിരുദവിദ്യാർത്ഥി ആയിരിക്കെയാണ് പഠനം അവസാനിപ്പിച്ച് അദാനി തന്റെ സംരംഭകത്വ സ്വപ്നങ്ങളെ പിന്തുടരാനിറങ്ങുന്നത്. മുംബൈയിലെ വജ്രവ്യവസായത്തിൽ കൈവെച്ചുവെങ്കിലും, പ്ലാസ്റ്റിക് ബിസിനസിൽ സഹോദരനെ സഹായിക്കാൻ അദാനി താമസിയാതെ ജന്മനാടായ ഗുജറാത്തിലേക്ക് മടങ്ങി. 1988-ലാണ് അദ്ദേഹം സ്വന്തം കമ്പനി – അദാനി എന്റർപ്രൈസസ് – സ്ഥാപിക്കുന്നത്. സിമന്റ് മുതൽ മാധ്യമസ്ഥാപനങ്ങൾ വരെയുള്ള വിപുലമായ ഒരു ബിസിനെസ്സ് സാമ്രാജ്യമായി പിന്നീടത് മാറി.
‘ബിസിനസ് ഇൻസൈഡർ’ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അദാനി ഗ്രുപ്പിന് വിപണിയിലുള്ള ‘അമിത മൂല്യമാണ്’ (overvalued) കമ്പനിയുടെ വിജയത്തിന് കാരണം.
അദാനി ഗ്രൂപ്പ് കമ്പനികളും അതത് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ അദാനി ഗ്രുപ്പിനു അമിത മൂല്യമുള്ളതായി കാണാം. ഉദാഹരണത്തിന് അദാനി ഗ്രീൻ, അദാനി ടോട്ടൽ ഗ്യാസ് എന്നിവയുടെ PE അനുപാതം പരിഗണിക്കുക. അദാനി ഗ്രീനിന്റെ പിഇ അനുപാതം 702 ആയിരിക്കുമ്പോൾ, അത് പ്രവർത്തിക്കുന്ന മേഖലയിലെ ശരാശരി പിഇ അനുപാതം 12.79 ആണ്. അദാനി ടോട്ടൽ ഗ്യാസിന്റെ PE അനുപാതം 521 ആവുമ്പോൾ സെക്ടർ PE അനുപാതം 23.48 ആണ്.
(കമ്പനി -per share- സമ്പാദിക്കുന്ന ഓരോ 1 രൂപക്കും നിക്ഷേപകർ നൽകാൻ തയ്യാറുള്ള പണത്തിന്റെ കണക്കാണ് PE അനുപാതം. ഉദാഹരണത്തിന് PE അനുപാതം 10 ആണെങ്കിൽ, അതിനർത്ഥം നിക്ഷേപകർ ഒരു ഷെയറിന് സമ്പാദിക്കുന്ന ഓരോ ഒരു രൂപക്കും 10 രൂപ നൽകാൻ തയ്യാറാണ് എന്നാണ്.)
ബി.ജെ.പി സർക്കാരുമായുള്ള അദാനിയുടെ അടുപ്പം വലിയ രീതിയിൽ അദാനി ഗ്രുപ്പിന്റെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ് കേന്ദ്ര സർക്കാർ നയങ്ങളുമായി യോജിച്ചു പോകുന്നു എന്നതിനാൽ കുറഞ്ഞത് അഞ്ച് മുതൽ ആറ് വർഷം വരെ ഈ കമ്പനിക്ക് മുന്നോട്ടുള്ള വഴി സുഗമമാണെന്ന് ‘ഐ.ഐ.എഫ്.എൽ സെക്യൂരിറ്റീസ്’ ലെ സഞ്ജീവ് ഭാസിൻ 2018 ൽ അഭിപ്രായപ്പെട്ടിരുന്നു.
2003-04 ൽ അദാനി ഗ്രൂപ്പിന്റെ CPD (മുറിച്ചതും മിനുക്കിയതുമായ വജ്രങ്ങളുടെ മൂല്യങ്ങൾ) , സ്വർണ്ണാഭരണങ്ങൾ, വജ്രങ്ങൾ, തേർഡ് പാർട്ടി കയറ്റുമതി എന്നിവയുടെ കയറ്റുമതി വിറ്റുവരവിൽ പെട്ടെന്നുള്ളതും അഭൂതപൂർവവുമായ വർധനവുണ്ടായതായി റവന്യൂ വകുപ്പിനു കീഴിലെ അന്വേഷണ വിഭാഗമായ Directorate of Revenue Intelligence (DRI) ചൂണ്ടിക്കാണിക്കുകയും, കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പ് 1000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി DRI ആരോപിച്ചു.
DRI യുടെ കണ്ടെത്തലുകൾ അനുസരിച്ചു അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL) ന് കീഴിലെ കമ്പനികൾ വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ (MCI) ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) ആരംഭിച്ച വിവിധ കയറ്റുമതി പ്രോത്സാഹന പദ്ധതികളിൽ നിന്ന് “കൃത്രിമമായി” കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും “വഞ്ചനാപരമായ” സാമ്പത്തിക ആനുകൂല്യങ്ങൾ നേടുന്നതിനുമായി സർക്കുലർ ട്രേഡിംഗ് മുതലായവയിൽ ഏർപ്പെട്ടു. 2003-04 ലെക്കായി, DGFT ഡ്യൂട്ടി ഫ്രീ ക്രെഡിറ്റ് എൻറൈറ്റിൽമെന്റ് (DFCE) സ്കീം എന്ന പേരിൽ ഒരു പദ്ധതി പ്രഖ്യാപിച്ചു. DRI അവകാശപ്പെടുന്നതനുസരിച്ച് DFCE സ്കീമിന്റെ പ്രഖ്യാപനത്തിനുശേഷം, സ്കീം പ്രയോജനപ്പെടുത്തുന്നതിന് കയറ്റുമതി “കൃത്രിമമായി വർദ്ധിപ്പിക്കാൻ”, വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളുമായി AEL ഒരു കൺസോർഷ്യം രൂപീകരിച്ചു. ഹിന്ദുജ എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് (HEPL), ആദിത്യ കോർപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ACPL), ബഗാദിയ ബ്രദേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (BBPL), ജയന്ത് അഗ്രോ ഓർഗാനിക്‌സ് ലിമിറ്റഡ് (JAOL), മിഡെക്‌സ് ഓവർസീസ് ലിമിറ്റഡ് (MOL) എന്നിവയായിരുന്നു ഈ അഞ്ച് ഗ്രൂപ്പ് കമ്പനികൾ.
DRI ചൂണ്ടികാണിക്കുന്നതനുസരിച്ചു 2002-03 ൽ അദാനി ഗ്രൂപ്പിന് കയറ്റുമതി വിറ്റുവരവ് 400 കോടി രൂപയായിരുന്നു. എന്നാൽ 2003-04-ൽ, AEL-ന്റെ മൊത്തം കയറ്റുമതി വിറ്റുവരവ് 11 മടങ്ങ് ഉയർന്നു, അതായത് 1,181% വർദ്ധനവ്. HEPL-ന്റെ വിറ്റുവരവ് 160 മടങ്ങും (16,624%), ACPL ന്റെ വിറ്റുവരവ് 150 മടങ്ങ് (15,819%) വർധിച്ചു, MOL ന്റെ വിറ്റുവരവ് ഈ രണ്ട് വർഷങ്ങളിൽ ഏഴ് മടങ്ങിലധികം (765%) ഉയർന്നു. അതേസമയം 2005-06ൽ, ഗ്രൂപ്പിന്റെ കയറ്റുമതി വിറ്റുവരവ് കുത്തനെ ഇടിഞ്ഞു. ഈ വർഷം അദാനി ഗ്രൂപ്പിന്റെ മൊത്തം കയറ്റുമതി 2003-04-ൽ നേടിയതിന്റെ മൂന്നിലൊന്ന് മാത്രമായിരുന്നു. കയറ്റുമതി പ്രോത്സാഹന പദ്ധതികൾ ദുരുപയോഗം ചെയ്യുന്നുവെന്ന് മനസ്സിലാക്കി സർക്കാർ ആനുകൂല്യങ്ങൾ പിൻവലിച്ചതാണ് ഇതിനു കാരണമെന്ന് DRI അവകാശപെട്ടു.
2013 ജനുവരിയിൽ പുറപ്പെടുവിച്ച വിധിനിർണ്ണയ ഉത്തരവിൽ മുംബൈ കസ്റ്റംസ്, ഇറക്കുമതി കമ്മീഷണർ, DRI യുടെ കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത് പ്രകാരമുള്ള 1,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് അദാനി ഗ്രൂപ്പ് നടത്തിയെന്ന ആരോപണം ശരിവച്ചു. തുടർന്ന് കമ്മീഷണർ AELനു 25 കോടി രൂപ പിഴയും മറ്റ് അഞ്ച് കമ്പനികൾക്ക് രണ്ട് കോടി രൂപ വീതം പിഴയും ചുമത്തി. എന്നാൽ പിന്നീട് 2015 ഏപ്രിൽ 9-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ, Customs, Excise and Service Tax Appellate Tribunal ((CESTAT) ന്റെ മുംബൈ ബെഞ്ച് DRI യുടെ കണ്ടെത്തലുകളെ തള്ളിക്കളയുകയും അദാനി ഗ്രൂപ്പിനെതിരായ എല്ലാ കുറ്റങ്ങളും ഒഴിവാക്കുകയും ചെയ്‌തു. CESTAT ഉത്തരവിനെതിരെ DRI സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2016 ഏപ്രിൽ 12 ന് കോടതി അപ്പീൽ തള്ളിക്കളഞ്ഞു.
2016 ഓഗസ്റ്റിൽ, 2005-ലെ Special Economic Zones Act പ്രകാരമുള്ള റീഫണ്ട് സംബന്ധിച്ച വ്യവസ്‌ഥ ഉൾപ്പെടുതുന്നതിനായി Special Economic Zones Rules, 2016 വാണിജ്യ വകുപ്പ് ഭേദഗതി ചെയ്തു. ഈ ഭേദഗതി അവതരിപ്പിക്കുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള റീഫണ്ടുകൾ സംബന്ധിച്ച വ്യവസ്‌ഥ SEZ ആക്ടിൽ ഉൾപ്പെട്ടിരുന്നില്ല. 2017 ജൂൺ 19 ന് ‘ദി വൈർ’ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അദാനി പവർ ലിമിറ്റഡിന് (APL) 500 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള അവസരം ഒരുക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഈ നിയമ ഭേദഗതി കൊണ്ട് വന്നത്. കസ്റ്റംസ് തീരുവ അടച്ചതായി APL അവകാശപ്പെട്ടുവെങ്കിലും ‘EPW’ കണ്ടെടുത്ത രേഖകൾ വ്യക്തമായി സൂചിപ്പിക്കുന്നത് ഏകദേശം 1,000 കോടി രൂപയുടെ അസംസ്‌കൃത വസ്തുക്കൾക്കും ഉപഭോഗവസ്തുക്കൾക്കുമുള്ള നികുതി APL അടച്ചിട്ടില്ല എന്നാണ്. കമ്പനികൾക്ക് കസ്റ്റംസ് ഡ്യൂട്ടിയിൽ റീഫണ്ട് ക്ലെയിം ചെയ്യുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നതിലൂടെ അടിച്ചിട്ടില്ലാത്ത നികുതി ക്ലെയിം ചെയ്യാൻ APL ന് സാധിക്കും.
സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസിന്റെ (CBEC) വെബ്‌സൈറ്റിൽ നിന്ന് വീണ്ടെടുത്ത ഡാറ്റ അനുസരിച്ച് CBEC-യിൽ നിന്ന് മൊത്തം 490.89 കോടി രൂപ റീഫണ്ട് (2016 ഓഗസ്റ്റ്-സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം) APL ക്ലെയിം ചെയ്‌തിട്ടുണ്ട്. ഈ റീഫണ്ട് നൽകിയോ എന്നത് സംബന്ധിച്ച സർക്കാർ ഡാറ്റ ലഭ്യമല്ല.
2022 ഓഗസ്റ്റിൽ ‘CreditSights’, S&P എന്നിവയുൾപ്പെടെയുള്ള വിദേശ ഗവേഷണ സ്ഥാപനങ്ങൾ അദാനി ഗ്രൂപ്പിന്റെ കടബാധ്യതയെകുറിച്ചു മുന്നറിയിപ്പ് നൽകി.
10.5 ബില്യൺ ഡോളറിന് (ഏകദേശം 80,800 കോടി രൂപ) ഹോൾസിമിൽ നിന്ന് എസിസിയും അംബുജ സിമന്റും സ്വന്തമാക്കുന്നത് മുതൽ എഎംജി മീഡിയ നെറ്റ്‌വർക്കുകൾക്കൊപ്പം മീഡിയ ബിസിനസ്സിലേക്കുള്ള കടന്നുകയറ്റം വരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുന്ന അതിവേഗ വൈവിധ്യവൽക്കരണ ശ്രമങ്ങളിൽ ഭൂരിഭാഗവും കടബാധ്യതയാണ്. CreditSights (ഒരു ഫിച്ച് ഗ്രൂപ്പ് കമ്പനി) പറയുന്നതനുസരിച്ച്, നിലവിലുള്ളതും പുതിയതുമായ ബിസിനസ്സുകളിൽ നിക്ഷേപിക്കാൻ കമ്പനി കടം ഉപയോഗിക്കുന്നതിനാൽ, 2022 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ, അദാനി ഗ്രൂപ്പിന് കീഴിലെ ആറ് ലിസ്റ്റഡ് കമ്പനികളിലായി 2.3 ലക്ഷം കോടി രൂപയുടെ കട ബാധ്യതയുണ്ടാകും. ഇതൊന്നും കണക്കിലെടുക്കാതെ വലിയ വിപുലീകരണ പദ്ധതികളാണ് അദാനി ഗ്രൂപ്പ് മുന്നിൽ കണ്ടിട്ടുള്ളത്.