കേരളത്തില്‍ ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്ന ആരോപണത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയമടക്കം നിഷേധിച്ചിട്ടും വിവിധ ക്രൈസ്തവ സഭകളും സഭാ നേതാക്കളും പ്രസിദ്ധീകരണങ്ങളും ലവ് ജിഹാദ് വിഷയത്തില്‍ വിവിധങ്ങളായ കുപ്രചരണങ്ങള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പുരോഹിത വൃത്തങ്ങളിൽ നിന്നും വന്ന വിമര്‍ശനങ്ങളും പ്രതികരണങ്ങളും.
ഒരിടവേളയ്ക്ക് ശേഷം 2020ല്‍ ലവ് ജിഹാദിന്റെ പേരിലുള്ള ധ്രുവീകരണ ശ്രമങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ക്രൈസ്തവ സഭകളായിരുന്നു ആരോപണങ്ങളുമായി രംഗത്തെത്തിയത്. സീറോ മലബാര്‍ സഭയുടെ സിനഡ് മീറ്റിങ്ങിനു ശേഷം സഭ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ലവ് ജിഹാദിനെകുറിച്ച് വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട് തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളെ കരുതിയിരിക്കണമെന്ന് വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കുന്ന വാചകം കടന്നു വന്നത്. “മത സൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ദുരുദ്ദേശപരമായ മതാന്തര പ്രണയങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐ.എസ് ഭീകര സംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടു എന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.” സർക്കുലറിൽ പറയുന്നു. പിന്നാലെ ആരോപണം ആവര്‍ത്തിച്ചു കൊണ്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം പള്ളികളില്‍ വായിക്കാനായി പ്രസിദ്ധീകരിക്കപ്പെട്ടു. കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ടും സമാന രീതിയില്‍ വിദ്വേഷ പ്രസ്താവനയുമായി സര്‍ക്കാറിനെയടക്കം കുറ്റപ്പെടുത്തി രംഗത്ത് വന്നു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കുര്യന് ജോസഫും ഇടയലേഖനത്തെ പിന്താങ്ങി. വിഷയത്തില്‍ ബെന്നി ബെഹന്നാന് എം.പി ലോക്സഭയില്‍ കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടോയെന്ന ചോദ്യം ഉന്നയിക്കുകയും ലവ് ജിഹാദ് എന്നൊന്നില്ലയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കുകയും ചെയ്തു. ശേഷവും, സീറോ മലബാര്‍ സഭ തങ്ങളുടെ ആരോപണത്തില്‍ ഉറച്ചുനിന്നുകൊണ്ട് വീണ്ടും രംഗത്തെത്തുകയും, സഭയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെടുകയും ചെയ്തു. 2020 ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലവ് ജിഹാദ് നിഷേധിച്ചു കൊണ്ടുള്ള പ്രസ്താവന വന്നിട്ടും, ഇന്നും ചില ക്രൈസ്തവ സഭകള്‍ അതേ ആരോപണങ്ങളുമായി രംഗത്തുണ്ട്. ലവ് ജിഹാദിന് പുറമേ, ഐ.എസ് റിക്രൂട്ട്മെന്റ്, ന്യൂനപക്ഷ ക്ഷേമ നിധിയില്‍ മുസ്ലിംകള്ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നു തുടങ്ങിയ പരാതികളുമായി ചില ക്രൈസ്തവ സഭകള്‍ കുപ്രചരണം നടത്തുന്നുണ്ട്.
ഇത്തരം പ്രചരണങ്ങളോട് മറ്റു ക്രൈസ്തവ പുരോഹിത വൃന്ദങ്ങളില്‍ നിന്നും വന്ന പ്രതികരണങ്ങള്‍.
സീറോ മലബാർ സഭയുടെ സര്‍ക്കുലര്‍ അനവസരത്തിലുള്ളതാണ്. ലവ് ജിഹാദിന് തെളിവില്ലെന്ന് സര്‍ക്കാറും ഹൈകോടതിയും വ്യക്തമാക്കിയതാണ്. രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം നിന്നു കത്തുമ്പോള്‍ ഒരു മതത്തെ ചെറുതാക്കുന്ന നിലപാട് എടുക്കരുതായിരുന്നു.
ഫാദര്‍ കുര്യാക്കോസ് മുണ്ടാടൻ
എറണാകുളം അതിരൂപത വൈദിക സമിതി
സത്യദീപം മാസിക
2020 ജനുവരി ലക്കം
ആരോപണം സംഘപരിവാര്‍ വാദം ഏറ്റെടുത്തെന്ന വ്യാഖ്യാനത്തിന് ഇട നല്‍കുന്നതാണ്. വിഷയത്തില്‍ സഭ ജാഗ്രത പാലിച്ചോ എന്നതില്‍ ആശങ്കയുണ്ട്. സംസ്ഥാനത്ത് ലവ് ജിഹാദ് നടത്തുന്ന സ്ഥാപനമോ സംഘടനയോ വ്യവസ്ഥിതിയോ ഇല്ലെന്ന് ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് വ്യക്തമാക്കിയിട്ടുണ്ട്. ലവ് ജിഹാദ് ആരോപണത്തില്‍ കേരള ഹൈകോടതിയും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഹാദിയ കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍.ഐ.എ) അത്തരമൊരു ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയത്. ആ കേസില്‍ സുപ്രീംകോടതിയും അത് ശരിവെച്ചിട്ടുണ്ട്. കൂടാതെ കര്‍ണാടകത്തിലും, ഉത്തര്‍പ്രദേശ് പോലുള്ള ഒരു സംസ്ഥാനത്തുപോലും അങ്ങനെയില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഫാദർ പോൾ തലേക്കാട്ട്
സീറോ മലബാർ സഭ മുൻ വക്താവ്
20.01.2020
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ നിര്‍മിച്ച പേരാണ് ‘ലവ് ജിഹാദ്. ആദ്യം സമൂഹത്തെ ഭിന്നിപ്പിക്കാനുതകുന്ന പേര് കണ്ടെത്തുകയും പിന്നീട് അതിന്റെ സങ്കുചിത്വങ്ങളിലേക്ക് പ്രചരണങ്ങളെ തളച്ചിടുകയുമാണ് ചിലര്‍ ചെയ്യുന്നത്. അതുതന്നെയാണ് ലവ് ജിഹാദ് വിവാദത്തിലും അരങ്ങേറുന്നത്. സമൂഹത്തെ വിഭജിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം.
യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.
ഓര്‍ത്തൊഡോക്സ് സഭ
തൂശൂര്‍ ഭദ്രാസനാധിപന്‍
ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖം
27.02.2021
ശക്തമായ നിലപാട് എടുക്കേണ്ട സമയത്ത് ലവ് ജിഹാദ് ആരോപിച്ച് പൗരത്വ സമരത്തിൽ നിന്നും മാറി നിൽക്കുന്നത് മതേതര സമൂഹം കാണുന്നുണ്ട്. അത്തരക്കാരോട് സഹതാപം മാത്രമാണുള്ളത്.
ഡോ. ഗീവർഗീസ് മാർ കുറിലോസ്
യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍
ലവ് ജിഹാദ് ഭാവനാ സൃഷ്ടിയാണ്. ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സംഘപരിവാറുമായി ചേര്‍ന്നു പോകാനാവില്ല. ഇത്തരം പദ്ധതികളില്‍ ന്യൂനപ ക്ഷങ്ങള്‍ വീഴരുത്. ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ട കാലമാണിത്. ഫാസിസത്തിനെതിരെ ഇരകള്‍ ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടത്. ഇരകളെ ഭിന്നിപ്പിക്കുക എന്നത് ഫാസിസ്റ്റ് അജണ്ടയാണ്.
ഡോ. ഗീവർഗീസ് മാർ കുറിലോസ്
യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍