ജനാധിപത്യത്തിൻ്റെ ചരിത്രത്തിൽ സവിശേഷം രേഖപ്പെടുത്തേണ്ട കോടതി വിധികൾക്കാണ് നമ്മുടെ രാജ്യം സമീപകാലത്ത് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യൻ ജുഢീഷ്വറിയുടെ യശസ്സുയർത്തിയ വിധികൾ എന്നും ഇവയെ വിശേഷിപ്പിക്കാം.
ജനാധിപത്യത്തിൻ്റെ നെടുംതൂണുകളിൽ ഒന്നായ കോടതികൾ, പരിമിതമായ അർത്ഥത്തിലാണെങ്കിലും ജനാധിപത്യത്തിന് കാവലാകുന്ന വിധികൾ പുറപ്പെടുവിക്കുന്നത് സമകാലിക ഇന്ത്യയിൽ രാഷ്ട്രീയ പ്രാധാന്യമുള്ളതു തന്നെയാണ്. ഭരണനിർവഹണ മേഖലകളിൽ പലതും കാവിവൽകരണത്തിന്റ പിടിയിൽ അമർന്ന് തീരുകയാണന്ന യാഥാർഥ്യം നമ്മെ അസ്വസ്ഥരാക്കുമ്പോഴാണ്, ജനാധിപത്യത്തെക്കുറിച്ച പ്രതീക്ഷകൾ സജീവമാക്കുന്ന വിധികൾ വരുന്നത്.
ഇവയാണ് ആ കോടതി വിധികൾ!
1. മാധ്യമങ്ങളുടെ എത്ര കടുത്ത വിമർശനവും രാജ്യദ്രോഹമല്ല
‘അക്രമത്തിനു പ്രേരകമല്ലെങ്കിൽ, എത്ര കടുത്ത ഭാഷയിൽ സർക്കാരിനെ വിമർശിച്ചാലും രാജ്യദ്രോഹമല്ലെന്നും,1962ലെ വിധിയുടെ സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്നും’ പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി, പ്രമുഖ മാധ്യമപ്രവർത്തകനായ വിനോദ് ദുവക്കതിരെയുള്ള രാജ്യദ്രോഹ കുറ്റം റദ്ദാക്കിയത്.
ഹിമാചൽപ്രദേശിലെ ഷിംലയിൽ കുമാർസേൻ പൊലീസ് സ്റ്റേഷനിൽ ശ്യാം എന്ന ബി.ജെ.പി പ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മേയ് ആറിനാണു പൊലീസ് വിനോദ് ദുവയ്ക്കെതിരെ കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സർക്കാരിന്റെ കോവിഡ് നിയന്ത്രണ നടപടികളെയും വിമർശിച്ച് ദുവ രാജ്യദ്രോഹം ചെയ്തെന്നായിരുന്നു ആരോപണം. തുടർന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് എഫ്. ഐ. ആർ ഇടുകയായിരുന്നു. ഇതിനതിരെ ഹൈകോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് കോടതിയുടെ ഈ വിധി ഉണ്ടായിരിക്കുന്നത്.
2. സമാധാനം തകർത്തില്ല.
മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ ഉത്തർപ്രദേശ് പോലീസ് ആരോപിച്ച കുറ്റം ഒഴിവാക്കികൊണ്ടുള്ള വിധിയാണ് ജൂൺ പതിനാറിന് കോടതി പുറപ്പെടുവിച്ചത്. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന, ക്രിമിനൽ നടപടി ചട്ടം 116(6) പ്രകാരമുള്ള കുറ്റമാണ് മഥുര സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഒഴിവാക്കിയത്. ആറ് മാസം കഴിഞ്ഞിട്ടും ഈ കുറ്റത്തിന്മേലുള്ള അന്വേഷണം പൂർത്തിയാക്കാൻ പൊലീസിന് കഴിയാത്തതിനെ തുടർന്നാണ് നടപടി.
ഹാഥറസിലെ പെൺകുട്ടിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുമ്പോഴായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ സിദ്ദീഖ് കാപ്പനെ മഥുര പൊലീസ്, സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന പേരിൽ അറസ്റ്റ് ചെയ്തത്. പിന്നീടാണ് രാജ്യദ്രോഹക്കുറ്റം, യുഎ. പി. എ, നിയമപ്രകാരമുള്ള ഭീകരവാദ കുറ്റകൃത്യങ്ങൾ ചേർക്കുന്നത്. ക്രിമിനൽ നടപടി ചട്ടം 116(6) പ്രകാരം സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്ന കുറ്റം എടുത്ത് ഒഴിവാക്കിയാലും, മറ്റു കുറ്റങ്ങൾ നിലനിൽക്കുന്നതിനാൽ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകില്ല. എന്നാൽ, ഈ കേസിൽ കാപ്പൻ നൽകിയ ജാമ്യ ഹർജി ഈ മാസം 22ന് കോടതി പരിഗണിക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ ആരും ശിക്ഷിക്കപ്പെടുന്നത് അനിവാര്യമാണ്. എന്നാൽ, നിരപരാധികളോട് അനീതി ചെയ്യുന്നത് അപരാധമാണല്ലോ.
3. വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം
പൗരത്വ പ്രക്ഷോഭത്തിന്റ മുൻ നിരയിൽ നിന്നുവെന്നതിന്റ പേരിൽ ഡൽഹി കലാപക്കേസിൽ യു. എ. പി. എ ചുമത്തപ്പെട്ട് ഒരു വർഷമായി ജയിലിൽ കഴിയുന്ന വിദ്യാർത്ഥി നേതാക്കൾക്ക് ജാമ്യം അനുവദിച്ച ഡൽഹി ഹൈകോടതി വിധി ജനാധിപത്യവാദികളെ ആഹ്ലാദിപ്പിക്കുന്നതാണ്.
മുസ്ലികളെ രണ്ടാംകിട പൗരന്മായി മാറ്റാനുള്ള ഔദ്യോകിക പദ്ധതിയായിരുന്നു പൗരത്വ ഭേദഗതി നിയമം. രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും വരെ പകച്ചു നിന്ന സന്ദർഭത്തിലായിരുന്നു പ്രതിശബ്ദം ഉയർത്തികൊണ്ട് ജാമിഅയിലെയും, അലീഗഡിലെയും വിദ്യാർത്ഥികൾ പ്രതിഷേധത്തിന്റ ജ്വാല തെളിയിച്ചത്. രാജ്യം അത് ഏറ്റടുക്കുകയായിരുന്നു.
സംഘപരിവാർ നേരിട്ട ശക്തമായ വെല്ലുവിളിയായിരുന്നു ഈ പ്രക്ഷോഭം. സാർവദേശീയ തലത്തിൽ തന്നെ ഇത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പ്രക്ഷോഭത്തെ അടിച്ചമർത്താനും അപകീർത്തിപ്പെടുത്താനും തൽപ്പരകക്ഷികൾ പലവിധത്തിൽ ശ്രമിക്കുകയുണ്ടായി. കലാപാനന്തരം അക്രമണത്തിന് കാരണക്കാരായവരെ പിടികൂടുന്നതിനു പകരം സമരക്കാരെ വ്യാപകമായി വേട്ടയാടാനാണ് ഡൽഹി പോലീസ് തുനിഞ്ഞത്. പൗരത്വ പ്രക്ഷോഭത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെയും വേട്ടയാടാൻ തുടങ്ങി. ആസിഫ് ഇഖ്‌ബാൽ തൻഹ, ദേവം ഗന കലിത, നതാഷ നർവാൾ, സഫൂറ എന്നിവരെല്ലാം ഇതിൻ്റെ ഇരകളായി മാറുകയും, അവരെയെല്ലാം യു. എ. പി. എ, രാജ്യ ദ്രോഹ കുറ്റം എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ഒരു വർഷമായി ജയിലിൽ കഴിയുന്ന ഈ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഡൽഹി ഹൈകോടതി വിധി വന്നത് ജൂൺ 15 ചൊവ്വാഴ്ച്ചയായിരുന്നു. വിധിന്യായത്തിൽ കോടതി പറയുന്നത് ഇങ്ങനെയാണ് “പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമല്ല. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ സി. എ. എ വിരുദ്ധ സമര രീതി എന്ന നിലക്കേ കാണാനാവൂ. പ്രതിഷേധിക്കാനും, വിയോജിപ്പ് പ്രകടിപ്പിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എതിർപ്പുകൾ അടിച്ചമർത്താൻ യു. എ. പി. എ ഉപയോഗിക്കരുത്; സർവകശാലയിലെ ഒരു പറ്റം വിദ്യാർത്ഥികൾ പ്രതിക്ഷേധം നടത്തിയാൽ ഉലഞ്ഞു പോകുന്നതല്ല രാജ്യത്തിന്റെ അടിത്തറ” – ഇങ്ങനെ നീളുന്നു കോടതിയുടെ പ്രസ്താവം.
ഫാഷിസത്തിനെതിരായ പോരാട്ടവും മർദ്ദക ഭരണകൂടങ്ങൾക്കെതിരായ ശബ്ദങ്ങളും രാജ്യത്തുടനീളം ഉയരുന്ന സന്ദർഭത്തിൽ തന്നെയാണ്, ആ വികാരത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ കോടതി വിധികളും ഉണ്ടാകുന്നത്. അതിനാൽ തന്നെ, ജനാധിപത്യ പോരാട്ടങ്ങളുടെ തെരുവ് വിളക്കുകൾ കെട്ടുപോകാതിരിക്കാനാണ് ജനാധിപത്യ വിശ്വാസികൾ ജാഗ്രത പുലർത്തേണ്ടത്. ഇന്ത്യയുടെ മതനിരപേക്ഷതയും, സമുദായ സൗഹാർദ്ദവും സമാധാന അന്തരീക്ഷവും കാത്തു സൂക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ജനാധിപത്യത്തിൻ്റെ സ്തംഭങ്ങളോടൊപ്പം പൊതുജനങ്ങളും ഒരുമിച്ച് പൊരുതേണ്ടതുണ്ട്.