അട്ടപ്പാടിയിൽ ആൾകൂട്ടകൊലപാതകത്തിന് ഇരയായ ആദിവാസി യുവാവ് മധുവിന്റെ കേസിൽ വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതി അറിയിക്കുകയുണ്ടായി. ദിവസവും അഞ്ച് സാക്ഷികളെ വീതം വിസ്തരിക്കണമെന്നും ഓഗസ്റ്റിൽ വിചാരണ പൂർത്തിയാക്കണമെന്നും ഹൈകോടതി നിർദേശത്തെ തുടർന്നായിരുന്നു നടപടി. എന്നാൽ, കേരള സമൂഹത്തിൽ വേരിറങ്ങിയിട്ടുള്ള ജാതിബോധത്തിനു നേരെ വിരൽചൂണ്ടുന്ന ഈ ക്രൂരകൃത്യം നടന്ന് നാല് വർഷത്തിനു ശേഷമാണ് കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. ഇക്കാലയളവിൽ നിരവധി തടസ്സങ്ങൾ ഈ കേസിനു മുന്നിലുണ്ടായി; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ സർക്കാർ വരുത്തിയ കാലതാമസം മുതൽ പ്രോസിക്യൂട്ടറുടെ ഒഴുക്കൻ സമീപനം വരെ.
കേസിലെ ഭൂരിഭാഗം പ്രതികളും ഭരണകക്ഷി പാർട്ടിയുടെ പ്രാദേശിക നേതാക്കളായതിനാൽ രാഷ്ട്രീയ സ്വാധീനമാണ് കേസ് നീണ്ടു പോകുന്നതിനു കാരണമെന്ന രീതിയിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. കേസിലെ പ്രതികളിലൊരാളായ ഷംസുദ്ദീൻ, 2021 സെപ്റ്റംബറിൽ പാർട്ടി ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പിന്നീട് എതിർപ്പുകളെത്തുടർന്ന് പാർട്ടി തീരുമാനം പിൻവലിക്കുകയായിരുന്നു.
മധുവിന്റെ മരണത്തിനു കാരണം ആൾക്കൂട്ടത്തിന്റെ ആക്രമണം മാത്രമല്ല, മറിച്ചു പോലീസ് കസ്റ്റഡിയിൽ വെച്ചുണ്ടായ മർദനവുമാണെന്ന ആരോപണവുമുണ്ട്.
മധുവിനെതിരെ മൂന്ന് മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറേക്കാലമായി ഇയാളെ പിടികൂടാൻ ശ്രമിക്കുകയായിരുന്നെന്നും മധുവിന്റെ മരണശേഷം അഗളി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മധുവിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധർ പറഞ്ഞത് ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരമായി പരിക്കാണ് മരണകാരണമെന്നാണ്. ക്രൂരമായ മർദ്ദനത്തിൽ മധുവിന്റെ ശരീരത്തിലും തലയുടെ പിൻഭാഗത്തുമുണ്ടായ മുറിവുകൾക്ക് പുറമെ വാരിയെല്ലുകളും തകർന്നിരുന്നു. കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പും മധു ആക്രമിക്കപ്പെട്ടതായി ചില റിപ്പോർട്ടുകളും കാണാം.
മാത്രമല്ല, ആക്രമണസമയത്ത് സ്ഥലത്തുണ്ടായിരുന്നിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ നിഷ്‌ക്രിയത്വം കാണിച്ചതായി അഗളി പോലീസിന് ലഭിച്ച ദൃക്‌സാക്ഷി മൊഴികൾ ചൂണ്ടികാണിക്കുന്നുണ്ട്. മധു കാട്ടിൽ ഉണ്ടെന്ന് പ്രതികൾക്ക് സൂചന നൽകിയത് ഒരു ഫോറസ്റ്റ് ജീവനക്കാരനാണെന്ന് മധുവിന്റെ സഹോദരി ചന്ദ്രിക ആരോപിക്കുകയും ചെയ്തിരുന്നു.
നീണ്ടുപോകുന്ന വിചാരണ
2018 ഫെബ്രുവരി 22നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ, പലചരക്ക് കടയിൽ നിന്ന് അരി മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ മുപ്പതുകാരനായ മധുവിനെ ക്രൂര മർദനത്തിന് ഇരയാക്കിയത്. മധു താമസിച്ചിരുന്ന അട്ടപ്പാടിക്ക് സമീപത്തെ ബഫർ സോൺ വനമേഖലയിൽ വെച്ചാണ് ഇവർ മധുവിനെ പിടികൂടിയത്. തുടർന്ന് ജനക്കൂട്ടം ഇയാളെ പാലക്കാട് അഗളി പോലീസിന് കൈമാറി. എന്നാൽ പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രാമധ്യേ കോട്ടത്തറയിലെ സർക്കാർ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മധു പോലീസ് ജീപ്പിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 2018 മെയ് മാസത്തിൽ പ്രത്യേക അന്വേഷണ സംഘം 16 പേരെ പ്രതികളാക്കി 3,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 1989-ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം അനുസരിച്ച് കൊലപാതകം, കുറ്റകൃത്യങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കുറ്റപത്രം സമർപ്പിച്ചുവെങ്കിലും കേസ് പരിഗണിക്കുന്ന മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയിൽ സ്ഥിരം ജഡ്ജി ഇല്ലാത്തതിനാൽ വാദം നടന്നില്ല. കൂടാതെ, കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ കേരള സർക്കാർ ഏറെ സമയമെടുത്തു.
മധുവിന്റെ കൊലപാതകത്തിനു ശേഷം രൂപം കൊണ്ട ‘ജസ്റ്റിസ് ഫോർ മധു’ ആക്ഷൻ കൗൺസിൽ, സർക്കാർ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് ആരോപിക്കുകയും ഒരു സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപെടുകയും ചെയ്തു. ആദ്യം അഡ്വ. പി ഗോപിനാഥിനെയാണ് സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. പിന്നീട്, അട്ടപ്പാടിയിൽ താൽക്കാലിക താമസവും ഓഫീസും വേണമെന്ന ഗോപിനാഥിന്റെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കാണിച്ചു 2018 നവംബറിൽ സർക്കാർ ഈ നിയമന ഉത്തരവ് റദ്ദാക്കി.
പി. ഗോപിനാഥിനെ നിയമിക്കുന്നതിനുള്ള ചെലവ് വഹിക്കാൻ സർക്കാർ തയ്യാറായില്ലെന്ന റിപ്പോർട്ടുമുണ്ട്. എന്നാൽ ഫീസ് സംബന്ധിച്ച ആരോപണങ്ങൾ പി. ഗോപിനാഥ് തള്ളി കളഞ്ഞു, സമ്മതപത്രത്തിൽ ഒപ്പിടാൻ മാത്രമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കേസിന് മാത്രമായി സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടതില്ല എന്ന് സർക്കാരിന് തോന്നിയതുകൊണ്ടാണ് നിയമനം വൈകുന്നതെന്ന് അന്നത്തെ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രിയായിരുന്ന എ.കെ ബാലൻ പറയുകയുണ്ടായി.
ഈ സാഹചര്യത്തിലാണ് സെൻട്രൽ ഹ്യൂമൻ റൈറ്റ്‌സ് ഫോറം (സി.എച്ച്.ആർ.എഫ്) എന്ന സംഘടന മധുവിന്റെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തുന്നത്. അഡ്വ വി.ടി രഘുനാഥായിരുന്നു സി.എച്ച്.ആർ.എഫിന്റെ അധ്യക്ഷൻ. പ്രതിഫലം കൂടാതെ കേസിൽ ഹാജരാകമെന്ന് രഘുനാഥ് മധുവിന്റെ കുടുംബത്തിന് വാക്ക് കൊടുത്തു. അങ്ങനെ അദ്ദേഹത്തെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് കുടുംബം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ അത് അംഗീകരിക്കുകയും അഡ്വ.രഘുനാഥ് 2019 ൽ ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ രണ്ട് തവണ മാത്രമാണ് അഡ്വ. രഘുനാഥ് കേസിനു വേണ്ടി ഹാജരായത്. കോടതി കേസ് വിളിക്കുമ്പോഴെല്ലാം പ്രോസിക്യൂട്ടറുടെ അഭാവം മൂലം കേസ് മാറ്റി വെക്കേണ്ടി വന്നു.
2019ൽ, ഒരു പ്രതി കേസിലെ സുപ്രധാനമായ ഡിജിറ്റൽ തെളിവുകൾ ആവിശ്യപെട്ട് കോടതിയെ സമീപിച്ചു. എന്നാൽ, പ്രോസിക്യൂട്ടർ ഇത് ചോദ്യം ചെയ്തില്ല. അങ്ങനെ പ്രതിക്ക് തെളിവ് കൈമാറാൻ കോടതി പോലീസിനോട് ഉത്തരവിട്ടു. പിന്നീട് മറ്റു പ്രതികളും ഇതേ ആവശ്യം ഉന്നയിക്കുകയുണ്ടായി. 2022 ജനുവരി 14നു ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കാണിച്ചു അഡ്വ.രാജുനാഥ് പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞു. ജനുവരി 25 നു കേസ് പരിഗണിച്ചപ്പോൾ മധുവിന് വേണ്ടി ആരും ഹാരാജാറായില്ല.
കേസിലെ നിരവധി സാക്ഷികൾ പല ഘട്ടങ്ങളിലായി കൂറു മാറിയിട്ടുണ്ട്.
ഓഗസ്റ്റ് 3ലെ വിചാരണക്കിടെ 21-ാം നമ്പർ സാക്ഷി, വീരൻ താൻ മൊഴി നൽകിയത് പോലീസ് ഭീഷണിയെത്തുടർന്നാണെന്ന് ചൂണ്ടികാണിച്ച് പിൻവലിക്കുകയുണ്ടായി. സാക്ഷി നമ്പർ 22, മുരുകൻ മൊഴി നൽകാൻ കോടതിയിൽ എത്തിയില്ല. വിചാരണ തുടങ്ങുന്നതിലെ കാലതാമസവും 16 പ്രതികൾക്ക് ജാമ്യം ലഭിച്ചതുമാണ് സാക്ഷികളെ സ്വാധീനിക്കാൻ പ്രതികളെ സഹായിച്ചതെന്ന് നിയമ നിരീക്ഷകർ വിലയിരുത്തുന്നു.