“വത്തിക്കാൻ നഗരത്തിന്റെ ചരിത്രത്തിലൂടെയാണ് ഹിന്ദു രാഷ്ട്രത്തിലേക്കുള്ള പാത കടന്നുപോകുന്നത്”. ജനുവരി 11-ന് ട്വിറ്റർ സ്‌പേസുകളിൽ നടന്ന തത്സമയ ഓഡിയോ ചർച്ചയിൽ പങ്കെടുത്ത ഒരാൾ മുന്നോട്ടുവച്ച വാദമാണിത്.
“ട്രാഡുകളെക്കൂടാതെ ഒരു ഹിന്ദുരാഷ്ട്രം സാധ്യമാണോ? ആണെങ്കിൽ അതെങ്ങനെയായിരിക്കും?” ഇതായിരുന്നു ചർച്ചയുടെ വിഷയം.
ഹിന്ദു സവർണ്ണവാദികൾ ആഗ്രഹിക്കുന്ന ഒരു ബദൽ രാഷ്ട്രീയമാണ് ഹിന്ദു രാഷ്ട്രം. അവർ പറയുന്നതനുസരിച്ച്, ഇന്ത്യയുടെ മതേതര ഭരണഘടന പൊളിച്ച്, ഹിന്ദുക്കൾക്ക് പ്രഥമസ്ഥാനം നൽകുന്നതിനായി നിലവിലുള്ള സ്ഥാപനങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് ഇത് സൃഷ്ടിക്കപ്പെടുക.
ട്വിറ്റർ സ്‌പേസിൽ ചർച്ചയ്ക്ക് ആതിഥേയത്വം വഹിച്ചിരുന്ന പാർത്ഥസാർഥി എന്ന ഹാൻഡിൽ ‘ട്രാഡു’കളെപ്പറ്റി (TRADS) പറയുന്നത് കേൾക്കുക, “അടിസ്ഥാന ശാസ്ത്രങ്ങളിലോ അല്ലെങ്കിൽ മതഗ്രന്ഥങ്ങളിലോ പരാമർശിച്ചിരിക്കുന്ന യഥാർത്ഥ ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന യാഥാസ്ഥിതിക ഹിന്ദുക്കളായ പാരമ്പര്യവാദികളാണ് “ട്രാഡു”കൾ എന്നറിയപ്പെടുന്നത്”.
മുസ്ലീം സ്ത്രീകളെ വച്ച് “ബുള്ളി ബായ്” എന്ന ആപ്പിലൂടെ വ്യാജ ഓൺലൈൻ ലേലം സംഘടിപ്പിച്ചതിന് ജനുവരിയിൽ ഡൽഹിയിലും മുംബൈയിലും ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഹിന്ദു വലതുപക്ഷത്തിന്റെ ഈ നിഴൽ വിഭാഗം ദേശീയ ശ്രദ്ധയിൽ വരുന്നത്. ട്രാഡ്‌സിന്റെ ഓൺലൈൻ നെറ്റ്‌വർക്കുകളാണ് ഇത് സംഘടിപ്പിച്ചതെന്ന് പറയപ്പെടുന്നു. “സുള്ളി ഡീൽസ്” എന്ന മറ്റൊരു ആപ്പിലൂടെ കഴിഞ്ഞ വർഷം നടന്ന സമാനമായ “ലേലത്തിന്” പിന്നിലും ഇവരായിരുന്നു. ആദ്യ അറസ്റ്റ് നടന്ന് ദിവസങ്ങൾക്ക് ശേഷം, ട്വിറ്ററിൽ നടന്ന ഓഡിയോ ചർച്ച ട്രാഡിന്റെ ലോകവീക്ഷണത്തെക്കുറിച്ചുള്ള ഒരേകദേശ ചിത്രം നൽകുന്നു.
പാർത്ഥസാർരഥി പറയുന്നത്: “നമ്മെ യഥാർത്ഥത്തിൽ ഭരിക്കുന്നത് പോപ്പാണ്, കാരണം നമ്മുടെ ഭരണഘടന ക്രിസ്ത്യാനികൾ നമുക്ക് നൽകിയതാണ്, അത് നമ്മുടേതല്ല.” ഇന്ത്യൻ ഭരണഘടനയെന്നത് വൈദേശികരുടെ “ലക്ഷ്യങ്ങൾക്കും പ്രൊപ്പഗണ്ടകൾക്കും” സഹായകമാകാൻ വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ളതാണെന്നാണ് അവരുടെ വാദം.
‘അഗ്നി’ എന്ന ട്വിറ്റർ ഹാൻഡിൽ മുന്നോട്ടുവെക്കുന്ന മറ്റൊരു ആശയം ഇതാണ് – “ഹിന്ദു രാഷ്ട്രത്തിന്റെ അടിസ്ഥാനം സ്മൃതികളും ശ്രുതികളും [പരമ്പരാഗത ഹിന്ദു തത്വങ്ങൾ] ആയിരിക്കും, അങ്ങനെയല്ലെങ്കിൽ അതൊരു പാശ്ചാത്യ ആശയമായമാണ്.”
പാശ്ചാത്യ സങ്കൽപ്പങ്ങളെ ഇന്ത്യയിൽ നിന്ന് തുടച്ചുനീക്കാൻ ആഗ്രഹിക്കുന്ന ഒരു ഗ്രൂപ്പിലെ ചിലർ പാശ്ചാത്യ മാതൃകകളിൽ നിന്ന് തന്നെ പ്രചോദനമുൾക്കൊണ്ടു എന്ന വിരോധാഭാസവും ഇവിടെയുണ്ട്. 1929-ൽ ഇറ്റലിയിലെ ഫാസിസ്റ്റ് സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ കീഴിൽ വത്തിക്കാൻ സിറ്റി സൃഷ്ടിച്ചതിനെ നിക്ബ്രൂ (NikBruh) എന്ന ഉപയോക്താവ് ഹിന്ദു രാഷ്ട്രം സാധ്യമാക്കുന്നതിനുള്ള പ്രോട്ടോടൈപ്പായി ഉദ്ധരിക്കുന്നുണ്ട്. ഒരു ഉടമ്പടിയിലൂടെ വത്തിക്കാൻ സിറ്റിയെ മാർപാപ്പയുടെ അധികാരപരിധിയിലുള്ള ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുകയായിരുന്നു. “1929-ൽ ലാറ്ററൻ ഉടമ്പടി പ്രകാരമാണ് വത്തിക്കാൻ നഗരം സൃഷ്ടിക്കപ്പെട്ടത് – അതുപോലൊരു സ്വതന്ത്ര പ്രദേശം ഞാൻ ആവശ്യപ്പെടുന്നില്ല, എന്നാൽ സഹകരണ ഫെഡറലിസത്തിന്റെ പരിധിയിൽ നിന്നുകൊണ്ട് എനിക്ക് എന്റെ മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു ചെറിയ പ്രദേശം നമുക്കുണ്ടാകാം, അത് അയോധ്യയോ കാശിയോ ഹരിദ്വാറോ ആകാം” – നിക്ബ്രൂ പറയുഞ്ഞുവെക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങൾ ഒരു പുതിയ രാഷ്ട്രീയ ക്രമത്തിന് വേണ്ടി പാകപ്പെട്ടുവെന്നും ഇയാൾ വാദിക്കുന്നുണ്ട്. “സമൂഹത്തിൽ സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ മാത്രമേ അത് സാധ്യമാകൂ” എന്നും ഇയാൾ പറയുന്നു.
എന്നിരുന്നാലും, ട്രാഡ് ഗ്രൂപ്പുകളിലെ മിക്ക സംഭാഷണങ്ങൾക്കും ഒട്ടും തന്നെ അക്കാദമിക സ്വഭാവമുള്ളതായി അനുഭവപ്പെട്ടിട്ടില്ല.
കഴിഞ്ഞ മൂന്ന് മാസമായി, ട്വിറ്റർ, ക്ലബ്‌ഹൗസ്, റെഡ്ഡിറ്റ്, ഇൻസ്റ്റാഗ്രാം എന്നിവയിലെ ഈ സംഭാഷണങ്ങൾ ട്രാക്ക് ചെയ്തുകൊണ്ട് ഇന്ത്യയുടെ ട്രാഡുകളുടെ ചിത്രം ഒരുമിച്ച് ചേർക്കാൻ ശ്രമിച്ചുകൊണ്ട് ദ സ്ക്രോൾ പറയുന്നു. ഫാസിസ്റ്റ് ഇറ്റലിയിൽ നിന്ന് മാത്രമല്ല അവർ പ്രചോദനം തേടുന്നത്. മുസ്‌ലിംകളെയും ദലിതരെയും സ്ത്രീകളെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും കീഴ്പ്പെടുത്താനുള്ള അവരുടെ അക്രമാസക്തമായ ഫാന്റസികൾ ആവിഷ്‌കരിക്കുന്നതിനായി അവർ അമേരിക്കൻ അൾട്ട്-റൈറ്റുകളുടെ (Alt-Right) പാതയും പിന്തുടരുന്നുണ്ട്.
ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യം വേണ്ടത്ര ഗൗരവമായി പിന്തുടരാത്തതിന്, ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയെയും അതിന്റെ പ്രത്യയശാസ്ത്ര മാതാവായ രാഷ്ട്രീയ സ്വയംസേവക് സംഘത്തെയും വെറുക്കത്തക്കവണ്ണം അക്ഷമരാണ് ഈ സംഘം.
ലൈംഗിക അതിക്രമങ്ങൾ
“ബുള്ളി ബായ്” കേസിൽ അറസ്റ്റിലായവർ “ട്രാഡ് മഹാസഭ” എന്ന് സ്വയം വിളിക്കുന്ന ഒരു ഓൺലൈൻ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. അറസ്റ്റിലായ ആറിൽ അഞ്ച് പേരും ഉയർന്ന ജാതിക്കാരായ യുവാക്കളാണ്. ആറാമത്തേത് ഉത്തരഖണ്ഡിൽ നിന്നുള്ള 18 കാരിയായ യുവതിയാണ്.
അവർ “ചെറുപ്പക്കാർ” ആണെന്നും കൗൺസിലിംഗ് ആവശ്യമാണെന്നുമുള്ള കോടതി നിരീക്ഷണത്തെത്തുടർന്ന്, ഏപ്രിലിൽ ആറ് പ്രതികളിൽ മൂന്ന് പേർക്കും മുംബൈ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
“സുള്ളി ഡീൽസ്”, “ബുള്ളി ബായ്” ആപ്പുകൾക്ക് ഉത്തരവാദികളായവരെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ, ഇതര ഓൺലൈൻ ആവാസവ്യവസ്ഥകളിലൂടെ ഇപ്പോഴും സമാനമായ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇവയിൽ പലതും സ്വകാര്യ റെഡ്ഡിറ്റ് (Reddit) ഗ്രൂപ്പുകളാണ്. 26,200 അംഗങ്ങളുള്ള DesiInterFaith, 8,100 അംഗങ്ങളുള്ള InterfaithxxxOfficial എന്നീ രണ്ട് ഗ്രൂപ്പുകൾ, ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏതൊരു കുതുകിക്കും എളുപ്പത്തിൽ ലഭ്യമാണ്. ഒരു സാധാരണ ഇന്റർനെറ്റ് ഉപയോക്താവിന് DesiInterFaith പേജ്നൽകുന്ന സന്ദേശം നോക്കൂ: “നിയമപരമായ ഒരു അഭ്യർത്ഥനയെത്തുടർന്ന് ഈ ഉള്ളടക്കം നിങ്ങളുടെ രാജ്യത്ത് നിയന്ത്രിച്ചിരിക്കുന്നു. എന്നാൽ ആൾമാറാട്ട മോഡിൽ (Incognito) സർഫിംഗ് ചെയ്യുകയാണെങ്കിൽ പ്രസ്തുത പേജ് ഇപ്പോഴും ലഭ്യമാണ്”!
വിദ്വേഷത്തിനും അക്രമത്തിനും പ്രേരിപ്പിക്കരുതെന്നും, ആരുടേയും “അമ്മപെങ്ങന്മാരുടെ” ചിത്രങ്ങൾ പോസ്റ്റ് ചെയ്യരുതെന്നും ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങൾ പങ്കിടരുതെന്നും ഗ്രൂപ്പ് നിയമങ്ങൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്! മിക്ക ഗ്രൂപ്പ് അംഗങ്ങളും ഈ മുന്നറിയിപ്പുകൾ അവഗണിച്ചതായാണ് തോന്നുന്നത്.
“ഹിന്ദു രാഷ്ട്ര നിയമങ്ങൾ” പ്രധാനമായും മുസ്ലീം പുരുഷന്മാരുടെയും സ്ത്രീകളുടെയും മേലുള്ള ലൈംഗിക ആധിപത്യവുമായി ബന്ധപ്പെട്ടതാണ്. ഇതിലെ ഏറ്റവും ഗ്രാഫിക് പോസ്റ്റുകളെന്നത് പൊതുസ്ഥലത്ത് മുസ്ലീം സ്ത്രീകളുടെ വസ്ത്രം വലിച്ചൂരുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ളതാണ്. ഒരു സ്ത്രീയെ മർദ്ദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്ന ഒരു വീഡിയോ ഒരു വർഷം മുമ്പ് പോസ്റ്റ് ചെയ്തതായി കാണാം. “ഹിന്ദു രാഷ്ട്രത്തിന് കീഴിൽ മുസ്ലീം സ്ത്രീകൾ എങ്ങനെയാണ് പരിഗണിക്കപ്പെടുകയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, ഇതാ കണ്ടോളൂ” എന്നാണ് അടിക്കുറിപ്പ്.
ഒരു സാധാരണ ബ്രൗസറിൽ കാണാൻ കഴിയുന്ന InterfaithxxxOfficial എന്ന സൈറ്റിൽ സമാനമായ പോസ്റ്റുകളുണ്ട്. “ജയ് ശ്രീറാം” എന്ന് വിളിക്കാൻ വിസമ്മതിക്കുന്ന ഏതൊരു സ്ത്രീയെയും ബലാത്സംഗം ചെയ്യുമെന്ന് ഇതിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. മാർച്ച് 29 ന് പോസ്‌റ്റ് ചെയ്‌ത ലൈംഗികാതിക്രമത്തിന്റെ വീഡിയോ, “സിഎഎ സമരത്തിൽ നിന്ന് നിങ്ങളുടെ സഹോദരിയെ ബജ്‌റംഗ്ദൾ ഗുണ്ടകൾ വീട്ടിലേക്ക് പിന്തുടർന്നു” എന്ന അടിക്കുറിപ്പോടെ ഷെയർ ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിംകളല്ലാത്ത അഭയാർത്ഥികൾക്ക് അതിവേഗം ഇന്ത്യൻ പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബറിൽ രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധത്തെക്കുറിച്ചുള്ള പരാമർശമാണിത്. ഭൂരിപക്ഷം ഇന്ത്യൻ മുസ്ലീങ്ങളും ഇത് തങ്ങളുടെ പൗരത്വം എടുത്തുകളയുന്നതിന്റെ മുന്നോടിയാണെന്ന് ഭയപ്പെടുകയും, തുടർന്നുണ്ടായ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് മുസ്ലീം സ്ത്രീകൾ നേതൃത്വം നൽകുകയും ചെയ്തിരുന്നു.
ഉത്തർപ്രദേശിലെ ഭാരതീയ ജനതാ പാർട്ടിയുടെ വിജയം സമാനമായ കണ്ടന്റുകളുടെ പ്രളയത്തിന് തുടക്കമിട്ടത്, ബിജെപിയും ആർഎസ്എസ് ഗുണ്ടകളും തെരഞ്ഞെടുപ്പ് ഫലം എങ്ങനെ ആഘോഷിക്കുന്നു എന്നതിന് തെളിവാണ്. 800 അംഗങ്ങളുള്ള SlavesofHR (ഹിന്ദു രാഷ്ട്ര) എന്ന പേരിൽ ഒരു മൂന്നാമത്തെ ഗ്രൂപ്പ് 2022 ഫെബ്രുവരിയിൽ സൃഷ്ടിക്കപ്പെടുകയും, ഹിന്ദു രാഷ്ട്രത്തിനുള്ള നിയമങ്ങൾ നിർദ്ദേശിക്കാൻ മോഡറേറ്റർ അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. തുടർന്നുവന്ന പല പോസ്റ്റുകളിലും ഹിജാബ് ധരിച്ച സ്ത്രീകളെ കാണിക്കുകയും അവരോട് എങ്ങനെ പെരുമാറണമെന്ന് നിർദ്ദേശിക്കാൻ അംഗങ്ങളോട് ആവശ്യപ്പെടുകയുമാണ്. തുടർന്നുള്ള പ്രതികരണങ്ങളിൽ അക്രമാസക്ത ലൈംഗികതയുടെ കുത്തൊഴുക്കാണ് കാണാൻ കഴിയുന്നത്! നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങൾ അവരുടെ സമ്മതമില്ലാതെ ഈ പോസ്റ്റുകളിൽ ഉപയോഗിച്ചിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ, ഹിന്ദു പുരുഷന്മാരുടെ ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങളും, അവയിൽ മതചിഹ്നങ്ങളുടെ ചിത്രങ്ങളും കാണാനാവും.
‘ട്രാഡ്‌സ്’ വേഴ്സസ് ‘റൈറ്റാസ്’ (TRADS v/s RITAS)
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ, അക്രമാസക്തമായ സ്ത്രീവിരുദ്ധതയേക്കാൾ ബിജെപിയുടെ പരാജയം എങ്ങനെ ഉറപ്പാക്കാം എന്നതായി പ്രധാന സംഭാഷണ വിഷയം.
ഹിന്ദു വലതുപക്ഷ ആവാസവ്യവസ്ഥയിൽ, “ട്രാഡ്‌സ്” എന്ന് സ്വയം വിളിക്കുന്നവരും “റൈറ്റാസ്” എന്ന് ബ്രാൻഡ് ചെയ്യുന്നവരും തമ്മിൽ സാധാരണയായി ഒരു വ്യത്യാസമുണ്ട്. രണ്ടാമത്തേതിൽ ഇന്ത്യയുടെ രാഷ്ട്രീയ മുഖ്യധാരയുടെ ഭാഗമായി മാറിയ സംഘടിത ഹിന്ദു വലതുപക്ഷ അംഗങ്ങളായ രാഷ്ട്രീയ സ്വയംസേവക് സംഘും ബിജെപിയും ഉൾപ്പെടുന്നു.
“റൈറ്റ” എന്ന വിളിപ്പേര്, “ശല്യം സൃഷ്ടിക്കുക” എന്നർത്ഥം വരുന്ന “റൈത ഫൈലാന” എന്ന ഹിന്ദി ഭാഷാ പ്രയോഗത്തിൽ നിന്നാണ് വന്നത്. രാഷ്ട്രീയ സ്വയംസേവക് സംഘത്തിലെ അംഗങ്ങളെ നാഗ്പൂരിലെ അവരുടെ ആസ്ഥാനത്തെ ഇകഴ്ത്തിക്കൊണ്ട് “നാഗ്പുരിയ ചദ്ദികൾ” എന്ന് വിളിക്കാറുണ്ട്.
രാഷ്ട്രീയാധികാരം പിടിക്കാൻ വേണ്ടി ബിജെപി പോലുള്ള ഗ്രൂപ്പുകൾ തങ്ങളുടെ ഹിന്ദു വേരുകൾ മറന്നുവെന്നും അതിനാൽതന്നെ അവർ ഹിന്ദു രാഷ്ട്രത്തിന്റെ വഴിയിൽ നിൽക്കുകയാണെന്നുമാണ് “ട്രാഡ്സ്” വിശ്വസിക്കുന്നത്. ട്രാഡിന്റെ ലോകവീക്ഷണപ്രകാരം, ഹിന്ദു ദേശീയ നേതാവായ നരേന്ദ്ര മോദി, മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും ദളിതരെയും പ്രീണിപ്പിക്കുകയാണ്. ഇക്കാരണത്താൽ അവർക്കിടയിൽ മോദിക്ക് ‘മൗലാനാ മോദി’ എന്നൊരു പേരുമുണ്ട്.
ബിജെപിയുടെ പബ്ലിസിറ്റി വിഭാഗമായ ഐ.ടി സെല്ലിലെ അംഗങ്ങളും റൈറ്റാസ് ഗണത്തിൽ പെടുന്നവരാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ഐടി സെല്ലിലെ ഒരു അംഗം പറയുന്നത് “അവർ [ട്രാഡ്സ്] യുപി തെരഞ്ഞെടുപ്പ് ശ്രദ്ധിക്കാതെ, ബിജെപി വിരുദ്ധ പ്രചരണം കൊഴുപ്പിക്കാനായി മണിക്കൂറുകളോളം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സമയം ചെലവഴിച്ചിട്ടുണ്ടാകും” എന്നാണ്.
ബിജെപി പ്രചാരണ രീതികളോടുള്ള മറ്റ് എതിർപ്പുകൾക്കൊപ്പം, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാശി വിശ്വനാഥ് ഇടനാഴിയുടെ നവീകരണം നടത്തിയതിലും ട്രാഡ്‌സിന് നീരസമുണ്ടായിരുന്നു. മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും ചേർന്ന് മതപരമായ ഒരു സ്ഥലത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയെന്നായിരുന്നു അവരുടെ അഭിപ്രായം.
ജനുവരി 11-ലെ ട്വിറ്റർ സ്‌പേസ് സംഭാഷണം, ട്രാഡ്‌സിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ നിലവിലെ നേതാക്കൾ എങ്ങനെ പരാജയപ്പെടുന്നുവെന്നും അവരെ എങ്ങനെ പുറത്താക്കാമെന്നുമുള്ള വിലാപമായിരുന്നു. സൂരജ് എന്ന ഹാൻഡിൽ പറയുന്നത് നോക്കൂ – “ഈ രാഷ്ട്രീയ നേതാക്കൾ നമ്മുടെ ഹിന്ദു രാഷ്ട്രത്തിന്റെ വഴിയിൽ നിൽക്കുകയാണ്, നമ്മൾ കൂടുതൽ സംസാരിച്ചാൽ അവർ (ബിജെപിയും അനുയായികളും) ദുർബലരാകും. അതിനാൽ നമ്മൾ ഓൺലൈനിൽ ചെയ്യേണ്ടത് അത് തന്നെയാണ്. സംസാരിക്കാനുള്ള വളരെ ശക്തമായ ഇടമാണ് ട്വിറ്റർ.”
ഗഗൻ എന്ന ട്വിറ്റർ ഉപയോക്താവ് ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ ബദൽ എങ്ങനെ സംഘടിപ്പിക്കാമെന്നതിനെക്കുറിച്ചുള്ള ആലോചനകൾ പങ്കുവെക്കുന്നുണ്ട്. “ഇസ്‌ലാമിന്റേത് പോലെ, ട്രാഡ്‌സിന് കീഴിൽ ഒരു രാഷ്ട്രീയ വ്യവസ്ഥ ഉണ്ടാക്കിയാൽ, അത്…” അദ്ദേഹം പറഞ്ഞു. “നമ്മൾ രാഷ്ട്രീയമായി വികസിച്ചാൽ നമുക്ക് യഥാർത്ഥ ഫലങ്ങൾ ലഭിച്ചു തുടങ്ങും.”
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ “പണ്ഡിറ്റുകൾ” അല്ലെങ്കിൽ ബ്രാഹ്മണർ നോട്ടക്ക് (NOTA) വോട്ട് ചെയ്തു എന്ന് ഉറപ്പാക്കലായിരുന്നു ട്രാഡിന്റെ ഹ്രസ്വകാല തന്ത്രം.
മാർച്ച് 10 ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ പല ട്രാഡ് അക്കൗണ്ടുകളും നിരാശയിലായിരുന്നു.
“പരമ്പരാഗത ഹിന്ദുക്കൾ ഇനിയെങ്കിലും തങ്ങൾ ന്യൂനപക്ഷമാണെന്ന് തിരിച്ചറിയണം, അതിനാൽ പാരമ്പര്യം സംരക്ഷിക്കാനായി പ്രവർത്തിക്കുക.” “സാമൂഹിക വികസനമെന്ന മുദ്രാവാക്യം തിരഞ്ഞെടുപ്പ് ഫലങ്ങളാൽ ശാക്തീകരിക്കപ്പെടുമ്പോൾ നമ്മുടെ പാരമ്പര്യം പ്രതിസന്ധിയിലാവുകയാണ് ചെയ്യുന്നത്.” – മാർച്ച് 10ന് നിയോധക് എന്ന ഒരു ഹാൻഡിൽ ട്വീറ്റ് ചെയ്തു.
“ഇന്ന് മുതലെങ്കിലും നിങ്ങളുടെ തെറ്റ് തിരിച്ചറിയുക. പാർട്ടിയിലും ഹിന്ദുത്വ പ്രസ്ഥാനത്തിലും ചേരൂ, അതിനെ കൂടുതൽ ശക്തമാക്കൂ,” – സ്പിരിറ്റ് ഓഫ് ഹിന്ദുത്വ എന്ന അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്തുകൊണ്ട് ബിജെപി അനുകൂല ട്വിറ്റർ ഹാൻഡിലുകൾ തിരിച്ചടിച്ചു.
“ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും ഐടി സെൽ അംഗങ്ങൾക്ക് വിശ്രമമില്ല. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പുകളിൽ അവർ തിരിച്ചെത്തുകയും സജീവമാകുകയും ചെയ്യും.” – മറ്റൊരു ഐടി സെൽ അംഗം പറഞ്ഞു.
ഏതായാലും, ട്രാഡ്സിന്റെ നിരാശ പെട്ടെന്ന് കടന്നുപോയെന്നാണ് തോന്നുന്നത്. “ബിജെപിക്ക് വോട്ടുചെയ്യാൻ ഹിന്ദുക്കൾ അണിനിരക്കുന്നു, അതുവഴി മദ്രസകൾക്ക് 1000 കോടിയുടെ ഗ്രാന്റുകൾകൂടി അവർക്ക് (ബിജെപിക്ക്) അനുവദിക്കാൻ കഴിയും.” – മാർച്ച് പകുതിയോടെ വന്ന ഒരു റെഡ്ഡിറ്റ് പോസ്റ്റിലൂടെ അവർ തിരഞ്ഞെടുപ്പ് ഫലങ്ങളെ പരിഹസിച്ചു.
ജാതിയും യാഥാസ്ഥിതികവും
ഒരു സാമൂഹിക വിഭാഗമെന്ന നിലയിൽ ദലിതരും മുസ്ലീങ്ങളെപ്പോലെ തന്നെ ട്രാഡ്സിനാൽ അപമാനിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, ജനുവരി 31 ന്, UnSecularTrad എന്ന ട്വിറ്റർ അക്കൗണ്ട് ബിജെപിയെ “ഭീം ജിഹാദി പാർട്ടി” എന്ന് മുദ്രകുത്തി ഒരു പോസ്റ്റ് പങ്കിട്ടിരുന്നു.
മാർച്ച് 11 ന്, ഉത്തർപ്രദേശിലെ ബിജെപിയുടെ വിജയത്തിന് ഒരു ദിവസം കഴിഞ്ഞ്, ഹർഷിത് മിശ്ര എന്ന പേരിൽ ഒരു ഹാൻഡിൽ ട്വീറ്റ് ചെയ്തു: “യഥാർത്ഥ ധാർമ്മിക നേതൃത്വത്തെ തിരഞ്ഞെടുക്കാൻ ഒരു ഓപ്ഷനുമില്ലാത്ത അവസ്ഥയിലാണ് ഭാരതമിന്നുള്ളത്. പെരിയാർ, ഫൂലെ, അംബേദ്കർ, മുസ്ലിം പ്രീണനം, സംവരണം, ജാതി വിഭജനം വളർത്തിയെടുക്കൽ – എന്നിവയാൽ ബാധിക്കപ്പെട്ട ബിജെപിയെ നിങ്ങൾ തിരഞ്ഞെടുത്തിട്ട് പിന്നെ എന്തിനു വേണ്ടിയാണീ ആഘോഷം?”
ജനുവരി 11-ന് നടന്ന ട്വിറ്റർ സ്‌പേസ് ചർച്ചയിൽ, “അധികാരം പിടിക്കാൻ സംവരണം ഒരു തടസ്സമാണെന്നും ബിജെപി സംവരണത്തിന്റെ ശതമാനം വർദ്ധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ”വെന്നും ‘ആപ്‌ക ഭായ്’ എന്ന ഹാൻഡിൽ പറഞ്ഞിരുന്നു. “ജുഡീഷ്യറിയിൽ ഇതുവരെ സംവരണം ഇല്ലാത്തതിനാൽ നമുക്ക് പിടിച്ചെടുക്കാൻ കഴിയുന്ന ഇടം ജുഡീഷ്യറിയാണെന്നും” ഈ ഹാൻഡിൽ നിർദേശിക്കുന്നുണ്ട്.
ട്രാഡ് അക്കൗണ്ടുകളുടെ നിരവധി പോസ്റ്റുകളിൽ, ബ്രാഹ്മണരെ ഏറ്റവും മുകളിലും ദലിതുകളെ “അസ്പൃശ്യർ” ആയി താഴെയും സ്ഥാപിക്കുന്ന വർണ്ണ സമ്പ്രദായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവർത്തിക്കുന്നുണ്ട്. ട്രാഡ്സിന്റെ നിലപാട് പ്രകാരം, ദലിതരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കരുത്. ബ്രാഹ്മണരെ മാത്രമേ പൂജാരികളാക്കാവൂ.
സമീപ മാസങ്ങളിൽ, ദലിതർക്കെതിരെ വിദ്വേഷം ഉണർത്തുന്ന പല ശക്തമായ പോസ്റ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. നേരത്തെ അത്തരം പോസ്റ്റുകളിൽ “നീലപാറ്റകളെ ഉന്മൂലനം” ചെയ്യുന്ന ഫോട്ടോഗ്രാഫുകൾ സ്ഥിരമായിരുന്നു.
തങ്ങൾക്ക് ലഭിക്കുന്ന സബ്‌സിഡിയുടെ പേരിൽ മുസ്‌ലിംകൾക്കൊപ്പം ദളിതരെയും അവർ നന്ദികെട്ടവരെന്ന് ആക്ഷേപിക്കുന്നു. വൃത്തിയുള്ള ഇടങ്ങളെ “അശുദ്ധമാക്കുന്നു” എന്ന കുറ്റപ്പെടുത്തലുകളും നിരവധി പോസ്റ്റുകളിലൂടെ പ്രകടിപ്പിക്കപ്പെടുന്നുണ്ട്.
ദലിതർ തങ്ങളുടെ അവകാശങ്ങളെയും സ്വത്വങ്ങളെയും കുറിച്ച് രാഷ്ട്രീയമായി ബോധവാന്മാരാകുന്നത് ചില ട്രാഡ് അക്കൗണ്ടുകൾക്ക് അവരെ ആക്ഷേപിക്കാനുള്ള കാരണമാകുന്നു. ഒരു ട്രാഡ് ട്വിറ്റർ യൂസറുടെ പരാതി കേൾക്കൂ: “താനും തന്റെ ദലിത് സുഹൃത്തും തങ്ങളുടെ ചെറുപ്പത്തിൽ അംബേദ്കറെ കളിയാക്കുമായിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹം (അംബേദ്‌കർ) ദളിതരുടെ “അപ”കീർത്തിയായ ‘ഭീംത’ ആയി മാറിയിരിക്കുന്നു. ബി ആർ അംബേദ്കർ ഒരു ദുരുദ്ദേശ്യത്തിന്റെ പ്രത്യേക ലക്ഷ്യമാണെന്ന് പറയേണ്ടതില്ലല്ലോ.”
അംബേദ്കർ ബുദ്ധമതം സ്വീകരിച്ചതിനെ പരാമർശിച്ച് “ബ്രാഹ്മണർക്ക് മാത്രമേ ബുദ്ധനാകാൻ കഴിയൂ” എന്നും “ഒരു അടിമക്ക് പ്രബുദ്ധത മനസ്സിലാക്കാൻ കഴിയില്ല” എന്നും വ്യത്യസ്തങ്ങളായ ട്രാഡ് റെഡ്ഡിറ്റ് അക്കൗണ്ടുകൾ പറയുന്നു.
സ്ത്രീകളെ ശിക്ഷിക്കുന്നു
ഒരു പ്രത്യേകതരം അക്രമാസക്തമായ സ്ത്രീവിരുദ്ധത മുസ്ലീം സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുമ്പോൾ, ഘുങ്ഘാട്ട് (Ghunghat) കൊണ്ട് തല മറയ്ക്കുന്നതും കുട്ടികളെ പ്രസവിക്കുന്നതും പോലുള്ള ഹിന്ദു പുരുഷാധിപത്യ മാനദണ്ഡങ്ങൾ അനുസരിക്കാത്ത ഹിന്ദു സ്ത്രീകളും ശിക്ഷിക്കപ്പെടണമെന്നാണ് ട്രാഡ്ന്റെ നിലപാട്.
“ഫെമിനിസ്റ്റുകൾ ശപിക്കപ്പെട്ടവരാണ്. ഫെമിനിസം സംസാരിക്കുന്നത് സമത്വത്തെക്കുറിച്ചല്ല, വ്യവസ്ഥിതിയെ കബളിപ്പിച്ചു പുരുഷന്മാർക്കെതിരാക്കുന്നതിനെക്കുറിച്ചാണെന്ന്” ഇൻസ്റ്റാഗ്രാമിൽ, ധർമ്മ രക്ഷക് എന്ന ഒരു ഹാൻഡിൽ സംസാരിക്കുന്നുണ്ട്. ചില നിരർത്ഥകപദങ്ങൾ അവർക്ക് നേരെ ഉന്നയിക്കുന്നതിനു പുറമേ, ഫെമിനിസ്റ്റുകളെ ഗ്യാസ് ചേമ്പറുകളിലേക്ക് നയിക്കണമെന്ന് നിർദ്ദേശിക്കുന്ന ഒരു ഫോട്ടോയും അദ്ദേഹം പങ്കിടുന്നുണ്ട്.
ജനുവരി 11 ന് നടന്ന ട്വിറ്റർ സ്‌പേസ് ചർച്ചയിൽ ഇവർ സ്ത്രീ വിമോചനത്തെക്കുറിച്ചുള്ള അവ്യക്തമായ ചോദ്യങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. “സ്ത്രീകൾ ശാക്തീകരിക്കപ്പെടണം, അവർ സമ്മർദ്ദത്തിലാകരുത്, മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകരുത്” എന്ന്
Dr.Sachin Tripathi@Satyendra Doss എന്ന പേരിലുള്ളയാൾ പറയുന്നു. തുടർന്ന്, “എന്നാൽ അവൾ തന്റെ വസ്ത്രങ്ങളെല്ലാം തുറന്ന് തെരുവിലേക്ക് പോകുന്നു എന്നല്ല ഇതിനർത്ഥം. കപ്‌ദോ സേ സ്വതന്ത്രതാ തോഡി ന ഹോതി ഹൈ [വസ്‌ത്രത്തിൽ നിന്ന് മോചനം നേടാനാവില്ല]” എന്ന് അയാൾ കൂട്ടിച്ചേർക്കുന്നുണ്ട്.
SailorSaab എന്ന ട്വിറ്റർ ഹാൻഡിലിന് ഈ വിഷയത്തിൽ ശക്തമായ വീക്ഷണങ്ങളുണ്ടായിരുന്നു. മാർച്ച് 16 ന്, സിഎഎ പ്രതിഷേധത്തിനിടെ പ്രചാരത്തിലായ “ഹം ദേഖേംഗെ” ഉൾപ്പെടെ നിരവധി ഗാനങ്ങൾ സ്ത്രീകൾ ആലപിക്കുന്ന ഒരു വീഡിയോയെക്കുറിച്ച് ഇയാൾ അഭിപ്രായപ്പെട്ടത്: “അവരെ അടിച്ചമർത്താത്തിടത്തോളം കാലം അവർ ഈ നൗതങ്കി (നാടകം) തുടരും” എന്നാണ്. പിന്നീട് മാർച്ച് 17 ന്, “സ്ത്രീകൾക്ക് വിദ്യാഭ്യാസവും ശാക്തീകരണവും ലഭിച്ചതിനാൽ” അറേഞ്ച്ഡ് വിവാഹങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇയാൾ അഭിപ്രായപ്പെടുന്നുണ്ട്.
RusticReborn എന്ന ട്വിറ്റർ ഹാൻഡിൽ “പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകരുതെന്നും വിവാഹ വിപണിയിൽ ഓവർ ക്വളിഫൈഡ് ആവുന്നതിന് മുമ്പ് അവരെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിക്കണമെന്നും” അഭിപ്രായപ്പെടുന്നുണ്ട്. “ഒരു പെൺകുട്ടിയുടെ വിവാഹം വൈകാനുള്ള മറ്റൊരു കാരണമാണിത്” എന്ന തലക്കെട്ടിൽ മാർച്ച് 18 ന് ഒരു ട്വീറ്റിൽ ഇയാൾ നടത്തിയ വിലാപമാണിത്. “നമുക്ക് നമ്മുടെ അത്യാഗ്രഹം പരിമിതപ്പെടുത്താം. പെണ്മക്കളുടെ വിദ്യാഭ്യാസത്തിന് ഒരു പരിധി വെക്കുന്നത് എല്ലാവർക്കും സഹായകരമായേക്കാം.” മറ്റ് ട്വീറ്റുകളിൽ “സ്ത്രീകൾക്ക് എങ്ങനെ വിശ്വസ്തത ഇല്ലെന്നും അത് പുരുഷന്റെ സവിശേഷ സ്വഭാവമാണെന്നും” ഇയാൾ വിശദീകരിക്കുന്നുണ്ട്.
അതുപോലെ, ലൈംഗിക ന്യൂനപക്ഷങ്ങൾ കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാൽ ഇക്കൂട്ടർ എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങൾക്കും എതിരാണെന്നതിലും ഒട്ടും അതിശയിക്കാനില്ല. ജനുവരി 30-ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ Dharmrakshajji എന്ന ട്രാഡ് അക്കൗണ്ട്, രണ്ട് കൂറ്റൻ തോക്കുകളും കുങ്കുമ നിറമുള്ള ഗംചയും പിടിച്ച് കൂട്ടക്കൊല നടത്താൻ നീങ്ങുന്ന ഒരാളുടെ ചിത്രം ഷെയർ ചെയ്തുകൊണ്ട് ചോദിച്ചു:
“ക്ഷമിക്കണം, LGBT പ്രൈഡ് പരേഡ് നടക്കുന്നത് എവിടെയാണെന്ന് പറയാമോ?
‘സ്‌ക്രോൾ’ നു വേണ്ടി ഐശ്വര്യ അയ്യർ എഴുതിയ ലേഖനം.